മൂന്നാർ രാജമലയിൽ കാത്തിരിപ്പിന്റെ കാലമാണ്. വരയാടുകളുടെ പ്രജനനകാലത്തിനുശേഷം എത്ര ആട്ടിൻകുഞ്ഞുങ്ങൾ പിറന്ന് പുൽമേട്ടിലെ പാറക്കെട്ടുകൾക്കിടയിൽ തുള്ളിക്കളിക്കുന്നു എന്നറിയാനുള്ള കാത്തിരിപ്പ്.
വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ പ്രജനനകാലം സുരക്ഷിതമാക്കാൻ രാജമലയിലെ ഇരവികുളം ദേശീയോദ്യാനം പതിവുപോലെ ജനുവരി അവസാനം അടച്ചു. ഇനി രണ്ടു മാസം രാജമലയിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനമില്ല. ഈ സീസണിൽ പുതുതായി അൻപതിലേറെ വരയാടിൻകുട്ടികൾ പിറന്നേക്കുമെന്നാണ് വനം വന്യജീവി വിഭാഗത്തിന്റെ നിഗമനം.
രണ്ടു മാസം കഴിഞ്ഞാൽ രാജമലയിലുടനീളം മുതിർന്ന വരയാടുകൾക്കൊപ്പം തുള്ളിക്കളിക്കുന്ന കുഞ്ഞിയാടുകൾ കൗതുകം നിറയ്ക്കും. മേയ് ആദ്യവാരത്തിലാണ് രാജമലയിൽ ഇക്കൊല്ലം എത്ര വരയാടുകൾ പിറന്നിട്ടുണ്ടെന്ന് കൃത്യമായി തിട്ടപ്പെടുത്തുക. മൂന്നാർ അതിരിടുന്ന രാജമലയിൽ 750 മുതിർന്ന വരയാടുകൾ ഉണ്ടെന്നാണ് നിഗമനം. നിലവിലെ കണക്കുകൾ അനുസരിച്ച് മൂന്നാർ മലകളിൽ മാത്രം 1101 വരയാടുകളാണ് ആകെയുള്ളത്.
ഫെബ്രുവരി, മാർച്ച് മാസങ്ങളാണു വരയാടുകളുടെ പ്രസവകാലം. കിഴക്കാംതൂക്കായ പാറക്കെട്ടുകൾക്കിടയിലും പുൽമേടുകളിലുമാണു പ്രസവം. ഒരു സീസണിൽ ജനിക്കുന്ന കുഞ്ഞുങ്ങളിൽ 45 ശതമാനം മാത്രമാണു പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നത്. ഓസ്ട്രേലിയയിലും പശ്ചിമഘട്ട മലനിരകളിലുമാണു ലോകത്ത് വരയാടുകൾ എന്നറിപ്പെടുന്ന കാട്ടാടുകൾ അവശേഷിക്കുന്നത്. ഭൂമുഖത്ത് ആകെയുള്ള 2,500 വരയാടുകളിൽ പകുതിയും പശ്ചിമഘട്ട മലനിരകളിലാണ്.
ദക്ഷിണേന്ത്യയിലെ കാഷ്മീർ എന്നറിയപ്പെടുന്ന മൂന്നാറിൽ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് രാജമലയും വരയാടുകളും . വരയാടുകളുടെ ആവാസ വ്യവസ്ഥക്ക് അനുയോജ്യമായതാണ് ഇവിടത്തെ പുൽമേടുകൾ. സമുദ്രനിരപ്പിൽനിന്ന് 2,500 മീറ്ററിലധികം ഉയരത്തിൽ 97 ചതുരശ്രമൈൽ പ്രദേശമാണ് ഇവയുടെ ആവാസകേന്ദ്രം.
പാറകൾക്കു തമിഴിൽ വരൈ എന്നാണു പറയുക. കുത്തനെ ചെരിഞ്ഞ പാറകളിലൂടെ അനായാസം ഓടിച്ചാടി നടക്കുന്നതിനാൽ ആദിവാസികൾ ഇവയെ വരൈ ആടുകൾ എന്നുവിളിച്ചു. ഇത് ലോപിച്ചാണു വരയാടായത്. സാധാരണ ആടുകളുടെ പ്രകൃതിയുള്ള വരയാടുകൾ മനുഷ്യരുമായി നന്നേ ഇണങ്ങുന്നവയാണ്. ഇവയുടെ സംരക്ഷണം മുൻനിർത്തി 1975ലാണ് ഇരവികുളത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.
പുൽമേടുകളിൽ മേയുന്പോൾ പ്രായമുള്ള ഒരാട് ശത്രുക്കളെ നിരീക്ഷിച്ചുകൊണ്ടു നില്ക്കും. അപകടം മണത്താൽ ഉടൻ ശബ്ദസൂചന നൽകി എല്ലാവരും കൂട്ടമായി സ്ഥലംവിടുന്നു. ചാരനിറം കലർന്ന തവിട്ടുനിറമാണ് വരയാടിന്. കഴുത്തിലും വയറിന്റെ അടിഭാഗത്തും വെള്ളനിറം. കൊന്പിൽ മോതിരവളയങ്ങൾ അടുക്കിയതുപോലെ വരകൾ കാണപ്പെടുന്നു. ചെറിയ വാലും വരകളുള്ള വളഞ്ഞ കൊന്പും വരയാടിനെ വ്യത്യസ്തമാക്കുന്നു.
പൂർണവളർച്ചയെത്തിയ ആണ്വരയാടിന് ഒരു മീറ്ററോളം ഉയരവും 100 കിലോ വരെ തൂക്കവുമുണ്ടാകും. പിന്നോട്ട് വളഞ്ഞതാണ് കൊന്പ്. ആണിന്റെ കൊന്പുകൾക്കു പെണ്ണിന്റെതിനേക്കാൾ നീളമുണ്ട്. സാധാരണമായി ഒരു കൂട്ടത്തിൽ അൻപതോ അതിൽ കൂടുതലോ എണ്ണമുണ്ടാവും. നീലഗിരി താർ, നീലഗിരി ഐബക്സ്, മൗണ്ടൻ ഗോട്ട് എന്നൊക്കെ ഇവയ്ക്ക് പേരുകളുണ്ട്. വരയാടിന്റെ ശാസ്ത്രനാമം ഹെമിട്രാഗസ് ഹൈലോക്രിയസ് എന്നാണ്.
ഇരവികുളത്ത് രാജമല, പന്തുമല, ചിന്നപ്പന്തുമല എന്നിവിടങ്ങളിലാണ് വരയാടുകളെ കൂടുതലായി കാണാൻ സാധിക്കുന്നത്. പുൽമേടുകളും കുറ്റിച്ചെടികളും ചോലവനങ്ങളും ചേരുന്ന ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്.ആദ്യ കാലങ്ങളിൽ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് കന്പനിയുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു ഇതെന്നാണ് ചരിത്രം.
പിന്നീട് ഹൈറേഞ്ച് ഗെയിം പ്രിസർവേഷൻ അസോസിയേഷൻ ഇതിനെ ഒരു സംരക്ഷിത പ്രദേശമാക്കി മാറ്റി. പ്രദേശത്തിന്റെ ജൈവവൈവിധ്യവും പ്രത്യേകതകളും കണക്കിലെടുത്ത് സർക്കാർ ഇതിനെ വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. 1975 ലാണ് ദേശീയോദ്യാനമെന്ന നിലയിലേക്ക് ഉയരുന്നത്. മൂന്ന് വർഷത്തിനു ശേഷം 1978 ൽ ഇരവികുളം ദേശീയോദ്യാനം എന്ന പേരും ലഭിച്ചു. ഇന്ന് മൂന്നാർ യാത്രകളിലെ ഒഴിവാക്കുവാൻ സാധിക്കാത്ത ലക്ഷ്യസ്ഥാനമാണിത്.
തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥ ഇഷ്ടപ്പെടുന്ന മൃഗങ്ങളാണ് ഇവ. പശ്ചിമഘട്ടത്തിന്റെ അഞ്ച് ശതമാനം പോലും വരാത്ത ഭൂവിഭാഗത്തിലാണ് ഇന്നു വരയാടുകൾ അവശേഷിക്കുന്നത്. ഉയർന്ന വൻപാറകളുള്ള മലകളാൽ ചുറ്റപ്പെട്ട പുൽമേടുകളിലാണ് വരയാടുകൾ കാണപ്പെടുന്നത്.
ഡോ. ലിജിമോൾ പി. ജേക്കബ്
വരയാടുകളുടെ രാജമല
10:16 PM Feb 04, 2023 | Deepika.com