2020ൽ കോവിഡിന്റെ ഒന്നാം വ്യാപനഘട്ടത്തിൽ ആ മഹാമാരിയെ മരണഭീതിയോടെയാണ് ലോകം നോക്കിക്കണ്ടത്. കേരളത്തിൽ ആദ്യം കോവിഡ് ബാധിതരായ കുടുബത്തിന് കോട്ടയം മെഡിക്കൽ കോളജിൽ പ്രത്യേക സംവിധാനമൊരുക്കി വലിയ കരുതലോടെയാണ് ചികിത്സ നൽകിയത്. നാടൊന്നാകെ ആശങ്കയിലായിരുന്ന ദിവസങ്ങളിൽ അവർക്കൊപ്പം കോവിഡ് ബാധിതയായിരുന്ന 89കാരി വല്യമ്മ മരണത്തെ മുഖാമുഖം കണ്ട സാഹചര്യത്തെ എങ്ങനെയാണ് നേരിട്ടതെന്ന് നാം ഓർമിക്കണം.
രാവും പകലും അമ്മ ദൈവത്തെ സ്തുതിച്ചും പ്രാർത്ഥിച്ചും കിടക്കയിൽ കഴിഞ്ഞു. അബോധാവസ്ഥയിൽനിന്ന് പുനർജൻമംപോലെ ജീവിതത്തിലേക്ക് മടങ്ങിയ വേളയിലും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് തിരികെ പോയപ്പോഴും കൈകൾ കൊട്ടിയും കൂപ്പിയും ദൈവത്തെ പാട്ടുപാടി സ്തുതിച്ചിരുന്ന വയോധികയുടെ വിശ്വാസം ഏവരെയും അത്ഭുതപ്പെടുത്തുകയുണ്ടായി. മരണം സംഭവിച്ചാൽപോലും ഭയമില്ലെന്നും താൻ ദൈവകരങ്ങളിലേക്ക് സന്തോഷത്തോടെ യാത്രയാകുമെന്നും പറയാനുള്ള ആഴമേറിയ വിശ്വാസമാണ് അവരിൽ കാണാനായത്.
ജീവിതത്തിലെ എല്ലാ തകർച്ചകളിലും ദുഃഖങ്ങളിലും വേദനകളിലും ദൈവത്തെ മുറുകെപ്പിടിക്കാനും നിരാശപ്പെടാതെ പ്രാർഥിക്കാനുമുള്ള വിശ്വാസം നമ്മിലുണ്ടാകണം. സൃഷ്ടാവായ ദൈവം അറിയാതെ ഒരു അനിഷ്ടവും സംഭവിക്കില്ലെന്നും എന്നെക്കുറിച്ച് അവിടത്തേക്കൊരു പദ്ധതിയുണ്ടെന്നുമുള്ള വിശ്വാസമായിരിക്കണം നമ്മെ നയിക്കേണ്ടത്. അവിടന്നിൽ വിശ്വാസമർപ്പിക്കുന്നവർക്ക് എല്ലാം നൻമയായി ഭവിക്കുന്നു എന്ന തിരുവചനം നമുക്കു ബലം പകരണം.
ഈ പുതുവത്സര ദിനത്തിൽ വരാനിരിക്കുന്ന ഓരോ ദിവസത്തേയും വരവേൽക്കണ്ടത് പ്രത്യാശയുടെ മനസോടെയാവണം. ഇന്നലെകളിലെ നഷ്ടങ്ങളെയും തകർച്ചകളെയും മറന്ന് വരാനിരിക്കുന്നതെല്ലാം ശുഭമാകണമെന്ന പ്രാർഥനയോടെയും വേണം പുതുവർഷത്തെ സ്വീകരിക്കാൻ. പുതുവർഷം ആയുസിന്റെ പുസ്തകത്തിലെ പുതിയ അധ്യായമാണ്.
നല്ലതു പറയാനും നന്മ ചെയ്യാനും നല്ലതു നേടാനും ലഭിക്കുന്ന അവസരം. തെറ്റുകളെക്കുറിച്ചും വീഴ്ചകളെക്കുറിച്ചം പശ്ചാത്തപിച്ച് വിശുദ്ധമായ മനസോടെ വേണം പുതുവർഷത്തെ വരവേൽക്കാൻ. പ്രാർഥനപോലെ പ്രധാനമാണ് മനസിന്റെ നവീകരണം. എത്ര വലിയ തകർച്ചയിലും വീഴ്ചയിലും കരകയറ്റാൻ കൈ നീട്ടിത്തരുന്ന കരുതലുള്ളവനാണ് ദൈവമെന്ന തിരിച്ചറിവാണ് വേണ്ടത്. എന്താണ് എന്റെ കുറവ്, എന്താണ് എന്റെ ബലഹീനത, എവിടെയാണ് എനിക്ക് പാളിച്ച സംഭവിച്ചത് തുടങ്ങിയ ആത്മപരിശോധനയുണ്ടാവണം. ഉറച്ച മനസും നിലപാടും തിരിച്ചറിവും ഇവിടെ പ്രധാനമാണ്.
മുതിർന്ന തലമുറ എക്കാലത്തും ഭീതിയോടെ ഓർമിക്കുന്ന സംഭവമാണ് 1980ലെ കരിക്കൻവില്ല കൊലക്കേസ്. തിരുവല്ല മീന്തലക്കരയിൽ മക്കളില്ലാത്ത ദന്പതികളെ അരുംകൊല ചെയ്ത ദാരുണസംഭവം. ആ സംഘത്തിലെ ഒന്നാം പ്രതിയായിരുന്നു മദ്രാസിലെ മോൻ എന്നറിയപ്പെടുന്ന റെനി ജോർജ്. കേസിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചിരുന്ന കാലത്ത് റെനിയിലുണ്ടായ മാനസാന്തരം പിൽക്കാലത്ത് ഒട്ടേറെ കുറ്റവാളികളുടെ മാനസാന്തരത്തിന് നിമിത്തമായി.
ചെയ്തുപോയ ക്രൂരകൃത്യത്തിൽ പശ്ചാത്തപിച്ചും ദൈവത്തോടും മാപ്പിരന്നും പുതിയ ജീവിതത്തിലേക്കാണ് ജയിൽമോചിതനായ റെനി ജോർജ് കടന്നുചെന്നത്. ബംഗളൂരിൽ ഒരു പുനരധിവാസകേന്ദ്രം സ്ഥാപിച്ച് തടവറയിൽ കഴിയുന്നവരുടെ മക്കളെയും കുറ്റവാസനയുള്ള കുട്ടികളെയും കൂടെ പാർപ്പിച്ച് അവരെ നൻമയുടെ പാതയിലൂടെ വളർത്തി ഉന്നത വിദ്യാഭ്യാസം നൽകി റെനി ലോകത്തിന് മാതൃകയായി. ഇതോടകം ആയിരക്കണക്കിന് കുട്ടികൾ ഉന്നതമായ നിലയിൽ എത്തുകയും ചെയ്തിരിക്കുന്നു.
തിൻമയുടെ വഴികളെ വെടിയാനും നൻമയുടെ പുതുജീവിതം തുറന്ന് അനേകർക്ക് നൻമ ചൊരിയാനുള്ള അവസരമാകട്ടെ ആസന്നമായ 2023. ദൈവാനുഗ്രഹത്തിന്റെയും ദൈവപരിപാലനയുടെതുമാവട്ടെ പുതുവർഷം.
പി.യു. തോമസ്, നവജീവൻ
നവീകരിക്കാം, നൻമ ചൊരിയാം പുതുവർഷത്തിൽ
01:15 AM Jan 01, 2023 | Deepika.com