നാലു പതിറ്റാണ്ടിലെത്തിയ ഗാനസപര്യയിൽ സുജാത പാടിത്തിമിർക്കുകയായിരുന്നു എന്നു പറയുന്നതിൽ അതിശയോക്തിയില്ല. സുജാത സംസാരിക്കുന്പോൾ പളുങ്കുമണികൾ നിലത്തുവീണ് പൊട്ടിച്ചിതറും പോലെയാണ് തോന്നുക.
മധുരപ്പതിനേഴുകാരി എന്നാണ് പതിനേഴു വയസുള്ള പെണ്കുട്ടികളെ മുൻപൊക്കെ വിളിക്കുക. പ്രായം അറുപതെത്തിയാൽ മധ്യവയസ്കയെന്നോ സീനിയർ സിറ്റിസണ് എന്നൊക്കെയോയാണ് പറയുക. ഈയിടെ പിന്നണിഗായിക സുജാതയുടെ അറുപതാം പിറന്നാളാഘോഷിച്ചപ്പോൾ പല മാധ്യമങ്ങളും സ്വീറ്റ് സിക്സ്റ്റി എന്നാണ് വിശേഷിപ്പിച്ചത്. സുജാതയ്ക്കു മധുരതരമായ അറുപത് എന്നർഥം. ബേബി സുജാതയ്ക്ക് അറുപത് എന്ന് അതിശയത്തോടെ പറഞ്ഞ മാധ്യമങ്ങളുമുണ്ട്.
1975 ൽ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിനുവേണ്ടി എം.കെ. അർജുനന്റെ സംഗീതത്തിൽ കണ്ണെഴുതി പൊട്ട് തൊട്ട് കല്ലുമാല ചാർത്തിയപ്പോൾ എന്ന് കൊഞ്ചലോടെ പാടിയ ആറാം ക്ലാസുകാരിയുടെ പ്രായമാണ് പലപ്പോഴും സുജാതയ്ക്ക്! മണിക്കിലുക്കം പോലുള്ള ആ നാദം, വികാരതീവ്രത പെയ്യുന്ന ഗാനങ്ങൾ, അവതന്നെയാണ് സുജാതയെ ‘പുളകങ്ങൾ പൂക്കുന്ന’ അറുപതിൽ എത്തിക്കുന്നതും.
നാലു പതിറ്റാണ്ടിലെത്തിയ ഗാനസപര്യയിൽ സുജാത പാടിത്തിമിർക്കുകയായിരുന്നു എന്നു പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. സുജാത സംസാരിക്കുന്പോൾ പളുങ്കുമണികൾ നിലത്തുവീണ് പൊട്ടിച്ചിതറും പോലെയാണ് തോന്നുക. എല്ലാ വൈകാരികഭാവങ്ങളും മുഖത്തും വാക്കുകളിലും നിറഞ്ഞുതുളുന്പും. ഇതേ ഭാവംതന്നെയാണ് ഗാനങ്ങളിലേക്കും പടർന്നിറങ്ങുന്നത്.
പ്രതിഭകളായ ചില കവികളെക്കുറിച്ച് പറയുന്പോൾ കവിയുടെ യഥാർഥ വ്യക്തിത്വം തന്നെയാണ് കവിതകളിൽ നിറയുന്നതെന്നു പറയാറുണ്ട്. സുജാതയെന്ന ഗായികയെക്കുറിച്ച് ആലോചിക്കുന്പോഴും ഈ ഒരു സമാനത തോന്നാം. കുസൃതിയും ചിരിയും കുഞ്ഞുകുഞ്ഞ് പരിഭവങ്ങളും ഉത്സവംപോലുള്ള ആഹ്ലാദവും നിറഞ്ഞതാണ് സുജാതയുടെ സംസാരം.
പ്രണയത്തിന്റെതായ അനുഭൂതി, പുതിയ ഭാഷയിൽ പറഞ്ഞാൽ ‘ലവ് ഫീൽ’ ഇത്രത്തോളം പകുത്തുവച്ച മറ്റൊരു ഗായികയുണ്ടോ എന്ന് സംശയമാണ്. സുജാതയിൽതന്നെയുളള കുറുന്പാണ് പല പ്രണയഗാനങ്ങളെയും സൂപ്പർ ഹിറ്റാക്കുന്നത് എന്നു പറയാം.
‘മീശ മാധവനി’ലെ ‘എന്റെ എല്ലാം എല്ലാം അല്ലേ.....’ എന്ന ഗാനത്തിലെ കുസൃതി ഈ പ്രണയഗാനത്തിന്റെ മാറ്റ് എത്രയാണെന്നോ കൂട്ടുന്നത്. അഴകിയ രാവണനിലെ പ്രണയമണി തൂവൽ കൊഴിയും പവിഴമഴ... സുജാത പാടുന്നത് കേട്ടിട്ടില്ലേ? അതീവസുന്ദരിയായ യുവതി പനിനീർമഴയിൽ കുളിച്ചുനിൽക്കുന്ന പ്രതീതി ആസ്വാദകർ അക്ഷരാർത്ഥത്തിൽ കാണുകയാണ്, അല്ലെങ്കിൽ തേൻമഴ നനയുന്നത് സ്വയം അനുഭവിക്കുകയാണ്. 1975ൽ ഒ.എൻ.വി യുടെ ‘കണ്ണെഴുതിപൊട്ട് തൊട്ട്....’ പാടിക്കൊണ്ട് തുടക്കം.
1975 ൽതന്നെ അതായത് പന്ത്രണ്ടാമത്തെ വയസിൽ യേശുദാസിനൊപ്പം ‘സ്വപ്നം കാണും പെണ്ണെ....’ എന്ന പ്രണയ യുഗ്മഗാനം പാടി. 1977 ൽ ഓർമ്മകൾ മരിക്കുമോ എന്ന സിനിമയ്ക്കുവേണ്ടി ഗാനഗന്ധർവ്വനൊപ്പം ‘നാണം കള്ളനാണം’ എന്ന് പാടുന്പോൾ സുജാതയ്ക്ക് പതിന്നാലു വയസ്.
സുജാതയുടെ വ്യക്തിത്വത്തിലെ കുട്ടിത്തം പല ഗാനങ്ങളെയും വേറിട്ടതാക്കാറുണ്ട്. സി.ഐ.ഡി മൂസയിലെ “ചിലന്പൊലിക്കാറ്റേ....’, കിളിച്ചുണ്ടൻ മാന്പഴത്തിലെ ‘ഒന്നാംകിളി രണ്ടാംകിളി....’ തുടങ്ങിയ ഗാനങ്ങൾ പാടുന്പോഴും ഈ ഒരു കുസൃതിയുടെ ഓളംതല്ലൽ കാണാം. സുജാത അറിയാതെതന്നെ വരുന്ന ഈ കളിചിരിക്കൊപ്പം ശുദ്ധമായ മെലഡികളും ഒരുപാടു പാടിയിട്ടുണ്ട്.
പ്രണയവർണങ്ങളിലെ ‘വരമഞ്ഞളാടിയ.....’ സുജാതയുടെ മികച്ച ഗാനങ്ങളിലൊന്നാണ്. ദേശാടനത്തിലെ ‘എങ്ങനെ ഞാൻ ഉറക്കേണ്ടൂ...’ സുജാത അതിമനോഹരമാക്കിയ, വിങ്ങലാക്കിയ താരാട്ട് പാട്ടും.
മലയാളത്തിലെ ഒട്ടുമുക്കാലും ഗാനരചയിതാക്കൾ, സംഗീത സംവിധായകന്മാർ, ഗായകർ എന്നിവർക്കൊപ്പം സുജാത പാടിയിട്ടുണ്ട്. തമിഴിൽ ഇളയരാജയ്ക്കൊപ്പമാണ് തുടക്കം.
എങ്കിലും സുജാതയക്കു സുജാതയുടെതു മാത്രമായ ഒരു നിഷ്കളങ്കതയുണ്ട്. ഒരു സ്വകാര്യ ടെലിവിഷൻ ചാനൽ സുജാതയ്ക്കു നൽകിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് വേദിയിൽ ഭർത്താവ് ഡോ. വി.കൃഷ്ണമോഹനുമായി ചേർന്ന് റോജയിലെ എ.ആർ. റഹ്മാൻ ഹിറ്റായ ‘പുതുവെള്ളൈയ് മഴൈ’.... സുജാത പാടുന്നുണ്ട്. യൂട്യൂബിൽ ആ രംഗം ശ്രദ്ധിക്കണം. അവതാരകൻ ആവശ്യപ്പെട്ടതനുസരിച്ച് പെട്ടെന്ന് ഡോ.മോഹൻ ‘പുതുവൈള്ളൈയ് മഴൈ.....’ എന്ന് പാടി തുടങ്ങുന്നു.
ഇതിനിടെ മകളും പിന്നണി ഗായികയുമായ ശ്വേത മോഹനെയും സുജാത അരികിലേക്കു മാടി വിളിക്കുന്നുണ്ട്. ഗാനത്തിലെ ‘നദിയെ നീ ആനാൽ കരൈ ഞാനേ...’ എന്ന വരി സുജാത പാടുന്നത് ഹൈ പിച്ചിലാണ്. വൻകടലിൽ പടുകൂറ്റൻ തിരമാല ആഞ്ഞടിക്കുന്നതു പോലെ സദസ്് അദ്ഭുതത്തോടെ കാതോർക്കുന്നു.
ഡോ.മോഹൻ ‘പുതുവെള്ളൈ മഴൈ.....’ എന്ന് പാടി അവസാനിപ്പിക്കുന്പോൾ സുജാത പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നു ‘ഭയങ്കര ഹൈപിച്ച് എടുത്തു....’ ഡോ. മോഹൻ തുടങ്ങിവച്ച പിച്ചിൽ പാടേണ്ടിവന്നൂ എന്ന് പറഞ്ഞതാവും സുജാത. ഇതാണ് ‘ദി ഒറിജിനൽ’ സുജാത. വെറുതയല്ല പലരും ‘സ്വീറ്റ് സിക്സ്റ്റി’ എന്ന് പറഞ്ഞ് പോകുന്നത്.
എസ്.മഞ്ജുളാദേവി
സുജാതയുടെ പ്രണയസംഗീതം
03:09 AM Apr 09, 2023 | Deepika.com