1948 ജനുവരി 30ന് വെള്ളിയാഴ്ച സായാഹ്നത്തിൽ ഡൽഹി ബിർളാമന്ദിരത്തിൽ മഹാത്മജിയുടെ ഭൗതികശരീരം സന്ദർശിച്ചത് തൊണ്ണൂറ്റിയാറാം വയസിലും സരസ്വതിയമ്മയുടെ ഓർമയിലുണ്ട്. മൗണ്ട് ബാറ്റണ് പ്രഭുവും പ്രധാനമന്ത്രി ജവഹർലാൽ നെഹൃവും ആഭ്യന്തരമന്ത്രി സർദാർ പട്ടേലും മറ്റ് ദേശീയ നേതാക്കളും അവിടെ ശിരസു നമിച്ചു നിൽക്കുന്നു..... റോസാദളങ്ങൾക്കു നടുവിൽ കിടത്തിയ മൃതശരീരത്തിൽ നെഞ്ചിലെ വെടിയുണ്ടപ്പാടുകൾ കരിവാളിച്ചുകിടന്നിരുന്നു.
മഹാത്മജിയുടെ ഭൗതികശരീരം പിറ്റേന്ന് പ്രത്യേക മഞ്ചലിൽ സംവഹിച്ച് പിറ്റേന്ന് യമുനാ തീരത്തെ രാജ്ഘട്ടിലേക്കു നടത്തിയ വിലാപയാത്രയിൽ പത്ത് ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്. അൽബുക്കർക്ക് റോഡിൽനിന്ന് പിറ്റേന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ജനസമുദ്രത്തെ വകഞ്ഞുമാറ്റിയാണ് അന്ത്യയാത്ര മുന്നോട്ടുനീങ്ങിയത്. നിരത്തുകൾ നിറഞ്ഞു നീങ്ങിയ കണ്ണീർയാത്ര അഞ്ചു മണിയോടെയാണ് രാജ്ഘട്ടിൽ ഒരുക്കിയ ചിത വരെയെത്തിയത്. പഞ്ചാബ് കേഡറിലെ പോലീസ് ഓഫീസർ ബദ്രുദീൻ തായബ്ജിയുടെ ചുമതലയിൽ 250 സൈനികരുടെ സംഘമായിരുന്നു മഞ്ചൽ വലിച്ചത്.
സരസ്വതിയമ്മയുടെ ഓർമച്ചെപ്പിൽ മഹാത്മജിയുടെ സദാ പുഞ്ചിരിക്കുന്ന മുഖവും ലോലമായ ശരീരവും മാത്രമല്ല ആ നീചപാതകം നടത്തിയ നാഥുറാം വിനായക് ഗോഥ്സെയുടെ ക്രൂരമുഖവും മായാതെയുണ്ട്. ഗോഥ്സെയെ അറസ്റ്റുചെയ്ത് കൈകൾ ബന്ധിച്ച നിലയിൽ ഡൽഹി തുഗ്ലക് പോലീസ് സ്റ്റേഷനിൽ നിറുത്തിയിരിക്കുന്നത് കോട്ടയം കുമാരനല്ലൂർ തേടമുറിയിൽ സരസ്വതിയമ്മയുടെ കണ്ണീരോർമയിൽ ഇപ്പോഴുമുണ്ട്.
റോയൽ എയർഫോഴ്സിൽ അക്കാലത്ത് സാർജന്റായിരുന്ന തലവടി പരിയാത്തുപറന്പിൽ പി.കുട്ടൻപിള്ളയ്ക്കൊപ്പം വിവാഹശേഷം ഡൽഹിയിൽ കഴിഞ്ഞ രണ്ടു വർഷത്തെ ജീവിതം സരസ്വതിയമ്മയ്ക്ക് ഗാന്ധിസ്മരണകളുടേതാണ്. തുഗ്ലക് പോലീസ് സ്റ്റേഷൻ റോഡിലെ പതിനാലാം നന്പർ ക്വാർട്ടേഴ്സിലായിരുന്നു ഇവരുടെ താമസം. അവിടെനിന്നും നടന്നുപോകാനുള്ള ദൂരമേയുള്ളു ബിർളാമന്ദിരത്തിലേക്ക്. വൈകുന്നേരം അഞ്ചിനു പതിവുള്ള പ്രാർഥനയിലും ഭജനയിലും പങ്കെടുക്കാനും ഗാന്ധിയെ കേൾക്കാനും പതിവായി ഇവർ ബിർളാമന്ദിരത്തിൽ പോയിരുന്നു.
ഡ്യൂട്ടിയില്ലാത്ത ദിവസങ്ങളിൽ കുട്ടൻപിള്ളയും ഒപ്പമുണ്ടാകും. സ്വാതന്ത്ര്യലബ്ദിക്കു പിന്നാലെ ഡൽഹിയിൽ വർഗീയലഹള കത്തിയെരിയുന്ന കാലമായിരുന്നു. കൂട്ടക്കൊലകളുടെയും പൈശാചികതയുടെയും ഭയാനക കാഴ്ചകൾ. നിരത്തുകളിൽ നിറയെ ചോരച്ചാലുകൾ. ഡൽഹി കത്തിയമരുന്ന രാപ്പകലുകൾ...
കുട്ടൻപിള്ള ഡ്യൂട്ടി കഴിഞ്ഞു വരുന്പോഴൊക്കെ ഭയാനക സംഭവങ്ങൾ പറയും. ലഹള ഓരോ പ്രദേശങ്ങളിലേക്കും പടർന്നുകയറുന്നതറിഞ്ഞ് അക്കാലത്ത് ഏറെ വേദനിച്ചിട്ടുണ്ട്. ഹിന്ദു-മുസ്ലീം ലഹളയും പലായനങ്ങളും പതിവായിരുന്ന ആ നാളുകളിൽ സമാധാനത്തിനായി മഹാത്മജി ഉപവാസം അനുഷ്ഠിക്കുക പതിവായിരുന്നു. ഒരു സായാഹ്നത്തിൽ സരസ്വതിയമ്മ ബിർളാ മന്ദിരത്തിലെത്തുന്പോൾ ഗാന്ധിജി ക്ഷീണിതനായി കണ്ണടച്ചുകിടക്കുകയാണ്. തൊട്ടടുത്ത് ബാപ്പുജിയുടെ ഉൗന്നുവടികൾ എന്നു വിശേഷിപ്പിച്ചിരുന്ന മനുബെനും ആഭയുമൊക്കെയുണ്ട്.
സരസ്വതിയമ്മയുടെ മൂത്ത മകൻ മുരളീധരൻ കൈക്കുഞ്ഞാണന്ന്. ഭജനയുടെ നടുവിലൂടെ അടുത്തുചെന്ന് സരസ്വതിയമ്മ ഗാന്ധിയുടെ കാലിൽ സ്പർശിച്ചു. മഹാത്മജി കണ്ണുതുറന്നുനോക്കി. ഒക്കത്തിരുന്ന കുഞ്ഞ് അപ്രതീക്ഷിതമായി കരഞ്ഞു. ക്ഷീണിതനായ ഗാന്ധി കൈകൾ അൽപം ഉയർത്തി ആംഗ്യം കാണിച്ചു, കുട്ടിയെ കരയിക്കരുതെന്ന്.
അതിന് ഏതാനും ദിസങ്ങൾക്കു ശേഷമായിരുന്നു ദാരുണമായ ആ കൊലപാതകം. മഹാത്മജി വധിക്കപ്പെട്ട ദിവസം കുഞ്ഞിനു സുഖമില്ലാതെ വന്നതിനാൽ ബിർളാ മന്ദിരത്തിലെ സായാഹ്ന പ്രാർഥനയ്ക്ക് പോകാൻ സാധിച്ചിരുന്നില്ല. പോയിരുന്നെങ്കിൽ മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന്റെ ജീവിക്കുന്ന സാക്ഷിയാകുമായിരുന്നു സരസ്വതിയമ്മ.
മഹാത്മജിയുടെ സഞ്ചയനച്ചടങ്ങിൽ ഭർത്താവ് കുട്ടൻപിള്ളയ്ക്ക് സുരക്ഷാഡ്യൂട്ടിയുണ്ടായിരുന്നു. അന്നേ ദിവസം മകൻ മുരളീധരന്റെ ഒന്നാം പിറന്നാളുമായിരുന്നു. ഉച്ചഭക്ഷണം തയാറാക്കിവച്ചെങ്കിലും ഭർത്താവ് ഉണ്ണാൻ വന്നില്ല. സഞ്ചയനം കഴിഞ്ഞു അദ്ദേഹം മടങ്ങിവന്നപ്പോൾ ഏറെ വൈകിയതിനാൽ മകന്റെ ഒന്നാം പിറന്നാൾ ആഘോഷമില്ലാതെ കടന്നുപോയി. രണ്ടു വർഷമേ ഡൽഹിയിൽ കഴിഞ്ഞുള്ളുവെങ്കിലും മഹാത്മജിയെ ഏറെത്തവണ അടുത്തു കാണാനും അന്ത്യചടങ്ങുകളിൽ പങ്കെടുക്കാനും സാധിച്ചു.
ബാപ്പുജിയുടെ രക്തം വാർന്നൊഴുകിയ സ്ഥലത്തെ മണ്ണും അതിനടിയിലെ ഓരോ തരിയും കൈയിൽ നുള്ളിയെടുത്തു കൊണ്ടുപോകാൻ ജനങ്ങളുടെ തിരക്കായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവിടമൊരു ചെറിയ കുഴിയായി മാറിയിരുന്നു. കുട്ടൻപിള്ളയും ഒരു പിടി മണ്ണ് അന്ന് വീട്ടിൽകൊണ്ടുവന്നു. അതിൽ അൽപം അദ്ദേഹം നാട്ടിലുള്ള സഹോദരി സാവിത്രിയമ്മയ്ക്ക് അയച്ചുകൊടുത്തു. സ്കൂൾ വിദ്യാർഥിനിയായിരുന്ന സാവിത്രിയമ്മ ആ മണ്ണുമായി തലവടി സ്കൂളിലെത്തിയപ്പോൾ തൊട്ടുവണങ്ങാൻ അധ്യാപകരുടെയും സഹപാഠികളുടെയും തിരക്കായിരുന്നു.
പതിമൂന്നാം വയസിൽ മഹാത്മജിയെ കോട്ടയം കുമാരനല്ലൂരിൽവച്ച് കാണാനിടയായതിന്റെയും ഓർമ സരസ്വതിയമ്മയുടെ മനസിലുണ്ട്. ക്ഷേത്രപ്രവേശന വിളംബരത്തെത്തുടർന്ന് എല്ലാ വിഭാഗം ഹൈന്ദവർക്കുമായി തുറന്നുകൊടുത്ത കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ മഹാത്മജി 1937 ജനുവരി 19ന് ദർശനത്തിനെത്തിയപ്പോഴായിരുന്നു അത്.
ദേവീവിഗ്രഹം കണ്ട് 15 മിനിറ്റോളം ഗാന്ധിജി നിർനിമേഷനായി അവിടെ നിന്നു. അതിനുശേഷം കൂപ്പുകൈ ഉയർത്തി വണങ്ങി. ദർശനവേളയിൽ മഹാത്മജി കണ്ണീരണിയുന്നത് കാണാമായിരുന്നു. നൂറുകണക്കിന് ദളിതരോടൊപ്പമാണ് ക്ഷേത്രനടയിലെത്തി അദ്ദേഹം ദർശനം നടത്തിയത്. ദേവസ്വം കൊട്ടാരത്തിൽ വിശ്രമിച്ചശേഷമായിരുന്നു ക്ഷേത്രദർശനം.
ദർശനം കഴിഞ്ഞ് നടത്തപ്പെട്ട യോഗത്തിൽ ഗാന്ധിജി എല്ലാ വിഭാഗം ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള തിരുവിതാംകൂർ മഹാരാജാവിന്റെ വിളംബരത്തെ പ്രകീർത്തിച്ചു. മഹാത്മജിയെ ഏറെത്തവണ കാണാനും കേൾക്കാനും ഭാഗ്യമുണ്ടായ സരസ്വതിയമ്മയെ പിൽക്കാലത്ത് ഡൽഹിയിലെ ആർകെ പുരം മലയാളി സമാജം ആദരിച്ചിരുന്നു.
റെജി ജോസഫ്
ഞാൻ കണ്ടു ബാപ്പുജിയെയും ഗോഡ്സെയെയും
09:33 PM Jan 28, 2023 | Deepika.com