ആറു സ്ട്രിംഗുകൾകൊണ്ട് സംഗീതലോകം ഭരിച്ച ഗിറ്റാറിസ്റ്റുകൾ പലരുണ്ടാകാം. അവരിൽ ഇതിഹാസതുല്യനായിരുന്നു ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക്ക്. 1944 ജൂണ്‍ 24ന് ജനിച്ച അദ്ദേഹം ബ്ലൂസ് റോക്ക്, ഇൻസ്ട്രമെന്റൽ റോക്ക്, ജാസ് ഫ്യൂഷൻ സംഗീതധാരകളിലൂടെ വിസ്മയസഞ്ചാരം നടത്തി... പാടുകയും പറയുകയും ചെയ്ത ഗിറ്റാറുകളായിരുന്നു അദ്ദേഹത്തിന്റേത്- മറ്റെവിടെയും കേൾക്കാത്ത ശബ്ദങ്ങളിൽ!
കൊല്ലം 1956. അഞ്ചു പൗണ്ട് തന്നാൽ ഞാൻ നിനക്കൊരു സോളിഡ് ബോഡി ഗിറ്റാർ ഉണ്ടാക്കിത്തരാം- ജെഫ്രി ആർനോൾഡ് ബെക്ക് എന്ന പന്ത്രണ്ടുവയസുകാരനോട് ഒരാൾ പറഞ്ഞു.
ബാല്യം മുതൽ റോക്ക്’ൻ റോളിൽ ഭ്രമിച്ച് ഗിറ്റാറിനു പിന്നാലെനടന്ന കാലമാണെങ്കിലും അഞ്ച് പൗണ്ട് എന്നത് അവന് അഞ്ഞൂറു പൗണ്ടിനു തുല്യമായിരുന്നു അന്ന്. അവനൊരു വഴികണ്ടു- സ്വയം ഗിറ്റാറുണ്ടാക്കി!
കഴിഞ്ഞനാൾ ഗിറ്റാർ താഴെവച്ച് 78-ാം വയസിൽ ഈ ലോകം വിടുന്പോഴേക്കും അയാൾ ഇതിഹാസ തുല്യനായ ഗിറ്റാറിസ്റ്റായി മാറിയിരുന്നു- ജെഫ് ബെക്ക്!
ക്ലാപ്ടന്റെ പിൻഗാമി
വിഖ്യാത ഗിറ്റാറിസ്റ്റ് എറിക് ക്ലാപ്ടൻ യാർഡ്ബേഡ്സ് ബാൻഡിൽനിന്ന് മാറിയ ഒഴിവിലാണ് ജെഫ് ബെക്ക് അവിടെയെത്തുന്നത്. ഫീഡ്ബാക്ക് സമർഥമായി ഉപയോഗപ്പെടുത്തിയുള്ള ശൈലി പോൾ മക്കാർട്ടിനി, ജിമി ഹെൻഡ്രിക്സ് എന്നിവരെപ്പോലുള്ള സംഗീതജ്ഞർക്ക് ഇഷ്ടപ്പെട്ടു.
ഫീഡ്ബാക്കിൽ ഉൗന്നിയുള്ള ടെക്നിക് അവിചാരിതമായി വന്നതാണെന്ന് പിന്നീട് ജെഫ് പറഞ്ഞിട്ടുണ്ട്. 64-65 കാലത്ത് സംഗീത പരിപാടികൾക്ക് വലിയ വേദികൾ കിട്ടിത്തുടങ്ങി. മിക്കപ്പോഴും അവിടങ്ങളിലെ സൗണ്ട് സിസ്റ്റം അത്രയും ശ്രോതാക്കൾക്ക് അപര്യാപ്തമാവും.
അതിനു പരിഹാരമായി ചെയ്തത് ലെവൽ കൂട്ടിവയ്ക്കുക എന്നതായിരുന്നു. സ്വാഭാവികമായും ഫീഡ്ബാക്ക് സംഭവിക്കും. തനിക്ക് പൂർണമായും നിയന്ത്രിക്കാനാകുമെന്ന ഉറപ്പുണ്ടായിരുന്നതിനാൽ ജെഫ് അതു തുടരുകയും ചെയ്തു. (ആംപ്ലിഫൈ ചെയ്യുന്ന സിഗ്നൽ വീണ്ടും ഇലക്ട്രിക് ഗിറ്റാർ സിഗ്നലിലേക്ക് എത്തുകയും തുടരെ തുടരെ ആംപ്ലിഫൈ ചെയ്യപ്പെടുകയും ചെയ്യുന്നതാണ് ഫീഡ്ബാക്ക്).
രണ്ടു ദശാബ്ദത്തോളം ജെഫ് യാർഡ്ബേഡ്സ് ബാൻഡിലുണ്ടായിരുന്നു. സംഗീതം ഉപേക്ഷിക്കുകയാണെന്നു പ്രഖ്യാപിച്ച് ബാൻഡ് വിട്ടെങ്കിലും അധികം വൈകാതെ അദ്ദേഹം തന്റെ ആദ്യ സിംഗിൾ പുറത്തിറക്കി. മൂന്നേമൂന്നു മണിക്കൂർകൊണ്ടു റെക്കോർഡ് ചെയ്ത ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടംനേടുകയും ചെയ്തു. എന്നാൽ ആ ട്യൂണ്‍ അദ്ദേഹത്തിന് ഒരുകാലത്തും ഇഷ്ടമായിരുന്നില്ല!
തല്ലുമാല ഗ്രൂപ്പ്
ഇഷ്ടമാകാതിരുന്ന സ്വന്തം പാട്ടിനെ ഒരു പിങ്ക് ടോയ്ലറ്റ് സീറ്റ് മാലയാക്കിയപോലെ എന്നു വിശേഷിപ്പിച്ച ബെക്ക് യഥാർഥ മാല കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ- ഉഗ്രൻ തല്ലുമാല. ആ കഥയിങ്ങനെ:
ജെഫ് ബെക്ക് ഗ്രൂപ്പ് എന്ന പേരിൽ അദ്ദേഹം ഒരു സംഗീത സംഘത്തിനു രൂപംകൊടുത്തിരുന്നു. ട്രൂത്ത് (1968), ബെക്ക്-ഒല (1969) എന്നീ ആദ്യ രണ്ട് ആൽബങ്ങൾ ഉഗ്രനായിരുന്നു. ഹെവി മെറ്റലിലേക്കുള്ള ബ്ലൂസ് പാതയെന്നു വിശേഷിപ്പിക്കപ്പെട്ടു രണ്ടും.
പക്ഷേ ബാൻഡിൽ പടലപ്പിണക്കങ്ങൾ തുടങ്ങി. ഒരു അമേരിക്കൻ ടൂറിൽ തർക്കങ്ങൾ രൂക്ഷമായി. തുടർന്ന് അടിപിടിയും തുടങ്ങി. തല്ലു നിയന്ത്രിക്കാൻ കഴിയാതെവന്നതോടെ പിറ്റേക്കൊല്ലം ഗായകൻ റോഡ് സ്റ്റുവർട്ടും, ബേസ് ഗിറ്റാറിസ്റ്റ് റോണീ വുഡും ബാൻഡ് വിട്ടു.
പിന്നീട് ദ ഫേസസ് എന്നു പ്രശസ്തമായ ബാൻഡ് സ്മോൾ ഫേസസിലേക്കാണ് അവർ പോയത്. തൊട്ടുപിന്നാലെ ബെക്കിന് ഒരു കാറപകടത്തിൽ പരിക്കേറ്റു. അതോടെ സംഗീതപരിപാടികൾക്ക് അർധ വിരാമമായി.
പരിക്കു ഭേദമായെത്തിയ ബെക്ക് മറ്റു ചിലരെ കൂട്ടി സ്വന്തം ബാൻഡിനു ജീവൻ വയ്പ്പിച്ചെങ്കിലും ആൽബങ്ങൾ വിജയംനേടിയില്ല. 1975ൽ ഇനി ഒറ്റയ്ക്കുമതി എന്ന തീരുമാനത്തിൽ ബെക്ക് എത്തുകയും ചെയ്തു.
ഗായകൻ ഗിറ്റാർ
അതേകൊല്ലം ബെക്ക് പുറത്തിറക്കിയ ബ്ലോ ബൈ ബ്ലോ എന്ന ആൽബത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. വോക്കൽ വിഭാഗത്തിൽ ആളുണ്ടായിരുന്നില്ല! എന്നാൽ കേൾക്കുന്നവർക്ക് അങ്ങനെ ഒട്ടും തോന്നിയതുമില്ല. ലീഡ് വോക്കലിസ്റ്റിന് ബെക്കിന്റെ ഗിറ്റാർ അതിഗംഭീരനായ പകരക്കാരനായി. പിൽക്കാലത്ത് തന്റെ കരിയറിൽ ബെക്ക് ഇതേ സമീപനം പിന്തുടരുകയും ചെയ്തു.
യുഎസ് ടോപ് 10ൽ എത്തിയ ബ്ലോ ബൈ ബ്ലോ വിഖ്യാതമായ പ്ലാറ്റിനം ഡിസ്ക് നേടി. പിറ്റേ കൊല്ലങ്ങളിലും ബെക്ക് വിജയങ്ങൾ ആവർത്തിച്ചു. 1977ലെ കണ്‍സെർട്ട് ആൽബം ജെഫ് ബെക്ക് വിത്ത് ദ യാൻ ഹാമ്മർ ഗ്രൂപ്പ് ലൈവ് ഏറെ ശ്രദ്ധേയമായി. ആ ടൂറിനുശേഷം ബെക്ക് ലണ്ടനു പുറത്തുള്ള എസ്റ്റേറ്റിൽ നീണ്ട മൂന്നുവർഷം വിശ്രമമെടുത്തു. അത്രയും ശ്രമകരമായ അധ്വാനമായിരുന്നു എന്നായിരുന്നു പിന്നീടുള്ള വിശദീകരണം.
വിശ്രമത്തിനുശേഷമുള്ള തിരിച്ചുവരവും അദ്ദേഹം ഗംഭീരമാക്കി. ഗ്രാമി അവാർഡ് നേട്ടത്തോടെയായിരുന്നു ആ വരവ്. (പിന്നീട് ഏഴു തവണകൂടി ബെക്ക് ഗ്രാമി അവാർഡുകൾ നേടി).
തുടർന്ന് ഒട്ടേറെ പ്രശസ്തരായ സംഗീതകാരന്മാർക്കൊപ്പം ബെക്ക് സഹകരിച്ചു പ്രവർത്തിച്ചു. വ്യാപകമായി വേൾഡ് ടൂറുകൾ നടത്തി. തന്റെ സംഗീതത്തിലേക്ക് കൂടുതൽ ഇലക്ട്രോണിക്, ഹിപ്-ഹോപ് അംശങ്ങൾ കൂട്ടിച്ചേർക്കുന്നതിൽ ബെക്ക് അതീവ ശ്രദ്ധാലുവായിരുന്നു.
സാധ്യമായതിൽവച്ച് ഏറ്റവും വിചിത്രമായ സ്വരങ്ങൾ ഗിറ്റാറിൽനിന്നു പുറപ്പെടുവിക്കുന്ന വിധം ഞാനത് വായിക്കുമായിരുന്നു. നിയമങ്ങൾ എനിക്കു ബാധമായിരുന്നില്ല. ഒരു പാട്ടിൽ കുറഞ്ഞതു പത്തുതവണയെങ്കിലും നിമയം തെറ്റിച്ചില്ലെങ്കിൽ ഞാൻ എന്റെ ജോലി ശരിയായ രീതിയില്ല ചെയ്യുന്നത് എന്നായിരുന്നു തോന്നൽ- ബെക്ക് ഒരിക്കൽ പറഞ്ഞു.
അടുത്തദിവസങ്ങൾവരെ ബെക്ക് സജീവമായി സംഗീതരംഗത്തുണ്ടായിരുന്നു. സുഹൃത്തും നടനുമായ ജോണി ഡെപ്പിനൊപ്പം 18 എന്ന പേരിലുള്ള ആൽബം പുറത്തിറങ്ങിയത് കഴിഞ്ഞവർഷമാണ്.
മൃദുലവും പരുക്കനുമായ ശബ്ദങ്ങൾ തമ്മിലുള്ള ബാലൻസിംഗ് ആണ് ജെഫ് ബെക്കിലെ ഗിറ്റാറിസ്റ്റിനെ വ്യത്യസ്തനാക്കിയത്. അദ്ദേഹത്തിലെ ടെക്നിക്കൽ ബ്രില്യൻസ് അതിനു പരിപൂർണമായ പിന്തുണയുമേകി.
മുന്‍പൊരിക്കൽ പറഞ്ഞതുപോലെ, ഞാൻ ജെഫ് ബെക്ക്. ഞാൻ ഇവിടെയുണ്ടായിരുന്നു.,
ആർക്കും അവഗണിക്കാനാവാതെ.
ഹരിപ്രസാദ്
ഗിറ്റാറിസ്റ്റുകളുടെ ഗിറ്റാറിസ്റ്റ്!
12:02 AM Jan 15, 2023 | Deepika.com