വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന്നു. ദുബായിലേക്ക് മാറിയതിനാൽ ഞാൻ ഇനി അഭിനയിക്കില്ലെന്ന് പലരും വിചാരിച്ചു കാണും.
ക്ലാസ്മേറ്റ്സിലെ റസിയയായി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് രാധിക. സ്വന്തം പേരിനേക്കാൾ തന്നെ കൂടുതൽ അറിയുന്നത് റസിയ എന്ന പേരിലുടെയാണെന്നു രാധിക. ഇൻസ്റ്റഗ്രാമിൽ രാധികയുടെ പേരുതന്നെ രാധിക-റസിയ എന്നാണ്.
ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംഗീത ആൽബങ്ങളിലൂടെ ശ്രദ്ധേയായ രാധിക ഇരുപതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. 2019ൽ ഷാജി എൻ കരുണ് സംവിധാനം ചെയ്ത ഓള് എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. ഇടവേളയ്ക്കുശേഷം അഭിനയരംഗത്തേക്ക് തിരികെ വന്നിരിക്കുകയാണ് റസിയ. മഞ്ജു വാര്യർ നായികയായ ആയിഷ എന്ന ചിത്രത്തിലൂടെയാണ് രാധികയുടെ തിരിച്ചുവരവ്.
ആയിഷയിലേക്ക്
2016ൽ വിവാഹിതയായ ഞാൻ ഭർത്താവിനൊപ്പം ദുബായിയിലാണു താമസം. അപ്രതീക്ഷിതമായാണ് ആയിഷയിലേക്ക് വിളി വന്നത്. കഥയും തിരക്കഥയും ഇഷ്ടപ്പെട്ടതോടെ വാക്കുകൊടുത്തു.
മഞ്ജു വാര്യരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നറിഞ്ഞപ്പോൾ ഞാൻ വളരെ എക്സൈറ്റഡായി. ഈ സിനിമയിലെ മിക്ക അഭിനേതാക്കളെയും ദുബായിയിൽ ഓഡിഷൻ നടത്തിയാണ് തെരഞ്ഞെടുത്തത്. സിറിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള അഭിനേതാക്കളും ഓഡിഷനിലൂടെ ഈ സിനിമയിലെത്തി. ഷൂട്ടിംഗ് ദുബായ് റാസൽഖൈമയിലായിരുന്നു.
ആയിഷയിലെ കഥാപാത്രം
നിഷ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഒരു തമിഴ് കഥാപാത്രമാണ്. ഗദ്ദാമ പോലുള്ള ഒരു കഥാപാത്രം. സിനിമയിൽ മഞ്ജു വാര്യർക്കൊപ്പം ആദ്യാവസാനം വരെയുള്ള വേഷമാണ്. ഒരിടവേളയ്ക്കുശേഷം സിനിമയിലേക്കു വരുന്നു, അതു ഞാൻ ഏറെ ഇഷ്ടപ്പെടുന്ന പ്രശസ്ത താരം മഞ്ജു വാര്യർക്കൊപ്പമാണ് എന്നതിനാൽ വലിയ ടെൻഷനുണ്ടായിരുന്നു. മഞ്ജു വാര്യർ ഏറെ സപ്പോർട്ട് നൽകിയതിനാൽ നിഷയെ നന്നായി ചെയ്യാൻ പറ്റിയെന്നാണ് വിശ്വാസം.
മഞ്ജു വാര്യർ
നൃത്തം ഏറെ ഇഷ്ടപ്പെടുന്ന എന്റെ അമ്മയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മഞ്ജു വാര്യർ കലാതിലകമായപ്പോൾ ഒരു മാഗസിൻ കവറിൽ അച്ചടിച്ചുവന്ന മഞ്ജുവിന്റെ ഫോട്ടോ ആദ്യമായി എന്നെ കാണിച്ചുതന്നത്.
അമ്മ ശേഖരിച്ചുവച്ചിരുന്ന മഞ്ജുവിന്റെ ഫോട്ടോകൾ എനിക്കെന്നും കൗതുകമായിരുന്നു. ഒടുവിൽ ട്വന്റി-20 എന്ന സിനിമയുടെ വിജയാഘോഷ ചടങ്ങിൽ മഞ്ജു വാര്യരെ ആദ്യമായി കണ്ടപ്പോൾ ഒന്നിച്ചുനിന്നു ഫോട്ടോയെടുത്തു.
ഫോട്ടോയെടുത്തയാൾ കോപ്പി തരാതെ പറ്റിച്ചതു വലിയ സങ്കടമായി. ആയിഷ സിനിമ ചെയ്യുന്പോൾ അടുത്തുനിന്ന് ഫോട്ടോയെടുക്കുന്പോഴും അഭിനയിക്കുന്പോഴും ആദ്യമായി മഞ്ജുവിന്റെ ഫോട്ടോ കണ്ടപ്പോൾ തോന്നിയ അതേ കൗതുകമായിരുന്നു എനിക്ക്.
സിനിമയിലേക്കുള്ള വരവ്
നാലാം ക്ലാസിൽ പഠിക്കുന്പോൾ വിയറ്റ്നാം കോളനിയിലൂടെയാണ് അഭിനയരംഗത്തു വരുന്നത്. സിദ്ദിഖ്-ലാലിന്റെ അസോസിയേറ്റ് മുരളികൃഷ്ണ ഞങ്ങളുടെ അയൽവാസിയായിരുന്നു. അദ്ദേഹമാണ് ആ സിനിമയിൽ ഒരു വേഷമുണ്ടന്നു പറയുന്നത്.
അങ്ങനെയാണ് ബാലതാരമായി സിനിമയിലെത്തിയത്. പിൽക്കാലത്ത് എന്റെ നൃത്ത അധ്യാപിക വഴി വന്ന എൽഐസിയുടെയും പിന്നീട് വേറെയും കുറെ പരസ്യങ്ങൾ ചെയ്തു. പിൽക്കാലത്ത് സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ, മ്യൂസിക് ആൽബങ്ങൾ..
ആൽബങ്ങൾ
വണ്മാൻഷോ എന്ന സിനിമ ചെയ്തുകഴിഞ്ഞു നിൽക്കുന്പോഴാണ് മ്യൂസിക് ആൽബത്തിലേക്ക് വിളിക്കുന്നത്. അങ്ങനെയാണ് മിദാദ് എന്ന ആൽബം ചെയ്യുന്നത്. വിഷ്വലൈസ് ചെയ്യപ്പെട്ട ആദ്യത്തെ ഒപ്പനപ്പാട്ട് എന്ന നിലയിൽ അൽബം ഹിറ്റായി. ഫാത്തിമ എന്ന പേരിൽ എന്നെ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. പിന്നീട് ഈസ്റ്റ് കോസ്റ്റിന്റെ നാലഞ്ച് ആൽബങ്ങൾ ചെയ്തു.
ക്ലാസ്മേറ്റ്സിലേക്ക്
സംവിധായകൻ ലാൽജോസ് എന്റെ സഹോദരൻ അരുണിന്റെ സുഹൃത്തായിരുന്നു. സഹോദരൻ വിദേശത്തു നിന്നു നാട്ടിലെത്തിയപ്പോൾ ഞങ്ങൾ കുടുംബാംഗങ്ങൾ ഉൗട്ടി, കൊടൈക്കനാൽ, പഴനി ട്രിപ്പിനു പോയി. തിരികെ വരുന്പോൾ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ ലൊക്കേഷനിൽ അവിചാരിതമായി ലാലുവിനെ കണ്ടു.
ഒരു ഗാനചിത്രീകരണം നടക്കുകയായിരുന്നു അപ്പോൾ. അതിൽ പൃഥ്വിരാജ് സ്വപ്നം കാണുന്ന ഒരു പെണ്കുട്ടി എന്ന രീതിയിൽ എന്റെ മുഖം കാണിക്കാതെ കണ്ണും ചിരിയും മാത്രമുള്ള ചില കട്ട്ഷോട്ടുകൾ മാത്രം ഷൂട്ട് ചെയ്തു. പിന്നീട് കുറേ നാളുകൾക്കു ശേഷമാണ് അദ്ദേഹം ക്ലാസ്മേറ്റ്സിലേക്കു വിളിക്കുന്നത്. സിനിമ തിയറ്ററിൽ എത്തിയപ്പോഴാണ് റസിയ എന്ന കഥാപാത്രത്തിന് അത്രത്തോളം പ്രാധാന്യമുണ്ടെന്നു മനസിലായത്.
ക്ലാസ്മേറ്റ്സ് വിശേഷം
കോട്ടയം സിഎംഎസ് കോളജിൽ ചിത്രീകരിച്ച സിനിമയാണ് ക്ലാസ്മേറ്റ്സ്. ഞാൻ ആ സിനിമയിൽ അഭിനയിക്കുന്പോൾ കൂടെ അഭിനയിച്ചവരെല്ലാം വളരെ എക്സ്പീരിയൻസുള്ളവരായിരുന്നു. ചിത്രീകരണം തുടങ്ങിയ സമയത്ത് എന്റെ കഥാപാത്രത്തിന് അധികം സീനുകളൊന്നും ഉണ്ടായിരുന്നില്ല.
എന്നാൽ ഷൂട്ടിംഗ് ഇല്ലാത്ത ദിവസവും റസിയയുടെ കോസ്റ്റ്യൂം ഒക്കെയിട്ട് ഞാൻ ലൊക്കേഷനിൽ ഉണ്ടാകണമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. ചിത്രീകരണം അവസാനിക്കാറായപ്പോഴാണ് എന്റെ സീനുകൾ കൂടുതൽ ഷൂട്ട് ചെയ്തത്. ആ ലൊക്കേഷനിൽ എല്ലാവരും എന്നെ റസിയ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. ഇപ്പോഴും ആ വിളി തുടരുന്നു.
ഗോസ്റ്റ് ഹൗസിലെ ഇടിയും ചവിട്ടും
ഗോസ്റ്റ് ഹൗസ് എന്ന സിനിമ ചെയ്ത വേളയിൽ ഇടിയും തൊഴിയുമൊക്കെ കൊള്ളാൻ ഗോസ്റ്റായി അഭിനയിക്കുന്ന എനിക്കൊരു ഡ്യൂപ്പിനെ കൊണ്ടുവന്നിരുന്നു. വേണുവായിരുന്നു കാമറാമാൻ. എന്റെ ആദ്യ സിനിമയായ വിയറ്റ്നാം കോളനിയിലും അദ്ദേഹമാണ് കാമറ ചെയ്തത്. ഡ്യൂപ്പിനെ വച്ച് ചെയ്യേണ്ട ഞാൻതന്നെ ചെയ്തോളും എന്ന് വേണു പറഞ്ഞു.
അതിന്റെ ബുദ്ധിമുട്ടുകളൊന്നും എനിക്കപ്പോൾ അറിയില്ലായിരുന്നു. എന്നാൽ ഷൂട്ടിംഗിനിടെ നല്ല ഇടിയും ചവിട്ടുമൊക്കെ കിട്ടി നടക്കാൻ പോലും പറ്റാത്ത അവസ്ഥയായി. ശരീരം മുഴുവൻ നീരുവച്ചു. ഇതോടെ വീട്ടിൽ പോയി വിശ്രമിച്ച് വരാൻ സംവിധായകൻ ലാൽ പറഞ്ഞു. ഒരാഴ്ചയ്ക്കു ശേഷമാണ് ഞാൻ സെറ്റിലെത്തിയത്. വളരെ പോപ്പുലറായ ഇൻ ഹരിഹർ നഗർ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം.
വിവാഹം, ഇടവേള, കുടുംബം
2016-ലായിരുന്നു വിവാഹം. ഭർത്താവ് അബിലിന് ദുബായിയിലാണ് ജോലി. വിവാഹ ശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യ സിനിമ മുതൽ ഇടവേളകളുണ്ടായിരുന്നു. ദുബായിലേക്ക് മാറിയതിനാൽ ഞാൻ ഇനി അഭിനയിക്കില്ലെന്ന് പലരും വിചാരിച്ചു കാണും. അതിനാലാകാം സിനിമകളിലേക്ക് വിളിക്കാതാരുന്നത്. ചേർത്തലയാണ് എന്റെ സ്വദേശം. അച്ഛൻ സദാനന്ദൻ, അമ്മ ജയശ്രീ.
പ്രദീപ് ഗോപി
മലയാളികളുടെ സ്വന്തം റസിയ
02:01 AM Jan 22, 2023 | Deepika.com