കണ്ണൂർ: രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച ധീരജവാൻമാർക്കുവേണ്ടി 47 ദിവസം കൊണ്ട് ഇന്ത്യ ചുറ്റുകയെന്നതായിരുന്നു കൊച്ചിയിൽനിന്നു പുറപ്പെടുമ്പോൾ തൃപ്പൂണിത്തറ സ്വദേശിയും കൊച്ചി ആകാശവാണിയിലെ ആർജെയുമായ അംബിക കൃഷ്ണയുടെ ആഗ്രഹം.
എന്നാൽ, പുറപ്പെട്ട് നാലാം ദിവസം കൽപ്പാക്കത്ത് വച്ച് പ്രതീക്ഷിക്കാതെയുണ്ടായ അപകടം ആദ്യമായി കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്ത ഈ 44 കാരിക്ക് തിരിച്ചടിയായി. സ്വപ്നങ്ങളെല്ലാം തീരാൻ പോകുകയാണെന്ന് കരുതിയ നിമിഷം.
കാൽമുട്ടിന് പരിക്കേറ്റതുകൊണ്ട് ബൈക്കിൽ യാത്ര ചെയ്യാൻ പറ്റില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. 21 ദിവസത്തെ ചികിത്സ. കുടുംബക്കാരടക്കം കുറ്റപ്പെടുത്തി. എന്നാൽ തോറ്റ് പിന്മാറാൻ അംബിക തയാറായില്ല. കാലിൽ ബെൽറ്റുമിട്ട് 100 ദിവസം കൊണ്ട് ഇന്ത്യ ചുറ്റി കൊച്ചിയിൽ തിരിച്ചെത്തി.
17 സംസ്ഥാനങ്ങളിലായി 15000 കിലോമീറ്റർ തനിച്ച് ബൈക്കിൽ പര്യടനം നടത്തിയ അംബിക ബുധനാഴ്ചയാണ് കണ്ണൂരിലെത്തിയത്. രക്തസാക്ഷിത്വം വഹിച്ച ധീരജവാൻമാർക്കുവേണ്ടിയാണ് "ഡ്രീം ലോഡഡ് വിത്ത് ബുള്ളറ്റെ'ന്ന യാത്ര അംബിക കൃഷ്ണ ആരംഭിച്ചത്.
അംബികയുടെ പത്തൊന്പതാം വയസിൽ എൻഫോഴ്സ്മെന്റിൽ ജീവനക്കാരനായ ഭർത്താവ് എച്ച്. ശിവരാജ് ഡൽഹിയിൽ വച്ച് ഒരു ബൈക്കപകടത്തിൽ മരിച്ചു. മൂന്ന് മാസം പ്രായമായ മകൾ ആര്യ ശിവരാജ് മാത്രമാണ് കൂട്ടിനുണ്ടായിരുന്നത്. തുടർന്ന് വാശിയോടെ പഠിച്ച് ആകാശവാണിയിൽ ജോലി നേടി. 2021 ഡിസംബറിൽ ആകാശവാണി ഡൽഹിയിൽനിന്ന് ബ്രോഡ്കാസ്റ്റ് ചെയ്ത "സന്ദേശ് ടു സോൾജിയേഴ്സ്' എന്ന പരിപാടിയിൽ അതിഥിയായി പങ്കെടുക്കവെയാണ് സൈനികർക്കുവേണ്ടി ഒരു യാത്ര നടത്തണമെന്ന ആശയം തോന്നിയത്.
അങ്ങനെ 2022 ഏപ്രിൽ 11 ന് അംബികയുടെ യാത്രയ്ക്ക് എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് ഫ്ലാഗ് ഓഫ് ചെയ്തു. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് , മുംബൈ, പഞ്ചാബ്, ഹരിയാന തുടങ്ങി 17 സംസ്ഥാനങ്ങൾ പിന്നിട്ടത് ഒട്ടേറേ പ്രതിസന്ധികളും വെല്ലുവിളികളും തരണം ചെയ്തുകൊണ്ടായിരുന്നു.
100 ദിവസം കൊണ്ട് 33 ആകാശവാണി നിലയങ്ങളും നിരവധി ധീരജവാൻമാരുടെ സ്മൃതിമണ്ഡപങ്ങൾ സന്ദർശിക്കുകയും ചെയ്തു. ഒരു ദിവസം 300 കിലോമീറ്ററാണ് അംബിക യാത്രചെയ്തിരുന്നത്. രാത്രി യാത്ര പാടെ ഒഴിവാക്കി. ആകാശവാണി, ദൂരദർശൻ ഗസ്റ്റ് ഹൗസുകളിലും സർക്കാർ ഗസ്റ്റ് ഹൗസുകളിലുമായിരുന്നു താമസം. 20 വർഷത്തോളമായി ബൈക്ക് ഓടിക്കുമായിരുന്നെങ്കിലും 2018 ലാണ് ബുള്ളറ്റ് സ്വന്തമാക്കിയത്.
കേരളത്തിൽ അങ്ങോളമിങ്ങോളം ബുള്ളറ്റിൽ യാത്ര നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് കേരളത്തിന് പുറത്തേക്ക് യാത്രചെയ്തതെന്ന് അംബിക പറഞ്ഞു. ആസാമിലെ ഗോഹട്ടിയിയെത്തിയപ്പോൾ "ഹസാനി' ചുഴലിക്കാറ്റ് അതിഭീകരമായി ആഞ്ഞടിച്ചിരുന്നു. കൊടുങ്കാറ്റിലും പ്രളയത്തിലുംപെട്ട് റോഡ് മുഴുവൻ വെള്ളത്തിൽ മുങ്ങുകയും റോഡരികിൽ സ്ഥാപിച്ചിരുന്ന റൂട്ട് ബോർഡുകളെല്ലാം അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു.
ഗൂഗിൾ മാപ്പിലും റൂട്ടിൽ റെഡ് അലർട്ട് മാത്രം. ചില പ്രദേശവാസികളുടെ സഹായത്തോടെയാണ് പിന്നീട് റൂട്ട് മനസിലാക്കി യാത്ര തുടർന്നത്. സൂറത്തിൽ നിന്നും മുംബൈ വരെയുള്ള പത്തു മണിക്കൂർ യാത്രയും നിറയെ വെല്ലുവിളികളുടേതായിരുന്നു. അവിടെയും പ്രളയം കാരണം റോഡെല്ലാം തകർന്നിരുന്നു. റോഡുകളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ പോലും ബുദ്ധിമുട്ടിയിരുന്നെന്നും അംബിക പറഞ്ഞു.
ഒരു സ്ത്രീയെന്ന നിലയിൽ പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിലെത്തിയപ്പോൾ ആളുകളുടെ ഇടയിൽനിന്ന് നല്ല പിന്തുണയാണ് ലഭിച്ചതെന്നും അംബിക പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാരെ നേരിൽ കണ്ട് അവരോട് സംസാരിക്കണം , ഒപ്പം ഒരുപാട് സ്ത്രീകളെയും നേരിൽ കാണണം. തളർന്നുപോയവർക്ക് പ്രചോദനം നൽകണം...ഇനിയുള്ള യാത്ര അതിനുവേണ്ടിയായിരിക്കുമെന്ന് അംബിക പറയുന്നു.
17 സംസ്ഥാനങ്ങൾ, 15,000 കിലോമീറ്റർ; ബുള്ളറ്റുമായി അംബിക കൊച്ചിയിൽ
03:13 PM Jul 22, 2022 | Deepika.com