ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാണ് ഓരോ പുഴയും. കാടുകളെയും മരങ്ങളെയും തഴുകി ഗ്രാമങ്ങളും നഗരങ്ങളും താണ്ടി ഒഴുകുന്ന പുഴ. അനേകരുടെ കുടിനീരാണ് ഓരോ നദിയും. കൃഷിയും വാണിജ്യവും വ്യവസായവുമൊക്കെ നിലനിൽക്കുന്നത് പുഴകളുടെ സമൃദ്ധിയിലാണ്.
‘ജലം അമൂല്യമാണ്, ഓരോ തുള്ളിയും വിലപ്പെട്ടതാണ്’. ഇളംതലമുറയ്ക്ക് ഈ ബോധ്യം ഏറെക്കാലമായി നാം പകർന്നുകൊടുക്കുന്നുണ്ട്.
ജലസന്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേരളത്തിലുനീളം നിശബ്ദ പ്രചാരണം നടത്തിവരികയാണ് നെബു തടത്തിൽ. പുണ്യനദിയായ പന്പയുടെ തീരത്തു പാർക്കുന്ന നെബു സ്വന്തം ചെലവിലാണ് ജലസംരക്ഷണത്തിന്റെ പ്രധാന്യം സമൂഹത്തെ അറിയിക്കുന്നത്.
കേരളത്തിലെ 44 നദികളെയും 31 കായലുകളെയും അടുത്തറിയുകയും പഠിക്കുകയും ചെയ്തിട്ടുള്ള ഈ പരിസ്ഥിതിസ്നേഹി നിധിപോലെ സൂക്ഷിക്കുകയാണ് എല്ലാ പുഴകളിലെയും ജലവും മണലും. പ്രകൃതിയുടെ നീർച്ചാലുകളായ പുഴകളിലെ വെള്ളവും മണലും ശരീരത്തിലെ രക്തവും മാംസവും പോലെയാണെന്നാണ് നെബുവിന്റെ പ്രമാണം. വെള്ളവും മണലുമില്ലാതായാൽ പുഴ മരിക്കും.
പല നദികളും മരണശയ്യയിലാണെന്നാണ് ഈ പുഴസ്നേഹി പറയുന്നത്. പല നദികളും വരണ്ടുണങ്ങി കാടുകയറുന്ന കാലം വിദൂരമല്ലെന്നതിനു സൂചനയാണ് വരട്ടാർപോലെ പല ചെറുനദികളും ഇല്ലാതായത്. പുഴകൾ മരിച്ചാലും കാലത്തിന്റെ അടയാളമെന്നോണമാണ് നെബു എല്ലാ പുഴകളിലെയും വെള്ളവും മണലും ശേഖരിക്കാൻ തീരുമാനിച്ചത്.
പത്തനംതിട്ട കോഴഞ്ചേരിയിൽ പെയിന്റു കട നടത്തുകയാണ് നെബു തടത്തിൽ. ഡൽഹിയിലും വിദേശത്തും ജോലി ചെയ്തു മടങ്ങിയെത്തിയശേഷം നാട്ടിൽ ബിസിനസ് തുടങ്ങിയെങ്കിലും കടയുടെ നാല് ചുവരുകൾക്കുള്ളിലൊതുങ്ങാൻ മനസ് അനുവദിച്ചില്ല.
ഓരോ വ്യക്തിയും ഓരോ നല്ല സന്ദേശത്തിന്റെ വക്താവായി മാറണം. ആ സന്ദേശം സമൂഹത്തിനു പ്രയോജനപ്പെടണമെന്നതാണ് അറുപത്തേഴുകാരനായ നെബുവിന്റെ കാഴ്ചപ്പാട്. സഞ്ചാരം ഇഷ്ടപ്പെടുന്ന നെബു നടത്തിയ യാത്രകൾക്കിടെ തോന്നിത്തുടങ്ങിയ തിരിച്ചറിവാണ് തടത്തിൽ വീടിനെ ഒരു ജലമ്യൂസിയമാക്കി മാറ്റിയത്.
2016 ലാണ് നദികളെ അടുത്തറിഞ്ഞ യാത്രയുടെ തുടക്കം. പതിനാലു ജില്ലകളിൽ മലനാടും ഇടനാടും തീരപ്രദേശവും താണ്ടിയുള്ള യാത്ര. നദികളിൽ ഒരു വശത്ത് മണലൂറ്റ്. മറുവശത്ത് മാലിന്യക്കൂന്പാരം. പലയിടങ്ങളിലും കൈയേറ്റത്തിൽ പുഴ ശോഷിച്ചിരിക്കുന്നു. ഒഴുക്കുമുറിഞ്ഞ് പുഴകളിൽ കുളങ്ങളിലെന്നപോലെ കുറെമാത്രം വെള്ളം. കാടു കയറി പുഴകൾ അന്യാധീനപ്പെട്ടിരിക്കുന്നു. പുഴകളിൽ മണൽ കാണാനേയില്ല. ചിലയിടങ്ങളിൽനിന്ന് വെള്ളവും മണലും പാത്രങ്ങളിൽ ശേഖരിക്കാൻ നന്നേ പാടുപെട്ടു.
പുഴകളുമായി ചങ്ങാത്തം
ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാണ് ഓരോ പുഴയും. കാടുകളെയും മരങ്ങളെയും തഴുകി ഗ്രാമങ്ങളും നഗരങ്ങളും താണ്ടി ഒഴുകുന്ന പുഴ. അനേകരുടെ കുടിനീരാണ് ഓരോ നദിയും. കൃഷിയും വാണിജ്യവും വ്യവസായവും നിലനിൽക്കുന്നത് പുഴകളുടെ സമൃദ്ധിയിലാണ്.
പാന്പാറും കബനിയും ഭവാനിയും കിഴക്കോട്ടൊഴുകുന്നു. ബാക്കിയെല്ലാം പടിഞ്ഞാറോട്ട്. നദികളുടെ പേരിലുമുണ്ട് വ്യത്യസ്തത. മുപ്പതു പുഴകളും രണ്ട് നദികളും പന്ത്രണ്ട് ആറുകളുമാണ് കേരളത്തിലുള്ളത്.
പേരിനൊപ്പം നദികളായി അറിയപ്പെടുന്നത് പന്പയും കബനിയുമാണ്. മറ്റുള്ളവ പുഴകളെന്നോ ആറെന്നോ അറിയപ്പെടുന്നു. അതായത് ഭാരതപ്പുഴ, പെരിയാർ എന്നിങ്ങനെ. വടക്കു തെക്ക് ക്രമമാണ് നദികളുടെ പേരുകളെഴുതുന്പോൾ സാധാരണ അനുവർത്തിച്ചുവരുന്നതെങ്കിലും നെബു ഇവയ്ക്ക് അക്ഷരമാല ക്രമത്തിൽ ഒരു പട്ടിക ഉണ്ടാക്കി.
‘അ’ച്ചൻകോവിലാറിൽ തുടങ്ങി ‘ഷി’റിയപുഴയിൽ അവസാനിക്കുന്ന ക്രമം. ഇദ്ദേഹത്തിന്റെ നദിഗവേഷണങ്ങൾ ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ്. അക്ഷരമാല ക്രമത്തിൽ കായലുകളുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരംപുഴ (തലപ്പാടിപുഴ)യിൽനിന്നു യാത്ര ആരംഭിക്കുകയായിരുന്നു.
ഹോസങ്കുടിയിൽ നിന്ന് തെളിനീർ ശേഖരിച്ചു. പതിനാറ് കിലോമീറ്റർ മാത്രം നീളമുള്ള മഞ്ചേശ്വരം പുഴയാണ് സംസ്ഥാനത്തെ ഏറ്റവും നീളംകുറഞ്ഞ നദി. തെക്ക് തിരുവനന്തപുരം ജില്ലയിലെ നെയ്യാറിലാണ് യാത്ര അവസാനിപ്പിച്ചത്.
കേരളം അതിരിടുന്ന പാന്പാറിലെ വെള്ളം ശേഖരിക്കാൻ തമിഴ്നാട് അതിർത്തി കടന്നുപോകേണ്ടിവന്നു. വർഷങ്ങൾ നീണ്ടു പുഴകളെ പ്രണയിച്ചുള്ള യാത്ര. സുഹൃത്തുക്കളെ കൂട്ടി വാഹനത്തിലാണ് പുഴവഴികളിലൂടെ യാത്ര ചെയ്തത്. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന പുഴകൾ വേനലിന്റെ തുടക്കത്തിൽതന്നെ വറ്റിവരളുന്നു.
വെള്ളത്തെ സംഭരിച്ചു വയ്ക്കാനുള്ള പുഴകളുടെ ശേഷി കുറഞ്ഞുവരികയാണ്. പുഴകളുടെ അടിത്തട്ടിൽ മണൽ നിറഞ്ഞതും തീരം ശോഷിച്ചതുമാണ് മിന്നൽപ്രളയങ്ങൾക്ക് കാരണമാകുന്നത്. മണലൂറ്റ് വലിയ ഗർത്തങ്ങൾക്ക് കാരണമായി.
ഭാരതപ്പുഴയിലും പന്പയിലും മണിമലയാറ്റിലും പെരിയാറ്റിലുമൊക്കെയുള്ള വലിയ പാലങ്ങളുടെ അസ്തിവാരം തന്നെ തെളിഞ്ഞിരിക്കുന്നു. യാത്രാ സൗകര്യം മുൻനിർത്തി പാലങ്ങളോടും കടവുകളോടും ചേർന്ന സ്ഥലങ്ങളിൽ നിന്നാണ് ജലശേഖരണം നടത്തിയത്. ശുദ്ധമായ വെള്ളം പ്ലാസ്റ്റിക് കുപ്പികളിലാണ് ശേഖരിച്ചുകൊണ്ടുവന്നത്.
ഒപ്പം കൈകൾ നിറയെ മണലും ശേഖരിച്ചു. വെള്ളം ശേഖരിച്ച സ്ഥലവും തീയതിയും സ്ഥലവും പുഴവിവരണവുമൊക്കെ ലേബലിൽ കുറിച്ചുവച്ചു. ആ ധന്യവേളകളുടെ ചിത്രങ്ങളും നെബു ഭദ്രമായി സൂക്ഷിക്കുന്നു. എണ്ണമറ്റ മരങ്ങളുടെയും സസ്യങ്ങളുടെയും പറവകളുടെയും കിളികളുടെയും മീനുകളുടെയും മൃഗങ്ങളുടെയുമൊക്കെ അഭയകേന്ദ്രമാണ് ഓരോ പുഴയും.
നേച്ചർ ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്ന നെബുവിന്റെ കാമറക്കണ്ണുകൾ ഇത്തരത്തിലുള്ള അനവധിയായ പ്രകൃതിദൃശ്യങ്ങളും ഒപ്പിയെടുത്തിട്ടുണ്ട്.
മാലിന്യസംഭരണികൾ
നദീതീര യാത്രയ്ക്കിടെ നെബുവിനെ ഏറെ വേദനിപ്പിച്ചത് പുഴകളിലെ മലിനീകരണവും കൈയേറ്റങ്ങളുമാണ്. ഓരോ സ്ഥലത്തും പ്രദേശത്തും കാണാനിടയായ വേദനിപ്പിക്കുന്ന കാഴ്ചയനുഭവങ്ങൾ ഡയറിയിൽ കുറിച്ചുവച്ചു. ചിലയിടങ്ങളിൽ മണലൂറ്റുകൾ ഇതിനെ ചോദ്യം ചെയ്തു.
ചിലർ കാമറകൾക്കു മുഖം തിരിച്ചുനിന്നു. അനിയന്ത്രിതമായ മലിനീകരണം പുഴകളുടെ ജീവനെടുക്കുമെന്നതിൽ ജനങ്ങളെ ബോധവത്കരിക്കണമെന്ന ചിന്ത ഇത്തരം വേദനിപ്പിക്കുന്ന കാഴ്ചകളിൽ നിന്നുണ്ടായതാണ്. ’ഉണരൂ, യുവതി യുവാക്കളെ, ഇവിടെ ജലാശയങ്ങൾ നശിക്കുന്നു, കർമനിരതരാകൂ’എന്ന സന്ദേശം ഇതിനുവേണ്ടി തയാറാക്കിയതാണ്.
കായലാഴങ്ങൾ തേടി
നദികളെ അറിഞ്ഞ് അതിലെ വെള്ളവും മണലും കരുതലായി സൂക്ഷിക്കാൻ തുടങ്ങിയതോടെ കായലുകളെക്കുറിച്ചു പഠിക്കാനും മനസിൽ ആഗ്രഹമായി. തിരുവനന്തപുരം പൂവാറിൽ നിന്നാണ് കായൽയാത്ര തുടങ്ങിയത്. പണച്ചെലവേറിയതോടെ യാത്ര ഇടയ്ക്ക് മുറിഞ്ഞു.
ഇതിനിടെ യൂണിവേഴ്സൽ റിക്കാർഡ് ഫോറം ഈ ജലസ്നേഹിക്ക് ആദരം നൽകിയതോടെ എങ്ങനെയും ദൗത്യം പൂർത്തീകരിക്കണമെന്ന തോന്നൽ വീണ്ടമുണ്ടായി. 31 കായലുകളെയും അടുത്തുകണ്ട് മേൽത്തട്ടിലെ വെള്ളവും ആഴങ്ങളിലെ മണലും ശേഖരിച്ചു. പല കായലുകളിലൂടെയും നടത്തിയ യാത്ര സാഹസികത നിറഞ്ഞതായിരുന്നു.
പ്രാദേശികമായ വിളിപ്പേരുകളിലാണ് ഓരോ കായലും അറിയപ്പെടുന്നത്. സഞ്ചാര സാഹിത്യകാരൻ കോട്ടയം ബാബുരാജ് ഈ യാത്രയിൽ നെബുവിനെ ഏറെ സഹായിച്ചു.
വിവിധ ജലസ്രോതസുകളിലെ വെള്ളവും മണലും സംസ്കരിച്ചാണ് നെബു സൂക്ഷിക്കുന്നത്. വർഷങ്ങൾ പിന്നിടുന്പോഴും വെള്ളവും മണലും നിറം മങ്ങാതെ പനിനീരുപോലെ കുപ്പികളിലുണ്ട്. ഒരേ വലിപ്പത്തിലുള്ള പ്ലാസ്റ്റിക് കുപ്പികളിലാണ് വെള്ളവും മണലും ഭദ്രമാക്കിയിരിക്കുന്നത്.
പ്രദർശനങ്ങൾ
ജലസ്രോതസുകളുടെ സംരക്ഷണം അറിയിക്കാൻ ഒട്ടേറെയിടങ്ങളിൽ നെബു ജലപ്രദർശനം നടത്തി. പുഴയനുഭവങ്ങൾ പങ്കുവയ്ക്കുന്ന ’മലനീര് പുഴനീര്’ എന്ന ഒരു പുസ്തകവും തയാറാക്കിയിട്ടുണ്ട്.
കേരളത്തിലെ ഓരോ നദിയുടെയും ലഘുചരിത്രവും അവ നേരിടുന്ന പ്രശ്നങ്ങളും വിവരിച്ചിരിക്കുന്നു. ’നെബൂസ് റിവർ ഷൂട്ട് ഗെയിം’ എന്ന പേരിൽ അദ്ദേഹം പുഴവിവരണ കാർഡുകൾ ഇറക്കിയിട്ടുണ്ട്. 44 നദികളുടെയും പേരുകളുള്ള കാർഡിൽ അവയുടെ ഉത്ഭവം, നീളം, ലയനം, കടന്നുപോകുന്ന ജില്ലകൾ, നദിയുടെ ഘടന എന്നിവയുടെ വിവരണമുണ്ട്. കായലുകളുടെ പേരുകളും സമാനരീതിയിൽ തയാറാക്കിയിട്ടുണ്ട്.
യാത്രകൾ എന്നും നെബുവിന് ഹരമാണ്. സമയം കണ്ടെത്തി ഓരോ നാടുകളിലൂടെ സഞ്ചരിക്കും. ആ ദേശത്തെയും ദേശവാസികളേയും അടുത്തറിയും. നദികളുടെ നാടായ ഇന്ത്യയിലെ പ്രസിദ്ധമായ കുറെയേറെ നദികളിലെ വെള്ളവും മണലും ശേഖരിക്കണമെന്നാണ് നെബുവിന്റെ ആഗ്രഹം.
കോൽക്കത്തയിൽ പോയപ്പോൾ ഹൂഗ്ലി നദിയിലെയും അജന്ത എല്ലോറ യാത്രയിൽ വാഗൂർ നദിയിലേയും വെള്ളം കൊണ്ടുവന്നിരുന്നു. പലയിടത്തും സുരക്ഷിതമായ കടവുകൾ കണ്ടെത്തി വെള്ളവും മണലും ശേഖരിക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ട്.
മഴക്കാലത്ത് യാത്ര അത്ര സുരക്ഷിതവുമല്ല. ഭാര്യ ആനി തോമസും യാത്രകളിൽ ഒപ്പം കൂടാറുണ്ട്. മക്കളായ നീതുവും നിർമ്മയും ഈ യാത്രകളെ ആസ്വദിക്കുന്നു. നെബുവിന്റെ വീടിനുള്ളിൽതന്നെയാണ് ജലമ്യൂസിയവും ആൽബങ്ങളുമൊക്കെയുള്ളത്. പുഴയും കായലും വറ്റിയാൽ കടൽപോലും ഇല്ലാതായേക്കാം. പുഴ ജീവനും അനേകരുടെ ജീവിതവുമാണെന്ന തിരിച്ചറിവിൽ നെബു പഠനവും പ്രബോധവും തുടരുകയാണ്.
ബിജു കുര്യൻ
നെബു യാത്രയിലാണ് പുഴയോരങ്ങളിലൂടെ
12:24 AM Mar 19, 2023 | Deepika.com