+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടുമാസത്തിനിടെ നാല് ആത്മഹത്യകള്‍, നടുക്കുന്ന മരണങ്ങള്‍; ഞെട്ടല്‍ മാറാതെ തിരുവള്ളൂര്‍

വടകര: രണ്ടു മാസത്തിനിടയില്‍ നാലു മരണങ്ങളുടെ നടുക്കത്തിലാണ് തിരുവള്ളൂര്‍ ഗ്രാമം. രോഗിയായ ഭാര്യയെ കൊന്നു ഭര്‍ത്താവ് ജീവനൊടുക്കുന്ന സംഭവങ്ങള്‍ തിരുവള്ളൂരില്‍ ആവര്‍ത്തിക്കുകയാണ്. ആൽസ്ഹൈമേഴ്സ് ബാധിതയായ ഭാര
രണ്ടുമാസത്തിനിടെ നാല് ആത്മഹത്യകള്‍, നടുക്കുന്ന മരണങ്ങള്‍; ഞെട്ടല്‍ മാറാതെ തിരുവള്ളൂര്‍
വടകര: രണ്ടു മാസത്തിനിടയില്‍ നാലു മരണങ്ങളുടെ നടുക്കത്തിലാണ് തിരുവള്ളൂര്‍ ഗ്രാമം. രോഗിയായ ഭാര്യയെ കൊന്നു ഭര്‍ത്താവ് ജീവനൊടുക്കുന്ന സംഭവങ്ങള്‍ തിരുവള്ളൂരില്‍ ആവര്‍ത്തിക്കുകയാണ്. ആൽസ്ഹൈമേഴ്സ് ബാധിതയായ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയതാണ് ഇന്നലത്തെ സംഭവം.

ഒരു മാസം മുമ്പും സമാന സംഭവം തിരുവള്ളൂരില്‍ നടന്നിരുന്നു. കാന്‍സര്‍രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. കാഞ്ഞിരാട്ടുതറയില്‍ ജൂണ്‍ നാലിനാണ് കുയ്യാലില്‍ മീത്തല്‍ ലീലയെ കൊലപ്പെടുത്തി ഭര്‍ത്താവ് ഗോപാലന്‍ ആത്മഹത്യ ചെയ്തത്. ഇതിന്‍റെ ഞെട്ടല്‍ മാറും മുമ്പാണ് തൊട്ടടുത്ത പ്രദേശമായ കുനിവയലില്‍ ഇതേ സംഭവം നടന്നിരിക്കുന്നത്.

കുനിവയലിലെ കരിമ്പാലക്കണ്ടി നാരായണിയെ കൊലപ്പെടുത്തി ഭര്‍ത്താവ് കൃഷ്ണന്‍ ആത്മഹത്യ ചെയ്തു. മറവി രോഗത്തിന്‍റെ പിടിയിലായ നാരായണിയുടെ ജീവന്‍ കവര്‍ന്ന് കൃഷ്ണനും ജീവിതം അവസാനിപ്പിച്ചു. രോഗം മൂലം കഷ്ടപ്പെടുന്ന വയോദമ്പതികള്‍ ഇത്തരം കടുംകൈ ചെയ്തതിന്‍റെ ഞെട്ടല്‍ ഇതുവരെ നാട്ടുകാര്‍ക്ക് മാറിയിട്ടില്ല.

നാരായണിയെ മറവി രോഗം ബാധിച്ചുവെന്നല്ലാതെ കുടുംബത്തിനു മറ്റു പ്രശ്നങ്ങളൊന്നുമില്ല. രണ്ടു പെണ്‍മക്കള്‍ വിവാഹിതരാണ്. മകനും ഭാര്യയും ഇവര്‍ക്കൊപ്പം കഴിയുന്നു.

ഓട്ടോഡ്രൈവറായ മകന്‍ കാര്‍ത്തികേയനും ഭാര്യയും പുറത്തുപോയി സന്ധ്യയോടെ തിരികെ വന്നപ്പോഴാണ് അച്ഛനും അമ്മയും മരിച്ചുകിടക്കുന്നത് കാണുന്നത്. വടകര ഡിവൈഎസ്പി ഹരിപ്രസാദ്, സിഐ ജിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി തന്നെ സ്ഥലത്തെത്തി. രാവിലെ ഫോറന്‍സിക് സംഘം പരിശോധന നടത്തി. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.