നഗരത്തിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽപ്പുണ്ട് കോൽക്കത്തയുടെ ചരിത്രത്തിൽ എക്കാലവും തിളങ്ങി നിൽക്കുന്ന സെന്റ് പോൾസ് കത്തീഡ്രൽ. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ കീഴിൽ കോൽക്കത്തയിലുള്ള ഏറ്റവും പുരാതനമായ ദേവാലയമാണ് സെന്റ് പോൾസ് കത്തീഡ്രൽ. കൊളോണിയൽ ഭരണകാലത്തിന്റെ ഓർമകളിലേക്കു കൈപിടിച്ചു കൊണ്ടു പോകുന്ന നഗരത്തിലെ എണ്ണം പറഞ്ഞ സ്മാരകങ്ങളിലൊന്നാണിത്. ക്രിസ്മസ് പുതുവത്സര സീസണിലാണ് സഞ്ചാരികളെ ആകർഷിച്ച് സെന്റ് പോൾസ് കത്തീഡ്രൽ എല്ലാവിധ പ്രൗഢിയോടെയും അണിഞ്ഞൊരുങ്ങി നിൽക്കുന്നത്. സാധാരണ സീസണുകളിലും ഈ പൗരാണിക നിർമാണ ശൈലിയും നഗരത്തിരക്കിനുള്ളിലെ സമാധാന അന്തരീക്ഷവും ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് ഏഷ്യയിൽത്തന്നെ നിർമിച്ച ആദ്യത്തെ എപ്പിസ്കോപ്പൽ ചർച്ച് ആയിരുന്നു സെന്റ് പോൾസ് കത്തീഡ്രൽ. ഇന്തോ-ഗോഥിക് ശൈലിയിലാണ് നിർമാണം. വർണാഭമായ ചില്ലുജാലകങ്ങളും ഗോഥിക് മാതൃകയിലുള്ള സൂചികാഗ്രങ്ങളും വിശാലമായ അൾത്താരയും പെയിന്റിംഗുകളും എല്ലാം കൂടിച്ചേർന്ന് നൂറ്റാണ്ടുകളുടെ ക്രൈസ്തവപാരന്പര്യവും ചരിത്രവും എടുത്തു കാട്ടുന്നതാണ് സെന്റ് പോൾസ് കത്തീഡ്രലിന്റെ ഓരോ മുക്കും മൂലയും. നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യ ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന വലിയൊരു ലൈബ്രറിയും കത്തീഡ്രലിന്റെ ഭാഗമായുണ്ട്.
എ.ഡി.1083ൽ സെന്റ് പോൾസ് കത്തീഡ്രലിന്റെ ശിലാസ്ഥാപനം നടന്ന ുവെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഇന്നു കാണുന്ന രീതിയിലുള്ള നിർമാണം പൂർത്തിയാക്കാൻ പിന്നെയും അനേകം വർഷങ്ങളെടുത്തു. നേരത്തേ ഇതേ സ്ഥലത്ത് നിലനിന്നിരുന്ന സെന്റ് ജോണ്സ് ചർച്ച് മാറ്റിപ്പണിതുകൊണ്ടാണ് ഇന്നത്തെ സെന്റ് പോൾസ് കത്തീഡ്രലിന്റെ നിർമാണം പൂർത്തിയാക്കിയതെന്ന് ചില ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നു. അന്നത്തെ കാലത്ത് കോൽക്കത്തയിലെ ക്രൈസ്തവസമൂഹത്തിന്റെ എണ്ണം നാലായിരത്തോളം മാത്രമായിരുന്നു. ബംഗാൾ ഗവർണറായിരുന്ന ഫ്രാൻസിസ് റൗഡോണിന്റെ കാലത്താണ് 1819ൽ സെന്റ് പോൾസ് കത്തീഡ്രലിന്റെ നിർമാണം പൂർത്തിയാക്കുന്നത്. പിന്നീട് 1832ൽ ബിഷപ് റവ. ഡാനിയേൽ വിൽസൻ ചുമതല ഏറ്റെടുക്കുന്പോഴേക്കും കത്തീഡ്രൽ അതിന്റെ പൂർണ ൂപം കൈവരിച്ചു.
ബിഷപ് വിൽസന്റെ നേതൃത്വത്തിലാണ് കത്തീഡ്രലിന്റെ നിർമാണം കൂടുതൽ പുരോഗമിച്ചത്. മേജർ വില്യം നയേണ് ഫോർബ്സ് ആയിരുന്നു രൂപകൽപന നിർവഹിച്ചത്. സി.കെ. റോബിൻസൻ ആയിരുന്നു മുഖ്യ വാസ്തുശിൽപി. നോർവേയിലെ പരിശുദ്ധ ത്രീത്വത്തിന്റെ കത്തീഡ്രലിന്റെ രൂപകൽപനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സെന്റ് പോൾസ് കത്തീഡ്രലിന്റെ അൾത്താര നിർമിച്ചിരിക്കുന്നത്. എട്ടു വർഷം പൂർത്തിയാക്കിയാണ് 1847ൽ അവസാന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. കത്തീഡ്രലിന്റെ നിർമാണം പൂർത്തിയായതും ബ്രീട്ടീഷ് ക്വീൻ വിക്ടോറിയ ബഹുമാനപുരസരം ദേവാലയത്തിൽ സ്ഥാപിക്കുന്നതിനായി പത്തു വെള്ളി ഫലകങ്ങൾ ബ്രിട്ടനിൽനിന്ന് അയച്ചുകൊടുക്കുകയുണ്ടായി.
1934ൽ കോൽക്കത്തയെ പിടിച്ചു കുലുക്കിയ ഭൂകന്പത്തിൽ കത്തീഡ്രലിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഗോപുരങ്ങളിലൊന്നു തകർന്നു വീണെങ്കിലും പുനർനിർമിച്ച് ഇന്നത്തെ രൂപത്തിൽത്തന്നെയാക്കി.
മനോഹരമായ ജാലകങ്ങളാണ് കത്തീഡ്രലിന്റെ മറ്റൊരു പ്രത്യേകത. സർ എഡ്വേർഡ് ബൂർണേ ജോണ്സണ് ആണ് ഈ സുന്ദരജാലകങ്ങളുടെ ശിൽപി. ഇന്ത്യയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ വലുപ്പത്തിന്റെ കാര്യത്തിൽ മുൻനിരയിലാണ് സെന്റ് പോൾസ് കത്തീഡ്രലിന്റെ സ്ഥാനം.
സെബി മാത്യു
ചരിത്രത്തിലേക്ക് തലയുയർത്തി സെന്റ് പോൾസ് കത്തീഡ്രൽ
02:12 AM Feb 19, 2023 | Deepika.com