നാലു മക്കൾ കുടുംബസമേതം വിദേശങ്ങളിൽ കഴിയുന്നു. അവരുടെ വൃദ്ധരായ മാതാപിതാക്കൾ നാട്ടിൽ തനിച്ചും. യൂറോപ്പിലും അമേരിക്കയിലും കഴിയുന്ന നാലും മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും നേരിൽ കണ്ടിട്ട് വർഷങ്ങളായെന്ന പരിഭവം വൃദ്ധദന്പതികളിൽ നിന്ന് ഈയിടെ കേൾക്കാനിടയായി.
ഈസ്റ്ററിന് അവരിൽ ഒരാളെങ്കിലും നാട്ടിലെത്തുമെന്നായിരുന്നു പ്രതീക്ഷ. ജോലിത്തിരക്കു കാരണം അവരിലൊരാൾക്കും നാട്ടിൽ വരാൻ സാഹചര്യമില്ല. നാട്ടിൽ മഴയില്ലല്ലോ, സഹിക്കാനാവാത്ത ചൂടല്ലേ എന്നായിരുന്നു അവരിലൊരാളുടെ ന്യായം. നാട്ടിലെ കോവിഡിനെ ഭയന്നാണ് ഒരാൾ വരവ് വേണ്ടെന്നു വച്ചത്.
വീട്ടിൽ ആരോരുമില്ലാതെ കഴിയുന്ന വൃദ്ധദന്പതികൾക്ക് പറയാൻ വേറെയുമുണ്ടായിരുന്നു പരിഭവങ്ങൾ. രണ്ടു മക്കളുടെ ഇളയ കുട്ടികളെ ഇന്നേവരെ നേരിൽ കാണാൻ അവർക്കു സാധിച്ചിട്ടില്ല. കൊച്ചുമക്കളിൽ ഒരാൾക്കുപോലും മലയാളം പറയാൻ അറിയില്ലത്രെ. നാട്ടിലെത്തുന്പോൾ അവർ മലയാളം സംസാരിച്ചില്ലെങ്കിലും ഒരു നോക്കു കാണാമല്ലോ എന്നു മാത്രമാണ് ആഗ്രഹം. മക്കളിൽ ചിലർ ആഴ്ചയിലോ മാസത്തിലോ വീഡിയോ കോളിൽ വിളിക്കാറുണ്ട്. മരുമക്കളെയും കൊച്ചുമക്കളെയും അത്തരത്തിൽപോലും കാണാൻ കിട്ടുന്നില്ല.
അധ്വാനിച്ചും കഷ്ടപ്പെട്ടും വളർത്തിയ മക്കൾ വിദേശത്തേക്കു പോകുന്പോൾ സന്തോഷിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. എന്നാൽ അവരവിടെ വേരുറച്ച് പൗരൻമാരായാൽ പിന്നെ ജനിച്ച നാടിനെയും വീടിനെയും ജൻമം നൽകിയവരെയും മറന്നുപോകുന്ന അവസ്ഥ ഏറെ നിന്ദ്യമാണ്. വിദേശത്ത് പൗരത്വം ലഭിച്ചാൽ അറ്റുപോകുന്നതല്ലല്ലോ അച്ഛനമ്മാരുമായുള്ള ബന്ധം. അവരെ മറന്നുകളയുകയല്ല, ഉപേക്ഷിച്ചു കളയുന്നതിനു തുല്യമാണ് ഈ ക്രൂരത. മാതാപിതാക്കളുടെ സഹനത്തിനും ത്യാഗത്തിനും പുതിയ തലമുറ തെല്ലും വില കൽപ്പിക്കുന്നില്ല.
പ്രവാസജീവിതത്തിൽ അവർക്ക് നേട്ടങ്ങൾ പലതുണ്ടാകാം. സന്പത്ത്, സ്വയംപര്യാപ്തത തുടങ്ങി പലതും. പക്ഷെ അവരിൽ ചിലരുടെയെങ്കിലും ദാന്പത്യത്തിൽ സ്വരച്ചേർച്ചയില്ലെന്നതാണ് സത്യം. വിദേശജോലിക്കാർക്കും അവരുടെ പ്രവാസ ജീവിതത്തിനും പല പരിമിതികളും ന്യായീകരണങ്ങളും പറയാനുണ്ടാകും.
പക്ഷെ വർഷത്തിലൊരിക്കലെങ്കിലും കുടുംബസമേതം നാട്ടിലെത്തി മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കാനും അവരെ സന്തോഷിപ്പിക്കാനും സാധിക്കാതെ വരുന്നത് മാപ്പർഹിക്കാത്ത തെറ്റാണ്. വിരഹദുഖവും നൈരാശ്യവും അനുഭവിക്കുന്നവരാണ് ഇത്തരത്തിലുള്ള മാതാപിതാക്കൾ.
രോഗവും വേദനയും ഭീതിയുമൊക്കെയുള്ളവരാണിവർ. വേണ്ടിടത്തോളം പണമോ മരുന്നോ ചികിത്സയോ വേലക്കാരുടെ സേവനമോ ഏർപ്പാടാക്കുന്നതിൽ തീരുന്നതല്ല വിദേശത്തുള്ള മക്കളുടെ ഉത്തരവാദിത്വം.
പ്രവാസ ജീവിതത്തിൽ രക്ഷിതാക്കളെ മാത്രമല്ല സ്വന്തം സംസ്കാരത്തെയും വിശ്വാസങ്ങളെയും പാരന്പര്യങ്ങളെയും മറന്നുപോകുന്നത് സങ്കടം തന്നെ. കൊച്ചുമക്കൾക്ക് മലയാളം അറിയില്ല, അവർ ഇംഗ്ളീഷേ പറയൂ എന്നൊക്കെ പറയുന്നത് അഭിമാനമല്ല, മാനക്കേടാണ്. ബാല്യം മുതൽ മലയാളം പറയുന്നവർ അവരുടെ മക്കളെ മലയാളം പഠിപ്പിക്കാത്തത് വലിയ കുറവുതന്നെ.
പ്രവാസികളിൽ ചിലരുടെയെങ്കിലും വ്യക്തിജീവിതവും കുടുംബജീവിതവും പരാജയമാണെന്നും കേൾക്കാറുണ്ട്. കുടുംബപ്രാർഥനയും ആചാര അനുഷ്ഠാനങ്ങളുമില്ലാതെ, പാശ്ചാത്യജീവിതശൈലി അതേപടി അനുകരിക്കുന്നവരാണ് ചില കുടിയേറ്റക്കാർ. കുടുംബപ്രാർഥനയും ധാർമികതയും നഷ്ടപ്പെടുന്പോൾ തകരുന്നത് അടുത്ത തലമുറയുടെകൂടി ഭദ്രതയാണ്.
വിവാഹിതരായ മക്കൾ വിദേശത്ത് ഒരേ വീട്ടിൽ അകന്നുകഴിയുന്നതിന്റെയും വിവാഹമോചനം നേടിയതിന്റെയും കണ്ണീരനുഭവങ്ങൾ ചില മാതാപിതാക്കളും പങ്കു വയ്ക്കാറുണ്ട്. വരുംഭാവിയിലും വിദേശകുടിയേറ്റം വർധിച്ചുവരും. എവിടേക്കു കുടിയേറിയാലും സ്വന്തം വീടിനെയും മാതാപിതാക്കളെയും മറന്നുകളയുന്നത് വലിയ തിൻമയും തെറ്റുമാണ്.
പി.യു. തോമസ്, നവജീവൻ
മക്കളെ കാത്തിരിക്കുന്നവർ
12:10 AM Mar 26, 2023 | Deepika.com