വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ
ജറൂസലെം നഗരത്തിലേക്കുള്ള ഈശോയുടെ രാജകീയ പ്രവേശനം വലിയൊരു ജനക്കൂട്ടത്തിന്റെ അകന്പടിയോടെ ആയിരുന്നു. അതിനായി ഒരു കഴുതയെ കൊണ്ടുവരാൻ ഈശോ ആവശ്യപ്പെടുന്നുണ്ട്. മത്തായി സുവിശേഷകൻ എഴുതുന്നു, “അവർ ജറൂസലെമിനെ സമീപിക്കവേ, ഒലിവുമലയ്ക്കരികെയുള്ള ബേത്ഫഗെയിലെത്തി’’(മത്താ 21,1). ബേത്ഫഗെയിൽനിന്നാണ് കഴുതയെ കൊണ്ടുവന്നത് എന്നു കരുതപ്പെടുന്നു.
ജറൂസലെമിനു കിഴക്കായി നീണ്ടുനിവർന്നു കിടക്കുന്ന ഒലിവുമലയുടെ കിഴക്കെ ചെരുവിലാണ് ബഥനി ഗ്രാമം. ഇവിടെനിന്നു രണ്ടു കിലോമീറ്റർ കിഴക്കായിട്ടാണ് ബേത്ഫഗെ ഗ്രാമം. യൂദയൻ മരുഭൂമിയുടെ വിളുന്പിലാണ് ഈ സ്ഥലങ്ങൾ.
എഡി നാലാം നൂറ്റാണ്ടിൽത്തന്നെ ബേത്ഫഗെയിൽ ഒരു പള്ളി പണിതിരുന്നു. ഇതേ സ്ഥാനത്ത് കുരിശുയുദ്ധക്കാർ പള്ളി പുതുക്കിപ്പണിയുകയും ഫ്രാൻസിസ്കൻ സന്യാസിമാർ ഒരു ആശ്രമം സ്ഥാപിക്കുകയും ചെയ്തു. 1883ൽ നിർമിച്ച പള്ളിയാണ് ഇപ്പോഴുള്ളത്. മദ്ബഹായുടെ ഭിത്തിയിൽ കഴുതപ്പുറത്ത് ജറൂസലെമിലേക്ക് സഞ്ചരിക്കുന്ന ഈശോയെ ചിത്രീകരിച്ചിട്ടുണ്ട്. ദേവാലയഭിത്തികളിൽ മറ്റു ചുമർചിത്രങ്ങളുമുണ്ട്.
മദ്ബഹായുടെ മുന്നിൽ ഇടതുവശത്തായി ഗ്രില്ലുകൊണ്ട് സംരക്ഷിച്ചിരിക്കുന്ന ഒരു പാറക്കല്ല് കാണാം. ഈശോ കഴുതപ്പുറത്ത് കയറിയത് ഈ പാറയിൽ ചവിട്ടിയാണെന്നാണു വിശ്വസിക്കപ്പെടുന്നത്.
എല്ലാവർഷവും ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒലിവുമലയിലൂടെ ജറൂസലെമിലേക്കു നടക്കുന്ന പ്രദക്ഷിണം ആരംഭിക്കുന്നത് ബേത്ഫഗെയിലെ പള്ളിയിൽനിന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തീർഥാടകസംഘങ്ങൾ അവരവരുടെ ഭാഷയിൽ ഓശാനഗീതങ്ങൾ ആലപിച്ചുകൊണ്ട്, കുരുത്തോലകളും ഒലിവിൻചില്ലകളും വഹിച്ചു നടത്തുന്ന പ്രദക്ഷിണം മനോഹരമായ കാഴ്ചയാണ്.
ഇസ്രായേലിൽനിന്ന് അരിയേൽ സിയോണ്‍
ബേത്ഫഗെ
05:02 AM Apr 02, 2023 | Deepika.com