1860കളിൽ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ ഏബ്രഹാം ലിങ്കന്റെ യൂണിയൻ സേനയിൽ ജനറലായിരുന്ന ല്യൂ വാലസ് എഴുത്തുകാരൻകൂടിയായിരുന്നു. വിശ്വാസി അല്ലാതിരുന്നിട്ടും ബൈബിൾ പശ്ചാത്തലത്തിൽ ഒരു കഥയെഴുതിക്കൊണ്ടിരിക്കെ, അന്നത്തെ അറിയപ്പെട്ട നിരീശ്വരവാദിയായിരുന്ന റോബർട്ട് ഇംഗർസോളിനെ ഒരു യാത്രയ്ക്കിടെ കണ്ടുമുട്ടി.
ഇംഗർസോളിന്റെ ബൈബിൾ സംബന്ധിയായ പരാമർശങ്ങൾ, വാലസിനെ പ്രകോപിപ്പിച്ചു എന്നു പറയാം. ഗ്രന്ഥം കൂടുതൽ ആഴത്തിൽ പഠിക്കാൻ അതു പ്രചോദനമായി. അതാണ് ബെൻഹർ: എ ടെയ്ൽ ഓഫ് ദ ക്രൈസ്റ്റ് എന്ന വിഖ്യാത നോവലിന്റെ പിറവിയിലേക്കു നയിച്ചത്. ഈ കഥ അധികം താമസിയാതെ നാടകരൂപം കൈക്കൊണ്ട് തിയറ്ററിൽ കൈയടി നേടി.
സിനിമാട്ടോഗ്രഫി പിച്ചവച്ചുതുടങ്ങിയ കാലമായിരുന്നു അത്. സിനിമാനിർമാതാക്കൾ ബൈബിളും ഇതിഹാസകഥകളും നാടകങ്ങളുമൊക്കെ ചലച്ചിത്ര വിഷയമാക്കി. 1907ൽ ആദ്യമായി, പത്തുമിനിറ്റ് നീളുന്ന ഒരു സ്റ്റേജ് പ്രൊഡക്ഷൻ, ബെൻഹർ കഥ തിയറ്ററുകളിൽ എത്തിച്ചു. ശബ്ദലേഖനമില്ലാത്ത ഒരു ഫോട്ടോ പ്ലേ മാത്രമായിരുന്നു അത്.
1920കളിൽ അതിവേഗം വികസിച്ചുവന്ന സിനിമാ സാങ്കേതികവിദ്യയും ഹോളിവുഡ് സ്റ്റുഡിയോകളുടെ വരവും ചേർന്ന് സിനിമ വൻവ്യവസായമായി. അക്കാലത്തെ പ്രമുഖ ഹോളിവുഡ് കന്പനിയായ എംജിഎം (മെട്രോ ഗോൾഡ്വിൻ മേയർ) ബെൻഹറിനെ പൂർണ കഥാചിത്രമായി 1925ൽ പുറത്തിറക്കി. വന്പിച്ച പബ്ലിസിറ്റിയും മികച്ച സാങ്കേതികവിദ്യയും ഒക്കെ പിന്തുണച്ചുവെങ്കിലും ചിത്രം വിജയിച്ചില്ല.
എന്നാൽ ഈ ചിത്രത്തിൽ സഹസംവിധായകനായിരുന്ന വില്യം വൈലർ ഇതേ കഥ 1957ൽ എംജിഎം ബാനറിൽ തന്നെ പുനർനിർമിച്ച് ലോകസിനിമാവേദിയിൽ അദ്ഭുതം സൃഷ്ടിച്ചു. ഇതിഹാസ കഥാമാനങ്ങളുള്ള വാലസിന്റെ റ നോവലിന്റെ സാരാംശം അല്പവും നഷ്ടപ്പെടുത്താതെ വിശാലമായ വെള്ളിത്തിരയിൽ ഈസ്റ്റ്മാൻ കളറിൽ ബെൻഹർ ലോകമെന്പാടും ജൈത്രയാത്ര നടത്തി. ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ചു. അന്നുവരെ മറ്റൊരു ചിത്രത്തിനും കിട്ടാത്തവിധം അഭിനയം, സംവിധാനം, സംഗീതം തുടങ്ങി 11 വിഭാഗങ്ങളിൽ ഓസ്കർ നേടി.
ഈ റിക്കാർഡിനൊപ്പം പിന്നീട് ഒരു ചിത്രം വരുന്നത് കാമറോണിന്റെ ടൈറ്റാനിക് (1997) മാത്രമാണ്. മുഖ്യ കഥാപാത്രമായി വന്ന ചാൾട്ടണ് ഹെസ്റ്റണ്, പ്രതിനായകനെ അവതരിപ്പിച്ച സ്റ്റീഫൻ ബോയ്സ്, സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ഹയാ ഹരാരീത് മാർത്താസ്കോട്ട് എന്നിവരും ഹോളിവുഡ് സൂപ്പർതാരങ്ങളായി.
ബെൻഹർ കഥ ക്രിസ്തുവിന്റെ ജീവിതകാല പശ്ചാത്തലത്തിൽ യൂദയ കേന്ദ്രീകരിച്ചാണ് വികസിക്കുന്നത്. ബാല്യകാല സുഹൃത്തുക്കളായ യൂദാ ബെൻഹർ, റോമാക്കാരനായ മെസാല സെവെറുസ് എന്നിവരുടെ ജീവിതം പുതിയ വഴിത്തിരിവിലെത്തുന്നത് മെസാല റോമൻ പട്ടാളമേധാവിയായി ജറുസലേമിലേക്ക് വരുന്പോഴാണ്. അക്കാലത്ത് റോമൻ അധിനിവേശത്തിനെതിരേ ഒളിപ്പോരു നടത്തിയിരുന്ന സീലോകളെ അടിച്ചമർത്താൻ യഹൂദനായ ബെൻഹറുടെ സഹായം മെസാല അഭ്യർഥിക്കുന്നു.
എന്നാൽ ദേശാഭിമാനിയായ ബെൻഹർ തിരസ്കരിക്കുന്നതോടെ മെസാല ബെൻഹറെ തകർക്കാൻ തീരുമാനിക്കുന്നു. ഒരിക്കൽ യൂദയാ ഗവർണർ നഗരത്തിൽ പ്രവേശിക്കുന്പോഴുണ്ടായ ഒരു നിസാരമായ സംഭവം മുതലാക്കി മെസാല ബെൻഹറെയും സഹോദരിയെയും അവരുടെ വിധവയായ അമ്മയെയും തടവിലാക്കുന്നു. ബെൻഹർ ബന്ധിതനായി അടിമകൾ തണ്ടുവലിക്കുന്ന റോമൻ യുദ്ധക്കപ്പലിലേക്ക് അയയ്ക്കപ്പെടുകയാണ്. എന്നാൽ ദൈവത്തിൽ മനസുറപ്പിച്ച ബെൻഹർ തിരികെവന്നു പ്രതികാരം ചെയ്യുമെന്ന ദൃഢനിശ്ചയത്തിൽതന്നെയാണ്. ഒരു കടൽയുദ്ധത്തിൽ തന്റെ കപ്പൽ തകർക്കപ്പെടുന്പോൾ ഭഗ്നാശനായ റോമൻ പടനായകനെയുംകൂടി രക്ഷപ്പെടുത്തിക്കൊണ്ട് ബെൻഹർ കരപറ്റുന്നു.
പിന്നീട് അയാൾ ഉയർച്ചയിലാണ്. റോമാക്കാരനായി അംഗീകരിക്കപ്പെടുന്ന യൂദ, മികച്ച തേരോട്ടക്കാരനാണെന്നു കണ്ട് ഒരു അറബി കുതിരപ്പന്തയക്കാരൻ അയാളെ റോമൻ തേരോട്ട മത്സരത്തിന് തയാറാക്കി തന്റെ രഥവും കുതിരകളും ഏല്പിച്ചുകൊടുക്കുന്നു. ഇതിനകം ഈ രംഗത്ത് പല വിജയങ്ങളും നേടി പ്രസിദ്ധനായ മെസാലയും രംഗത്തുണ്ട്. പല ദേശങ്ങളിൽനിന്നുള്ള സാരഥികളുടെ ഉജ്ജ്വല മത്സരവേദിയിൽ ഉദ്വേഗജനകമായ തേരോട്ടം സമാപിക്കുന്പോൾ ബെൻഹർ തന്റെ പഴയ ശത്രുവിന്റെമേൽ വിജയം നേടിയെങ്കിലും അയാൾ അസ്വസ്ഥനായി തനിക്കു നഷ്ടപ്പെട്ട കുടുംബത്തെ തേടുകയാണ്. കുഷ്ഠരോഗികളായ അമ്മയെയും സഹോദരിയെയും അയാൾ പുറന്തള്ളപ്പെട്ടവരുടെ ഒരു സങ്കേതത്തിൽനിന്ന് രക്ഷപ്പെടുത്തുന്നു.
ഈ സംഭവങ്ങൾക്കു സമാന്തരമായി യേശുക്രിസ്തുവിന്റെ കുരിശാരോഹണവുമുണ്ട്. ബെൻഹറിന്റെ കഥ അങ്ങനെ ഒരു റോമൻ-യഹൂദ ശത്രുക്കളുടെ കഥയ്ക്കപ്പുറത്തേക്കു വികസിക്കുന്നു.
വൈലറുടെ ബെൻഹർ ഏറ്റവും ശ്രദ്ധേയമാകുന്നത് ഇതിന്റെ അവസാനഭാഗത്ത് വരുന്ന പതിനഞ്ച് മിനിറ്റ് നീളുന്ന തേരോട്ട മത്സരത്തിലൂടെയാണ്. റോമിനടുത്തുള്ള സിനിസിറ്റാ എന്ന സ്റ്റുഡിയോയുടെ വിശാലമായ സ്ഥലത്ത് ഒന്നര മാസംകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഈ സീക്വൻസിൽ 15,000 എക്സ്ട്രാകളും 18 രഥങ്ങളും ഒപ്പം അനേകം കുതിരകളും പങ്കെടുത്തു.
ഈ രംഗങ്ങൾ സാക്ഷാത്കരിച്ചത് ആൻഡ്രൂ മാർട്ടണ്, യകിമാ കാന്തൂട്ട് എന്നിവർ ചേർന്നായിരുന്നു. മുഖ്യ നടന്മാരായ ഹെസ്റ്റണും ബോയ്ഡും അതിനായി പ്രത്യേക പരിശീലനം നേടി. അപകടകരമായ രംഗങ്ങൾപോലും പകരക്കാരെ വയ്ക്കാതെയാണ് ചിത്രീകരിച്ചത്.
ക്രിസ്തുകഥയുടെ അംശങ്ങൾ രണ്ടോ മൂന്നോ സീക്വൻസുകളിൽ മാത്രമാണ് ആവിഷ്കരിക്കപ്പെടുന്നതെങ്കിലും മനസിൽനിന്ന് മായാത്ത രണ്ടു രംഗങ്ങളിലൂടെ ഇതിനെ മുഖ്യപ്രമേയവുമായി ലയിപ്പിക്കുന്നു. ഒന്നാം രംഗത്തിൽ മരുഭൂമിയിലൂടെ നയിക്കപ്പെടുന്ന അടിമകൾക്കൊപ്പം പരവശനായി നടന്നുനീങ്ങുന്ന യൂദയ്ക്ക് നസ്രത്തിൽകൂടി കടന്നുപോകുന്പോൾ ദാഹജലം നൽകാനെത്തുന്ന ക്രിസ്തുവുമായുള്ള കണ്ടുമുട്ടലാണ്.
അപരിചിതനായ ഒരു ചെറുപ്പക്കാരൻ യൂദയെ സഹായിക്കാനെത്തുന്പോൾ തടയാൻവരുന്ന സൈനികൻ ക്രിസ്തുവിന്റെ മുഖം കണ്ട് പകച്ച് പിന്മാറുന്നു. രണ്ടാമതുള്ള രംഗത്ത് യൂദയുടെയും ക്രിസ്തുവിന്റെ യും സ്ഥാനം നേരേ വിപരീതമാണ്.
ബെൻഹറിന്റെ ചലച്ചിത്രാവതാരങ്ങൾ
01:39 AM May 28, 2023 | Deepika.com