പഴയകാല നാടകനടനും സംഗീതജ്ഞനുമായിരുന്നു പാപ്പുക്കുട്ടി ഭാഗവതർ. 2020 ജൂണ് 22ന് നൂറ്റിയേഴാം വയസിലായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം.
എഴുപത്തഞ്ചു വർഷം മുൻപ് അദ്ദേഹത്തിന്റെ പരദേശി എന്ന നാടകം തൃശൂർ ജോസ് തിയറ്ററിലാണ് ഞാൻ കണ്ടത്. അതിൽ യാചകവേഷമായിരുന്നു ഭാഗവതർക്ക്. സംഗീതപ്രധാനമായ റോൾ. ഭിക്ഷാപാത്രവുമായി അദ്ദേഹം നീങ്ങുന്പോൾ പ്രേക്ഷകരിൽ ചിലർ നാണയങ്ങളും രൂപാനോട്ടുകളും സ്റ്റേജിലേക്ക് എറിയുമായിരുന്നു. അവ പെറുക്കിയെടുത്ത് കഥാപാത്രം നീങ്ങുന്നത് അക്കാലത്തെ പതിവു സ്റ്റൈലായിരുന്നു.
യാചകി എന്ന നാടകത്തിൽ തങ്കം വാസുദേവൻ നായർ ഭിക്ഷ യാചിച്ചു സ്റ്റേജിലൂടെ നടന്നു പാടിയത് ഓർമയുണ്ട്. സ്റ്റേജിൽ വീഴുന്ന തുക എത്രയാണെങ്കിലും അത് ആ കലാകാരനോ കലാകാരിക്കോ എടുക്കാം എന്നതായിരുന്നു പതിവ്.
നാടകത്തിൽ പാപ്പുക്കുട്ടി ഭാഗവതർ സംഗീതം ആലപിക്കുന്പോൾ പലപ്പോഴും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് നാടകകഥയുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റേതെങ്കിലും ഗാനമോ കീർത്തനമോ പാടാൻ ആവശ്യപ്പെടും. തയാറായില്ലെങ്കിൽ നാടകം മുന്നോട്ടുപോകാൻ പറ്റാത്ത സാഹചര്യം വരും.
അതുകൊണ്ടു കാണികളുടെ ആഗ്രഹത്തിനു വഴങ്ങി സീനിന്റെ ഇടയിൽ ഭാഗവതർ പാടും. 1940കളിൽ വലിയ ഹിറ്റായിത്തീർന്ന ഒരു ഗാനമുണ്ട്. സിന്ധകി എന്ന ചിത്രത്തിൽ സൈഗാൾ പാടിയ സോജാ രാജകുമാരി.. എന്ന അനശ്വരഗാനം. പ്രേക്ഷകരുടെ താൽപര്യത്തിൽ ഈ ഗാനം ഭാഗവതർ അതിസുന്ദരമായി ആലപിക്കുമായിരുന്നു. അതോടെ കേരള സൈഗാൾ എന്ന പേരു വീണു.
ഏഴാം വയസിൽ രണ്ടാം ക്ലാസിൽ പഠിക്കുന്പോൾ വേദമണി എന്ന സംഗീത നാടകത്തിൽ പാടി അഭിനയിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. കലയോടുള്ള അഭിനിവേശം നിമിത്തം പന്ത്രണ്ടാം വയസിൽ പഠനം നിർത്തി. പിന്നീട് രണ്ട് സംഗീത അധ്യാപകരുടെ കീഴിൽ അഞ്ചാറു വർഷം കർണാടകസംഗീതം അഭ്യസിച്ചു.
തുടർന്ന് ഷെവ. ആർട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ മിശിഹാചരിത്രം നാടകത്തിൽ അഭിനയിച്ചും പാടിയും പേരെടുത്തു. ആ നാടകത്തിൽ അഭിനയിക്കാൻ ചെന്നപ്പോൾ ഭാഗവതർക്ക് കൊടുത്തത് മഗ്ദലനമറിയത്തിന്റെ സ്ത്രീവേഷമായിരുന്നു. അതിൽ അത്യധികം സങ്കടവും നിരാശയുമുണ്ടായി തിരിച്ചുപോരാൻ ഒരുന്പെട്ടതാണ്. ഒടുവിൽ റോളിന്റെ പ്രാധാന്യം മനസിലാക്കിക്കൊടുത്തതോടെ അദ്ദേഹം വഴങ്ങി.
കേരളത്തിലും പുറത്തും ഭാഗവതരുടെ നിരവധി നാടകങ്ങൾ അരങ്ങേറി. മുപ്പതിലേറെ വർഷം പാടുന്ന നായകനായി പ്രശോഭിച്ചു. പതിനയ്യായിരം വേദികളിൽ ഇദ്ദേഹം നാടകങ്ങളും സംഗീതക്കച്ചേരിയും അവതരിപ്പിച്ചിട്ടുണ്ട്.
ഒരിക്കൽ മുംബൈയിൽ പരദേശി നാടകം അവതരിപ്പിച്ചപ്പോൾ സംഘാടകരുടെ ക്ഷണം സ്വീകരിച്ച് പ്രമുഖ ഹിന്ദി നടന്മാരായ രാജ്കപൂർ, അശോക് കുമാർ, ജയരാജ് തുടങ്ങിയവർ അത് കാണാനെത്തിയിരുന്നു. ഭിക്ഷാപാത്രവുമായി ഭാഗവതർ പാടി അഭിനയിന്നതിനിടെ മലയാളി പ്രേക്ഷകരുടെ ഇടയിൽനിന്ന് സോജ പാടണം എന്ന് ഉച്ചത്തിലുള്ള അഭ്യർഥന മുഴങ്ങി.
അതിനു വഴങ്ങി ഭാഗവതർ സോജാ രാജകുമാരി... എന്ന ഗാനം ആലപിച്ചപ്പോൾ രാജ്കപൂറും അശോക് കുമാറും ജയരാജും വിസ്മയം പൂണ്ട് എഴുന്നേറ്റുനിന്ന് കൈയടിച്ചതിനൊപ്പം നൂറിന്റെ നോട്ടുകളും ഭിക്ഷാപാത്രത്തിലിട്ടു. പ്രേക്ഷകരുടെ ഭാഗത്തുനിന്ന് നോട്ടുകളും നാണയങ്ങളും സ്റ്റേജിലേക്ക് വന്നുകൊണ്ടിരുന്നു. നാടകാനന്തരം എണ്ണിനോക്കിയപ്പോൾ 1750 രൂപ ഉണ്ടായിരുന്നു. ഒരുപറ അരിക്ക് ഒരു രൂപ മാത്രം വിലയുള്ള കാലമായിരുന്നു അത്.
പാപ്പുക്കുട്ടി ഭാഗവതർ ഇരുപത്തഞ്ചോളം മലയാള സിനിമകളിലും അഭിനയിച്ചു. ചിലതിൽ പിന്നണിഗായകനായും ശോഭിച്ചു. നാടകരംഗത്തുനിന്ന് പിൻവാങ്ങിയശേഷം മൂന്നു വർഷം മുട്ടത്തുവർക്കിയുടെ പാടാത്ത പൈങ്കിളി എന്ന നോവലിനെ കഥാപ്രസംഗ രൂപത്തിലാക്കി ഭാഗവതർ അവതരിപ്പിച്ചു. പിൽക്കാലത്ത് വിവിധയിടങ്ങളിൽ സംഗീതക്കച്ചേരികൾ നടത്തി. കൂടാതെ കുട്ടികളെ സംഗീതം അഭ്യസിപ്പിക്കുകയും ചെയ്തു.
കേരള സംഗീത നാടക അക്കാദമി അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, കെസിബിസി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കേരള സംഗീതനാടക അക്കാദമിയുടെ ഫെലോഷിപ്പിനും അർഹനായി. നൂറാം വയസിൽ ചെന്നൈയിലെ ആശാൻ മെമ്മോറിയൽ ഹാളിൽ മറുനാടൻ മലയാളികൾ അദ്ദേഹത്തിന് സ്വീകരണം നൽകിയ വേളയിലും സംഗീതക്കച്ചേരി നടത്തി കൈയടി നേടി.
സംഗീതനാടക അക്കാദമിയുടെ ഫെലോഷിപ്പ് കുന്നംകുളം ടൗണ് ഹാളിൽ ഏറ്റുവാങ്ങിയ വേളയിൽ മറുപടിപ്രസംഗത്തിനു പകരം ഭാഗവതർ സോജാ രാജകുമാരി എന്ന ഗാനമാണ് ആലപിച്ചത്. കെ.എൽ. സൈഗാൾ അനശ്വരമാക്കിയ ഗാനം അതേ പ്രൗഢിയോടും സ്വരമാധുരിയോടും കൂടെ ഭാഗവതർ പാടിയപ്പോൾ സദസ് കോരിത്തരിച്ചു.
കൊച്ചി വൈപ്പിൻകരയിൽ തെക്കൻമാലിപ്പുറത്ത് ചക്കാലയ്ക്കൽ മിഖായിലിന്റെയും അന്നയുടെയും മകനാണ് പാപ്പുക്കുട്ടി. പരേതയായ ബേബിയാണു ഭാര്യ. നടൻ മോഹൻ ജോസ്, ഗായിക സൽമ, സാബു, ഷാദി, പരേതനായ ജീവൻ ജോസ് എന്നിവരാണ് മക്കൾ.
സി.എൽ. ജോസ്
കേരള സൈഗാൾ പാപ്പുക്കുട്ടി ഭാഗവതർ
05:06 AM Apr 02, 2023 | Deepika.com