തുള്ളി മാലിന്യമില്ലാത്ത ഗ്രാമമാണ് മേഘാലയത്തിലെ മൗളിൻ നോംഗ്. ഈ ശുചിത്വഗ്രാമത്തെ കണ്ടുപഠിക്കാൻ എത്തുന്ന സഞ്ചാരികളെയും ഇവിടെ മാലിന്യം നിക്ഷേപിക്കാൻ ഗ്രാമവാസികൾ അനുവദിക്കുകയില്ല. ഏഷ്യയിലെ ഏറ്റവും ശുചിത്വ ഗ്രാമം എന്ന ഖ്യാതി ഇരുപതു വർഷമായി മൗളി നോംഗ് മലയോര ഗ്രാമത്തിന് സ്വന്തമാണ്.
വടക്കൻ ഖാസി കുന്നിലെ മഞ്ഞുപുതച്ച പ്രകൃതി രമണീയമായ ഭൂപ്രദേശം. ഡിസ്കവറി മാഗസിൻ ഏഷ്യയിലുടനീളം നടത്തിയ സർവേയിൽ ഭൂഖണ്ഡത്തിലെ ഏറ്റവും വെടിപ്പുള്ള ഗ്രാമമായി നിർണയിച്ചത് ഇവിടമാണ്. പിന്നീട് നിർമൽ ഭാരത് പദ്ധതിയിലും വൃത്തിയുടെ കാര്യത്തിൽ ഇവിടം ഒന്നാം സ്ഥാനം സ്വന്തമാക്കി. ഈ ദേശാന്തര ഖ്യാതി കൈമോശം വരാതിരിക്കാൻ ഓരോ ഗ്രാമവാസിയും എക്കാലവും ആത്മാർഥമായി ശ്രമിക്കുന്നു.
എല്ലാവർക്കും വീടുകളും എല്ലാ വീടുകളിലും ശൗചാലയങ്ങളുമുള്ള ഗ്രാമമാണിത്. വീടുകളിലെ മാലിന്യം നിക്ഷേപിക്കാൻ വഴിയോരങ്ങളിൽ പലയിടങ്ങളിൽ മുളയിൽ നിർമ്മിച്ച കുട്ടകൾ വച്ചിരിക്കുന്നു.
ഉണങ്ങിവീഴുന്ന ഇലകൾപോലും എടുത്തുമാറ്റി ജനങ്ങൾ നടപ്പാതകളിലെ മുളംകുട്ടകളിൽ നിക്ഷേപിക്കും. ഈ മാലിന്യം സംസ്കരിച്ച് ജൈവവളമാക്കി വഴിയോരങ്ങളിൽ പൂന്തോട്ടം നിർമിക്കുന്നു.
വിനോദസഞ്ചാരത്തിൽ ഏറെ മുന്നിലാണിവിടം. ഇവിടത്തുകാരുടെ ശുചിത്വപാഠങ്ങൾ നേരിൽ അറിയാൻ ദിവസം മൂന്നുറോളം സഞ്ചാരികൾ കുന്നുകയറി വരാറുണ്ട്. മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന മേഘാലയത്തിന്റെ വശ്യത നുകരാനെത്തുന്നവരേറെയും മൗളി നോംഗിനെയും ഒരു നോക്കു കാണാൻ ആഗ്രഹിക്കുന്നവരാണ്.
തലസ്ഥാനമായ ഷില്ലോംഗിൽനിന്ന് 90 കിലോമീറ്റർ അകലെയാണ് ’ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം’ എന്നറിയപ്പെടുന്ന മൗളി നോംഗ്. ചെങ്കുത്തായ മലനിരകളെ വകഞ്ഞുണ്ടാക്കിയ പാതയിലൂടെ മൂന്നു മണിക്കൂർ സഞ്ചരിച്ചാൽ ഇന്ത്യ-ബംഗ്ളാദേശ് അതിർത്തിയിലുള്ള ഈ പ്രദേശത്തെത്താം.
പരന്പരാഗതമായി ലഭിച്ച ശുചിത്വബോധം മാത്രമല്ല കേരളത്തിൽനിന്ന് സേവനത്തിനെത്തിയ മിഷനറിമാരുടെ ബോധവത്കരണം കൂടിയാണ് വൃത്തിയുടെ സംസ്കാരത്തിനു പിന്നിലെന്ന് ഗ്രാമത്തലവൻ ബെൻ ടോപ്ത്യ പറയുന്നു. ഹിമാലയ മലമടക്കുകൾക്കരികിൽ പ്രകൃതിയുടെ പരിശുദ്ധി നിലനിർത്തുന്ന ഗോത്രസമൂഹത്തിൽ ഇരുന്നൂറു കുടുംബങ്ങളിലായി തൊള്ളായിരമാണ് ജനസംഖ്യ. ഓരോ ചെറിയ കുന്നിലും പൂന്തോട്ടങ്ങൾ അതിരിടുന്ന കൊച്ചുവീടുകൾ. ഇതിനോടു ചേർന്ന് മാവും പ്ലാവും കവുങ്ങും വാഴയും ഉൾപ്പെടെ കൃഷിയിടങ്ങൾ.
കവുങ്ങിൽനിന്നു ലഭിക്കുന്ന പാക്ക് സംസ്കരിച്ച് വിറ്റഴിക്കുന്നതാണ് പ്രധാന വരുമാനങ്ങളിലൊന്ന്. നാട്ടിൽ സുലഭമായ മുളയും പുല്ലുംകൊണ്ട് വീടുണ്ടാക്കുന്ന ഇവർക്കു സിമന്റിന്റെയും കന്പിയുടെയും ആവശ്യമില്ല. കേരളത്തിൽനിന്നുള്ള ക്രിസ്ത്യൻ മിഷനറിമാർ ഇവിടെ ദേവാലയവും സ്കൂളും തൊഴിൽസ്ഥാപനങ്ങളും പണിതീർത്തിട്ടുണ്ട്. നൂറു ശതമാനം സാക്ഷരതയുള്ള ഗോത്രവാസികളുടെ നാടാണിത്. ആചാരമെന്നോണം ഇവരുടെ ഗോത്രത്തിൽ കുടുംബസ്വത്ത് സ്ത്രീകൾക്ക് അവകാശപ്പെട്ടതാണ്. പെണ്മക്കളുണ്ടെങ്കിൽ ഇളയ മകൾക്കാണ് സ്വത്തവകാശം. അതില്ലെങ്കിൽ ഇളയ ആണ്മകന് സ്വത്ത് കൈമാറും.
എല്ലാ വീടുകളെയും ബന്ധിപ്പിച്ച് നടപ്പാതകളും ഇരു വശങ്ങളിലും പൈൻമരക്കാടുകളും. വീടുകൾക്കു സമീപം കുഴിയൊരുക്കി ഭക്ഷണാവശിഷ്ടങ്ങളും മറ്റും വളമാക്കി മാറ്റുന്നു. നടപ്പാതകളിലും മറ്റുമുള്ള മാലിന്യം ശേഖരിക്കാൻ ഗ്രാമസഭ ദിവസവേതനത്തിന് സ്ത്രീകളെ നിയോഗിച്ചിട്ടുണ്ട്. വീട്ടുകാരിൽനിന്ന് സമാഹരിക്കുന്ന തുകയും വിനോദസഞ്ചാരികളുടെ വാഹന പാർക്കിംഗ് ഫീസും ശുചീകരണത്തിന് ചെലവഴിക്കുന്നു. കൃഷിക്കു പുറമെ സഞ്ചാരികൾക്കുള്ള ഹോം സ്റ്റേയും മുളക്കുടിലുകൾ കെട്ടിയുണ്ടാക്കിയ ഭക്ഷണശാലകളും വരുമാനമാണ്.
ചിട്ടയാർന്ന പരിസരശുചീകരണം, മാലിന്യസംസ്കരണം, പ്ലാസ്റ്റിക് വർജനം തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിസ്കവറി മാഗസിൻ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഏതെന്ന ് അന്വേഷണം നടത്തിയത്. പിൽക്കാലത്ത് വിദേശ ടിവി ചാനലുകൾ വരെ മൗളി നോംഗിനെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു. ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന പദവി നിലനിർത്തുന്ന മൗളി നോംഗ് രാജ്യത്തിന് മാതൃകയാണെന്നു സ്വച്ഛ് ഭാരത് മിഷന്റെ പ്രഖ്യാപനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എടുത്തു പറഞ്ഞിരുന്നു.
വീടും പരിസരവും മാത്രമല്ല, വഴിയോരങ്ങളും കാനകളും ഓടകളുമൊക്കെ ഇവർ ദിവസവും വൃത്തിയാക്കും. അതുകൊണ്ടുതന്നയാണ് കാനകൾ പോലും കുട്ടികൾക്കു കളിസ്ഥലമായി മാറിയിരിക്കുന്നത്. മാലിന്യങ്ങൾ അടിച്ചുവാരിക്കൂട്ടുന്നതു മുളകൊണ്ടുള്ള പ്രത്യേക തരം കൂടുകളിലാണ്. പരിസ്ഥിതി സംരക്ഷകരായ ഇവർ പ്ലാസ്റ്റിക് കവറുകളും മറ്റും ഉപയോഗിക്കുന്നില്ല.
ഗ്രാമത്തിന്റെ ഓരോ ഭാഗവും ഉൗഴമനുസരിച്ച് ഓരോ വീട്ടുകാർ ദിവസവും വൃത്തിയാക്കുകയാണ് പതിവ്. പുല്ലു പറിക്കാനും ഓട വൃത്തിയാക്കാനുമൊക്കെ ഗ്രാമവാസികൾ ദിവസേന രംഗത്തിറങ്ങും. മൗളി നോംഗ് അടക്കമുള്ള ഇവിടത്തെ ഗ്രാമങ്ങൾ എന്തിനും ഏതിനും പ്രകൃതിയെയാണ് ആശ്രയിക്കുന്നത്. എല്ലാ വിഭവങ്ങളും ഇവർ സ്വന്തം കൃഷിയിടങ്ങളിൽ വിളയിക്കുന്നതിനാൽ പുറത്തുനിന്നുള്ള ഉത്പന്നങ്ങൾ വാങ്ങാറില്ല. എല്ലാവരും കൃഷിക്കാരാണെങ്കിലും രാസവളങ്ങൾ ഉപയോഗിക്കുന്നില്ല.
പുകവലിയും പ്ലാസ്റ്റിക് ഉപയോഗവും ഗ്രാമത്തിൽ കർശനമായി നിരോധിച്ചിരിക്കുന്നു. മൗളി നോംഗ് ഏറെ മനോഹരമാണ്. വെള്ളച്ചാട്ടങ്ങൾ, ഓർക്കിഡുകൾ, മുളങ്കാടുകൾ, ശുചിത്വം, പ്രകൃതി തുടങ്ങി വശ്യമായ കാഴ്ചകളുടെ ഇടം. ഈ ഗ്രാമം രാജ്യത്തിനും ലോകത്തിനും നൽകുന്ന പാഠം ചെറുതല്ല.
ഡോ. ലിജിമോൾ പി. ജേക്കബ്
വടക്കൻ ഖാസി കുന്നിലെ മഞ്ഞുപുതച്ച പ്രകൃതി രമണീയമായ ഭൂപ്രദേശം. ഡിസ്കവറി മാഗസിൻ ഏഷ്യയിലുടനീളം നടത്തിയ സർവേയിൽ ഭൂഖണ്ഡത്തിലെ ഏറ്റവും വെടിപ്പുള്ള ഗ്രാമമായി നിർണയിച്ചത് ഇവിടമാണ്. പിന്നീട് നിർമൽ ഭാരത് പദ്ധതിയിലും വൃത്തിയുടെ കാര്യത്തിൽ ഇവിടം ഒന്നാം സ്ഥാനം സ്വന്തമാക്കി. ഈ ദേശാന്തര ഖ്യാതി കൈമോശം വരാതിരിക്കാൻ ഓരോ ഗ്രാമവാസിയും എക്കാലവും ആത്മാർഥമായി ശ്രമിക്കുന്നു.
എല്ലാവർക്കും വീടുകളും എല്ലാ വീടുകളിലും ശൗചാലയങ്ങളുമുള്ള ഗ്രാമമാണിത്. വീടുകളിലെ മാലിന്യം നിക്ഷേപിക്കാൻ വഴിയോരങ്ങളിൽ പലയിടങ്ങളിൽ മുളയിൽ നിർമ്മിച്ച കുട്ടകൾ വച്ചിരിക്കുന്നു.
ഉണങ്ങിവീഴുന്ന ഇലകൾപോലും എടുത്തുമാറ്റി ജനങ്ങൾ നടപ്പാതകളിലെ മുളംകുട്ടകളിൽ നിക്ഷേപിക്കും. ഈ മാലിന്യം സംസ്കരിച്ച് ജൈവവളമാക്കി വഴിയോരങ്ങളിൽ പൂന്തോട്ടം നിർമിക്കുന്നു.
വിനോദസഞ്ചാരത്തിൽ ഏറെ മുന്നിലാണിവിടം. ഇവിടത്തുകാരുടെ ശുചിത്വപാഠങ്ങൾ നേരിൽ അറിയാൻ ദിവസം മൂന്നുറോളം സഞ്ചാരികൾ കുന്നുകയറി വരാറുണ്ട്. മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന മേഘാലയത്തിന്റെ വശ്യത നുകരാനെത്തുന്നവരേറെയും മൗളി നോംഗിനെയും ഒരു നോക്കു കാണാൻ ആഗ്രഹിക്കുന്നവരാണ്.
തലസ്ഥാനമായ ഷില്ലോംഗിൽനിന്ന് 90 കിലോമീറ്റർ അകലെയാണ് ’ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം’ എന്നറിയപ്പെടുന്ന മൗളി നോംഗ്. ചെങ്കുത്തായ മലനിരകളെ വകഞ്ഞുണ്ടാക്കിയ പാതയിലൂടെ മൂന്നു മണിക്കൂർ സഞ്ചരിച്ചാൽ ഇന്ത്യ-ബംഗ്ളാദേശ് അതിർത്തിയിലുള്ള ഈ പ്രദേശത്തെത്താം.
പരന്പരാഗതമായി ലഭിച്ച ശുചിത്വബോധം മാത്രമല്ല കേരളത്തിൽനിന്ന് സേവനത്തിനെത്തിയ മിഷനറിമാരുടെ ബോധവത്കരണം കൂടിയാണ് വൃത്തിയുടെ സംസ്കാരത്തിനു പിന്നിലെന്ന് ഗ്രാമത്തലവൻ ബെൻ ടോപ്ത്യ പറയുന്നു. ഹിമാലയ മലമടക്കുകൾക്കരികിൽ പ്രകൃതിയുടെ പരിശുദ്ധി നിലനിർത്തുന്ന ഗോത്രസമൂഹത്തിൽ ഇരുന്നൂറു കുടുംബങ്ങളിലായി തൊള്ളായിരമാണ് ജനസംഖ്യ. ഓരോ ചെറിയ കുന്നിലും പൂന്തോട്ടങ്ങൾ അതിരിടുന്ന കൊച്ചുവീടുകൾ. ഇതിനോടു ചേർന്ന് മാവും പ്ലാവും കവുങ്ങും വാഴയും ഉൾപ്പെടെ കൃഷിയിടങ്ങൾ.
കവുങ്ങിൽനിന്നു ലഭിക്കുന്ന പാക്ക് സംസ്കരിച്ച് വിറ്റഴിക്കുന്നതാണ് പ്രധാന വരുമാനങ്ങളിലൊന്ന്. നാട്ടിൽ സുലഭമായ മുളയും പുല്ലുംകൊണ്ട് വീടുണ്ടാക്കുന്ന ഇവർക്കു സിമന്റിന്റെയും കന്പിയുടെയും ആവശ്യമില്ല. കേരളത്തിൽനിന്നുള്ള ക്രിസ്ത്യൻ മിഷനറിമാർ ഇവിടെ ദേവാലയവും സ്കൂളും തൊഴിൽസ്ഥാപനങ്ങളും പണിതീർത്തിട്ടുണ്ട്. നൂറു ശതമാനം സാക്ഷരതയുള്ള ഗോത്രവാസികളുടെ നാടാണിത്. ആചാരമെന്നോണം ഇവരുടെ ഗോത്രത്തിൽ കുടുംബസ്വത്ത് സ്ത്രീകൾക്ക് അവകാശപ്പെട്ടതാണ്. പെണ്മക്കളുണ്ടെങ്കിൽ ഇളയ മകൾക്കാണ് സ്വത്തവകാശം. അതില്ലെങ്കിൽ ഇളയ ആണ്മകന് സ്വത്ത് കൈമാറും.
എല്ലാ വീടുകളെയും ബന്ധിപ്പിച്ച് നടപ്പാതകളും ഇരു വശങ്ങളിലും പൈൻമരക്കാടുകളും. വീടുകൾക്കു സമീപം കുഴിയൊരുക്കി ഭക്ഷണാവശിഷ്ടങ്ങളും മറ്റും വളമാക്കി മാറ്റുന്നു. നടപ്പാതകളിലും മറ്റുമുള്ള മാലിന്യം ശേഖരിക്കാൻ ഗ്രാമസഭ ദിവസവേതനത്തിന് സ്ത്രീകളെ നിയോഗിച്ചിട്ടുണ്ട്. വീട്ടുകാരിൽനിന്ന് സമാഹരിക്കുന്ന തുകയും വിനോദസഞ്ചാരികളുടെ വാഹന പാർക്കിംഗ് ഫീസും ശുചീകരണത്തിന് ചെലവഴിക്കുന്നു. കൃഷിക്കു പുറമെ സഞ്ചാരികൾക്കുള്ള ഹോം സ്റ്റേയും മുളക്കുടിലുകൾ കെട്ടിയുണ്ടാക്കിയ ഭക്ഷണശാലകളും വരുമാനമാണ്.
ചിട്ടയാർന്ന പരിസരശുചീകരണം, മാലിന്യസംസ്കരണം, പ്ലാസ്റ്റിക് വർജനം തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിസ്കവറി മാഗസിൻ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഏതെന്ന ് അന്വേഷണം നടത്തിയത്. പിൽക്കാലത്ത് വിദേശ ടിവി ചാനലുകൾ വരെ മൗളി നോംഗിനെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു. ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന പദവി നിലനിർത്തുന്ന മൗളി നോംഗ് രാജ്യത്തിന് മാതൃകയാണെന്നു സ്വച്ഛ് ഭാരത് മിഷന്റെ പ്രഖ്യാപനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എടുത്തു പറഞ്ഞിരുന്നു.
വീടും പരിസരവും മാത്രമല്ല, വഴിയോരങ്ങളും കാനകളും ഓടകളുമൊക്കെ ഇവർ ദിവസവും വൃത്തിയാക്കും. അതുകൊണ്ടുതന്നയാണ് കാനകൾ പോലും കുട്ടികൾക്കു കളിസ്ഥലമായി മാറിയിരിക്കുന്നത്. മാലിന്യങ്ങൾ അടിച്ചുവാരിക്കൂട്ടുന്നതു മുളകൊണ്ടുള്ള പ്രത്യേക തരം കൂടുകളിലാണ്. പരിസ്ഥിതി സംരക്ഷകരായ ഇവർ പ്ലാസ്റ്റിക് കവറുകളും മറ്റും ഉപയോഗിക്കുന്നില്ല.
ഗ്രാമത്തിന്റെ ഓരോ ഭാഗവും ഉൗഴമനുസരിച്ച് ഓരോ വീട്ടുകാർ ദിവസവും വൃത്തിയാക്കുകയാണ് പതിവ്. പുല്ലു പറിക്കാനും ഓട വൃത്തിയാക്കാനുമൊക്കെ ഗ്രാമവാസികൾ ദിവസേന രംഗത്തിറങ്ങും. മൗളി നോംഗ് അടക്കമുള്ള ഇവിടത്തെ ഗ്രാമങ്ങൾ എന്തിനും ഏതിനും പ്രകൃതിയെയാണ് ആശ്രയിക്കുന്നത്. എല്ലാ വിഭവങ്ങളും ഇവർ സ്വന്തം കൃഷിയിടങ്ങളിൽ വിളയിക്കുന്നതിനാൽ പുറത്തുനിന്നുള്ള ഉത്പന്നങ്ങൾ വാങ്ങാറില്ല. എല്ലാവരും കൃഷിക്കാരാണെങ്കിലും രാസവളങ്ങൾ ഉപയോഗിക്കുന്നില്ല.
പുകവലിയും പ്ലാസ്റ്റിക് ഉപയോഗവും ഗ്രാമത്തിൽ കർശനമായി നിരോധിച്ചിരിക്കുന്നു. മൗളി നോംഗ് ഏറെ മനോഹരമാണ്. വെള്ളച്ചാട്ടങ്ങൾ, ഓർക്കിഡുകൾ, മുളങ്കാടുകൾ, ശുചിത്വം, പ്രകൃതി തുടങ്ങി വശ്യമായ കാഴ്ചകളുടെ ഇടം. ഈ ഗ്രാമം രാജ്യത്തിനും ലോകത്തിനും നൽകുന്ന പാഠം ചെറുതല്ല.
ഡോ. ലിജിമോൾ പി. ജേക്കബ്