ഉത്പത്തി പുസ്തകത്തിലെ വിവരണമനുസരിച്ച് ഹിത്യനായ എഫ്റോണിന്റെ പക്കൽനിന്ന് മക്പെലാ ഗുഹ വാങ്ങുവാൻ അബ്രാഹം ഹെബ്റോണ്‍ നഗരകവാടത്തിൽ എത്തുകയുണ്ടായി. ഉത്പത്തി പുസ്തകത്തിൽ വായിക്കുന്നു: ""എഫ്റോണ്‍ ഹിത്യരുടെ ഇടയിൽ ഇരുപ്പുണ്ടായിരുന്നു. ഹിത്യരും നഗരവാതിലിലൂടെ കടന്നുപോയ എല്ലാവരും കേൾക്കേ അവൻ അബ്രാഹത്തോടു പറഞ്ഞു... മാമ്രേക്കു കിഴക്കുവശത്ത് മക്പെലായിൽ എഫ്റോണിനുണ്ടായിരുന്ന നിലം അതിന്റെ നാല് അതിർത്തികൾ വരെയും അതിലെ ഗുഹയും വൃക്ഷങ്ങളും സഹിതം ഹിത്യരുടെയും നഗരവാതിൽക്കൽകൂടി കടന്നുപോയവരുടെയും മുന്പാകെവച്ച് അബ്രാഹത്തിന് അവകാശമായി കിട്ടി.
അതിനുശേഷം അബ്രാഹം ഭാര്യ സാറായെ കാനാൻ ദേശത്തു മാമ്രേകയുടെ കിഴക്ക്, ഹെബ്രോണിൽ മക്പെലായിലെ വയലിലുള്ള ഗുഹയിൽ അടക്കി.’’ (ഉത്പത്തി 23:10,17-19). കാലെസ് ഹെബ്രോൺ കീഴടക്കുകയുണ്ടായി (ജോഷ്വാ: 13-15). ഇസ്രായേല്യരുടെ ആറ് അഭയനഗരങ്ങളിലൊന്നായിരുന്നു ഇത്. ഇവിടെവച്ചാണ് ദാവീദ് രാജാവായി അഭിഷിക്തനായത്. (2 സാമു. 2: 1-14)
യഹൂദരാജാക്കന്മാരുടെ കാലത്ത് ഹെബ്റോണ്‍ ഒരു പ്രധാന നഗരമായിരുന്നു. ജലസ്രോതസുകളും പ്രധാന നിരത്തുകളും വയലുകളും മറ്റും സമീപത്തുണ്ടായിരുന്ന ഒരു നഗരം.
വിവിധ ചരിത്രകാലഘട്ടങ്ങളിൽ നിന്നുള്ള കൽമതിലുകൾ, നടപ്പാത, നഗരകവാടം, ലിഖിതങ്ങളുള്ള കളിമണ്‍ ഫലകങ്ങൾ, രാജമുദ്രകൾ, മുന്തിരിച്ചക്ക്, കുശവന്റെ ചൂള, യഹൂദരുടെ ആചാരപരമായ ക്ഷാളനത്തിനുള്ള രണ്ട് മിക്വെകൾ എന്നിവ 1964ലും 2014ലുമായി നടത്തിയ ഉദ്ഖനനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.
ഇസ്രായേലിൽനിന്നും അരിയേൽ സിയോണ്‍