കണ്ണുകളുണ്ടായിരിക്കെയും കാഴ്ചശക്തിയുടെ വിലയറിയാത്തവർ തിരിച്ചറിയേണ്ടതാണ് ഗീതയുടെ ഉൾക്കാഴ്ച സമ്മാനിച്ച മഹാവിജയം. മഞ്ഞൾ മിക്ക ഭക്ഷണത്തിലെയും ചേരുവയും മരുന്നും മാത്രമല്ല മഞ്ഞളിലെ സത്തായ കുർക്കുമിൻ വേർതിരിച്ചുള്ള ഉത്പന്നങ്ങളാണ് ഗീതയുടെ കൈമുതൽ.
പതിമൂന്നാം വയസിൽ കണ്ണുകളുടെ കാഴ്ച മങ്ങുകയും പതിനാറാം വയസിൽ പൂർണ അന്ധയാകാൻ വിധിക്കപ്പെടുകയും ചെയ്ത പെണ്കുട്ടി. ഇരുൾലോകത്തിൽ തപ്പിത്തടയാതെ പരിമിതികളെ ഇച്ഛാശക്തിയിൽ തോൽപിച്ച ഗീതയുടെ വിജയഗാഥ ഏവരിലും വിസ്മയം ജനിപ്പിക്കും.
ഒറ്റപ്പാലം പനമണ്ണ മണിയംതോട്ടിൽ ഗീത മഞ്ഞളിന്റെ സാധ്യതകളിൽനിന്നാണ് ജീവിതത്തിന് നിറംപകരുന്നത്. കണ്ണിരുളിനെ തോൽപിച്ച് പാചകത്തിൽ നൈപുണ്യം തെളിയിക്കുകയും വൈവിധ്യമാർന്ന ഭക്ഷ്യസാധനങ്ങൾ ഗവേഷണത്തിലൂടെ വികസിപ്പിച്ച് രാജ്യമെങ്ങും വിപണനശൃംഖല കണ്ടെത്തുകയും ചെയ്താണ് ഈ യുവതി നേട്ടങ്ങളുടെ നെറുകയിലെത്തിയത്.
മഞ്ഞൾ ഒൗഷധത്തിന്റെ അപാര സാധ്യതകളറിഞ്ഞ് ഇവർ പാകപ്പെടുത്തിയ വിഭവങ്ങൾക്ക് വൈകാതെ വിദേശത്തും വിപണി തുറക്കുകയാണ്.കണ്ണുകളുണ്ടായിരിക്കെ കാഴ്ചശക്തിയുടെ വിലയറിയാത്തവർ തിരിച്ചറിയേണ്ടതാണ് ഗീതയുടെ ഉൾക്കാഴ്ച സമ്മാനിച്ച മഹാവിജയം.
ഏഴാം ക്ലാസിൽ പഠിക്കുന്പോഴാണ് റെറ്റിനോപ്പതി പിഗ്മെന്റോസ എന്ന രോഗം ബാധിച്ച് ഗീതയുടെ കാഴ്ചശക്തി കുറഞ്ഞുവന്നത്. ഒട്ടേറെ ആശുപത്രികളിൽ ഏറെ പണം മുടക്കി ചികിത്സകൾ നടത്തിയിട്ടും പ്രകാശം തിരികെ കിട്ടിയില്ല.
കണ്ണുകളിലെ ഞരന്പുകൾക്കുണ്ടാകുന്ന ബലക്ഷയമാണ് അന്ധതയ്ക്കു കാരണമെന്ന് വർഷങ്ങൾക്കു ശേഷമാണ് കണ്ടെത്തിയത്. തുടർ ചികിത്സകൾ ചെയ്തിട്ടും പ്രകാശം അതിവേഗം മങ്ങിക്കൊണ്ടേയിരുന്നു. പത്താം ക്ലാസിലെത്തിയതോടെ ജീവിതം പൂർണമായി ഇരുട്ടിലായ സാഹചര്യത്തിൽ സ്വർണപ്പണിക്കാരനായ അച്ഛൻ ഉണ്ണികൃഷ്ണനും അമ്മ രാധയും ആകെ തകർന്നുപോയി.
മകൾക്കുണ്ടായ ദുർവിധി തൊട്ടുപിന്നാലെ ഇളയ രണ്ട് ആണ്മക്കളെയും ബാധിച്ചതോടെ നിർധന കുടുംബമൊന്നാകെ നിരാശയുടെ ഇരുൾപ്പരപ്പിൽ തപ്പിത്തടഞ്ഞു. ഒരേ വീട്ടിലെ മൂന്നു മക്കളും ബാല്യത്തിൽതന്നെ അന്ധരായിത്തീരുന്ന അതിദയനീയമായ സാഹചര്യം.
മനക്കരുത്തിൽ മുന്നോട്ട്
ആരും വീണുപോകാവുന്ന നിമിഷങ്ങളിലും ഗീതയുടെ മനസ് കരുത്തുനേടി. സഹപാഠികളുടെ സഹായത്തിൽ പത്താം ക്ലാസ് ഫൈനൽ പരീക്ഷയെഴുതി. ബ്രെയിലി ലിപി പരിശീലിച്ച് പഠനം തുർന്നു. ജീവിതം കരുപ്പിടിപ്പിക്കാനുള്ള വ്യഗ്രതയിൽ ബുക്ക് ബൈൻഡിംഗിൽ പരിശീലനം നേടി.
പിന്നീട് തൃശൂർ കേരളവർമ കോളജിലെത്തി ബിഎ പൊളിറ്റിക്കൽ സയൻസ് പഠിച്ചു. കോളജിൽ ഗീതയുടെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. അന്ധയായ ഗീത ഒറ്റപ്പാലത്തുനിന്ന് തൃശൂരിലെത്തി കോളജിൽ പഠിക്കുകയെന്നത് സഹനവും സാഹസവുമായിരുന്നു.
കേരളവർമ കോളജിൽ സഹപാഠിയായിരുന്ന സലീഷ് അന്ധയായ ഗീതയുടെ ജീവിതത്തിനു തണലാകാൻ താൽപര്യം അറിയിച്ചു. മൂന്നു വർഷത്തെ ബിരുദപഠനത്തിനൊപ്പം വളർന്ന പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായി. ഇരുപത്തിരണ്ടാം വയസിൽ ഇണയും തുണയുമായി മാറിയ ഇരുവരുടെയും മനപ്പൊരുത്തവും സഹകരണവുമാണ് ഇന്നത്തെ വിജയത്തിനെല്ലാം അടിസ്ഥാനമായിരിക്കുന്നത്.
വിവാഹശേഷം തൃശൂരിലെ വീട്ടിൽ തപ്പിത്തടഞ്ഞാണ് എല്ലാ വീട്ടുജോലികളും ഗീത തനിയെ ചെയ്തത്. പാചകം മുതൽ അടുക്കളകൃഷി വരെ ചെയ്യാൻ കാഴ്ചപരിമിതി തടസമായില്ല. ഗസൽ, ഗയ എന്നീ രണ്ടു മക്കളെ പരിചരിച്ചു വളർത്താനും കാഴ്ചയില്ലായ്മ പരിമിതിയായില്ല.
വെല്ലുവിളികളെ മറികടക്കാൻ ഓരോ പ്രതിസന്ധി ഘട്ടത്തിലും ഓരോ ആശയം താൻ കണ്ടെത്തിയതായി ഗീത പറയുന്നു. ചെറിയ പ്രായത്തിൽ വീടിനുള്ളിൽ മക്കളുടെ ചലനം അറിയാൻ കാലിൽ കൊലുസും കൈയിൽ മണിയും കെട്ടിയിട്ടു.
ഓരോ മുറിയുടെയും വാതിലുകളുടെയും അകലം കൈകളിൽ അളന്നെടുത്തു. അടുക്കളയിലെ ഓരോ പാത്രങ്ങളും വയ്ക്കാൻ കൈയകലത്തിൽ ഇടംകണ്ടെത്തി. മുറ്റത്തിന്റെ ഏതു വശക്കാണ് കൃഷിയിടമെന്ന് വീട്ടുവാതിലിന്റെ ദിശനോക്കി മനസിലാക്കി.
കുടുംബം പോറ്റാൻ ഒരു ജോലി ലഭിക്കണമെന്ന വലിയ ആഗ്രഹത്തിലും ആവശ്യത്തിലും ഗീത ഒരുപാട് സ്ഥാപനങ്ങൾ കയറിയിറങ്ങിയെങ്കിലും അന്ധത എല്ലാറ്റിനും തടസമായി. അങ്ങനെയിരിക്കെയാണ് സലീഷിന്റെ തണലിൽ ഗീത തൃശൂരിൽ ഫ്ളോറ എന്ന പേരി ഓർഗാനിക് റസ്റ്റോറന്റ് തുടങ്ങിയത്.
പഞ്ചസാര ഒഴിവാക്കിയ ഹോട്ടലിൽ മധുരത്തിനു തേനാണ് ഉപയോഗിച്ചിരുന്നത്. ബിസിനസ് നഷ്ടമായിരുന്നില്ലെങ്കിലും ഹോട്ടൽ കെട്ടിടം പൊളിക്കേണ്ടിവന്നതിനാൽ ഭക്ഷണശാല അടച്ചുപൂട്ടി. തുടർന്ന് വീട്ടിൽ കാടകളെയും കോഴികളെയും വളർത്തി മുട്ട വിറ്റും വിവിധയിനം അച്ചാറുകളുണ്ടാക്കിയും നെയ്യ് തയാറാക്കിയും ജീവിതമാർഗം തേടി.
വിപുലമായ രീതിയിൽ ഹോം റ്റു ഹോം ബ്രാൻഡിൽ നെയ്യ്, അച്ചാർ എന്നിവ വിപണിയിലേക്കിറക്കി. കോവിഡ് കാലത്ത് വീടുകളിൽ മുട്ട വിൽപന തടസമായപ്പോൾ കാടമുട്ട അച്ചാർ തയാറാക്കി കടകളിൽ വിറ്റഴിച്ചു.
വാട്സ് ആപ്പും വിപണനത്തിൽ പ്രയോജനപ്പെടുത്തി. എത്ര വലിയ പരിമിതിയിലും സ്ത്രീകൾ വീട്ടിൽ ഒതുങ്ങേണ്ടവരല്ലെന്ന തിരിച്ചറിവാണ് ഇവരെ ബിസിനസ് രംഗത്തേക്ക് നയിച്ചത്.
കോവിഡ് കാലത്ത് മഞ്ഞളിനുണ്ടായ വലിയ ഡിമാൻഡ് ഈ സംരഭകയെ പുതിയ സാധ്യതയിലേക്കെത്തിചച്ചു. മഞ്ഞൾ കൃഷി ചെയ്ത് വിളവെടുത്ത് ഉണക്കി പൊടിച്ച് ഗീത അക്കാലത്ത് വിൽക്കുന്നുണ്ടായിരുന്നു.
ഗവേഷണത്തിലേക്ക്
കാൻസർ ഉൾപ്പെടെ മാരകരോഗങ്ങളെ പ്രതിരോധിക്കാൻ മഞ്ഞളിലെ കുർക്കുമിൻ എന്ന ഘടകത്തിനു കഴിയുമെന്നിരിക്കെ ഈ സാധ്യതയെ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള വഴികൾ ഗീത വികസിപ്പിച്ചു. ഇതേതുടർന്നാണ് മഞ്ഞൾ കൃഷി വിപുലീകരിക്കാൻ മുന്നോട്ടിറങ്ങിയത്.
മഞ്ഞൾ മിക്ക ഭക്ഷണത്തിലെയും ചേരുവയും മരുന്നും മാത്രമല്ല മഞ്ഞളിലെ സത്തായ കുർക്കുമിൻ വേർതിരിച്ചുള്ള ഉത്പന്നങ്ങളാണ് ഗീതയുടെ കൈമുതൽ. മഞ്ഞൾ മൂല്യവർധിത ഉത്പന്നങ്ങൾ തയാറാക്കാൻ ഒരു വർഷത്തോളം നടത്തിയ പരീക്ഷണങ്ങൾ വൻവിജയമായി.
ഇത്തരത്തിൽ ഫസ്റ്റ് ഡ്രിങ്ക്, കുർക്കുമീൽ എന്നീ പേരുകളിലുള്ള ഉൽപ്പന്നങ്ങൾ തയാറാക്കി പായ്ക്ക് ചെയ്ത് വിപണിയിലെത്തിച്ചു. മഞ്ഞൾ, ബദാം, തേങ്ങാപ്പാൽ, ശർക്കര, ഈന്തപ്പഴം എന്നിവയുടെ മിശ്രിതമാണ് രുചിയേറിയ കുർക്കുമീൽ. മഞ്ഞൾ നേരിട്ട് കഴിക്കുക ബുദ്ധിമുട്ടാണെങ്കിലും കുറുക്കുമീൽ അരുചിയില്ലാതെ ഏതു പ്രായത്തിലുള്ളവർക്കും പാലിലും ഷേക്കിലും ചേർത്തു കഴിക്കാം.
തുടക്കത്തിൽ ദിവസം നൂറു ബോട്ടിലുകളിൽ തുടങ്ങിയ ഉത്പാദനം നിലവിൽ യന്ത്രസഹായത്തിൽ പതിനയ്യായിരം ബോട്ടിലുകളിൽ എത്തിയിരിക്കുന്നു. ഈ മഞ്ഞൾകന്പനിയിൽ പതിനഞ്ച് സ്ത്രീകൾക്ക് സ്ഥിരം ജോലിയുണ്ട്. ഫാക്ടറിയിലും പാക്കിംഗിലും വിപണനത്തിലും മാത്രമല്ല മൂന്നു ജില്ലകളിലായുള്ള മഞ്ഞൾ കൃഷിയിലും ഗീതയുടെ സാന്നിധ്യമുണ്ട്. ഹോം എന്ന പേരിൽ ഓണ്ലൈനിലും ഉത്പന്നങ്ങൾ വിറ്റുവരുന്നു.
അത്യുത്പാദാനശേഷിയുള്ളതും കുർക്കുമിൻ കൂടുതലുള്ളതുമായ പ്രതിഭ എന്ന ഇനം മഞ്ഞൾ ഒരേക്കറിലാണ് ഗീത തുടക്കത്തിൽ നട്ടുതുടങ്ങിയത്. അതിജീവനത്തിനായി പൊരുതുന്ന ഗീതയ്ക്ക് ഇതിനുള്ള കൃഷിയിടം നടി ശ്വേത മേനോൻ ഉൾപ്പെടെയുള്ളവരാണ് വിട്ടുനൽകിയിരിക്കുന്നത്.
വിവിധയിടങ്ങളിലായി ഇപ്പോൾ പതിനഞ്ച് പേർ ഗീതയുടെ ഫാക്ടറിയിലേക്ക് ആവശ്യമായ മഞ്ഞൾ കൃഷി നടത്തുന്നുണ്ട്. കൃഷിക്കുള്ള പ്രതിഭ മഞ്ഞൾവിത്ത് നൽകി ഗീത കൃഷിനിർദേശങ്ങൾ നൽകും. ജൈവകൃഷിയിൽനിന്നുള്ള വിളവ് മെച്ചപ്പെട്ട വിലയ്ക്ക് ഇവർ തിരികെ വാങ്ങും.
ഫസ്റ്റ് ഡ്രിങ്ക്, കുർക്കുമീൽ എന്നിവയ്ക്ക് വാട്സ് ആപ്പിലൂടെ ഓർഡറുകൾ സ്വീകരിക്കുന്നതും പണം വാങ്ങുന്നതും ബാങ്ക് ഇടപാടുകൾ നടത്തുന്നതുമെല്ലാം ഗീത തനിച്ചുതന്നെയാണ്. ഗീതാസ് ഫുഡ് ഡോട്ട് കോം വെബ് സൈറ്റിലൂടെയും ആവശ്യക്കാരെത്തുന്നു.
മൊബൈൽ ടോക്ക് ബാക്ക് എന്ന പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഓർഡറുകൾ സ്വീകരിച്ച് മറുപടി നൽകുന്നത്. ഓർഡർ ലഭിക്കുന്ന മുറയ്ക്ക് ബാച്ചുകളായി പാകം ചെയ്ത് ഭദ്രമായി പാക്ക് ചെയ്ത് ഉപഭോക്താക്കൾക്ക് കൊറിയർ വഴി അയച്ചു കൊടുക്കും.
എല്ലാ സംസ്ഥാനങ്ങളിലുമായി ഏഴായിരത്തിലേറെ ഉപഭോക്താക്കൾ ഗീതയുടെ ഉത്പന്നങ്ങൾക്കുണ്ട്. അടുത്ത സീസണിൽ 50 ഏക്കറിൽ മഞ്ഞൾ വിളയിച്ച് ഉത്പന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കണമെന്നതാണ് ഗീതയുടെ സ്വപ്നം.
ഇതുവഴി അഞ്ഞൂറു സ്ത്രീകൾക്കെങ്കിലും തൊഴിൽ നൽകാനാകുമെന്ന് ഈ യുവസംരംഭക പ്രതീക്ഷിക്കുന്നു. കുർക്കുമിൻ പൗഡറായി വിപണിയിലെത്തിക്കാനും ഇവർ ഗവേഷണം നടതത്തിവരികയാണ്.
അന്ധത ഒരു പരിമിതിയല്ല. അപൂർവ ജനിതക വൈകല്യങ്ങളുടെ പേരിൽ മനസു തളരാതെ ജോലി ചെയ്യാൻ മനസുണ്ടായാൽ കാഴ്ചയുള്ളവർക്കൊപ്പം മുന്നേറാൻ അന്ധർക്കും സാധിക്കും. വിധിയെ ശപിച്ച് അകത്തളങ്ങളിൽ ഒളിച്ചിരിക്കാതെയും ആരോടും പരിഭവിക്കാതെയും പൊരുതി മുന്നേറാനാണ് ഗീത സ്വന്തം ജീവിതം സാക്ഷ്യപ്പെടുത്തി സമൂഹത്തോട് പറയുന്നത്.
ശങ്കരൻകുട്ടി ഒറ്റപ്പാലം
മഞ്ഞൾ പ്രസാദം
11:57 PM Jan 14, 2023 | Deepika.com