ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക്കുറവുമൂലം ചെണ്ടക്കാർക്കുള്ള പ്രതിഫലം മുടങ്ങാതെ കിട്ടിയിരുന്നില്ല. അതിനാൽ എന്റെ വീട് കൊടുംദാരിദ്യത്തിലായിരുന്നു.
കൊട്ടിന് മട്ടന്നൂർ എന്നത് ഏറെ കേട്ടു പഴകിയ പ്രയോഗമാണ്. എന്നാൽ ചെണ്ടകൊട്ടിലൂടെ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായത് തായന്പകപ്പെരുക്കം പോലെ മനോഹരമായൊരു ആരോഹണ രീതിയിലൂടെയാണ്.
മട്ടന്നൂരിന്റെ തന്നെ മൃദുചെണ്ടമേളം അകന്പടി ചേർന്ന ചടങ്ങിലായിരുന്നു പുതിയ ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റത്. പുതിയ ചെയർമാൻ മട്ടന്നൂരിനെ എതിരേൽക്കാൻ പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ തുടങ്ങി മുതിർന്ന ചെണ്ട വിദ്വാൻമാരെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു ചെണ്ട കലാകാരൻ അക്കാദമിയുടെ അമരത്തെത്തുന്നത്.
അക്കാദമിയുടെ ഭരണ സമിതി പുനഃസംഘടിപ്പിച്ചത് വളരെ സംതൃപ്തി നൽകുന്നതായും പതിനാലംഗ ജനറൽ കൗണ്സിലിൽ നിയമിക്കപ്പെട്ടവരെല്ലാം പ്രതിഭാശാലികളാണെന്നും മട്ടന്നൂർ. അന്താരാഷ്ട്ര നാടകോത്സവം, ഇറ്റ്ഫോക്-2023 തുടങ്ങി വിപുലമായ പരിപാടികളാണ് ഉടനെ നടത്താനുള്ളത്.
കലയെ മാത്രം ആശ്രയിച്ചു ജീവിച്ച നിരവധി കലാകാരൻമാരും കലാകാരികളും ഇക്കാലത്ത് അവശതയും സാന്പത്തികക്ലേശവും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് ധനസഹായം ലഭിക്കുന്നില്ലെന്ന പരാതിക്ക് പരിഹാരം വൈകാതെ കണ്ടെത്തണം. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലാണ് അക്കാദമി പ്രവർത്തിക്കുന്നത്. ജില്ലാ കലക്ടറാണ് ട്രഷറർ. ഏവരുടെയും സഹകരണം തേടി അർഹതയുള്ളവർക്കെല്ലാം സഹായം ഉറപ്പാക്കമെന്നാണ് ആഗ്രഹം. മട്ടന്നൂരിന്റെ വാക്കുകളിലൂടെ...
വേണം ഒരു വാദ്യോത്സവം
ചെണ്ട പച്ചമലയാളിയാണ്. പതിനെട്ടു വാദ്യങ്ങളും ചെണ്ടയ്ക്കു താഴെയെന്നാണ് ചൊല്ല്. എന്നിട്ടും ചെണ്ടമേളത്തിന് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും ഞാൻ ചെണ്ടവാദ്യം അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽമാത്രം മുപ്പത് പരിപാടികൾ നടത്തി.
അമേരിക്കയിൽ നിരവധി തവണ. ചെണ്ടയുമായി പോകാത്ത രാജ്യങ്ങളില്ല. അവിടെയുള്ളവർക്കെല്ലാം പ്രിയപ്പെട്ടതാണ് ചെണ്ടമേളം. ചെണ്ടമേളം പൊതുപരിപാടിയായി സർക്കാർ ഏറ്റെടുത്തു നടത്തുകയാണെങ്കിൽ എല്ലാവർക്കും പങ്കെടുക്കുവാനും വാദ്യകലാരൂപത്തെ അടുത്തറിയാനും അവസരം ലഭിക്കും. ചെണ്ട കേന്ദ്രീകൃതമായ ഒരു വാദ്യോത്സവത്തിനും അക്കാദമി ചുക്കാൻ പിടിക്കേണ്ടതുണ്ട്. ഈ സ്വപ്നം സാക്ഷാൽക്കരിക്കാൻ വേണ്ടതൊക്കെ ചെയ്യും.
ചെറുപ്പംമുതൽ പരിശീലനം ആവശ്യമുള്ള കലാരൂപമാണ് ചെണ്ട. വാദനത്തിൽ മിടുക്കനായ ഒരു കലാകാരനു പോലും വാദ്യത്തിന്റെ സൂക്ഷ്മവശങ്ങൾ മറ്റൊരാളോട് പറഞ്ഞു ഫലിപ്പിക്കാൻ കഴിയാതെ വരുന്നു. മലയാളികൾക്ക് ചെണ്ട പോലെയാണ് ഉത്തരേന്ത്യക്കാർക്ക് തബല. പക്ഷെ, തബലയെക്കുറിച്ച് അവരോടൊന്നു ചോദിച്ചാൽ വാ തോരാതെ സംസാരിക്കും.
ചെണ്ട, മൃദംഗം, മിഴാവ്, മദ്ദളം, ഇടയ്ക്ക, ഇലത്താളം, കൊന്പ്, കുഴൽ, തിമില, പെരുന്പറ, ചേങ്ങില തുടങ്ങി കേരളീയ വാദ്യോപകരണങ്ങളുടെ പട്ടിക നീണ്ടതാണ്. തായന്പകയും പഞ്ചാരിയും പാണ്ടിയും പഞ്ചവാദ്യവും നാദസ്വരവും ഉൾപ്പെടുന്ന മേളങ്ങളും അനവധിയുണ്ട്.
എന്നാൽ, ഇവയെക്കുറിച്ച് വിവരിച്ചുകൊടുക്കുവാൻ കഴിയുന്നവർ വിരളമാണ്. കലാകാരന്മാരുടെ പഠിപ്പുകുറവ് ഒരു ന്യൂനതയായിത്തന്നെ നിലകൊള്ളുന്നു. അക്കാദമി മുഖാന്തരം ഈ പ്രശ്നം പരിഹരിക്കാൻ പറ്റുന്നതൊക്കെ ചെയ്യും.
വിശപ്പിന്റെ കാലം
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക്കുറവുമൂലം ചെണ്ടക്കാർക്കുള്ള പ്രതിഫലം മുടങ്ങാതെ കിട്ടിയിരുന്നില്ല. അതിനാൽ അക്കാലത്ത് എന്റെ വീട് കൊടുംദാരിദ്ര്യത്തിലായിരുന്നു.
ക്ഷേത്രങ്ങളിൽനിന്ന് നിവേദ്യച്ചോറു കഴിച്ചാണ് പല ദിവസങ്ങളിലും ഞാൻ വിശപ്പടക്കിയിരുന്നത്. കൂടെ കൊട്ടിയിരുന്ന പലരും ഈ ജോലി ഉപേക്ഷിച്ചുപോവുകയും ചെയ്തു. എല്ലാ കഷ്ടപ്പാടുകളും സഹിച്ച് ഇതിൽ തന്നെ ഞാൻ തുടർന്നത് ചെണ്ടവാദനം അഭിനിവേശം ആയതുകൊണ്ടു മാത്രമാണ്. ഇന്നും ചെണ്ടയാണ് എന്റെ ലഹരി.
കാലങ്ങൾ (ചെണ്ടകൊട്ടിന്റെ താളക്രമങ്ങൾ) കൊട്ടിത്തീർത്ത് അവരോഹണത്തിൽ എത്തുന്പോൾ എനിക്ക് വലിയ സങ്കടമാണ്. ഇത്ര വേഗം കൊട്ട് കഴിഞ്ഞല്ലോ എന്നതിലാണ് വിഷമം. വാദ്യകലയിൽനിന്ന് പ്രഥമ പത്മശ്രീ ദേശീയ പുരസ്കാരം കേരളക്കരയിലെത്തിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു എന്റെ വേദനകളും വേവലാതികളും വെറുതെയായില്ലെന്ന്.
വ്യക്തിഗത വാദന മികവ് പ്രകടിപ്പിക്കുവാൻ ഏറ്റവും അനുയോജ്യ മേളമാണ് തായന്പക. വാദന വൈഭവം തെളിയിക്കാൻ ഇതുപോലെ മറ്റൊരു മേളവും ചെണ്ടയിലില്ല. കണ്ണൂർ മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിലെ നിത്യപൂജയ്ക്ക് കൊട്ടാൻ അച്ഛൻ കുഞ്ഞികൃഷ്ണമാരാർ ചെണ്ട തോളത്തിട്ടു തരുന്പോൾ എനിക്ക്് അഞ്ചു വയസേയുള്ളൂ.
പതിമൂന്നാം വയസിൽ അവിടെ വച്ചുതന്നെ തായന്പകയിൽ അരങ്ങേറ്റം നടത്തി. അച്ഛൻ തന്നെയായിരുന്നു ഗുരു. ചെണ്ട സത്യത്തിന്റെ അടയാളമാണെന്നും അതു കൊട്ടുന്പോൾ ശരീരത്തിനും മനസിനും ശുദ്ധി വേണമെന്നും അദ്ദേഹം എന്നെ ഉപദേശിച്ചു. ചെണ്ടയെ മാനിച്ചില്ലെങ്കിൽ കൊട്ടിന്റെ താളം പിഴയ്ക്കുമെന്നും ചെണ്ട കലാകാരന്റെ ജീവിതത്തിന്റെതന്നെ താളം തെറ്റിയ്ക്കുമെന്നും അദ്ദേഹം ആവർത്തിച്ചിരുന്നു. ആ വാക്കുകളാണ് ഇന്നും എന്റെ ജീവോർജ്ജം.
വിജയ് സി.എച്ച്
കൊട്ടിക്കയറി അമരത്ത്
01:13 AM Jan 22, 2023 | Deepika.com