ചാവുകടലിന്റെ വടക്കേ അറ്റത്ത്, അതിന്റെ പടിഞ്ഞാറേ കരയിൽ ഒന്നര കിലോമീറ്റർ അകത്തേക്കു മാറിക്കിടക്കുന്ന പുരാവസ്തു ഗവേഷണ കേന്ദ്രമാണ് ഖുംറാൻ. ബിസി മൂന്നാം നൂറ്റാണ്ടുമുതലെങ്കിലും ഇവിടെ ജനവാസമുണ്ടായിരുന്നു. ഇസ്രേലികളുടെ കിബുട്സ് കാല്യ ഖുംറാനിൽനിന്ന് അധികം അകലെയല്ല.
എഡി 73ലെ യഹൂദ-റോമൻ യുദ്ധത്തിൽ സന്പൂർണമായി നശിച്ചുപോയ ഖുംറാൻ രണ്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ വീണ്ടും യഹൂദരുടെ താമസസ്ഥലമായി. ആ ഉയിർത്തെഴുന്നേൽപും റോമാക്കാർ തകർത്തു. നിർജനമായ മരുഭൂവിലെ ആ മോഹനിദ്ര 1947 വരെ നീണ്ടു. ഏകദേശം 19 നൂറ്റാണ്ടിലേറെ നീണ്ട ഈ നിദ്രയെ ഉണർത്തിയതാകട്ടെ ഒരു യാദൃച്ഛിക സംഭവവും.
ഖുംറാൻ പ്രദേശത്ത് താമസിച്ചിരുന്ന നാടോടി ബെദുവീനി വിഭാഗത്തിൽപ്പെട്ട ഒരു ഇടയബാലന്റെ ആടിനെ കാണാതായി. അതിനെ തിരക്കി ഖുംറാനിൽ ചുറ്റിനടന്ന ബാലൻ അവിടത്തെ ഒരു ഗുഹയിലേക്കു കല്ലെറിഞ്ഞു. അതു ചെന്നുകൊണ്ടത് ഒരു ഭരണിയുടെ മേലാണ്. ആ മണിനാദം കേട്ട ബാലൻ ഗുഹയിൽ കടന്ന് ഭരണി തുറന്നുനോക്കി.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പുരാവസ്തുശേഖരത്തിന്റെ കണ്ടെത്തലായിരുന്നു അത്. അവൻ അതിൽ കണ്ട തുകൽച്ചുരുളുകൾ ബെത്ലെഹത്തെ ഒരു ചെരുപ്പുകുത്തിയുടെ അടുത്തെത്തിച്ചു. അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു പുരാവസ്തു വ്യാപാരിയാണ് തുകൽച്ചുരുളിൽ എന്തോ എഴുതിയിട്ടുണ്ടെന്നു മനസിലാക്കിയത്. ഹീബ്രു ബൈബിളിന്റെ കൈയെഴുത്തു പ്രതിയായിരുന്നു അത്.
ഖുംറാനിലെ 11 ഗുഹകളിലും സമീപ പ്രദേശങ്ങളിലുംനിന്ന് ഗവേഷകർ നിരവധി കൈയെഴുത്തുപ്രതികൾ കണ്ടെത്തി. ഇവയ്ക്കെല്ലാംകൂടി പറയുന്ന പേരാണ് ചാവുകടൽ ചുരുളുകൾ. ബൈബിൾ, ബൈബിൾ വ്യാഖ്യാനങ്ങൾ, സമൂഹജീവിത നിയമങ്ങൾ, മറ്റു കൃതികൾ എന്നീ നാലു ഗണങ്ങളിൽപ്പെടും ഈ കൈയെഴുത്തുപ്രതികൾ.
ഹീബ്രു, അറമായ, ഗ്രീക്ക് ഭാഷകളിലാണ് ഈ ലിഖിതങ്ങൾ. മൃഗചർമം, പാപ്പിറസ്, ചെന്പുപലക എന്നിവയിലാണ് ഇവ എഴുതിയിട്ടുള്ളത്. പല ഹസ്തലിഖിതങ്ങളും അപൂർണവും കാലപ്പഴക്കത്താൽ ജീർണിച്ചവയുമാണ്. പഴയനിയമത്തിലെ എസ്തെർ, നെഹമിയ ഒഴികെ എല്ലാ പുസ്തകങ്ങളുടെയും ആയിരം വർഷത്തിൽ കൂടുതൽ പഴക്കമുള്ള കൈയെഴുത്തുപ്രതികളാണവ എന്നതാണ് ഇവയുടെ പ്രാധാന്യം.
ഖുംറാനിൽ ഇപ്പോൾ കാണാനുള്ളത് ഏകദേശം 200 പേർ താമസിച്ചിരുന്നതായി കരുതുന്ന ഒരു സന്യാസാശ്രമത്തിന്റെ പുരാവസ്തുപരമായ ശേഷിപ്പുകളാണ്. ബിസി ഒന്നാം നൂറ്റാണ്ടു മുതൽ ഇവിടെ താമസിച്ചിരുന്ന എസീൻ എന്ന തീവ്രയഹൂദ വിഭാഗത്തിന്റേതാണ് ഇത്. ഈ സന്യാസിമാരാണ് ഈ കൈയെഴുത്തുപ്രതികൾ രചിച്ചതും ഗുഹകളിൽ ഭരണികളിലാക്കി സൂക്ഷിച്ചതും.
റോമൻ പടയുടെ ആക്രമണത്തിൽനിന്നു രക്ഷിക്കാനും പിന്നീട് വീണ്ടെടുക്കാനുമായിട്ടാണ് അവർ ഇവ ഗുഹകളിൽ സൂക്ഷിച്ചതെന്നാണ് അനുമാനം. ജെറുസലേമിലെ ഇസ്രയേൽ മ്യൂസിയത്തിലും ലോകത്തിന്റെ പല ഭാഗത്തുമുള്ള സർവകലാശാലകളിലുമാണ് ഇന്നിവയുള്ളത്.
ഇസ്രായേലിൽനിന്നും അരിയേൽ സിയോണ്
ഖുംറാൻ ഗുഹകൾ
12:05 AM Mar 26, 2023 | Deepika.com