കോൽക്കത്ത നഗരത്തിന്റെ ആത്മാവുതന്നെ മഹാത്മാ ഗാന്ധിയുടെ സ്മരണകളുമായി കൊരുത്തു കിടക്കുന്നതാണ്. ബ്രീട്ടീഷ് അധീനതയിൽനിന്നു രാജ്യം സ്വാതന്ത്ര്യം ആഘോഷിച്ച ദിനം മോഹൻദാസ് കരംചന്ദ് ഗാന്ധി കൊൽക്കത്തയിൽ കലാപരക്തം പടർന്ന തെരുവുകളിൽ ശാന്തിക്കുവേണ്ടി നിരാഹാരത്തിലായിരുന്നു.
ബംഗാളിലെ കലാപം പ്രധാനമായും കിഴക്കൻ പാക്കിസ്ഥാൻ എന്ന പേരിൽ ഒരു ഭാഗം അടർത്തിമാറ്റിക്കൊണ്ട് വിഭജനം നടന്നു എന്നതായിരുന്നു. 1946 അവസാനത്തോടെ കിഴക്കൻ പാക്കിസ്ഥാനിലെ നവഖാലിയിൽ ഹിന്ദുക്കളുടെ ഭവനങ്ങൾ മുസ്ലീം അയൽക്കാരാൽ ചുട്ടെരിക്കപ്പെട്ടിരുന്നു. കലഹിച്ചുകൊണ്ടിരുന്ന രണ്ടു സമുദായങ്ങൾ തമ്മിൽ സമാധാനം പുലർന്നുകാണാൻ വേണ്ടിയാണ് അദ്ദേഹം അവിടെയെത്തിയത്.
കോൽക്കത്തയും ഗാന്ധിജിയും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ നാൾവഴി ബന്ധമുണ്ട്. ദക്ഷിണാഫ്രിക്കൻ ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി തിരികെ ഇന്ത്യയിലേക്കെത്തുന്നത് 1896 ജൂലൈ നാലിന് കോൽക്കത്തയുടെ മണ്ണിൽ കാലെടുത്തുവച്ചാണ്. പക്ഷേ, അന്ന് അദ്ദേഹം കോൽക്കത്തയിൽ തങ്ങിയില്ല. രാജ്കോട്ട്, ബോംബെ, മദ്രാസ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചശേഷം നാഗ്പൂർവഴി വീണ്ടും ഒക്ടോബർ 31ന് കോൽക്കത്തയിലെത്തി. നഗരത്തിലെ ഗ്രേറ്റ് ഈസ്റ്റേണ് ഹോട്ടലിലായിരുന്നു ഒക്ടോബർ 31 മുതൽ നവംബർ 14 വരെ താമസം.
കോൽക്കത്തയിൽ അന്ന് അദ്ദേഹത്തിന് സുഹൃത്തുക്കളാരുംതന്നെ ഉണ്ടായിരുന്നില്ല. സർ സുരേന്ദ്രനാഥ് ബാനർജിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് അദ്ദേഹത്തിന് അതിയായി ആഗ്രഹം ഉണ്ടായിരുന്നു. സൗത്ത് ആഫ്രിക്കയിലെ വിഷയങ്ങളെക്കുറിച്ച് ഗാന്ധിജി പങ്കുവച്ച ആശങ്കകൾ ശ്രദ്ധിച്ചുകേട്ട ബാനർജി ഇവിടുത്തെ ആളുകൾ ഈ പ്രവർത്തനങ്ങളോട് താത്പര്യമൊന്നും കാണിച്ചേക്കില്ലെന്നാണ് മറുപടി നൽകിയത്.
പ്രമുഖ പത്രങ്ങളായ അമൃത്ബസാർ പത്രികയുടെയും ബംഗബാസിയുടെയും എഡിറ്റർമാരും ഗാന്ധിജി ഉന്നയിച്ച വിഷയങ്ങളിൽ വലിയ താത്പര്യം പ്രകടിപ്പിച്ചില്ല. പക്ഷേ, ഇംഗ്ലീഷ് ദിനപത്രങ്ങളായ ദി സ്റ്റേറ്റ്സ്മാനും ദി ഇംഗ്ലീഷ്മാനും വലിയ പ്രാധാന്യത്തോടെ ഗാന്ധിജിയുടെ അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചു.
പിന്നീട് അദ്ദേഹം കോൽക്കത്തയിലെത്തുന്നത് ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ പതിനേഴാമത് സമ്മേളനത്തിൽ പങ്കെടുക്കാൻ 1901 ഡിസംബറിലാണ്. ഡിസംബർ 24ന് കോൽക്കത്തയിലെത്തിയ അദ്ദേഹം ഡെൽഹൗസി സ്ക്വയറിലെ ബാംഗ്ഷാൽ സ്ട്രീറ്റിലെ ഇന്ത്യ ക്ലബിലായിരുന്നു താമസം. കോൽക്കത്ത ബീഡണ് സ്ക്വയറിലായിരുന്നു ഡിൻഷൗ എഡുൽജി വച്ചയുടെ അധ്യക്ഷതയിൽ കോണ്ഗ്രസ് സമ്മേളനം.
പിന്നീട് പത്തൊൻപതു വർഷത്തിനു ശേഷമാണ് ഗാന്ധിജി വീണ്ടും കോൽക്കത്തയിലെത്തുന്നത്. അതും ലാലാ ലജ്പത് റായി അധ്യക്ഷത വഹിച്ച കോണ്ഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി. ഭാര്യ കസ്തൂർബാ ഗാന്ധിയും മകൻ ദേവദാസ് ഗാന്ധിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. നന്പർ ഫോർ പൊള്ളോക്ക് സ്ട്രീറ്റിൽ മൂത്ത മകൻ ഹരിലാൽ ഗാന്ധിക്കൊപ്പമായിരുന്നു താമസം. 1921ൽ നാലു തവണ അദ്ദേഹം വീണ്ടും കൊൽക്കത്തയിൽ എത്തി. സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഹരീഷ് പാർക്ക്, മിർസാപൂർ പാർക്ക്, ഹാലിഡേ പാർക്ക്, ബീഡൻ സ്ക്വയർ, കിഡ്ഡർപോർ എന്നിവിടങ്ങളിൽ വിദേശവസ്ത്രങ്ങൾ കത്തിച്ചു.
1939 ഏപ്രിൽ 28ന് കോൽക്കത്തയിലെത്തിയ ഗാന്ധിജിക്കൊപ്പം ജഹവർലാൽ നെഹ്റുവും ഉണ്ടായിരുന്നു. അവരൊരുമിച്ച് മൗലാന അബ്ദുൾ കലാം ആസാദിന്റെ വസതിയിലും ശരത് ചന്ദ്രബോസിന്റെ ക്ഷണം സ്വീകരിച്ച് സുഭാഷ് ചന്ദ്രബോസിന്റെ വീട്ടിലും പോയി. 1945 ഡിസംബർ പതിനേഴിനു കോൽക്കത്തയിലെത്തിയപ്പോഴും സുഭാഷ് ചന്ദ്രബോസിന്റെ വീട് സന്ദർശിച്ചിരുന്നു.
1947 മാർച്ച് നാലിന് പാറ്റ്നയിലേക്ക് പോകുംവഴിയാണ് ഗാന്ധിജി കോൽക്കത്തയിൽ ഇറങ്ങുന്നത്. കോണ്ഗ്രസ് നേതാക്കളായ കലിപാദ് മുഖർജി, ദേബേന്ദ്ര ചന്ദ്ര ദേ, എന്നിവരുമായി അദ്ദേഹം സ്ഥിതിഗതികൾ ചർച്ചചെയ്തു. ഏകീകൃത ബംഗാളിനായി വാദിച്ച എസ്.എച്ച് സുഹ്രവദി ഉൾപ്പെടെ നേതാക്കളോട് അതുമൂലം ഉണ്ടായേക്കാവുന്ന പ്രായോഗിക വിഷമതകൾ പറഞ്ഞു മനസിലാക്കി.
മേയ് 14ന് കോൽക്കത്തയിലെ ഒരു സംഘം പത്രപ്രവർത്തകർ അവിടെ പതിവായ കലാപത്തെക്കുറിച്ചും പോലീസിന്റെ വീഴ്ചകൾ വിശദീകരിച്ചുകൊണ്ടും ഒരു റിപ്പോർട്ട് ഗാന്ധിജിക്കു നൽകി. ഉടൻ തന്നെ കലാപ ബാധിത പ്രദേശങ്ങൾ തനിക്ക് സന്ദർശിക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. ആക്ടിംഗ് ചീഫ് മിനിസ്റ്റർ മൊഹമ്മദ് അലിയും അദ്ദേഹത്തെ അനുഗമിച്ചു. അൻപത് കിലോമീറ്ററോളം ചുറ്റിനടന്നു കണ്ട ഗാന്ധിജി കലാപത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ അതിശയോക്തി കലർന്നിട്ടുണ്ടെന്ന് അഭിപ്രായമാണ് പങ്കുവച്ചത്.
ഓഗസ്റ്റ് ഒൻപതിന് വീണ്ടും പാറ്റ്നയിൽനിന്ന് കോൽക്കത്തയിലേക്ക് അദ്ദേഹം മടങ്ങിയെത്തി. അപ്പോഴേക്കും കോൽക്കത്തയിൽ പലയിടത്തും കലാപം രൂക്ഷമായിരുന്നു. സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്നായപ്പോൾ ഗവർണർ ബറോസ് ഗാന്ധിജിയോട് ഉടനെ മടങ്ങരുതെന്നും കോൽക്കത്തയിൽ തന്നെ തുടരണമെന്നും അഭ്യർഥിച്ചു. കോൽക്കത്തയെ രക്ഷിക്കാൻ അവിടെത്തന്നെ തുടരണമെന്ന് മേയർ ആയിരുന്ന സയ്യദ് മൊഹമ്മദ് ഉസ്മാനും അഭ്യർഥിച്ചു. ഓഗസ്റ്റ് 11ന് അദ്ദേഹം കലാപ ബാധിത പ്രദേശങ്ങളിലൂടെ ചുറ്റി സഞ്ചരിച്ചു. നിയുക്ത മുഖ്യമന്ത്രി പി.സി ഘോഷ് ഉൾപ്പെടെയുള്ളവരുമായി രാത്രി പതിനൊന്നു മണിവരെ നീണ്ട ചർച്ചകൾ നടത്തി.
തൊട്ടടുത്ത ദിവസം തന്നെ ഗാന്ധിജിയുടെ നിർദേശപ്രകാരം കലാപം അവസാനിപ്പിക്കാൻ ഒരുമിച്ചു നിൽക്കാമെന്ന് ഇരുപക്ഷത്തെ നേതാക്കളും തീരുമാനിച്ചു. ഓഗസ്റ്റ് 13ന് ഉച്ചതിരിഞ്ഞ് ഗാന്ധിജി വടക്കു കിഴക്കൻ കൊൽക്കത്തയിൽ കലാപം ബാധിച്ച ബേലിയഘട്ടയിലെ ഒരു മുസ്ലിം കുടുംബത്തിലേക്ക് കടന്നുചെന്നു. ഓഗസ്റ്റ് 14ന് മുഴുവൻ ദിവസവും അദ്ദേഹം നിരാഹാരം അനുഷ്ഠിച്ചു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ആ ദിവസം ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കുശേഷം ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഹിന്ദു-മുസ്ലീം സമുദായങ്ങൾ ഐക്യത്തോടെ സ്വാതന്ത്ര്യം ആഘോഷിച്ചു തുടങ്ങിയെന്ന് പശ്ചിമബംഗാൾ പ്രീമിയർ ഡോ. പ്രഫുല്ല ചന്ദ്ര ഘോഷ് അറിയിച്ചതോടെ ആ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി പടർന്നു. ആ രാത്രി അദ്ദേഹം കോൽക്കത്ത നഗരം ചുറ്റി നടന്നു ഇരു സമുദായങ്ങളും ഒരുമിച്ചു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് നേരിൽ കണ്ടു.
സെബി മാത്യു
കോൽക്കത്തയുടെ ഗാന്ധിജി
10:13 PM Feb 04, 2023 | Deepika.com