മലയാള സിനിമയിലെ ആദ്യകാല നായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ സാന്നിധ്യം നിറച്ച പ്രതിഭയാണ് സി.എസ്.രാധാദേവി. റേഡിയോ പ്രേക്ഷകരുടെ ഓർമയിൽ സി.എസ്.രാധാദേവിയുടെ ശബ്ദം ഇക്കാലത്തുമുണ്ടാകും.
റേഡിയോയിൽ ലളിതഗാനത്തിനു തുടക്കം കുറിക്കുന്നത് സി.എസ്.രാധാദേവിയുടെ ‘അഞ്ജന ശ്രീധരാ....’ എന്ന ഗാനത്തോടെയാണ്. 1949 ൽ പതിനേഴാം വയസ്സിൽ ട്രാവൻകൂർ റേഡിയോയിൽ ചേർന്ന സി.എസ്.രാധാദേവി, റേഡിയോ പ്രക്ഷേപണത്തിന്റെ ആദ്യകാല കലാകാരന്മാരിലെ പ്രമുഖരിലൊരാളാണ്.
1954 ൽ പി.സുബ്രഹ്മണ്യം അവകാശി എന്ന സിനിമയ്ക്കുവേണ്ടി ഗായികമാരെ അന്വേഷിക്കുന്ന കാലം. ഇക്കാലത്തെപോലുള്ള സാമൂഹിക അന്തരീക്ഷമല്ല അന്ന് കേരളത്തിൽ. സ്ത്രീകൾ സിനിമയിൽ അഭിനയിക്കുന്നതും പാടുന്നതുമൊന്നും അത്ര സ്വീകാര്യമല്ലാത്ത കാലത്താണ് സി.എസ്.രാധാദേവി ആകാശവാണിയിൽ പ്രവർത്തിക്കുന്നത്.
സഹപ്രവർത്തകനായിരുന്ന പ്രശസ്ത ഗാനരചിയതാവ് തിരുനയനാർ കുറിച്ചി മാധവൻ നായർ രാധാദേവിയോട് പറഞ്ഞു. ‘നീ നന്നായി പാടുന്നുണ്ടല്ലോ. അവകാശിക്കുവേണ്ടി നോക്കിക്കൂടെ’. രാധാദേവിക്കു അതുകേട്ടപ്പോൾ അദ്ഭുതമായിരുന്നു. അവകാശിക്കുവേണ്ടി നിരവധി ഗായികമാരെ പാടിപ്പിച്ചു നോക്കിയിട്ടും ആരെയും സുബ്രഹ്മണ്യത്തിന് ഇഷ്ടമായില്ലെന്ന വാർത്ത രാധാദേവിക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ രാധാദേവി പറഞ്ഞു. ‘വലിയ വലിയ ഗായികമാരുടെ ആലാ പനം ഇഷ്ടപ്പെടാത്ത സുബ്രഹ്മണ്യം മുതലാളി എന്നെ എങ്ങനെ തെരഞ്ഞെടുക്കും. തിരുനയനാർ കുറിച്ചി പക്ഷേ പിന്മാറാൻ തയാറായിരുന്നില്ല.
അക്കാലത്ത് ദിവസവും രാത്രി റേഡിയോയിൽ കാൽ മണിക്കൂർ സി.എസ്.രാധാദേവിയുടെ ലളിതഗാനമുണ്ട്. തലേദിവസം സുബ്രഹ്മണ്യത്തോട് തിരുനയനാർ കുറിച്ചി പറഞ്ഞു, നാളെ രാധാദേവിയുടെ ലളിതഗാനമുണ്ട്. മുതലാളി അതു കേട്ടിട്ട് തീരുമാനിക്കൂ. സുബ്രഹ്മണ്യം രാധാദേവിയുടെ ലളിതഗാനം കേട്ടു.
അപ്പോൾത്തന്നെ താൻ തേടി നടന്ന അവകാശിയിലെ ഗായിക രാധാദേവിയാണെന്ന് മനസിൽ ഉറപ്പിക്കുകയും ചെയ്തു. സിനിമയിൽ പാടാൻ പോവുകയെന്നത് അന്നു അല്പം സാഹസമാണ്. രാധാദേവി ഭർത്താവ് നാരായണൻ നായരോട് അനുവാദം ചോദിച്ചു.
തിരുനയനാർ കുറിച്ചിയുടെ പിന്തുണയുള്ളതുകൊണ്ട് അദ്ദേഹം സമ്മതിച്ചു. സുബ്രഹ്മണ്യത്തിന്റെ മെറിലാൻഡ് സ്റ്റുഡിയോയിൽവച്ചായിരുന്നു റെക്കോർഡിംഗ്. അവിടന്ന് അയച്ച കാറിൽ തിരുനയനാർ കുറിച്ചിയോടൊപ്പം രാധാദേവി മെറിലാൻഡിലെത്തി. അവിടെ ഗായകൻ കമുകറ പുരുഷോത്തമൻ റീഹേഴ്സൽ കഴിഞ്ഞ് ഇരിപ്പുണ്ടായിരുന്നു. സംഗീത സംവിധായകൻ ബ്രദർ ലക്ഷ്മണനും ഒപ്പമുണ്ട്. അവകാശിയുടെ റെക്കോർഡിംഗ് വിശേഷങ്ങൾ സി.എസ്.രാധാദേവി ഇങ്ങനെ ഓർമിക്കുന്നു.
‘ഞങ്ങൾ എത്തുന്പോൾ അവകാശിയിലെ പാട്ടുകളൊക്കെ റെക്കോർഡ് ചെയ്യുവാനായി തയാറാക്കി വച്ചിരുന്നു. റെക്കോർഡിംഗിനുമുന്പ് ഞാൻ പറഞ്ഞു. ഞാൻ വലിയ പാട്ടുകാരിയൊന്നുമല്ല. റേഡിയോയിൽ പാടുന്നുണ്ട്. ക്ലാസിൽ സംഗീതവും ആലപിക്കാറുണ്ട്. ബ്രദർ ലക്ഷ്ണൻ ഉടനെ പറഞ്ഞു. ‘അതൊന്നും പറയേണ്ട. രാധാദേവിയുടെ പാട്ട് റേഡിയോയിൽ ഞങ്ങൾ ഇന്നലെ കേട്ടു.’ അവകാശിക്കുവേണ്ടി കമുകറയ്ക്കൊപ്പം ഒരു യുഗ്മഗാനമാണ് പാടിയത്.
റെക്കോർഗിംഗ് എഞ്ചിനീയർ വളരെ നല്ല മനുഷ്യനായിരുന്നു. രണ്ട് പ്രാവശ്യം എന്റെ ആലാപനം എടുക്കാമെന്നും ഇഷ്ടമുളളത് അവർ എടുക്കട്ടെയെന്നും എഞ്ചിനീയർ പറഞ്ഞു. ‘ഭൂവിതിലെന്നും അനുരാഗമതിൽ ഗതിക്കു ദൈവം തടസമിയലാതനുവാദവേകാ....’ എന്ന വരികളാണ് ഞാൻ പാടിയത്. രണ്ട് വരി കമുകറ എന്ന രീതിയിൽ ആയിരുന്നു പാട്ട്. നായകൻ പ്രേംനസീറിനുവേണ്ടി കമുകറയും നായിക മിസ് കുമാരിക്കുവേണ്ടി ഞാനും രണ്ട് പ്രാവശ്യം പാടി കഴിഞ്ഞപ്പോൾ കമുകറ പറഞ്ഞു. ‘ഇതു മതിയല്ലോ’.എഞ്ചിനീയർക്കു തൃപ്തിയായി. ബ്രദർ ലക്ഷ്മണനോടും സുബ്രഹ്മണ്യത്തോടും ഗാനം നന്നായി എന്നു എഞ്ചിനീയർ പറഞ്ഞപ്പോൾ ഗാനം എടുത്തുവയ്ക്കൂ എന്ന് സുബ്രഹ്മണ്യം മുതലാളിയും പറഞ്ഞു.
റെക്കോർഡിംഗ് കഴിഞ്ഞയുടൻ സുബ്രഹ്മണ്യം മുതലാളി ഒന്നുകൂടി പറഞ്ഞു. ‘സിനിമയിൽ പാട്ട് നന്നാവുകയാണെങ്കിൽ എന്റെ എല്ലാ സിനിമകളിലെയും പാട്ടുകൾ രാധാദേവിക്കു നൽകാം’.
പിന്നീട് പി.സുബ്രഹ്മണ്യത്തിന്റെ ഭക്തകുചേല, മന്ത്രവാദി, മറിയകുട്ടി, പാടാത്ത പൈങ്കിളി, രണ്ടിടങ്ങഴി, ജയിൽപ്പുള്ളി, പൂത്താലി തുടങ്ങിയ സിനിമകളിൽ സി.എസ്.രാധാദേവി പാടി.
മുണ്ടും നേര്യതും ധരിച്ച് നെറ്റിയിൽ കുങ്കുമവും ചന്ദനവുമണിഞ്ഞ് 91 ന്റെ നിറവിൽ സി.എസ്.രാധാദേവി വീണ്ടും പാടുന്നു. നീണ്ട 68 വർഷം മുന്പുള്ള അതേ ഈണത്തിൽ, താളത്തിൽ.
തിരുവനന്തപുരം ഉപ്പളം റോഡിലെ മാളികപുരയ്ക്കലിൽ മകൻ നന്ദഗോപനൊപ്പമാണ് താമസം. മറിയകുട്ടി എന്ന ചിത്രത്തിലെ
‘ഈശപുത്രനെ വാ
യേശുനാഥനേ വാ
ഈ ഗൃഹത്തിലെ കൂരിരുൾ
മാറ്റുവാൻ
നീ കനിയേണമേ....’
എന്ന ഗാനം സി.എസ്.രാധാദേവിയുടെ ആലാപനത്തിലെ നാഴികക്കല്ലാണ്. കണ്ണുകടച്ച് സി.എസ്.രാധാദേവി ഈശപുത്രനെ വാ എന്ന് ഇന്നു പാടുന്പോഴും പഴയ ഭക്തി പൂത്താലി യിലെ കല്യാണം കളിയാണെന്നാരു പറഞ്ഞു, ഒന്നു ചിരിക്കൂ കണ്ണുതിരിക്കൂ....’ എന്നീ നർമം കലർന്ന ഗാനങ്ങളും പഴയ കുസൃതിച്ചിരിയോടെ രാധാദേവി പാടുന്നു.
1950 ൽ നല്ല തങ്കയിൽ യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫിനൊപ്പം ‘ആനന്ദമാണാകെ ആമോദമാണാകെ’ എന്ന ഗാനം പാടിയിട്ടുള്ള രാധാദേവി ആകാശവാണിക്കു വേണ്ടി യേശുദാസിനൊപ്പം ലളിതഗാനം ആലപിച്ചിട്ടുണ്ട്.
എസ്. മഞ്ജുളാദേവി
രാധാദേവി ഇന്നും പാടുന്നു... മധുരാർദ്രമായി
04:03 AM Jan 01, 2023 | Deepika.com