മണിപ്പുർ കലാപത്തിൽ അദ്ഭുതകരമായി ജീവനിലേക്കു നടന്നുകയറിയ അനുഭവമാണു ഡേവിഡ് ലിയാൻസിംഗ്വാനു പറയാനുള്ളത്. ഇരുപത്തിരണ്ടുകാരനായ ഇദ്ദേഹം ഇംഫാലിൽ വിവിധ തൊഴിലുകളെടുത്ത് ഉപജീവനം നയിച്ചുവരികയായിരുന്നു.
കുക്കി വിഭാഗത്തിൽപ്പെട്ട ക്രൈസ്തവൻ എന്ന ഒറ്റക്കാരണത്താൽ മേയ് നാലിനു മെയ്തെയ് വിഭാഗക്കാരുടെ സംഘം ഇരുന്പുവടികളും കല്ലുകളുമായി ഇദ്ദേഹത്തെ ക്രൂരമായി ആക്രമിച്ചു. മാരകമായി പരിക്കേറ്റ്, രക്തം വാർന്നൊഴുകി, അബോധാവസ്ഥയിൽ റോഡരികിൽ കിടന്ന ഇദ്ദേഹം മരിച്ചെന്നു കരുതി പോലീസ് ഇംഫാൽ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മോർച്ചറിയിലേക്കു മാറ്റി.
കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ഏതാനും പേരുടെ മൃതദേഹങ്ങൾക്കൊപ്പമായിരുന്നു ഡേവിഡിനെയും തള്ളിയത്. ഇതിനിടെ മോർച്ചറിയിലേക്കു അപ്രതീക്ഷിതമായി ഒരു നഴ്സ് വരാനിടയായതാണു രക്ഷയായത്. ഡേവിഡിൽ ജീവന്റെ തുടിപ്പ് മനസിലാക്കിയ നഴ്സ് വിവരം ഡോക്ടർമാരെ അറിയിക്കുകയും അപ്പോൾത്തന്നെ ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു.
വംശീയ വേർതിരിവ് ആശുപത്രികളെയും ബാധിച്ച സ്ഥിതിക്ക് ഡേവിഡിനെ ഇംഫാലിലെ ആശുപത്രിയിൽ കിടത്തിയാൽ മതിയായ ചികിത്സ ലഭിക്കാനിടയില്ലെന്നു ബോധ്യമുള്ള ആശുപത്രിയിലെതന്നെ ഒരു ഉദ്യോഗസ്ഥൻ ഇവിടെനിന്ന് 70 കിലോമീറ്റർ അകലെ ചുരാചന്ദ്പുരിലെ ഒരു ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ മേജർ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുംശേഷം കഴിഞ്ഞ 30ന് ഡേവിഡ് വീട്ടിലേക്കു മടങ്ങി.
ആന്റോ അക്കര
മോർച്ചറിയിൽനിന്ന് ജീവന്റെ തുടിപ്പിലേക്ക്
11:52 PM Jun 10, 2023 | Deepika.com