കൊച്ചി നഗരത്തിൽ നിന്നു 13 കിലോമീറ്റർ അകലെയാണ് മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ജൂതത്തെരുവ്. ജൂതന്മാർ സമൂഹമായി താമസിച്ചിരുന്നതു തന്നെയാണ് പേരിന്റെ ഉത്ഭവത്തിന് അടിസ്ഥാനം.
ജൂതൻമാർ എന്നു കേൾക്കുന്പോൾ അവരുടെ വേരുകൾ പടർന്ന വിദേശനാടുകളിലേക്കാകില്ല മലയാളിയുടെ മനസ് ആദ്യമെത്തുക. സഹസ്രാബ്ദങ്ങൾക്കു മുൻപ് കേരളത്തിൽ കപ്പലിറങ്ങി ഇവിടെ തനതായ ഇടങ്ങൾ പടുത്തുയർത്തുകയും ഇക്കാലത്തും പൈതൃകശേഷിപ്പുകൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന പശ്ചിമ കൊച്ചിയാണ് മലയാളികളെ ജൂതപ്പെരുമ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കാൽ ലക്ഷത്തിലധികം ജൂതന്മാരുണ്ടായിരുന്ന കേരളത്തിൽ ഇന്ന് അവരുടെ അംഗബലം രണ്ടക്കത്തിലൊതുങ്ങിയിരിക്കുന്നു. ഇക്കാലത്തും സാംസ്കാരിക പൈതൃതഭൂമികയിൽനിന്നു ജൂതരെ മാറ്റിനിർത്താനാവില്ല. മട്ടാഞ്ചേരിയിലെ ജൂതത്തെരുവും സിനഗോഗും ഈ നാടിനോടു ലയിച്ചുചേർന്ന ജൂതന്മാരുമെല്ലാം ആ പാരന്പര്യമാണ് അടയാളപ്പെടുത്തുന്നത്.
മറ്റു വൈദേശികരെപ്പോലെ വ്യാപാരമായിരുന്നു ജൂതന്മാരുടെയും വരവിനു പിന്നിൽ. എഡി 345 ലെത്തിയ എഴുപത്തിയഞ്ചു പേരാണ് ഇന്നാട്ടിൽ ആദ്യമെത്തിയ ജൂതന്മാരെന്നു ചരിത്രകാരന്മാർ പറയുന്നു. എന്നാൽ ഒന്നാം നൂറ്റാണ്ടിനു മുൻപുതന്നെ ഇവിടെ യഹൂദരുടെ സാന്നിധ്യമുണ്ടായിരുന്നതായാണ് പാരന്പര്യവിശ്വാസം.
ഇവരുടെ പിന്മുറക്കാർ വിവിധ ഘട്ടങ്ങളിലായി കേരളത്തിലെത്തിക്കൊണ്ടിരുന്നു. പഴയ മുസിരിസ് തുറമുഖം ഉൾപ്പെട്ട കൊടുങ്ങല്ലൂരായിരുന്നു ആദ്യകാലങ്ങളിൽ ഇവരുടെ കേന്ദ്രം. കച്ചവടക്കപ്പലുകളിലെത്തി തടിയും സുഗന്ധദ്രവ്യങ്ങളുമൊക്കെ വ്യാപാരം നടത്തുകയായിരുന്നു അവർ. പലസ്തീനിലും മറ്റും അസീറിയക്കാരുടെയും റോമാക്കാരുടെയും ആക്രമണമുണ്ടായപ്പോൾ, പലായനം ചെയ്ത ജൂതന്മാരാണ് ഭാരതത്തിലെത്തിയതെന്നു വിലയിരുത്തുന്നവരുമുണ്ട്.
1341ലെ വെള്ളപ്പൊക്കത്തിൽ മുസിരിസ് തകർന്നതോടെ ജൂതന്മാർ അവരുടെ കേന്ദ്രമായി കൊച്ചിയെ തെരഞ്ഞെടുത്തു. സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ കൊച്ചിയ്ക്കുണ്ടായിരുന്ന പെരുമയാണ് ജൂതന്മാർ ഉൾപ്പടെയുള്ള വിദേശികളെ എക്കാലത്തും ഇവിടേക്ക് ആകർഷിച്ചത്.
1951 ലെ സെൻസസ് പ്രകാരം 26,000 ജൂതന്മാർ കേരളത്തിലുണ്ടായിരുന്നു. 1948ൽ ജൂതൻമാർക്ക് സ്വന്തം രാജ്യമായി ഇസ്രായേൽ നിലവിൽ വന്നതോടെ ഒട്ടേറെപ്പേർ സ്വന്തം പൈതൃകഭൂമിയിലേക്ക് മടങ്ങിയിട്ടുണ്ട്. 1961 ലെ ജനസംഖ്യയനുസരിച്ച് ജൂതന്മാരുടെ സാന്നിധ്യം 370 ലേക്കും 2001 ൽ 51 പേരിലേക്കും ഇവരുടെ സാന്നിധ്യം ചുരുങ്ങി. ഇപ്പോൾ അത് ഇരുപത്തിയൊന്നു പേരിലേക്ക് ചെറുതായതായാണ് മട്ടാഞ്ചേരിയിലെ ജൂതന്മാർതന്നെ പറയുന്നത്.
ജൂതത്തെരുവ്
കൊച്ചി നഗരത്തിൽ നിന്നു 13 കിലോമീറ്റർ അകലെയാണ് മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ജൂതത്തെരുവ്. ജൂതന്മാർ സമൂഹമായി താമസിച്ചിരുന്നതു തന്നെയാണ് പേരിന്റെ ഉത്ഭവത്തിന് അടിസ്ഥാനം. ഇവിടത്തെ പ്രസിദ്ധമായ മാർക്കറ്റ് ജൂതത്തെരുവിന്റെ പാരന്പര്യവും പഴമയും വിളിച്ചറിയിക്കുന്നു.
കാലത്തിന്റെ കൈയൊപ്പുപതിഞ്ഞ സാമഗ്രികൾ പരിചയപ്പെടുന്നതിനും വാങ്ങുന്നതിനും ജൂതത്തെരുവിൽ ഇപ്പോഴും സൗകര്യമുണ്ട്. പരന്പരാഗത കച്ചവടക്കാർ കാലങ്ങളായി തുടരുന്ന ഇത്തരം കച്ചവടങ്ങളിൽ അവരുടെ പിന്മുറക്കാരെയും കാണാനാകും. അവർക്കെല്ലാം പറയാനുണ്ട് ജൂതപ്പെരുമയുടെ വിശേഷങ്ങൾ.
1555ൽ നിർമിച്ച ഡച്ച് പാലസും മട്ടാഞ്ചേരിയിലെ പൈതൃകക്കാഴ്ചകളിലൊന്നാണ്. കടവുഭാഗം ജൂതപ്പള്ളിയുടെ ഒരു ഭാഗം 2019 ൽ തകർന്നുവീണിരുന്നു. നാനൂറു വർഷം പഴക്കമുള്ള കെട്ടിടമാണിത്. ഇവിടെയാണ് ജൂതന്മാരുടെ പ്രസിദ്ധമായ കടവുഭാഗം സെമിത്തേരി (മലബാറി ജൂത സെമിത്തേരി) ഉണ്ടായിരുന്നത്.
1957 ലെ ഭൂപരിഷ്കരണ ബില്ലിനെത്തുടർന്ന് സെമിത്തേരി മറ്റുള്ളവർ കൈയേറി. യഹൂദ മിസ്റ്റിക് ആയിരുന്ന നെഹേമിയ ബെൻ ഏബ്രഹാം മോത്തയുടെ ശവകുടീരം മാത്രമാണ് ഇവിടെ അവശേഷിച്ചത്. ഇന്ന് ഇവിടം ചക്കാമടം കോളനി എന്നറിയപ്പെടുന്നു.
ഏഷ്യയിലെതന്നെ ഏറ്റവും പുരാതന സിനഗോഗുകളിലൊന്നാണ് മട്ടാഞ്ചേരിയിലേത്. യഹൂദരുടെ ആരാധനാകേന്ദ്രമായ ഈ സിനഗോഗ് 1568 ൽ നിർമിക്കപ്പെട്ടതാണ്. 1662ൽ പോർച്ചുഗീസുകാർ ഇത് ആക്രമിച്ചതായും പിന്നീട് ഡച്ചുകാർ പുനർനിർമിച്ചതായുമാണ് ചരിത്രം.
സിനഗോഗിന്റെ ഉൾഭാഗം യഹൂദരുടെ ആരാധനാ പാരന്പര്യങ്ങളുടെ കാഴ്ചകളാൽ സമൃദ്ധമാണ്. കൈകൾക്കൊണ്ടു വരച്ച ചിത്രങ്ങളോടെ ചൈനയിൽ നിർമിച്ച 256 തറയോടുകൾകൊണ്ടാണു സിനഗോഗിന്റെ അടിഭാഗം ഒരുക്കിയിട്ടുള്ളത്. എഡി 1000- ത്തിലെ ഭാസ്കര രവിവർമന്റെ ചെപ്പേടും 1805-ൽ തിരുവിതാംകൂർ മഹാരാജാവ് സംഭാവന ചെയ്ത പൊൻകിരീടവും ബ്രിട്ടീഷ് പ്രഭു കേണൽ മെക്കാളെ സമർപ്പിച്ച വെള്ളിവിളക്കുകളും സിനഗോഗിന്റെ ആകർഷണങ്ങളാണ്.
1760 ൽ യഹൂദ കച്ചവടക്കാരനായ എസക്കിയേൽ റഹാബി സ്ഥാപിച്ച 45 അടി ഉയരമുള്ള ക്ലോക്ക് ടവർ പുറംകാഴ്ചകളിലെ വിസ്മയമാണ്. നാലു മുഖങ്ങളുള്ള ക്ലോക്കിൽ അറബി, മലയാളം, ഹീബ്രു, ലത്തീൻ ഭാഷകളിലാണ് അക്കങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.
ശനിയാഴ്ച ഉച്ചയ്ക്കു ശേഷമുള്ള സമയമൊഴികെ എല്ലാ ദിവസവും രാവിലെ പത്തു മുതൽ അഞ്ചുവരെ സിനഗോഗ് സന്ദർശിക്കാം. സംസ്ഥാന പുരാവസ്തു വകുപ്പിനാണു സംരക്ഷണച്ചുമതല.
സിജോ പൈനാടത്ത്
ജൂതഗന്ധമുള്ള കൊച്ചി
11:37 PM Jan 14, 2023 | Deepika.com