നിർമലമായ ഹൃദയങ്ങളിൽനിന്ന് പാട്ടും പ്രാർഥനയും പുഞ്ചിരിയുമല്ലാതെ എന്താണ് ഒഴുകുക! കർത്താവിന്റെ നാമത്തിൽ വരുന്ന വാഴ്ത്തപ്പെട്ടവനെ വരവേറ്റ് പ്രഹർഷിതരായി പാടുന്ന പാട്ട്. കുരുത്തോലപ്പെരുന്നാൾ സുദിനം സംഗീതസാന്ദ്രം. നല്ലിടയാ നീ ഞങ്ങളെ നേർവഴിക്കെന്നും നയിച്ചിടേണം...
ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വിരിച്ച വഴിത്താര. ഒരു ജേതാവിനെപ്പോലെ കഴുതപ്പുറമേറി ജറുസലേമിലേക്ക് ആനയിക്കപ്പെടുന്ന യേശുനാഥൻ. ഓശാന ഓശാന.. ദാവീദിൻ പുത്രന് ഓശാന എന്ന പാടി നിറഞ്ഞ ഹൃദയങ്ങളുമായി ജനക്കൂട്ടം.
നിർമലമായ ഹൃദയങ്ങളിൽനിന്ന് പാട്ടും പ്രാർഥനയും പുഞ്ചിരിയുമല്ലാതെ എന്താണ് ഒഴുകുക! കർത്താവിന്റെ നാമത്തിൽ വരുന്ന വാഴ്ത്തപ്പെട്ടവനെ വരവേറ്റ് പ്രഹർഷിതരായി പാടുന്ന പാട്ട്. കുരുത്തോലപ്പെരുന്നാൾ സുദിനം സംഗീതസാന്ദ്രം.
നല്ലിടയാ നീ ഞങ്ങളെ
നേർവഴിക്കെന്നും നയിച്ചിടേണം
നന്മകൾ വാരിവിതറി നീ ഞങ്ങളെ
നല്ലവരാക്കീടേണം- ഞങ്ങളെ
നല്ലവരാക്കീടേണം..
വലിയ സന്പത്ത് തരണം, മോഹങ്ങൾ എല്ലാം യാഥാർഥ്യമാകണം, ശത്രുക്കളെ ഇല്ലാതാക്കണം... ഇതുപോലുള്ള അത്യാഗ്രഹ പ്രാർഥനകളല്ല മനസുകളിൽനിന്ന് ഉയരേണ്ടത്. ഇടയാ, ഞങ്ങളെ നേർവഴിക്കു നയിക്കണേ എന്നു പ്രാർഥിക്കുന്പോൾ വിടരുന്ന നന്മയുടെ പൂക്കൾക്ക് എന്തു സുഗന്ധം!
അന്പതാണ്ടുകൾ
ജീസസ് എന്ന ചിത്രത്തിലെ ഓശാനാ.. ഓശാനാ.. എന്ന പാട്ടിന്റെ സുവർണജൂബിലിയാണ്. ക്രിസ്തുവിന്റെ ജീവിതം പ്രധാന കഥയാക്കിയുള്ള മലയാളത്തിലെ ആദ്യ ചിത്രം ജീസസ് പുറത്തിറങ്ങിയത് 1973 ക്രിസ്മസ് ദിനത്തിനു നാലുനാൾ മുന്പാണ്. സിനിമ വലിയ വിജയം നേടി. തമിഴ് പതിപ്പും സൂപ്പർ ഹിറ്റായിരുന്നു.
പി. ഭാസ്കരൻ മാഷും വയലാറും ശ്രീകുമാരൻ തന്പിയും ഭരണിക്കാവ് ശിവകുമാറും അടക്കമുള്ള ഗാനരചയിതാക്കൾ ജീസസിനുവേണ്ടി പാട്ടുകൾ എഴുതി. ഗാഗുൽത്താമലകളേ എന്ന പാട്ടിന് യേശുദാസ് ഈണമിട്ടു എന്ന പ്രത്യേകതയുമുണ്ട്. എം.എസ്. വിശ്വനാഥനും ജോസഫ് കൃഷ്ണയും സംഗീതസംവിധായകരുടെ കൂട്ടത്തിലുണ്ടായിരുന്നു. യേശുദാസ്, ജയചന്ദ്രൻ, പി. ലീല, ബി. വസന്ത, എൽ.ആർ. ഈശ്വരി തുടങ്ങിയ ഗായകനിര.
നാം മുകളിൽ കേട്ട പാട്ടിനു പിന്നിൽ വ്യത്യസ്തരായ രണ്ടുപേരായിരുന്നു. രചന നിർവഹിച്ചത് അഗസ്റ്റിൻ വഞ്ചിമല.. ഈണമൊരുക്കിയത് ആലപ്പി രംഗനാഥ്. ജയചന്ദ്രനും പി. ലീലയ്ക്കുമൊപ്പം കേൾക്കുന്ന സ്വരമാകട്ടെ പ്രിയപ്പെട്ട സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടേതും!
വഞ്ചി-രംഗൻ
അസുലഭ പ്രതിഭയായിരുന്ന ആലപ്പി രംഗനാഥ് അറുപതുകളുടെ അവസാനം പഠനത്തിന്റെ ഭാഗമായി പൊൻകുന്നത്ത് എത്തി. അക്കാലത്ത് കാഞ്ഞിരപ്പള്ളിയിൽ പീപ്പിൾസ് ആർട്സ് ക്ലബിനു വേണ്ടി നാടകരചനയും പാട്ടൊരുക്കലും പതിവായിരുന്നു. നിർമാതാവ് പി.എ. തോമസ് വഴിയാണ് ഗാനരചയിതാവ് അഗസ്റ്റിൻ വഞ്ചിമലയും ആലപ്പി രംഗനാഥും പരിചയപ്പെടുന്നത്.
അങ്ങനെ ജീസസിൽ ഇരുവർക്കും ഒരുമിച്ചു പാട്ടുണ്ടാക്കാൻ അവസരം വന്നു. പിന്നീട് ഒരുപാടു നാടകങ്ങളിൽ പാട്ടുകൾ പിറന്നു. വഞ്ചി- രംഗൻ എന്ന പേര് അക്കാലത്ത് വളരെ പ്രശസ്തമായിരുന്നു. അഗസ്റ്റിൻ വഞ്ചിമലയ്ക്കൊപ്പമുള്ള നാടകക്കാലം ഒരിക്കലും മറക്കാനാവില്ലെന്ന് രംഗനാഥ് പിന്നീട് പറഞ്ഞിട്ടുണ്ട്.
നെല്ലാന്തടത്തിൽ എൻ.എ. തോമസ് അഗസ്റ്റിൻ എന്ന അഗസ്റ്റിൻ വഞ്ചിമലയുടെ തട്ടകം പിന്നീട് ചെന്നൈ ആയിരുന്നു. ന്യൂസ് ഇന്ത്യ എന്ന പത്രത്തിലേക്ക് തന്റെ പ്രവർത്തനം കേന്ദ്രീകരിച്ച അദ്ദേഹം ജയലളിതയ്ക്കൊപ്പം രാഷ്ട്രീയത്തിലും പ്രവർത്തിച്ചു. 2018 ഫെബ്രുവരിയിൽ അദ്ദേഹം അന്തരിച്ചു.
കഴിഞ്ഞവർഷം ജനുവരിയിൽ ആലപ്പി രംഗനാഥും അരങ്ങൊഴിഞ്ഞു. അദ്ദേഹം ചെയ്തുവച്ച ഈണങ്ങൾ ഇപ്പോൾ കേൾക്കുന്പോൾ ആ പ്രതിഭയോടുള്ള ബഹുമാനം കൂടും. ഇനിയൊരാൾ അദ്ദേഹത്തെപ്പോലെ ഉണ്ടാകുമോ എന്നു സന്ദേഹിക്കും.
മാർച്ചിംഗ് സോംഗ്
മുന്നേറ്റത്തിന്റെ, ആവേശത്തിന്റെ താളമായ മാർച്ച് ആണ് ആലപ്പി രംഗനാഥ് ഓശാനാ ഓശാനാ എന്ന പാട്ടിനു നൽകിയിരിക്കുന്നത്. രാജാക്കന്മാരുടെ രാജാവിന്റെ മാർച്ചിംഗ് റിഥം. യാത്രയിൽ ഉടനീളം ഡ്രംസ് പകരുന്ന ഉൗർജം. കോറസിന്റെ ശക്തമായ പിന്തുണയോടെ ജയചന്ദ്രനും പി. ലീലയും സുന്ദരമായി ആലപിച്ചിരിക്കുന്നു.
സൈന്യത്തിന് മാർച്ച് ചെയ്യാൻ വണ്-ടു-വണ്-ടു-ലെഫ്റ്റ്-റൈറ്റ് എന്നിങ്ങനെയുള്ള താളത്തിലാണ് സംഗീത ശകലങ്ങൾ ഒരുക്കുന്നത്. സാവധാനമുള്ളതും ദ്രുതഗതിയിലുള്ളതുമായ മാർച്ചുകളുണ്ട്. സംസ്കാരച്ചടങ്ങിനു മുന്പുള്ള വിലാപയാത്ര സ്ലോ മാർച്ച് ആണ്.
മാർച്ചിന്റെ മൂഡ് സൃഷ്ടിക്കുന്ന ഒട്ടേറെ ക്ലാസിക്കൽ കോംപോസിഷനുകളുമുണ്ട്. ബിഥോവനും ചോപ്പിനും ഗുസ്താവ് മാലെറും തങ്ങളുടെ സൃഷ്ടികളിൽ മാർച്ച് ഉപയോഗിച്ചു. വുഡ് വിൻഡ്, ബ്രാസ് ഇൻസ്ട്രമെന്റുകളാണ് ഡ്രംസിനൊപ്പം ചേരുക. ഹിന്ദിയിലടക്കം വിഖ്യാതമായ ഒട്ടേറെ ഗാനങ്ങൾ ഈ താളത്തിലുണ്ട്.
ദൈവത്തിലേക്കുള്ള മനസുകളുടെ മാർച്ചിംഗ് ആണ് ഓശാന എന്ന പാട്ടിൽ അനുഭവപ്പെടുന്നത്.
മിശിഹാ കർത്താവിന്നോശാനാ...
ഹരിപ്രസാദ്
പ്രാർഥനയുടെ, പാട്ടിന്റെ നേർവഴി
05:19 AM Apr 02, 2023 | Deepika.com