ഇരുപത് വർഷം മുന്പ് ഒരു സന്ധ്യാവേളയിൽ ഒരു കുട്ട അരി തലയിൽ ചുമന്ന് ഒരു സ്ത്രീ നവജീവൻ അഗതിമന്ദിരത്തിലെത്തി. അരി അടുക്കളയിൽവച്ചശേഷം അവർ തൊഴുകൈകളോടെ ഓഫീസ് മുറിയിലേക്ക് വന്നു.
അവർ പങ്കുവച്ച അനുഭവം എന്റെയും സഹപ്രവർത്തകരുടെയും കണ്ണുകളെ ഈറനണിയിച്ചു. അന്നേക്ക് മൂന്നു മാസം മുന്പ് ബീഡിതെറുപ്പുകാരനായ അവരുടെ ഭർത്താവ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ കാൻസർ ബാധിതനായി കിടക്കുന്നുണ്ടായിരുന്നു. മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ വേളയിൽ അവരും ഒപ്പമുണ്ടായിരുന്ന സ്കൂൾ വിദ്യാർഥിയായ മകനും നവജീവൻ നൽകുന്ന ചോറുകഴിച്ചാണ് വിശപ്പടക്കിയിരുന്നത്.
നവജീവനിൽനിന്നുള്ള ഉച്ചച്ചോറും കറികളും ബാക്കിവച്ച് അത്താഴവും പിറ്റേന്ന് രാവിലെ പഴയൻചോറും കഴിച്ചതും മരുന്നു വാങ്ങാൻ സാന്പത്തിക സഹായം നൽകിയതുമൊക്കെ അവർ നന്ദിയോടെ പറഞ്ഞു. ആഴ്ചകളോളം വേദനയിൽ കഴിഞ്ഞശേഷം ഭർത്താവ് ആശുപത്രിയിൽതന്നെ മരിച്ചു. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ പൊതുശ്മശാനത്തിലാണ് ഭർത്താവിനെ സംസ്കരിച്ചത്.
കോട്ടയത്തിന്റെ പടിഞ്ഞാറൻമേഖലയിൽ നിന്നുള്ള ഇവർക്ക് പാടത്താണ് ജോലി. രാവിലെ മുതൽ വൈകുന്നേരം വരെ പണിയെടുക്കും. വിതയും കളപറിക്കലും കൊയ്ത്തുമൊക്കെയായി പൊരിവെയിലും പെരുമഴയും സഹിച്ചുള്ള ജീവിതം.
അക്കൊല്ലത്തെ കൊയ്ത്തിന് കൂലിയായി കിട്ടിയ നെല്ല് കുത്തിയപ്പോൾ അതിന്റെ ദശാംശം അരിയായി നവജീവനിൽ നൽകാൻ വന്നതാണ് സാധു സ്ത്രീ. ആശുപത്രിയിൽ കഴിഞ്ഞപ്പോൾ അവർക്കും ഭർത്താവിനും മകനും നൽകിയ ചോറിന് നന്ദിയായി കൂലിനെല്ലിന്റെ വിഹിതവുമായി വന്ന ആ തൊഴിലാളി സ്ത്രീയുടെ നൻമ എന്നെ അത്ഭുതപ്പെടുത്തി.
ലോകത്തിൽ ഇങ്ങനെയും പ്രതിനന്ദിയും കാരുണ്യവുമുള്ള മനുഷ്യരുണ്ടല്ലോ എന്ന് ഓർമിച്ചുപോയി ആ നിമിഷത്തിൽ. അവർ നൽകിയ അരികൊണ്ട് പായസമുണ്ടാക്കി പിറ്റേന്ന് ഞങ്ങൾ നവജീവനിലെ മനോരോഗികളായ അന്തേവാസികൾക്ക് നൽകി. തുടർന്നുള്ള ഓരോ വർഷവും കൊയ്ത്ത് കഴിയുന്പോൾ ഓരോ കുട്ട അരിയുമായി ആ സാധുസ്ത്രീ വന്നുകൊണ്ടിരുന്നു.
മുൻപ് ആശുപത്രിയിൽ അച്ഛന്റെ മരണക്കിടക്കയിൽ ഹൃദയം നുറുങ്ങിക്കഴിയുകയും എനിക്കു മുന്നിൽ ആശ്വാസം തേടിവരികയും ചെയ്ത മകൻ ഇപ്പോൾ കോട്ടയത്തെ അറിയപ്പെടുന്ന ന്യൂറോ സർജനാണ്.
ഇനിയാണ് ദൈവികമായ കൃപാനുഭവത്തിന്റെ അവസാന ഭാഗം പങ്കുവയ്ക്കാനുള്ളത്. സാധുവായ തന്നെ പഠിപ്പിച്ച് ഉന്നതനിലയിലെത്തിക്കാൻ അമ്മ കാലങ്ങളോളം പണിയെടുത്ത നെൽപ്പാടം കഴിഞ്ഞ വർഷം മകൻ വിലയ്ക്ക് വാങ്ങി. ദൈവം തനിക്കായ കരുതിവച്ച് അമ്മയെ അധ്വാനിക്കാൻ ഈശ്വരൻ നിയോഗിച്ച പാടം മകൻ അമ്മയുടെ പേരിലാണ് വാങ്ങിയത്.
കഴിഞ്ഞ മാസം ഒരു കാറിൽ നാല് ചാക്കു നിറയെ അരിയുമായി ഇതേ സ്ത്രീയും ഡോക്ടർ മകനും നവജീവനിലെത്തി. പതിവുരീതിയിൽ അമ്മയും മകനും കരങ്ങൾ കൂപ്പിനിന്നു. ‘ഇത് അമ്മയ്ക്കായി ഞാൻ വാങ്ങിയ പാടത്തെ ആദ്യ വിളവാണ്. ആ വിളവ് അപ്പാടെ മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരം ചോറായി വിളന്പണമെന്നാണ് ആഗ്രഹം. നാളെ ഈ ചോറു വിളന്പാൻ ഞാനും അമ്മയും മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജീവനൊപ്പമുണ്ടാകും.
ഒരേ സമയം എന്റെ ഹൃദയം വിതുന്പുകയും കൈകൾ വിറയ്ക്കുകയും ചെയ്ത നിമിഷമായിരുന്നു അത്. അവർക്കൊപ്പം ചാപ്പലിൽപോയി മുട്ടുകുത്തി ക്രിസ്തുവിന്റെ ക്രൂശിതരൂപത്തിലേക്ക് നോക്കുന്പോൾ മനസ് പറഞ്ഞു. ‘ദൈവമേ നിന്റെ വഴികൾ എത്ര മനോഹരം. മനുഷ്യരുടെ ചിന്തകളെക്കാൾ എത്രയോ ഉന്നതമാണ് നിന്റെ പദ്ധതികൾ’.
ഒരിക്കൽ അറിഞ്ഞോ അറിയാതെയോ ചെയ്ത നൻമയുടെ ഫലം അനേകരിലേക്ക് പ്രസരിപ്പിക്കാൻ ദൈവം ഇങ്ങനെ എത്രയോ മനുഷ്യരെയാണ് ലോകത്തിൽ നിയോഗിച്ചിരിക്കുന്നത്. മൂന്നു വയറുകളെ നിറയ്ക്കാനുള്ള ചോറ് കൊടുത്തതിന് പ്രതിഫലമായി മൂവായിരം പേരുടെ വയറുകളെ നിറയ്ക്കാനുള്ള അരിയുമായി വന്ന അമ്മയോടും മകനോടും നന്ദി പറയാൻ എനിക്കു വാക്കുകളുണ്ടായിരുന്നില്ല.
പി.യു. തോമസ്, നവജീവൻ
അവർ പങ്കുവച്ച അനുഭവം എന്റെയും സഹപ്രവർത്തകരുടെയും കണ്ണുകളെ ഈറനണിയിച്ചു. അന്നേക്ക് മൂന്നു മാസം മുന്പ് ബീഡിതെറുപ്പുകാരനായ അവരുടെ ഭർത്താവ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ കാൻസർ ബാധിതനായി കിടക്കുന്നുണ്ടായിരുന്നു. മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ വേളയിൽ അവരും ഒപ്പമുണ്ടായിരുന്ന സ്കൂൾ വിദ്യാർഥിയായ മകനും നവജീവൻ നൽകുന്ന ചോറുകഴിച്ചാണ് വിശപ്പടക്കിയിരുന്നത്.
നവജീവനിൽനിന്നുള്ള ഉച്ചച്ചോറും കറികളും ബാക്കിവച്ച് അത്താഴവും പിറ്റേന്ന് രാവിലെ പഴയൻചോറും കഴിച്ചതും മരുന്നു വാങ്ങാൻ സാന്പത്തിക സഹായം നൽകിയതുമൊക്കെ അവർ നന്ദിയോടെ പറഞ്ഞു. ആഴ്ചകളോളം വേദനയിൽ കഴിഞ്ഞശേഷം ഭർത്താവ് ആശുപത്രിയിൽതന്നെ മരിച്ചു. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ പൊതുശ്മശാനത്തിലാണ് ഭർത്താവിനെ സംസ്കരിച്ചത്.
കോട്ടയത്തിന്റെ പടിഞ്ഞാറൻമേഖലയിൽ നിന്നുള്ള ഇവർക്ക് പാടത്താണ് ജോലി. രാവിലെ മുതൽ വൈകുന്നേരം വരെ പണിയെടുക്കും. വിതയും കളപറിക്കലും കൊയ്ത്തുമൊക്കെയായി പൊരിവെയിലും പെരുമഴയും സഹിച്ചുള്ള ജീവിതം.
അക്കൊല്ലത്തെ കൊയ്ത്തിന് കൂലിയായി കിട്ടിയ നെല്ല് കുത്തിയപ്പോൾ അതിന്റെ ദശാംശം അരിയായി നവജീവനിൽ നൽകാൻ വന്നതാണ് സാധു സ്ത്രീ. ആശുപത്രിയിൽ കഴിഞ്ഞപ്പോൾ അവർക്കും ഭർത്താവിനും മകനും നൽകിയ ചോറിന് നന്ദിയായി കൂലിനെല്ലിന്റെ വിഹിതവുമായി വന്ന ആ തൊഴിലാളി സ്ത്രീയുടെ നൻമ എന്നെ അത്ഭുതപ്പെടുത്തി.
ലോകത്തിൽ ഇങ്ങനെയും പ്രതിനന്ദിയും കാരുണ്യവുമുള്ള മനുഷ്യരുണ്ടല്ലോ എന്ന് ഓർമിച്ചുപോയി ആ നിമിഷത്തിൽ. അവർ നൽകിയ അരികൊണ്ട് പായസമുണ്ടാക്കി പിറ്റേന്ന് ഞങ്ങൾ നവജീവനിലെ മനോരോഗികളായ അന്തേവാസികൾക്ക് നൽകി. തുടർന്നുള്ള ഓരോ വർഷവും കൊയ്ത്ത് കഴിയുന്പോൾ ഓരോ കുട്ട അരിയുമായി ആ സാധുസ്ത്രീ വന്നുകൊണ്ടിരുന്നു.
മുൻപ് ആശുപത്രിയിൽ അച്ഛന്റെ മരണക്കിടക്കയിൽ ഹൃദയം നുറുങ്ങിക്കഴിയുകയും എനിക്കു മുന്നിൽ ആശ്വാസം തേടിവരികയും ചെയ്ത മകൻ ഇപ്പോൾ കോട്ടയത്തെ അറിയപ്പെടുന്ന ന്യൂറോ സർജനാണ്.
ഇനിയാണ് ദൈവികമായ കൃപാനുഭവത്തിന്റെ അവസാന ഭാഗം പങ്കുവയ്ക്കാനുള്ളത്. സാധുവായ തന്നെ പഠിപ്പിച്ച് ഉന്നതനിലയിലെത്തിക്കാൻ അമ്മ കാലങ്ങളോളം പണിയെടുത്ത നെൽപ്പാടം കഴിഞ്ഞ വർഷം മകൻ വിലയ്ക്ക് വാങ്ങി. ദൈവം തനിക്കായ കരുതിവച്ച് അമ്മയെ അധ്വാനിക്കാൻ ഈശ്വരൻ നിയോഗിച്ച പാടം മകൻ അമ്മയുടെ പേരിലാണ് വാങ്ങിയത്.
കഴിഞ്ഞ മാസം ഒരു കാറിൽ നാല് ചാക്കു നിറയെ അരിയുമായി ഇതേ സ്ത്രീയും ഡോക്ടർ മകനും നവജീവനിലെത്തി. പതിവുരീതിയിൽ അമ്മയും മകനും കരങ്ങൾ കൂപ്പിനിന്നു. ‘ഇത് അമ്മയ്ക്കായി ഞാൻ വാങ്ങിയ പാടത്തെ ആദ്യ വിളവാണ്. ആ വിളവ് അപ്പാടെ മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരം ചോറായി വിളന്പണമെന്നാണ് ആഗ്രഹം. നാളെ ഈ ചോറു വിളന്പാൻ ഞാനും അമ്മയും മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജീവനൊപ്പമുണ്ടാകും.
ഒരേ സമയം എന്റെ ഹൃദയം വിതുന്പുകയും കൈകൾ വിറയ്ക്കുകയും ചെയ്ത നിമിഷമായിരുന്നു അത്. അവർക്കൊപ്പം ചാപ്പലിൽപോയി മുട്ടുകുത്തി ക്രിസ്തുവിന്റെ ക്രൂശിതരൂപത്തിലേക്ക് നോക്കുന്പോൾ മനസ് പറഞ്ഞു. ‘ദൈവമേ നിന്റെ വഴികൾ എത്ര മനോഹരം. മനുഷ്യരുടെ ചിന്തകളെക്കാൾ എത്രയോ ഉന്നതമാണ് നിന്റെ പദ്ധതികൾ’.
ഒരിക്കൽ അറിഞ്ഞോ അറിയാതെയോ ചെയ്ത നൻമയുടെ ഫലം അനേകരിലേക്ക് പ്രസരിപ്പിക്കാൻ ദൈവം ഇങ്ങനെ എത്രയോ മനുഷ്യരെയാണ് ലോകത്തിൽ നിയോഗിച്ചിരിക്കുന്നത്. മൂന്നു വയറുകളെ നിറയ്ക്കാനുള്ള ചോറ് കൊടുത്തതിന് പ്രതിഫലമായി മൂവായിരം പേരുടെ വയറുകളെ നിറയ്ക്കാനുള്ള അരിയുമായി വന്ന അമ്മയോടും മകനോടും നന്ദി പറയാൻ എനിക്കു വാക്കുകളുണ്ടായിരുന്നില്ല.
പി.യു. തോമസ്, നവജീവൻ