വായിച്ചു വളരുക എന്ന മുദ്രാവാക്യം പിറവികൊണ്ട കേരളത്തിൽ മലയാളികളെ പ്രബുദ്ധതയിലേക്കു നയിച്ചതിൽ നമ്മുടെ ഗ്രന്ഥശാലകൾ വഹിച്ച പങ്ക് നിസ്തുലമാണ്. സമാനതകളില്ലാത്ത സവിശേഷതകൾ ഉൾക്കൊള്ളുന്ന ഗ്രന്ഥശാലകൾ സന്പൂർണ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന ബഹുമതി കേരളത്തിനു നേടിക്കൊടുക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.
1829 ലാണ് ആദ്യത്തെ പബ്ലിക് ലൈബ്രറി തിരുവിതാംകൂറിൽ ആരംഭിക്കുന്നത്. തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാൾ ബാലരാമവർമയുടെ ഭരണകാലത്ത് കേണൽ എഡ്വേർഡ് കഡോഗന്റെ മാർഗനിർദേശങ്ങൾക്കനുസൃതമായാണ് ഈ ഗ്രന്ഥശാല സ്ഥാപിച്ചത്. പബ്ലിക് ലൈബ്രറി കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റായും കഡോഗൻ പ്രവർത്തിച്ചു.
പിന്നീടിങ്ങോട്ട് വളർച്ചയുടെ പടവുകൾ കയറിയ പബ്ലിക് ലൈബ്രറി ഇന്ത്യയിലെതന്നെ ഏറ്റവും പുരാതന ഗ്രന്ഥശാലകളിലൊന്നായി, തലസ്ഥാന നഗരിയുടെ അഭിമാനസ്തംഭമായി തലയുയർത്തി നിൽക്കുന്നു. ട്രിവാൻഡ്രം പബ്ലിക് ലൈബ്രറി എന്ന പേരിലായിരുന്നു തുടക്കം. അത് ഇന്ന് തിരുവിതാംകൂർ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എന്ന പേരിൽ കേരളത്തിലെ ഏറ്റവും വലിയ ലൈബ്രറികളിലൊന്നാണ്. വായനയുടെ രണ്ടു നൂറ്റാണ്ടു പിന്നിടുന്പോൾ അഞ്ചര ലക്ഷത്തോളം ഗ്രന്ഥശേഖരമുള്ള ഗ്രന്ഥശാല എക്കാലവും കേരളത്തിന്റെ വൈജ്ഞാനിക കേന്ദ്രമായാണ് അറിയപ്പെടുന്നത്.
ട്രിവാൻഡ്രം പബ്ലിക് ലൈബ്രറി ആരംഭിക്കുന്ന കാലത്ത് വളരെ കുറച്ചു പേർക്കു മാത്രമേ ലൈബ്രറിയിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. മഹാരാജാവിന്റെ ദർബാറിലേക്കു ക്ഷണിക്കപ്പെടുന്നവർക്കു മാത്രമാണ് ആദ്യകാലങ്ങളിൽ ലൈബ്രറിയിൽ അംഗത്വം അനുവദിച്ചിരുന്നത്. 1898 ലാണ് ട്രിവാൻഡ്രം പീപ്പിൾസ് ലൈബ്രറിയുടെ ഭരണച്ചുമതല സർക്കാർ നിയന്ത്രണത്തിലേക്കു മാറുന്നത്. ഇതിന് ആവശ്യമായ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും നിർമിക്കപ്പെട്ടത് ഇക്കാലത്താണ്. അക്കൊല്ലംതന്നെ ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു.
പിന്നീട് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പ്രത്യേക താത്പര്യത്തിൽ ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ വിപുലീകരിച്ചു. അങ്ങനെയാണ് ഇന്നു കാണുന്ന മനോഹരമായ കെട്ടിടമുൾപ്പെടെയുള്ള സൗകര്യങ്ങൾ ലൈബ്രറിക്കു സ്വന്തമായത്. 1938 ൽ തിരുവിതാംകൂർ സർവകലാശാലാ ലൈബ്രറിയായി ട്രിവാൻഡ്രം പബ്ലിക് ലൈബ്രറി മാറ്റപ്പെട്ടു. തിരുവിതാംകൂർ സർവകലാശാല ആരംഭിച്ചപ്പോൾ സർവകലാശാലയ്ക്ക് സ്വന്തമായി ഗ്രന്ഥശാലയില്ലെന്ന കുറവ് പരിഹരിക്കാൻ പബ്ലിക് ലൈബ്രറിയെ യൂണിവേഴ്സിറ്റി ലൈബ്രറിയാക്കി മാറ്റി. സർവകലാശാലയ്ക്കു സ്വന്തമായി പുതിയ ലൈബ്രറി പണിതീർന്നതോടെ 1948ൽ പബ്ലിക് ലൈബ്രറിയുടെ ഭരണം വീണ്ടും സർക്കാർ ഏറ്റെടുത്തു.
1958ലാണ് ട്രിവാൻഡ്രം പബ്ലിക് ലൈബ്രറി സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയായി പ്രഖ്യാപിക്കുന്നത്. 1988 മുതൽ ലൈബ്രറിയുടെ നിയന്ത്രണം ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലാക്കി. മൈനർ ഡിപ്പാർട്ട്മെന്റ് പദവിയും വിപുലമായ ഈ ഗ്രന്ഥപ്പുരയ്ക്കു സ്വന്തമായി. 2005 ൽ കുട്ടികളുടെ ലൈബ്രറിക്കായി നിലവിലെ ലൈബ്രറി കെട്ടിടത്തിനടുത്തായി പുതിയ ഹെറിറ്റേജ് മോഡൽ കെട്ടിടം നിർമിച്ചു. പിന്നീട് മലയാള സാഹിത്യ വിഭാഗത്തിനു മാത്രമായി പുതിയ വിഭാഗം തുറന്നു. നിലവിൽ പതിനഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായി അഞ്ചര ലക്ഷം പുസ്തകങ്ങളുള്ള വൈജ്ഞാനിക കേന്ദ്രമായി ലൈബ്രറി വളർന്നിരിക്കുന്നു.
വിശാലമായ വായനാമുറി ഉൾപ്പെടെ സജ്ജീകരണങ്ങൾ അംഗങ്ങൾക്കും പൊതുജനങ്ങൾക്കുമായി ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ ലൈബ്രറി ഉൾപ്പെടെ വായനക്കാർക്കും അംഗങ്ങൾക്കും വിപുലമായ സാങ്കേതിക സേവനവും വിജ്ഞാനകേന്ദ്രം പ്രദാനം ചെയ്യുന്നു. പൂർണമായി കംപ്യൂട്ടവത്കരിച്ചതിനൊപ്പം 2010 ൽ രാജ്യത്ത് ആദ്യമായി ആർഎഫ് ഐഡി കാർഡുകൾ അംഗങ്ങൾക്ക് വിതരണം ചെയ്യുന്ന സംവിധാനത്തിലേക്ക് സെൻട്രൽ ലൈബ്രറി മാറി. പുസ്തകം എടുക്കുന്പോൾ അംഗങ്ങൾക്ക് മൊബൈലിൽ ഇഷ്യൂ എസ്എംഎസ് അയയ്ക്കുന്ന സംവിധാനവും നിലവിൽ വന്നു.
ഓണ്ലൈനിൽ ബുക്കുകളുടെ സ്ഥാനം കണ്ടെത്തുന്നതിനൊപ്പം മുൻകൂട്ടി പുസ്തകം ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കാഴ്ചവൈകല്യമുള്ളവർക്കായി ബ്രെയ്ലി സംവിധാനവും വന്നു. പുസ്തക വായനയ്ക്കൊപ്പം ഉള്ളടക്കം കേട്ടറിയാനുള്ള ഓഡിയോ സംവിധാനത്തിലേക്കും സംസ്ഥാനത്തിന്റെ അഭിമാനമായ ഈ ലൈബ്രറി ഉയർന്നുകഴിഞ്ഞിരിക്കുന്നു.
എം. ദിലീപ്
സ്വാതി തിരുനാളിന്റെ അക്ഷരസമ്മാനം
04:16 AM Jun 18, 2023 | Deepika.com