ഫെബ്രുവരി 13നു ഒഎൻവി കുറുപ്പിന്റെ ഏഴാം ചരമവാർഷികദിനം
ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്നതാണ് സ്വപ്നം എന്ന സിനിമയിലെ സൗരയൂഥത്തിൽ വിടർന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി.... എന്ന ഗാനം. വാണി ജയറാം ആലപിച്ച ഈ ഗാനം ആസ്വാദകരെ ആനയിച്ചുകൊണ്ടുപോകുന്നത് ആകാശഗംഗയുടെ അനുഭൂതിയിലേക്കു തന്നെയാണ്. ഈ ഗാനത്തിന്റെ പിറവിയെക്കുറിച്ച് ഒ.എൻ.വി. പലപ്പോഴും പറഞ്ഞിരുന്നതുകേട്ടാൽ ആസ്വാദകർ ചിരിച്ചു പോകും. ബാബു നന്ദൻകോട് സംവിധാനം ചെയ്ത സ്വപ്നത്തിലേക്ക് ഗാനം ഒരുക്കുന്പോൾ പാട്ടെഴുതിയ കടലാസ് കൈയിൽ പിടിച്ച് സൗരായുധത്തിൽ എന്ന് ബംഗാളിയായ സലിൽ ചൗധരി നീട്ടി പാടുന്പോൾ ഒ.എൻ.വി. ഇടപെട്ടു.
“സൗരായുധം അല്ല സലിൽദാ, സൗരയുഥം ആണ്. ഇറ്റ് ഇസ് സോളാർ സിസ്റ്റം, നോട്ട് വെപ്പണ്.’’
ഇതുകേട്ട സലിൽ ചൗധരി കുലുങ്ങി ചിരിച്ചു, പിന്നെ തന്റെ സ്വതസിദ്ധമായ ഈണത്തിൽ പാടി - സൗരയുഥത്തിൽ വിടർന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി....
1973-ൽ ഒ.എൻ.വി.യും സലിൽ ചൗധരിയും ചേർന്ന് സൃഷ്ടിച്ച ഈ ഗാനത്തിനു 2023ലും ആരാധകരുണ്ട്. ഇതുപോലെ പല രസകരമായ കഥകളും അനുഭവങ്ങളും പ്രഫ. ഒ.എൻ.വി കുറുപ്പ് പങ്കുവച്ചിരുന്നു.
കൊല്ലം ജില്ലയിലെ ചവറ ഒറ്റപ്ലാക്കൽ കുടുംബാംഗമാണെങ്കിലും ഒ.എൻ.വി ഏറിയ കാലവും ചെലവഴിച്ചത് തിരുവനന്തപുരത്താണ്. യൂണിവേഴ്സിറ്റി കോളജിൽ ഇന്റർമീഡിയറ്റ് പഠനത്തിനെത്തുന്പോൾ കവിയുടെ പ്രായം പതിനഞ്ച് വയസ്്. തുടർന്ന് കൊല്ലം എസ്എൻ കോളജിൽ ബിരുദപഠനം. എംഎ പഠിക്കാൻ വീണ്ടും തലസ്ഥാനത്തെത്തി. മലയാളം അധ്യാപകനായും വകുപ്പ് അധ്യക്ഷനായും ദീർഘകാലം പ്രവർത്തിച്ചതും യൂണിവേഴ്സിറ്റി കോളജ് ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ കലാലയങ്ങളിലാണ്. വിദ്യാർഥിയായിരിക്കെയും അധ്യാപകനായിരിക്കെയും നഗരത്തിലൂടെ നടന്നുപോകുന്ന ഒ.എൻ.വിയെ ആരാധനയോടെ ജനം നോക്കിനിന്നിരുന്ന കാലമുണ്ട്. ബസുകളിൽ സാധാരണ യാത്രക്കാരനായിരുന്ന ഒ.എൻ.വിക്കു മുന്നിൽ കൈകൂപ്പിനിന്ന സഹയാത്രികരുണ്ട്.
വഴുതക്കാടുള്ള സ്വന്തം വസതിയായ ഇന്ദീവരത്തിലേക്കു പോകാൻ പാളയം സ്പെൻസർ ജംഗ്ഷനിൽ കാലങ്ങളോളം ടൗണ് ബസ് കാത്ത് നില്ക്കുമായിരുന്നു ഒഎൻവി. അക്കാലത്ത് റോഡിലെ പല കാഴ്ചകളും അദ്ദേഹത്തിന്റെ കവിതകൾക്കു വിഷയമായിട്ടുമുണ്ട്. വായനക്കാരുടെ കണ്ണു നനയ്ക്കുന്ന ഒരു കൊച്ചു ദുഃഖം എന്ന കവിത ഇത്തരത്തിൽ ലഭിച്ചതാണ്.
സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ കുട്ടിയുടെ കൈയിൽനിന്നു ചോറ്റുപാത്രം താഴെ വീഴുന്നു. പാത്രത്തിൽനിന്നു തെറിച്ചുവീഴുന്നത് വേവിച്ച മരിച്ചീനി കഷണങ്ങളാണ്. മറ്റുള്ളവർ തന്റെ ഉച്ചഭക്ഷണം ചോറല്ല കപ്പയാണെന്നു കണ്ടുപോയതിന്റെ സങ്കടത്തിൽ കുട്ടിയുടെ കണ്ണുകൾ ഈറനണിയുകയാണ്. ഈ സംഭവം ഒ.എൻ.വി നേരിട്ടുകണ്ടതാണ്.
വെള്ളയന്പലത്ത് ജി. ദേവരാജൻ മാസ്റ്ററുടെ ഓർമദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്താനെത്തുന്പോഴെല്ലാം ചെറുപ്പക്കാരനായി ഒ.എൻ.വി മാറുമായിരുന്നു. ലോകമെങ്ങുമുള്ള മലയാളികൾ ആരാധിക്കുന്ന കവിയുടെ താരപരിവേഷങ്ങൾ മറന്ന് പാഞ്ചേട്ടന്റെ (കെ.എൻ. പങ്കജാക്ഷൻ പിള്ള) ശാസ്തമംഗലത്തെ വീട്ടിൽ താമസിച്ചിരുന്ന ആ പഴയ വിദ്യാർഥി പറയും.
‘പല സായാഹ്നങ്ങളിലും ദേവരാജനും ഞാനും ഒന്നിച്ചാണ് വെള്ളയന്പലം റോഡിലൂടെ നടന്നിരുന്നത്. കവിത ചൊല്ലിയും തമാശ പറഞ്ഞും നടന്ന വഴിയിൽ ഞാനിന്ന് ഒറ്റയ്ക്കാണ്.’ പുറമേ ഗൗരവം ഭാവിക്കുന്ന ഒ.എൻ.വിയുടെ ഹൃദയത്തിലെ ആർദ്രത ജനം തൊട്ടറിയുന്നത് പലപ്പോഴും പ്രസംഗവേദികളിലാണ്. മണിക്കൂറുകൾ നീണ്ട പ്രഭാഷണങ്ങളിൽ അറിവും അനുഭവങ്ങളും കവിതയും നർമവുമൊക്കെ നിറഞ്ഞുനില്ക്കും. ഇത്രയേറെ വേദികളിൽ, ഇത്രയേറെ കാലയളവ് പ്രസംഗിച്ച മറ്റൊരു കവി വേറെയുണ്ടാകുമോ എന്ന് സംശയം. ബാല്യകാലത്ത് ചവറയിൽ നേരിൽകണ്ടിരുന്ന കരിമണൽ ഫാക്ടറി തൊഴിലാളികളുടെ ദുരിതങ്ങളെക്കുറിച്ച് കവി പറഞ്ഞിരുന്നു.
കരിമണൽ ഫാക്ടറിയിൽനിന്നു പണികഴിഞ്ഞുപോകുന്ന കറുത്തുണങ്ങിയ പട്ടിണിപ്പാവങ്ങളുടെ ശരീരത്തിൽ കരിമണൽ കൊണ്ടുള്ള മറ്റൊരു കുപ്പായം ഉണ്ടായിരുന്നു. തീരത്തെ പൊള്ളുന്ന മണൽ ശരീരത്തിൽ പൊതിഞ്ഞു നടന്നുനീങ്ങുന്ന തൊഴിലാളികളുടെ ദൈന്യത തന്നിലേൽപ്പിച്ച നൊന്പരം അവസാനകാലം വരെയും അദ്ദേഹം പങ്കുവച്ചിരുന്നു.
അതിമനോഹരങ്ങളായ പ്രണയഗാനങ്ങളുടെ ശില്പിയാണ് ഒ.എൻ.വി. മാണിക്യവീണയുമായെൻ മനസിന്റെ താമരപ്പൂവിലുണർന്നവളെ... എന്ന ഗാനം എടുത്താലും ഒരു ദളം മാത്രം വിടർന്നൊരു ചെന്പനീർ മുകുളമായി നീയെന്റെ മുന്നിൽ നില്ക്കെ... എന്ന ഗാനം എടുത്താലും ശരി അതിലെല്ലാം ഒ.എൻ.വിയുടെതായ ഒരു അടയാളപ്പെടുത്തലുണ്ട്. വയലാർ തന്റെ തൂലികയിലൂടെ പ്രണയിനിയെ സ്പർശിക്കുന്നതുപോലെയല്ല ഒ.എൻ.വിയുടെ പ്രണയം. മനസിന്റെ താമരപ്പൂവിൽ വളരെ മൃദുവായാണ് ഒ.എൻ.വി, പ്രണയിനിയെ പ്രതിഷ്ഠിക്കുന്നത്. ജാലകം എന്ന സിനിമയിലെ ഒരു ദളം മാത്രം... എന്ന ഗാനത്തിലെ വരികൾ നോക്കുക
തരള കപോലങ്ങൾ നുള്ളി നോവിക്കാതെ
തഴുകാതെ ഞാൻ നോക്കി നിന്നു...
ഇതുപോലെയുള്ള ഒരു മാനസപൂജ പല ഒ.എൻ.വി ഗാനങ്ങളിലുമുണ്ട്. വചനം എന്ന ചിത്രത്തിലെ നീർമിഴിപ്പീലിയിൽ നീർമണി തുളുന്പി.. എന്ന ഗാനത്തിൽ ഒ.എൻ.വി പറയുന്നത്
കണ്ണുനീർ തുടക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്യനെപ്പോൽ എന്നാണ്.
മന്ദാകിനി രാഗമന്ദാകിനി.. തുടങ്ങി ചുരുക്കം ചില ഗാനങ്ങളിൽ മാത്രമാണ് ഒരൽപ്പം മാദകബിംബങ്ങളിലേക്കു കവി കടക്കുന്നത്. വയലാറിന്റെ ഗാനമായി ഈ ഗാനത്തെ പല ആസ്വാദകരും ധരിക്കുന്നതും ഇതുകൊണ്ടു തന്നെയാണ്.
പ്രണയം എന്ന സിനിമക്കുവേണ്ടി പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലെ... എന്ന ഗാനം കവി രചിച്ചിരിക്കുന്നത് 2011-ലാണ്. കവിയുടെ എണ്പതാമത്തെ വയസിൽ. എം. ജയചന്ദ്രന്റെ ഈണത്തിലെ ഈ ഗാനം കേൾക്കുന്പോൾ ആസ്വാദക മനസ് പറയും - കവികൾക്കു വാർധക്യമില്ല, എക്കാലവും നിറയൗവ്വനമാണെന്ന്. പ്രിയ കവി ഒ.എൻ.വിക്കു ഓർമച്ചെപ്പിൽ മരണവുമില്ല.
എസ്. മഞ്ജുളാദേവി
ഓർമകൾക്ക് സുഗന്ധം...
05:37 AM Feb 12, 2023 | Deepika.com