രാജ്യത്തിന്റെ സമഗ്രമായ ക്ഷേമത്തിനായി എക്കാലവും നിലകൊണ്ടിട്ടുള്ള ക്രൈസ്തവ സഭയും പ്രത്യേകമായി ഭാരത കത്തോലിക്കാ സഭയും ഇന്ന് പലയിടങ്ങളിലും അതിക്രമങ്ങൾക്കു വിധേയമാക്കപ്പെടുന്നത് ആശങ്കയുണർത്തുന്നതായി സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
മണിപ്പുരിൽ തുടരുന്ന കലാപങ്ങളുടെയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ക്രൈസ്തവർക്കു നേരെ നടക്കുന്ന അതിക്രമങ്ങളുടെയും പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി, സഭയുടെ ആശങ്കകളും ആവശ്യങ്ങളും അറിയിച്ച മാർ ആൻഡ്രൂസ് താഴത്ത് ദീപികയോടു സംസാരിക്കുന്നു.
രാഷ്ട്രനിർമിതിയിൽ വലിയ പങ്കുവഹിച്ചതിന്റെ മഹനീയമായ പാരന്പര്യമാണ് ഭാരത കത്തോലിക്കാ സഭയ്ക്കുള്ളത്. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹ്യക്ഷേമം തുടങ്ങിയവയിൽ സഭയുടെ സംവിധാനങ്ങൾ ഇവിടത്തെ പൊതുസമൂഹത്തിന് നൽകിയിട്ടുള്ള നന്മകളും സേവനങ്ങളും വിലമതിക്കാനാവാത്തതാണ്. എന്നാൽ നിസ്വാർഥ സേവനങ്ങളുടെ ചരിത്രം മറച്ചുപിടിക്കാനും സഭയെ ഇകഴ്ത്താനും ദുർബലമാക്കാനും ചില കേന്ദ്രങ്ങളിൽ നടത്തുന്ന ചെയ്തികളെ പ്രബുദ്ധഭാരതം സൂക്ഷ്മതയോടെ തിരിച്ചറിയേണ്ടതുണ്ട്.
ക്രൈസ്തവർക്കു നേരെ തുടരുന്ന അതിക്രമങ്ങളെയും നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ഇംഫാൽ ആർച്ച് ബിഷപ്പും മറ്റു മെത്രാന്മാരും സിബിസിഐയോടു വ്യക്തമാക്കിയിട്ടുണ്ട്. മണിപ്പുരിലെയും സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്ന മറ്റിടങ്ങളിലെയും പ്രശ്നങ്ങൾ ബംഗളുരുവിൽ ചേർന്ന സിബിസിഐ സ്റ്റാൻഡിംഗ് കമ്മിറ്റി വിലയിരുത്തി.
മെയ്തേയ്, കുക്കി വിഭാഗങ്ങൾ തമ്മിലാണ് മണിപ്പൂരിൽ പ്രധാനമായും കലാപം നടക്കുന്നത്. സംവരണവിഷയത്തിൽ ആരംഭിച്ച പ്രശ്നങ്ങൾ വളർന്ന് വലിയ ക്രമസമാധാന പ്രശ്നമായി മാറിക്കഴിഞ്ഞു. സർക്കാർ കണക്കനുസരിച്ച് 73 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കണക്കിൽ ഉൾപ്പെടാത്ത മരണങ്ങളും ഉണ്ടായിട്ടുണ്ടെന്നു സംശയിക്കണം.
മണിപ്പുരിന്റെ സങ്കടങ്ങൾ
മണിപ്പുരിൽ ഇപ്പോൾ നടക്കുന്ന കലാപത്തിൽ ഏറ്റവുമധികം ഇരകളായിട്ടുള്ളത് അവിടുത്തെ ക്രൈസ്തവ വിഭാഗങ്ങളാണ്. മതവിശ്വാസത്തിന്റെ പേരിൽ അതിക്രമങ്ങൾക്ക് ഇരകളാകുന്നത് മതേതരഭാരതത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണ്.
പള്ളികളും വീടുകളും തുടരെ ആക്രമിക്കപ്പെടുന്നു. സ്വത്തുക്കൾ കൊള്ള ചെയ്യപ്പെടുന്നു. ഭീഷണികൾക്കു മുന്നിൽ വീടും നാടും ഉപേക്ഷിച്ച് അനേകായിരങ്ങൾക്ക് പലായനം ചെയ്യേണ്ടിവരുന്നു... എത്രയോ വേദനാകരമാണ് മണിപ്പുരിലെ സ്ഥിതി.
എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും സമന്വയത്തോടെ സമീപിച്ച മഹത്തായ ഭാരതപൈതൃകത്തിനു മുറിവേൽക്കപ്പെടുന്ന സംഭവവികാസങ്ങളാണ് അവിടെ അരങ്ങേറുന്നതെന്നത് നാം ഗൗരവമായി കാണണം. ഇതു ക്രൈസ്തവരുടെ മാത്രം പ്രശ്നമല്ല, മതേതരഭാരതം പൊതുവായി അഭിമുഖീകരിക്കുന്ന ഗൗരവമായ വിഷയമായാണ് ഇതിനെ മനസിലാക്കേണ്ടതും പരിഹാരം കാണേണ്ടതും.
മണിപ്പുരിൽ ഒട്ടേറെ പള്ളികൾ നശിപ്പിക്കപ്പെടുകയോ ചാന്പലാക്കുകയോ ചെയ്തിട്ടുണ്ട്. ഇതിൽ ആറ് കത്തോലിക്കാ പള്ളികളും ഒരു പാസ്റ്ററൽ ട്രെയിനിംഗ് സെന്ററും ഏതാനും സ്കൂളുകളുമുണ്ട്. കത്തോലിക്കാ സ്ഥാപനങ്ങൾക്കുനേരെ നടന്ന അതിക്രമങ്ങളിൽ 15 കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇനിയും നഷ്ടങ്ങളുടെ കണക്ക് പുറത്തുവരാനുമുണ്ട്.
മണിപ്പുർ മലനിരകളിലെ ഗോത്രനിവാസികളേറെയും ക്രൈസ്തവരാണ്. താഴ്വരയിൽ വസിക്കുന്ന ഭൂരിപക്ഷജനത ന്യൂനപക്ഷങ്ങളെ ആക്രമിച്ചപ്പോൾ അതിൽ ക്രൈസ്തവ സ്ഥാപനങ്ങളും പള്ളികളും സ്വാഭാവികമായി ഉൾപ്പെടുകയായിരുന്നു.
ഇംഫാൽ ആർച്ച് ബിഷപ്പിൽ നിന്നു ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഇപ്പോഴും അവിടെ സമാധാന അന്തരീക്ഷം സംജാതമായിട്ടില്ലെന്നാണു മനസിലാക്കുന്നത്. പലയിടങ്ങളിലേക്കും പലായനം ചെയ്യേണ്ടിവന്നവർക്കു വീടുകളിലേക്കു തിരിച്ചെത്താനായിട്ടില്ല.
ക്രൈസ്തവർക്കും സ്ഥാപനങ്ങൾക്കും എത്രമാത്രം നഷ്ടം നേരിട്ടുവെന്നതിനു കൃത്യമായ കണക്കുകളില്ല. അത്തരമൊരു കണക്കെടുപ്പ് എളുപ്പവുമല്ല. ഗ്രോത്രവർഗത്തിൽപ്പെട്ടവർ ഏറെയും മലകളിൽ പാർക്കുന്നതുകൊണ്ടും താഴ്വരയിൽ താമസിച്ചിരുന്ന ക്രൈസ്തവർ സമീപ സംസ്ഥാനങ്ങളിലേക്കും രാജ്യത്തെ പട്ടണങ്ങളിലേക്കും ഓടിപ്പോയതിനാലും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.
അവരുടെ വീടും സ്ഥലവും സ്വത്തുക്കളും വരുമാനമാർഗങ്ങളുമെല്ലാം അന്യാധീനപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തിരിക്കുന്നു. അഭയാർഥികൾ നേരിടുന്ന മാനസികാഘാതം ആർക്കും മനസിലാക്കാം. എത്രയോ പേർക്കാണു ജീവനോപാധികൾ നഷ്ടമായത്. അനേകം കുടുംബങ്ങളിൽ കുട്ടികളുടെ വിദ്യാഭ്യാസം അനിശ്ചിതത്വത്തിലായെന്നതും ഏറെ സങ്കടകരമാണ്.
സഭ സമാധാനത്തിന്
രാജ്യമെന്പാടും സമാധാനവും നന്മയും പുലരണമെന്നതാണ് ഭാരത കത്തോലിക്കാസഭയുടെ ആഗ്രഹവും നിലപാടും. വിശ്വാസത്തിന്റെ പേരിൽ അതിക്രമങ്ങൾ ഉണ്ടാകുന്നത് ആശങ്കയുണർത്തുന്നതു മാത്രമല്ല, മതേതര ഭാരതത്തിന് കളങ്കവുമാണ്. അക്രമമല്ല, സമാധാനവും സംവാദവുമാണ് പ്രശ്നങ്ങൾക്കു പരിഹാരമാകേണ്ടത്.
സമാധാനത്തിനായുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ എല്ലാ പരിശ്രമങ്ങളെയും സഭ പൂർണമായും പിന്തുണയ്ക്കും.
മണിപ്പുരിലെ വിവിധ ക്രൈസ്തവ സഭാ വിഭാഗ നേതാക്കളുടെ യോഗം ഇംഫാൽ അതിരൂപതാ അധികൃതർ വിളിച്ചുചേർത്തിരുന്നു. സ്ഥിതിഗതികൾ വിചിന്തനം നടത്തി സമാധാനപൂർണമായ സഹവർത്തിത്വത്തിലേക്ക് മടങ്ങേണ്ടതിന് ശക്തമായ നേതൃത്വം നൽകാനാണു തീരുമാനം. രൂപതാതലത്തിൽ വിവിധ സമിതികൾ വിളിച്ചുകൂട്ടാനും സമാധാന പരിശ്രമങ്ങളിൽ കൈകോർക്കാനും തീരുമാനമായിട്ടുണ്ട്.
മണിപ്പുരിലെ കത്തോലിക്കാസഭ എപ്പോഴും ഭരണാധികാരികളുമായി സഹവർത്തിത്വത്തിലും സഹകരണത്തിലും സമാധാനത്തിലും മുന്നേറാനാഗ്രഹിക്കുന്നവരാണ്. നീതിയും ശാന്തിയും സൗഹാർദതയും വികസനവും സംസ്ഥാനത്തുടനീളം പുലരണമെന്ന് തീവ്രമായി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന കൂട്ടായ്മയാണ് അവിടെയുള്ളത്.
ഇന്ത്യയിലെ എല്ലാ മെത്രാന്മാരും മണിപ്പുരിലെ സ്ഥിതിഗതികൾ വിലയിരുത്തി സമാധാന ശ്രമങ്ങൾക്കു പിന്തുണ നൽകുന്നുണ്ട്. മണിപ്പുരിലെ മെത്രാന്മാരുമായി സിബിസിഐ ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിവരുന്നു.
ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ മണിപ്പുരിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കും സഭാ സ്ഥാപനങ്ങൾക്കും നേരെയുണ്ടായ അതിക്രമങ്ങൾ ചർച്ച ചെയ്തിരുന്നു.
വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും സഭാസ്ഥാപനങ്ങൾക്കും നേരെ ആവർത്തിക്കുന്ന അതിക്രമങ്ങളിൽ ഭാരതസഭയ്ക്കുള്ള ആശങ്ക അമിത് ഷായെ നേരിട്ട് അറിയിച്ചു.
മണിപ്പുരിലും മധ്യപ്രദേശിലുമുണ്ടായ സംഭവങ്ങൾ ആശങ്ക വർധിപ്പിക്കുന്നതാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. മണിപ്പുരിൽ സമാധാനത്തിനായുള്ള ദൗത്യം ഫലപ്രദമായി പുരോഗമിക്കുകയാണെന്ന് ആഭ്യന്ത്രരമന്ത്രി വ്യക്തമാക്കി. ക്രൈസ്തവർക്കും എല്ലാ പൗരന്മാർക്കും സംരക്ഷണം ഉറപ്പുവരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രതിജ്ഞാബദ്ധമാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിൽ ക്രൈസ്തവർ രാജ്യത്തിനു നൽകിയിട്ടുള്ള സംഭാവനകൾ വലുതാണെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തിലെയടക്കം സ്ഥിതിഗതികളും ചർച്ചയിൽ ഉണ്ടായിരുന്നു. രാജ്യത്ത് സഭാസ്ഥാപനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, എഫ്സിആർഐ ആനൂകൂല്യം നഷ്ടമാകുന്നത് തുടങ്ങിയ വിഷയങ്ങളും ശ്രദ്ധയിൽപ്പെടുത്തി.
മണിപ്പുരിലുൾപ്പടെ രാജ്യം മുഴുവൻ സമാധാനത്തിനും മതേതരത്വം സംരക്ഷിക്കുന്നതിനും ഭരണകൂടം നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കും ഭാരത കത്തോലിക്കാ സഭയുടെ പൂർണ പിന്തുണയുണ്ടാകും.
സിജോ പൈനാടത്ത്
രാജ്യമെന്പാടും സമാധാനവും സ്നേഹവും പുലരണം
11:48 PM Jun 10, 2023 | Deepika.com