മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ

02:45 PM Aug 02, 2022 | Deepika.com
കോട്ടയം: പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. കൂത്താട്ടുകുളം മണ്ണത്തൂർ പെരിങ്ങാട്ടുപറന്പിൽ നിമിൻ ജോർജ് സന്തോഷി (22)നെ യാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് ഉദ്യോഗസ്ഥരുടെ പേരും പദവിയും ഉപയോഗിച്ചാണ് ഇയാൾ ഫ്ലിപ്കാർട്ട് വഴി തട്ടിപ്പ് നടത്തിയത്. ഇയാൾ വ്യാജ പേരിൽ ആരക്കുന്നത്തുള്ള ആശുപത്രിയുടെ വിലാസത്തിൽ ഫ്ലിപ്കാർട്ടിൽ നിന്ന് 1,84,000 രൂപ വിലമതിക്കുന്ന കാമറ ഓർഡർ ചെയ്തു വാങ്ങിയശേഷം സിഐ ഓഫ് പോലീസ് മണർകാട് എന്ന വ്യാജ പേര് ഉപയോഗിച്ച് ഓർഡർ കാൻസൽ ചെയ്യുകയും ചെയ്തു.

തുടർന്ന് ഡെലിവറി റിട്ടേണ്‍ എടുക്കാൻ വന്ന സമയത്ത് ഇയാൾ വാങ്ങിയ കാമറക്ക് പകരം വിലകുറഞ്ഞ ഉപയോഗശൂന്യമായ സമാന രീതിയിലുള്ള കാമറ തിരികെ നൽകുകയുമായിരുന്നു. ഇതിനെ തുടർന്ന് ഡെലിവറി ഏജന്‍റിന് സംശയം തോന്നുകയും പോലീസിൽ വിവരം അറിയിക്കുകയും പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും കഞ്ചാവും പോലീസ് പിടികൂടി. സമാന രീതിയിൽ ഇയാൾ മറ്റു സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. മണർകാട് എസ്എച്ച്ഒ അനിൽ ജോർജ്, എസ്ഐ മാരായ ബിനു, അനിൽകുമാർ, പ്രസന്നൻ, സിപിഒമാരായ സുധീഷ്, വിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.