ഒരു റിട്ടയേഡ് കോളജ് അധ്യാപകൻ ഗായിക ലതാ മങ്കേഷ്കറെ കുറിച്ചു പറഞ്ഞുതുടങ്ങുകയാണ്:
ആ ശബ്ദം.. കുട്ടിക്കാലം മുതൽ ഇന്നുവരെ എനിക്കു വഴികാട്ടിയായത്, മുന്നോട്ടു നയിച്ചത് ആ ശബ്ദമാണ്.. എന്റെ സ്വഭാവ രൂപീകരണത്തിനു കാരണമായത്... അച്ചടക്കം പഠിപ്പിച്ചത്... സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പടിപടിയായി മുന്നേറണമെന്നു പഠിപ്പിച്ചത്... പാട്ടിൽ എളുപ്പവഴികളില്ലെന്നു പറഞ്ഞുതന്നത്... എല്ലാം ആ ശബ്ദമാണ്. അമ്മയില്ലാതെ വളരേണ്ടിവന്ന പ്രത്യേക സാഹചര്യത്തിൽ ആ ശബ്ദം എനിക്ക് അമ്മതന്നെയായിരുന്നു...
ഇതിങ്ങനെ വെറുതെ പറയാനാണെങ്കിൽ ആർക്കും പറ്റും. എന്നാൽ തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സാന്പത്തികശാസ്ത്ര വിഭാഗം മുൻ മേധാവി ഡോ. കെ.എ. സ്റ്റീഫൻസണ്‍ പറയുന്നത് ഹൃദയംകൊണ്ടാണ്., സംഗീതംകൊണ്ടും. മഹാഗായികയുടെ ചരമവാർഷികത്തിൽ ആദരസൂചകമായി ഒരു സംഗീത ആൽബം ഒരുക്കിയിരിക്കുന്നു ഗായകൻകൂടിയായ ഡോ. സ്റ്റീഫൻസണ്‍. ലത പാടിയ ആയിരക്കണക്കിനു പാട്ടുകളിൽനിന്ന് ഹിന്ദി, മറാത്തി, ബംഗാളി, ഒറിയ, രാജസ്ഥാനി, തമിഴ്, മലയാളം ഭാഷകളിലെ പത്തെണ്ണം തെരഞ്ഞെടുത്താണ് അദ്ദേഹം പാടിയിരിക്കുന്നത്- സ്വരാഞ്ജലി എന്നാണ് ഈ സംഗീത ശ്രദ്ധാഞ്ജലിക്കു പേരിട്ടിരിക്കുന്നത്.
ഹോട്ടലിലെ പാട്ടുകൾ
തീരെ ചെറുപ്പംമുതൽ ലതയുടെ ശബ്ദത്തെ അമ്മയുടെ സ്ഥാനത്തു തിരിച്ചറിഞ്ഞിരുന്നതായി ഡോ. സ്റ്റീഫൻസണ്‍ പറയുന്നു. വീട്ടിൽ അമ്മയുടെ സഹോദരിമാരും ചേട്ടനും ചേച്ചിയും അനിയത്തിയുമടക്കം എല്ലാവരും പാട്ടിന്റെ ആരാധകരായിരുന്നു. കേൾക്കുന്ന പാട്ടുകൾ ഏറ്റുപാടും. വീട്ടിൽ അന്നു വൈദ്യുതിപോലും എത്തിയിട്ടില്ല. സമീപത്തെ ഹോട്ടലിൽനിന്നു പാട്ടുകൾകേട്ടാൽ ചെവികൂർപ്പിക്കും. റേഡിയോയിൽ ബിനാകാ ഗീത് മാല എന്ന പരിപാടിയിലൂടെ ലതയുടെ പാട്ടുകൾ ഒഴുകിയെത്തുന്പോൾ ഹോട്ടലിനു മുന്നിലേക്ക് ഓടും. അന്നുകേട്ട രംഗീലാ രേയും ആജാ രേ പർദേശിയുമെല്ലാം ഇന്നും ഹൃദയത്തിലുണ്ട്.
ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്നകാലത്ത് സ്റ്റേജിൽ കയറി പാട്ടുപാടിത്തുടങ്ങി. കൈയടികൾ ഒരുപാടു സന്തോഷം പകരുകയും ചെയ്തു.
മികച്ച വിദ്യാഭ്യാസത്തിനൊപ്പം ഇളയമ്മയും ഭർത്താവും സ്റ്റീഫൻസണെ സംഗീതം പഠിപ്പിക്കാനും ശ്രദ്ധിച്ചിരുന്നു. സെബാസ്റ്റ്യൻ ജോസഫ് ഭാഗവതരിൽനിന്ന് ആദ്യപാഠങ്ങൾ. തുടർന്ന് 82ൽ ഡിഗ്രി പഠനകാലം മുതൽ മങ്ങാട് കെ. നടേശനായിരുന്നു ഗുരു. അങ്ങനെ സ്റ്റീഫൻസണിലെ സംഗീതജ്ഞൻ തെളിഞ്ഞു.
ലത എന്ന വെളിച്ചം
ദുരിതകാലങ്ങളിലെല്ലാം ഇരുണ്ടപാതയുടെ അങ്ങേയറ്റത്ത് വെളിച്ചമുണ്ടെന്നു പ്രതീക്ഷ നൽകിയിരുന്നത് ലതയുടെ ശബ്ദമായിരുന്നുവെന്ന് സ്റ്റീഫൻസണ്‍ പറഞ്ഞു. പരിപൂർണതയുടെ പര്യായമായ ആ ശബ്ദത്തിനു ശേഷം ഹിന്ദിയിൽ ഒരു ഗായികയിലും അത്തരം മികവു കണ്ടെത്താനായിട്ടില്ല. മിക്കവരും ലതയുടെ ശൈലി കോപ്പിചെയ്യാനാണ് ശ്രമിക്കുന്നത്. മലയാളത്തിൽ പി. സുശീലയുടെയും എസ്. ജാനകിയുടെയും ഒറിജിനാലിറ്റിയുടെ ആരാധകൻകൂടിയാണ് സ്റ്റീഫൻസണ്‍.
പുരുഷശബ്ദത്തിന്റെ സാക്ഷാത്കാരണങ്ങളായി മുഹമ്മദ് റഫിയെയും യേശുദാസിനെയും കാണുന്നു. റൊമാന്റിക് ഗാനങ്ങൾക്ക് കിഷോർ കുമാറിനെയും പി. ജയചന്ദ്രനെയും ആരാധിക്കുന്നു. മുകേഷും ബ്രഹ്മാനന്ദനും പാടിയ വിഷാദഗീതങ്ങളോടും ഇഷ്ടം. എന്നാൽ ഇതിനെല്ലാം ഒരുപാടു മുകളിൽ ജീവിതത്തിന്റെ ഭാഗമായി ലതാ മങ്കേഷ്കറിന്റെ മാന്ത്രികസ്വരം നിൽക്കുന്നു.
ഒരു സമുദ്രത്തിൽനിന്ന് ഏതാനും തുള്ളികൾ തെരഞ്ഞുപിടിക്കുന്നതുപോലെയാണ് ആൽബത്തിനു വേണ്ടി ലതയുടെ പത്തു പാട്ടുകൾ എടുത്തതെന്ന് സ്റ്റീഫൻസണ്‍ പറയുന്നു. ആയീ, പ്രശാന്തസുന്ദരമായി വിശ്രമിക്കൂ എന്ന് ലതയോടു പറയുകയാണ് തന്റെ സ്വരത്തിലൂടെ അദ്ദേഹം ചെയ്തിരിക്കുന്നത്.
പാട്ടുകളുടെ ഭംഗി ആ ശ്രമം സഫലമായെന്നു തെളിയിക്കുന്നുണ്ട്. അസാധാരണമായൊരു സ്വപ്നം സാക്ഷാത്കരിച്ചതിന്റെ നിറവിലാണ് സ്റ്റീഫൻസണ്‍ ഇപ്പോൾ. പാട്ടുകൾ യുട്യൂബിൽ ലഭ്യമാണ്.
ദിവസവും മണിക്കൂറുകൾ പാട്ടുകളെക്കുറിച്ചുള്ള ഗവേഷണത്തിനു മാറ്റിവയ്ക്കും. ജോലിയിൽനിന്നു വിരമിച്ചപ്പോൾ ലഭിച്ച തുകയിൽനിന്നാണ് ആൽബങ്ങൾക്കുള്ള ചെലവു കണ്ടെത്തുന്നത്. 2018ൽ സമാനമായൊരു ആൽബം പുറത്തിറക്കിയിരുന്നു.
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂൾ, ക്രൈസ്റ്റ് കോളജ്, തൃശൂർ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലാണ് സ്റ്റീഫൻസണ്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കാലിക്കട്ട് വാഴ്സിറ്റിയിൽനിന്ന് ഗവേഷണ ബിരുദവും നേടി. 33 വർഷത്തെ സേവനത്തിനുശേഷം ക്രൈസ്റ്റ് കോളജിൽനിന്ന് 2015ൽ വിരമിച്ചശേഷം മുഴുവൻസമയം പാട്ടുകൾ കൂട്ടായുണ്ട്. ക്രൈസ്റ്റ് കോളജിനു സമീപമാണ് താമസം.
ഹരിപ്രസാദ്
ഒരസാധാരണ സംഗീതസ്വപ്നം
10:38 PM Feb 04, 2023 | Deepika.com