ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന് ജനുവരി പത്തിന് 83-ാം പിറന്നാൾ. ഗന്ധർവ സംഗീതം തലമുറകൾ ആസ്വദിച്ചുതുടങ്ങിയിട്ട് 62 സംവത്സരങ്ങൾ. പകരം വയ്ക്കാനില്ലാത്ത ശബ്ദവും ആലാപനത്തിലെ വേറിട്ട രീതിയും അഭംഗുരം തുടരുന്നു.
കടലും പാറക്കെട്ടുകളും മലകളും കൊടുംകാടുകളും കടന്ന് നമ്മെ തഴുകുന്ന മന്ദമാരുതനെപ്പോലെയാണ് ഗാനഗന്ധർവൻ യേശുദാസ്. എത്രയോ പതിറ്റാണ്ടുകളായി അനശ്വരമായ ശബ്ദമാധുര്യം തലമുറകളെ വികാരസാന്ദ്രമാക്കുന്നു. പാലക്കാടൻ പാടങ്ങളിൽ മഞ്ഞുതുള്ളികൾ വീഴുന്ന വൃശ്ചികമാസപ്പുലരിയിൽ നെല്ലുവായിലെ ക്ഷേത്രനടയിലൂടെ നടക്കുന്പോൾ യോഗീന്ദ്രാണാം ത്വദംഗേ ഷധിക സുമധുരം... എന്ന നാരായണീയ ശ്ലോകം ഒഴുകിവരുന്നതുകേൾക്കാം. ശ്ലോകത്തിനൊടുവിൽ ശ്രീകൃഷ്ണഭക്തിയിൽ സ്വയം വിസ്മൃതനായി യേശുദാസ് നാരായണാ എന്നു അത്യുച്ചത്തിൽ വിളിക്കുന്പോൾ കേൾക്കുന്ന ഏതൊരാളും ഭക്തിനിർവൃതിയിൽ അലിഞ്ഞലിഞ്ഞില്ലാതായി പോകും!
യേശുദാസ് നിത്യവിശുദ്ധയാം കന്യാമറിയമേ... പാടുന്പോഴും അള്ളാവിൻ തിരുനടയിൽ കണക്കു കാണിക്കുവാൻ... പാടുന്പോഴും ഇതേ ഭക്തിനിർഭരതയാണ് ആസ്വാദകർ അനുഭവിച്ചറിയുക. സായംസന്ധ്യയിൽ ഇടവഴികളിലൂടെ തനിച്ചു നടക്കുന്ന നേരം ദൂരെ ഏതോ വീട്ടിൽ നിന്നൊഴുകിവരുന്ന സന്ധ്യമയങ്ങും നേരം ഗ്രാമച്ചന്ത പിരിയും നേരം ബന്ധുരേ രാഗ ബന്ധുരേ നീ എന്തിനീ വഴി വന്നു എനിക്കെന്ത് നല്കാൻ വന്നു... എന്ത് വിങ്ങലാണെന്നോ നല്കുന്നത്.... സത്യം. എല്ലാവരും പറയുന്നതുപോലെ മലയാളിയുടെ രാപ്പകലുകളിൽ, തലമുറകളിൽ, പ്രണയത്തിൽ, കണ്ണീരിൽ, പുഞ്ചിരിയിൽ, വേദനയിൽ, ഭക്തിയിൽ, മഞ്ഞിൽ, നിലാവിൽ വേനലിൽ എല്ലാം കാട്ടാശേരി ജോസഫ് യേശുദാസ് നിറയുന്നു.
‘ഇളം വെയിലിന്റെ നിറമാണ് യേശുദാസിന്റെ ശബ്ദത്തിന്. എന്റെ ഹൃദയത്തിന്റെ മെമ്മറിയിൽ നിന്ന് യേശുദാസ് എന്ന പദം ഡിലീറ്റ് ചെയ്യപ്പെടുന്പോൾ ഇളം വെയിലും ഡിലീറ്റ് ചെയ്യപ്പെടാം’ ഇങ്ങനെ എഴുതിയത് പ്രശസ്ത നോവലിസ്റ്റ് കൽപറ്റ നാരായണനാണ്. ഇതുപോലെ യേശുദാസിന്റെ ശബ്ദം തേൻമഴയായും കൊടുംകാറ്റായും നറുനിലാവായും മാറിയ ആയിരക്കണക്കിനു ആസ്വാദകർ ലോകമെന്പാടുമുണ്ട്. സ്വർഗീയനാദമാണത്രേ ഗന്ധർവൻമാർക്ക്.
അതിസുന്ദരനായ ഗന്ധർവൻ മനോഹരശബ്ദത്തിൽ പാടുന്പോൾ കന്യകമാരുടെ ഹൃദയം താനേ അലിഞ്ഞുപോകും. ഭൂമിയിലുള്ളവരുടെ ഒരു സങ്കല്പമാണ് ഗന്ധർവലോകവും ഗന്ധർവനും. എന്നാൽ കാലം കനിവോടെ നമുക്കു നല്കിയ ഗാനഗന്ധർവൻ സങ്കല്പമല്ല, യാഥാർഥ്യമാണ്. ഗന്ധർവന്മാർ കാലഘടനയ്ക്ക് അപ്പുറമാണ്. എണ്പത്തിമൂന്നിന്റെ യൗവ്വനത്തിൽ നിന്നും യേശുദാസിന് ഇങ്ങനെ പാടുവാൻ കഴിയുന്നതും അതുകൊണ്ടല്ലേ?
എത്ര പറഞ്ഞാലും കേട്ടാലും തീരാത്ത വിസ്മയം. ഇദ്ദേഹം ശബ്ദം പകർന്ന പാട്ടുകളും സിനിമകളും പറയാനോ എണ്ണിത്തീർക്കാനോ കഴിയില്ല. ഒപ്പം പാടിയ ഗായകരുടെ എണ്ണവും പ്രവർത്തിച്ച സംഗീതസംവിധായകരുടെ കണക്കും തിട്ടപ്പെടുത്തുക പ്രയാസം. അവാച്യമായ അനുഭൂതി പകരുന്ന പ്രണയഗാനങ്ങൾ, നെഞ്ചുപിളർക്കുന്ന ശോകഗാനങ്ങൾ, നാടൻപാട്ടുകൾ, മാപ്പിളപാട്ടുകൾ, ഖവ്വാലികൾ, ശാസ്ത്രീയ സ്പർശമുള്ള ഗാനങ്ങൾ അങ്ങനെ വൈവിധ്യം എണ്ണിയെടുക്കുവാൻ പ്രയാസം.
വൈകാരികത ഏറ്റവും തീവ്രമായി അനുഭവിച്ചും അനുഭവിപ്പിച്ചുമാണ് യേശുദാസ് പാടുന്നത്.
അനശ്വരഗാനങ്ങൾ
ഇഷ്ടപ്രാണേശ്വരി... എന്നും മരാളികെ... മരാളികെ.... എന്നും യേശുദാസ് വിളിക്കുന്പോൾ കേൾക്കുന്നവർക്ക് അവരെ വിളിക്കുന്നതുപോലെ തോന്നുന്നത് അതുകൊണ്ടാണ്. സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ എന്നു പാടിക്കേൾക്കുന്പോൾ വിരഹത്തിന്റെ നെരിപ്പോടാണ് നെഞ്ചിനുള്ളിൽ നീറിവിങ്ങുന്നത്. സീമന്തിനി... മാണിക്യ വീണയുമായെൻ... അല്ലിയാന്പൽ കടവിലന്നരയ്ക്കു വെള്ളം.... ശംഖുപുഷ്പം കണ്ണെഴുതുന്പോൾ... പ്രണയത്തിന്റെ അഗാധതയിൽ ദുഃഖസ്പർശത്തെ അനുഭവിപ്പിച്ചു പാടുവാൻ കഴിയുന്നത് യേശുദാസിനു മാത്രം! ഒരേയൊരു യേശുദാസിനു മാത്രം....
ദാഹം ഞാനൊരു ദാഹം, ദാഹം നീയൊരു ദാഹം എന്ന് ഒരു പ്രത്യേക ശബ്ദത്തിൽ യേശുദാസ് പാടുന്പോഴും അതുവരെ അറിയാത്ത അല്ലെങ്കിൽ ജീവിതത്തിൽ ലഭിക്കാത്ത ഒരു നിർവൃതിയാണ് അനുഭവപ്പെടുന്നത്. ജീവിതം നൽകാത്തത് യേശുദാസിന്റെ മാന്ത്രികശബ്ദം തരുന്നു എന്നു പാട്ടിൽ ജീവിക്കുന്ന പല മലയാളികളും പറയുന്നുണ്ട്. ഒരുപാട് കണക്കുകൂട്ടലുകളോടെയാണ് കാലം യേശുദാസിനെ മലയാളത്തിനു മുന്നിൽ സമ്മാനിച്ചത്.
1961 നവംബർ 14നു മദിരാശിയിലെ ഭരണി സ്റ്റുഡിയോയിൽ ഇരുപത്തിയൊന്നാം വയസിൽ കാല്പാടുകൾക്കുവേണ്ടി ആദ്യം റെക്കോർഡ് ചെയ്ത ഗാനത്തിന്റെ കഥതന്നെ എടുക്കാം. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്... എന്ന ഗാനം ആദ്യം റെക്കോർഡ് ചെയ്യണമെന്നത് അദൃശ്യനിയോഗമായിരുന്നു. പൊതുവേദികളിൽ യേശുദാസ് തന്നെ പറഞ്ഞതാണിത്. സ്റ്റുഡിയോയിൽ ആദ്യം റെക്കോർഡ് ചെയ്യുവാൻ ക്രമീകരിച്ചിരുന്നത് അറ്റൻഷൻ പെണ്ണെ... എന്ന കാല്പാടുകളിലെ തന്നെ മറ്റൊരു ഗാനമാണ്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ പിന്നീട് ജാതിഭേദം ആദ്യഗാനമായി ശബ്ദലേഖനം ചെയ്യുകയായിരുന്നു!
വേലിക്കെട്ടുകളും വേർതിരിവുകളുമില്ലാതെ ഒരൊറ്റ മനസായി മലയാളത്തെ ചേർത്തുനിർത്തുന്നതിൽ മഹാഗായകൻ ഒരു നിമിത്തമാകുമെന്ന് കാലം കണക്കുകൂട്ടിയിരുന്നു. കേരളത്തിന്റെ സാംസ്കാരിക അടയാളമായും മൈത്രിയുടെ പ്രതീകമായും യേശുദാസിനെ വിശേഷിപ്പിക്കുന്നതും ഇതുകൊണ്ടുതന്നെ.
സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും വഴികൾ അത്ര സുതാര്യമായിരിക്കില്ല. യേശുദാസ് വിശന്നുതളർന്ന് നടന്നുതീർത്ത വഴികൾ അതികഠിനം. ഒരു ടെലിവിഷൻ അഭിമുഖത്തിൽ യേശുദാസ് പറഞ്ഞു, ചെന്നൈയിലെ റോഡുകളിലൂടെ ആദ്യകാലങ്ങളിൽ വിശന്നും ദാഹിച്ചും നടന്ന കാലത്തെപ്പറ്റി. ഗായകനായ വിജയുമൊത്ത് പിൽക്കാലത്ത്് ഇതേ റോഡിലൂടെ കാറിൽ പോകുന്പോൾ മകനോടും പറഞ്ഞു ആരാരും അറിയപ്പെടാത്ത ദുരിതങ്ങളുടെ അനുഭവങ്ങൾ.
ശീതീകരിച്ച കാറിൽ ഇരിക്കുന്പോഴും നല്ല ദൂരമാണ് ആ യാത്രയിൽ മകന് അനുഭവപ്പെട്ടത്. ഒരു പാട്ട് പാടാനുള്ള ആഗ്രഹത്തിൽ മദിരാശി പട്ടണത്തിലെത്തി പെരുവെയിലിൽ ഇതേ റോഡിലൂടെ ഏറെ ദൂരം, ഏറെത്തവണ അപ്പ നടന്നുവെന്നു വിശ്വസിക്കുവാൻ മകനു പ്രയാസമായിരുന്നു. നമ്മൾ കേൾക്കുന്ന നറുംനിലാവിന്റെ കുളിരുള്ള ഗാനങ്ങൾ പലതും ഇങ്ങനെ കൊടും വെയിലിലൂടെ നടന്ന് യേശുദാസ് പാടിയിട്ടുള്ളതാണ്! പൈപ്പ് വെള്ളം കുടിച്ച് വിശപ്പടക്കിയ കഥകൾ യേശുദാസ് തന്നെ പലവട്ടം പറഞ്ഞിട്ടുമുണ്ട്.
അവസരങ്ങൾക്കുവേണ്ടിയുള്ള അലച്ചിലിനൊപ്പം അന്നത്തെ റെക്കോർഡിംഗ് സംവിധാനത്തിന് പരിമിതികളും ഏറെയായിരുന്നു. അത്തരത്തിൽ പല യാതനകൾക്കും ശ്രമങ്ങള്ക്കും ഒടുവിലാണ് നമ്മൾ ഇന്നും എന്നും കേൾക്കുന്ന യേശുദാസിന്റെ അമൃത ഗാനങ്ങൾ പിറന്നത്. അന്നത്തെ സംഗീത സംവിധായകരും ഗാനരചയിതാക്കളും സംവിധായകരും നിർമാതാക്കളുമൊന്നും സൗഭാഗ്യങ്ങൾ അറിഞ്ഞവരല്ല. കലയ്ക്കുവേണ്ടി പൊള്ളുന്ന സഹനങ്ങളുടെ വഴിത്താരകളിലൂടെ നടന്നവരാണവർ.
ആദ്യ സിനിമയുടെ നിർമാതാവ് രാമൻ നന്പിയത്ത് മുതലുള്ളവരുടെ നന്മയും ത്യാഗവും ഇദ്ദേഹത്തെ ഗാനഗന്ധർവനാക്കിയതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
കാലത്തിന്റെ കരുതൽ
വളരെ പ്രയാസകരമായിരുന്നു അന്നത്തെ റെക്കോർഡിംഗ് സംവിധാനം. കൊടുംതപസായി സംഗീതത്തെ കണ്ടിരുന്നവരും കർണാടക-ഹിന്ദുസ്ഥാനി സംഗീത വിദ്വാന്മാരുമായിരുന്ന അക്കാലത്തെ സംഗീത സംവിധായകർക്കു മുന്നിലിരുന്ന് പാടുക ഒട്ടുംതന്നെ എളുപ്പമായിരുന്നില്ല. ഭാർഗവിനിലയത്തിലെ താമസമെന്തേ വരുവാൻ.... വളരെ ക്ലേശം അനുഭവിച്ച് റെക്കോർഡ് ചെയ്യപ്പെട്ട ഗാനമാണ്. ബാബുരാജ് മനസിൽ കണ്ട ഗസലിന്റെ ഭാവം മുഴുവൻ തന്റെ ആലാപനത്തിൽ കൊണ്ടുവരാൻ നിരവധി തവണ യേശുദാസിനു പാടേണ്ടിവന്നു. ദേവരാഗങ്ങൾ കോർത്തിണക്കിയ ജി. ദേവരാജൻ എന്ന രാജശില്പിയുടെ സംഭാവനകളും ഓർമിക്കേണ്ടതാണ്
അക്കാലഘട്ടത്തിൽ നിലനിന്നിരുന്ന ഗാനശൈലിയെ മാറ്റിമറിച്ചുകൊണ്ട് പുതിയ ഗായകരെ പരീക്ഷിക്കുവാൻ ദേവരാജൻ മാസ്റ്റർ കാണിച്ച ചങ്കൂറ്റമാണ് യേശുദാസിനു സുവർണാവസരങ്ങൾ ലഭ്യമായതിനു കാരണമായത്. ആയിരം പാദസരങ്ങൾ കിലുങ്ങി... കായാന്പു കണ്ണിൽ വിടരും... മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.... പ്രളയപയോധിയിൽ.... തുടങ്ങി അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.... വരെ നീളുന്ന കാലത്തെ വെല്ലുന്ന ഗാനങ്ങൾ ഉദാഹരണങ്ങളാണ്.
പൂർണതയ്ക്കുവേണ്ടി യേശുദാസിനെ രാപ്പകൽ പഠിപ്പിച്ചും നിരന്തരം പാടിപ്പിച്ചുമാണ് ഓരോ ഗാനവും ദേവരാജൻ റെക്കോർഡ് ചെയ്തിരുന്നത്. ഇന്നത്തെ ദാസും ദാസേട്ടനും ഒക്കെയായി യേശുദാസ് മാറുംമുൻപ് സംഗീതസംവിധായകർക്കിടയിലെ ‘യേശു’ ആയിരുന്നു യേശുദാസ്. എല്ലാവരും ഇദ്ദേഹത്തെ യേശു എന്നാണ് വിളിച്ചിരുന്നത്. ശ്രീകുമാരൻ തന്പിക്ക് ഇന്നും യേശുദാസ്, യേശു തന്നെയാണ്. ദക്ഷിണാമൂർത്തി, കെ. രാഘവൻ, ജി. ദേവരാജൻ, ബാബുരാജ്, എം.കെ. അർജുനൻ തുടങ്ങിയ സംഗീത സംവിധായകരെല്ലാവരും അന്നത്തെ യുവഗായകനെ നെഞ്ചോടു ചേർത്തവർ തന്നെ.
ഈശ്വരൻ കുടഞ്ഞെറിഞ്ഞ മഹാഭാഗ്യങ്ങൾ ഒരുപാടു ലഭിച്ച ഗായകനായാണ് യേശുദാസ്. മലയാള ചലച്ചിത്രഗാനങ്ങളുടെ വസന്തകാലത്ത് പാടി വളരാൻ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്ന്. വയലാർ രാമവർമ, പി. ഭാസ്കരൻ, ഒഎൻവി, ശ്രീകുമാരൻ തന്പി തുടങ്ങിയവർ തീർത്ത ഗാനപ്രപഞ്ചത്തിലെ ഗായകപ്രതിഭയായി യേശുദാസ് ആസ്വാദക ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു.
റഫീക്ക് അഹമ്മദും ഹരി നാരായണനും ഉൾപ്പെടെയുള്ള പുതിയ കാലത്തിനൊപ്പവും നടക്കുന്നു കേരളം ജൻമം കൊടുത്ത ഏറ്റവും പ്രതിഭാധനനായ മലയാളി. എം.ബി. ശ്രീനിവാസനിൽ തുടങ്ങി എം. ജയചന്ദ്രൻ, ബിജിബാൽ, ഗോപി സുന്ദർ തുടങ്ങിയ സംഗീതസംവിധായകന്മാരിൽ എത്തിനില്ക്കുന്ന നാദസൗഭാഗ്യം!
1940 ജനുവരി 10-ന് ഫോർട്ട് കൊച്ചിയിൽ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും ഏഴു മക്കളിൽ രണ്ടാമനായി ജനിച്ച യേശുദാസ്. ശുദ്ധസംഗീതത്തിലേക്ക് യേശുദാസിനെ കൈപിടിച്ചു നടത്തിയത് അച്ഛൻ തന്നെയായിരുന്നു.
തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആർ. എൽ. വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു സംഗീത വിദ്യാഭ്യാസം.ഇന്ത്യയിലെ ഒട്ടുമുക്കാലും ഭാഷകളിൽ യേശുദാസ് പാടിയിട്ടുണ്ട്.
മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം എട്ടു തവണ നേടിയ ഇദ്ദേഹം കേരളം, തമിഴ്നാട്, ആന്ധ്ര, കർണാടക, ബംഗാൾ സംസ്ഥാനങ്ങളിൽ മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്.
എസ്. മഞ്ജുളാദേവി
നാദബ്രഹ്മത്തിൻ സാഗരം
01:41 AM Jan 08, 2023 | Deepika.com