ബ്രഹ്മാനന്ദൻ ദക്ഷിണാമൂർത്തിയോടൊപ്പം പുലർച്ചെ നടക്കാനിറങ്ങും. വളരെ വേഗത്തിലാണ് മൂർത്തിയുടെ നടത്തം. അല്പം ആയാസപ്പെട്ടാണെങ്കിലും ബ്രഹ്മാനന്ദനും നടന്ന് ഒപ്പമെത്തും. പുലർച്ചെയുള്ള നടപ്പ് ക്ലേശകരമാണെങ്കിലും ബ്രഹ്മാനന്ദൻ ഒപ്പം കൂടിയതിനു പിന്നിൽ ചില കാരണങ്ങളുണ്ടായിരുന്നു.
സംഗീതസംവിധായകൻ വി. ദക്ഷിണാമൂർത്തിയുമായി ബന്ധപ്പെട്ട് അവിസ്മരണീയ മുഹൂർത്തങ്ങൾ പലതുണ്ട് ഗായകൻ കെ.പി. ബ്രഹ്മാനന്ദന്റെ ജീവിതത്തിൽ. തിരുവനന്തപുരത്ത് വൈക്കം ചന്ദ്രശേഖരൻനായർ നടത്തിയിരുന്ന ഓപ്പറയിൽ വച്ചാണ് ദക്ഷിണാമൂർത്തിയെ ബ്രഹ്മാനന്ദൻ ആദ്യം കാണുന്നത്. അന്ന് ഓപ്പറയിലെ സംഗീത സംവിധായകനായിരുന്നു ദക്ഷിണാമൂർത്തി സ്വാമി. സ്വാമിയുടെ മുറിയിലായിരുന്നു ബ്രഹ്മാനന്ദന്റെ താമസം. ആ സഹവാസത്തിൽ സ്വാമിയുടെ സംഗീതവും ചിട്ടകളും ബ്രഹ്മാനന്ദനിലേക്കു സന്നിവേശിക്കുകയായിരുന്നു.
പുലർച്ചെ മൂന്നിനെഴുന്നേറ്റ് ദേഹശുദ്ധി വരുത്തിയശേഷം സ്വാമി പശുവിൻ നെയ്യ് സേവിക്കും. പിന്നീട്് വെള്ളയന്പലത്തുനിന്നു ശംഖുമുഖം ദേവീക്ഷേത്രംവരെ ഒറ്റ നടപ്പാണ്. അവിടെ തൊഴുതശേഷം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി, ശ്രീകണ്ഠേശ്വരം ക്ഷേത്രങ്ങളിലും ദർശനത്തിനു പോകും. തന്പാനൂർവഴി മടക്കയാത്രയിൽ ഉഡുപ്പി ഹോട്ടലിൽനിന്ന് ഇഡ്ഡലിയും ഫിൽറ്റർ കോഫിയും കഴിക്കും.
ബ്രഹ്മാനന്ദനും സ്വാമിക്കൊപ്പം പുലർച്ചെ നടക്കാനിറങ്ങും. വളരെ വേഗത്തിലാണ് ദക്ഷിണാമൂർത്തിയുടെ നടത്തം. അല്പം ആയാസപ്പെട്ടാണെങ്കിലും ബ്രഹ്മാനന്ദനും നടന്ന് ഒപ്പമെത്തും. പുലർച്ചെയുള്ള നടപ്പ് ക്ലേശകരമാണെങ്കിലും ബ്രഹ്മാനന്ദൻ ഒപ്പം കൂടിയതിനു പിന്നിൽ ചില കാരണങ്ങളുണ്ടായിരുന്നു. അക്കാലത്ത് രാവിലെ പ്രാതൽ കഴിക്കുകയെന്നത് ഏറെപ്പേർക്കും ഒരു ആഡംബരമാണ്. പ്രഭാതഭക്ഷണം സന്പന്ന വീടുകളിലേ പതിവുള്ളൂ.
അതിനാൽ ഹോട്ടലിൽനിന്ന് സ്വാമി വാങ്ങിക്കൊടുക്കുന്ന പ്രാതൽ ബ്രഹ്മാനന്ദനു വലിയ ആഘോഷമായിരുന്നു. അതുപോലെ താൽപര്യമായിരുന്നു സ്വാമി പകരുന്ന സംഗീതവും. പ്രഭാത നടപ്പുവേളയിൽ സ്വാമി രാഗങ്ങൾ മൂളുന്നുണ്ടാകും. ആ രാഗങ്ങളൊക്കെ സ്വാമിയെ പിന്തുടർന്ന ബ്രഹ്മാനന്ദൻ ഏറ്റുപാടും. സംഗീതത്തിൽ അലിഞ്ഞുള്ള നടപ്പിനിടയിൽ ബ്രഹ്മാനന്ദനൊരു മോഹം. ദക്ഷിണാമൂർത്തി സ്വാമിയിൽ നിന്നു സംഗീതം പഠിക്കണം. അക്കാര്യം മോഹം സ്വാമിയോട് പറഞ്ഞപ്പോൾ നീ സംഗീതം പഠിച്ചിട്ട് കാര്യമില്ലെന്ന മറുപടി ബ്രഹ്മാനന്ദനെ വല്ലാതെ വേദനിപ്പിച്ചു.
ബ്രഹ്മാനന്ദനു വേണ്ടുവോളം സംഗീതജ്ഞാനമുണ്ടെന്നാണ് ദക്ഷിണാമൂർത്തി ഉദ്ദേശിച്ചത്. നീ പഠിച്ചിട്ട് കാര്യമില്ല എന്ന വാക്കുകളുടെ വാച്യാർഥം മാത്രമെ ബ്രഹ്മാനന്ദന്റെ ഉള്ളിൽ കയറിയുള്ളൂ. എന്നാൽ കാലം ദക്ഷിണാമൂർത്തിയിൽനിന്ന് വലിയ അംഗീകാരം ബ്രഹ്മാനന്ദനായി കാത്തുവച്ചിരുന്നു. അന്നു സ്വാമി പറഞ്ഞതിന്റെ അകംപൊരുൾ ഗായകനു മനസിലായത് വർഷങ്ങൾക്കു ശേഷം ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന സിനിമയുടെ ഗാന റെക്കോർഡിംഗ് വേളയിലാണ്.
അന്നത്തെ രീതിയനുസരിച്ച് ഓരോ പാട്ടും ആരാണ് പാടുന്നതെന്ന് സിനിമയുടെ നിർമാതാവ് അന്വേഷിക്കും. താരകരൂപിണി എന്ന ഗാനം ബ്രഹ്മാനന്ദനാണ് പാടുന്നതെന്നറിഞ്ഞ നിർമാതാവ് അത് വേണ്ടെന്നു പറഞ്ഞു. മറ്റൊരു ഗായകൻ ഈ ഗാനം പാടണമെന്നു നിർബന്ധിച്ചെങ്കിലും സ്വാമി വഴങ്ങിയില്ല. പുതിയൊരു ഗായകനെക്കൊണ്ട് ഇത്രയും മനോഹരമായ ഗാനം പാടിപ്പിക്കുന്നത് നിർമാതാവിനു ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല.
പക്ഷേ സ്വാമി ഉറച്ചുനിന്നു. ഈ ഗാനം ബ്രഹ്മാനന്ദൻ പാടിയതുകൊണ്ട് സിനിമ പരാജയപ്പെട്ടാൽ ഞാൻ ആ നഷ്ടം നികത്താം എന്നായി സ്വാമി. ഒടുവിൽ നിർമാതാവിനു വഴങ്ങേണ്ടിവന്നു. ബ്രഹ്മാനന്ദന്റെ ഏറ്റവും നല്ല ഗാനങ്ങളിലൊന്നായി ഇന്നും താരക രൂപിണി തലമുറകൾ ആസ്വദിക്കുന്നു.
എസ്. മഞ്ജുളാദേവി
ദക്ഷിണാമൂർത്തിയും ബ്രഹ്മാനന്ദനും
05:29 AM Apr 02, 2023 | Deepika.com