തിരുവനന്തപുരം: കോവിഡാനന്തര കാലത്തെ സാധ്യതകൾ പരമാവധി ഉപയോഗിച്ച് കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കാൻ പൊളിച്ചെഴുത്ത് വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് എന്ന അപകടത്തിൽ തലയിൽ കൈവെച്ചിരിക്കാതെ അതിനുശേഷമുള്ള അവസരങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഉന്നത വിദ്യാഭ്യാസരംഗത്ത് മാറ്റം വേണം. അനേകം വിദ്യാർഥികളാണ് ലോകത്തിന്റെ പലഭാഗത്തും പഠിക്കാൻ കേരളത്തിൽനിന്ന് പോയിട്ടുള്ളത്. വിദ്യാർഥികൾക്ക് ഇവിടെത്തന്നെ പഠിക്കാൻ സൗകര്യമൊരുക്കും വിധമാകണം മാറ്റങ്ങൾ. അങ്ങനെ വരുന്പോൾ കേരളം പോലൊരു സംസ്ഥാനത്ത് വന്നുപഠിക്കാൻ ദേശീയതലത്തിലും അന്തർദേശീയ തലത്തിലുമുള്ള കുട്ടികൾ തയാറാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഈയവസരം ഉപയോഗപ്പെടുത്തി കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ കഴിയണം. അതിനായി വിദ്യാഭ്യാസ മേഖലയ്ക്ക് പൊളിച്ചെഴുത്ത് വേണം. നമ്മുടെ യൂണിവേഴ്സിറ്റികൾ, സ്ഥാപനങ്ങൾ എന്നിവ അതിനനുസരിച്ച് മാറണം. ആ തരത്തിലുള്ള ചിന്ത ആരംഭിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
വിദ്യാഭ്യാസ മേഖലയിൽ പൊളിച്ചെഴുത്ത് വേണം, കേരളത്തെ ഹബ്ബാക്കണം: മുഖ്യമന്ത്രി
07:07 PM May 24, 2020 | Deepika.com