വെറുമൊരു വൈദിക പരിശീലനകേന്ദ്രം മാത്രമായിരുന്നില്ല മംഗലപ്പുഴ സെമിനാരി. ഈ കലാലയത്തിൽ പഠിച്ചു പുറത്തിറങ്ങിയ നൂറുകണക്കിനു വൈദികരിലൂടെ പക്വമായ ആധ്യാത്മിക വീക്ഷണവും ആന്തരിക ജീവിതവുമുള്ള ഒരു സഭാസമൂഹം കേരളത്തിൽ രൂപംകൊണ്ടു.
മംഗലപ്പുഴ സെമിനാരിക്കു നവതിയുടെ യൗവനം. പെരിയാറിന്റെ ഈ മനോഹര തീരത്തേക്ക് സെമിനാരി പറിച്ചു നടപ്പെട്ടിട്ട് 90 സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. 1932 ജൂണ് ഒന്നിനാണ് ദൈവശാസ്ത്രവിഭാഗം മംഗലപ്പുഴയിൽ പുതുതായി പണി തീർത്ത മന്ദിരങ്ങളിൽ പ്രവർത്തനം ആരംഭിച്ചത്. അതേവർഷം ഡിസംബറിൽ തത്വശാസ്ത്രവിഭാഗവും മംഗലപ്പുഴയിലേക്കു മാറ്റി. 1933 ജനുവരി 28ന് ആയിരുന്നു സെമിനാരിക്കെട്ടിടത്തിന്റെ ആശീർവാദവും ഒൗദ്യോഗികമായ ഉദ്ഘാടനവും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി മോണ്. ലെയോ പീറ്റർ കിയെർക്കെൽസ് ആയിരുന്നു ഉദ്ഘാടകൻ. തുടക്കത്തിൽതന്നെ 274 വൈദിക വിദ്യാർഥികൾ ഉണ്ടായിരുന്നു.
പെരിയാറിന്റെ തീരത്ത് തലയെടുപ്പോടെ ഉയർന്നു നില്ക്കുന്ന ഈ ഗോത്തിക് മന്ദിരങ്ങൾ പക്ഷേ നൂറ്റാണ്ടുകളുടെ ഓർമകൾ സംവഹിക്കുന്നുണ്ട്. 1932നു മുന്പുതന്നെ മലയാളക്കരയിൽ ക്രമീകൃതമായ രീതിയിൽ വൈദിക പരിശീലനം നിലവിലുണ്ടായിരുന്നു. പാശ്ചാത്യ മിഷനറിമാരുടെ ആഗമനത്തിനു മുന്പ് പുണ്യചരിതരും ജ്ഞാനവൃദ്ധരുമായിരുന്ന പുരോഹിതർ നടത്തിയിരുന്ന മൽപാൻ ഭവനങ്ങളിലാണ് വൈദിക വിദ്യാഭ്യാസം നൽകിയിരുന്നത്.
1545 മുതൽ 1563 വരെ കൂടിയ തെന്ത്രോസ് സൂനഹദോസാണ് വൈദിക പരിശീലനത്തെ ആധുനികീകരിച്ചതും പാഠ്യപദ്ധതിയും മറ്റനുബന്ധ വിഷയങ്ങളും ക്രമപ്പെടുത്തിയതും. കൂനൻകുരിശു സത്യത്തിനുശേഷം (1653) കേരളത്തിലെ മാർത്തോമ്മാ ക്രൈസ്തവരുടെ ഇടയിലുണ്ടായ പ്രതിസന്ധി പഠിക്കാൻ ഏഴാം അലക്സാണ്ടർ മാർപാപ്പ 1657ൽ കർമ്മലീത്താ മിഷനറിമാരെ മലബാറിലേക്ക് അയച്ചു. കർമലീത്താ വൈദികർ 1682ൽ വരാപ്പുഴയിൽ തുടക്കംകുറിച്ച സെമിനാരിയോടുകൂടി കേരള കത്തോലിക്കാ സഭയിലെ വൈദിക പരിശീലനരംഗത്തെ കർമ്മലീത്താ വൈദികരുടെ സാന്നിധ്യവും സേവനവും ആരംഭിക്കുകയായി. പക്ഷേ, അത് അകാലത്തിൽ അസ്തമിച്ചുപോയി.
1764ലാണ് വീണ്ടും ഒരു സെമിനാരി സ്ഥാപിക്കാൻ പ്രൊപ്പഗാന്ത തിരുസംഘം അനുമതി നൽകുന്നത്. സ്ഥലസൗകര്യത്തിന്റെ പേരിൽ സുറിയാനിക്കാരായ വൈദിക വിദ്യാർഥികളെ 1766ൽ ആരംഭിച്ച ആലങ്ങാട്ടു സെമിനാരിയിലേക്കു മാറ്റി. അവിടെയാണ് സംക്ഷേപ വേദാർഥകാരനായ ക്ലെമന്റ് പിയാനിയസും പിന്നീട് കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയായ മാർ ജോസഫ് കരിയാറ്റിയും അധ്യാപകരായിരുന്നത്.
1774ൽ ആലങ്ങാട്ടു സെമിനാരിയിലെ വിദ്യാർഥികളും വരാപ്പുഴയിലെത്തി. 1866ൽ സെമിനാരി പുത്തൻപള്ളിയിലേക്കു മാറ്റി സ്ഥാപിക്കുന്നതുവരെ വരാപ്പുഴയിൽ സെമിനാരി പ്രവർത്തിച്ചു. 1888ൽ മലബാറിനുവേണ്ടിയുള്ള പൊതുസെമിനാരിയായി പുത്തൻപള്ളി സെമിനാരിയെ പ്രഖ്യാപിക്കുകയും പ്രൊപ്പഗാന്ത തിരുസംഘത്തിന്റെ കീഴിലാക്കുകയും ചെയ്തു.
മംഗലപ്പുഴയിലേക്ക്
പ്രൊപ്പഗാന്ത തിരുസംഘത്തിനു കീഴിൽ വരാപ്പുഴ രൂപതയിലുള്ള സുറിയാനി -ലത്തീൻ വൈദിക വിദ്യാർഥികളുടെ പരിശീലനമാണ് പുത്തൻപള്ളിയിൽ നടന്നിരുന്നത്. പോർച്ചുഗീസ് പദ്രുവാദോ ഭരണത്തിൻ കീഴിൽ കൊടുങ്ങല്ലൂർ അതിരൂപതയിലുള്ള സുറിയാനിക്കാരായ വെദികവിദ്യാർഥികൾ വൈപ്പിക്കോട്ട, ആലങ്ങാട്ട്, അന്പഴക്കാട് സെമിനാരികളിലായിരുന്നു പഠിച്ചിരുന്നത്. അവയെല്ലാം ഓരോരോ കാരണങ്ങളാൽ പ്രവർത്തനരഹിതമായതിനെത്തുടർന്ന് ഒരു പൊതുസെമിനാരി ആവശ്യമാണെന്ന ചിന്ത സമുദായ നേതാക്കളിൽ ശക്തമായി.
അങ്ങനെയാണ് ആലുവായ്ക്കടുത്ത് പെരിയാറിന്റെ തീരത്തുള്ള മംഗലപ്പുഴ (മോന്തെ ഫോർമോസ) വാങ്ങാനിടവരുന്നത്. കൊടുങ്ങല്ലൂർ അതിരൂപതയിലെ 55 സുറിയാനിപ്പള്ളിക്കാർ വീതപ്പിരിവെടുത്ത് 2000 രൂപ സമാഹരിച്ചു. തൈക്കാട്ടുശേരി ഇടവക പാറായിൽ അവിരാ വർക്കിത്തരകൻ 2000 രൂപയും മുടക്കി. അങ്ങനെ 4000 രൂപയ്ക്ക് ഷെക്ലിയർ എന്ന ഇംഗ്ലീഷുകാരന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മംഗലപ്പുഴക്കുന്ന് വാങ്ങുകയും 1866ൽ അവിടെ സെമിനാരി പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
1886ൽ പദ്രുവാദോ സംവിധാനം നിർത്തലാക്കപ്പെട്ടു. തത്ഫലമായി കൊടുങ്ങല്ലൂർ അതിരൂപതയും പുത്തൻപള്ളിയിലാണ് തുടർന്ന് സെമിനാരി പഠനം കേന്ദ്രീകരിച്ചത്. അവിടെ പഠിതാക്കൾ വർധിച്ചതോടെ പുതിയൊരു സെമിനാരി എന്ന ആശയത്തിനു പ്രാമുഖ്യം കിട്ടി. പുത്തൻപള്ളി സെമിനാരി കൂടുതൽ സൗകര്യമുള്ള കെട്ടിടങ്ങൾ പണിത് മംഗലപ്പുഴയിലേക്ക് മാറ്റാനുള്ള അനുവാദം റോമിൽനിന്നു ലഭിക്കുന്നത് 1929 ഓഗസ്റ്റ് ഏഴിനാണ്.
കെട്ടിടങ്ങളുടെ പണി പൂർത്തിയായ മുറയ്ക്ക് 1932 ജൂണിൽ ദൈവശാസ്ത്ര വിഭാഗവും ഡിസംബറിൽ തത്വശാസ്ത്ര വിഭാഗവും മംഗലപ്പുഴയിലേക്കു മാറ്റി. മംഗലപ്പുഴയുടെ ഹൃദയമായ, ശില്പ ചാരുത തുളുന്പുന്ന ഗോത്തിക് ശൈലിയിലുള്ള ദേവാലയം 1951 ജനുവരി രണ്ടിനാണു കൂദാശ ചെയ്യപ്പെട്ടത്. സെമിനാരി ഉദ്ഘാടനം ചെയ്ത മോണ്. കിയെർക്കെൽസ്തന്നെയാണ് കൂദാശാകർമവും നടത്തിയത്.
മംഗലപ്പുഴ സെമിനാരിയുടെ തത്വശാസ്ത്ര വിഭാഗം കാർമൽഗിരിയിലേക്കു മാറ്റുന്നത് 1955ലാണ്. മംഗലപ്പുഴയിലെ വിദ്യാർഥികളുടെ ബാഹുല്യമായിരുന്നു അതിനു കാരണം. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയായിരുന്ന മോണ്. മാർട്ടിൻ ലൂക്കാസ് 1955 നവംബർ 24ന് കാർമൽഗിരി ഉദ്ഘാടനം ചെയ്തു. 1964-ൽ മംഗലപ്പുഴ സെമിനാരിക്ക് പൊന്തിഫിക്കൽ പദവി ലഭിച്ചു.
ദൈവശാസ്ത്രപീഠം
തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദവും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നൽകാൻ അംഗീകാരമുള്ള ഫാക്കൽറ്റി സ്ഥാപിച്ചുകൊണ്ട് റോമിലെ കത്തോലിക്കാ വിശ്വാസത്തിനുവേണ്ടിയുള്ള കാര്യാലയം 1972 ഫെബ്രുവരി 24ന് ഉത്തരവു പുറപ്പെടുവിച്ചു. സെമിനാരിയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായിരുന്നു ഈ പ്രഖ്യാപനം. മികച്ച ഗ്രന്ഥശാല, പ്രഗത്ഭരായ അധ്യാപകർ, ജിജ്ഞാസുക്കളായ വിദ്യാർഥികൾ, നിലവാരമുള്ള വൈജ്ഞാനിക പ്രസിദ്ധീകരണങ്ങൾ എന്നിവയെല്ലാം മംഗലപ്പുഴയുടെ ഈ നേട്ടത്തിനു കാരണമായി.
സെമിനാരിയുടെ ഭരണ നിർവഹണം കർമ്മലീത്ത സന്യാസ സമൂഹത്തിന്റെ നവാരെ പ്രൊവിൻസിലാണ് (സ്പെയിൻ) നിക്ഷിപ്തമായിരുന്നത്. ഈ ഉത്തരവാദിത്വം കേരളത്തിലെ സഭാനേതൃത്വത്തെ എല്പിക്കുന്നതിനുള്ള ഒൗദ്യോഗിക അപേക്ഷ 1973 ഒക്ടോബർ 27നു കർമ്മലീത്ത സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സമർപ്പിച്ചു. ദീർഘമായ ചർച്ചകൾക്കുശേഷം 1976 ജൂണ് 12ന് സെമിനാരിയുടെ ഭരണ നിർവഹണച്ചുമതല കെസിബിസിയെ ഏല്പിക്കാൻ തീരുമാനമായി. കേരളത്തിലെ മൂന്നു വ്യത്യസ്ത കത്തോലിക്കാ സമൂഹങ്ങളുടെയും പൊതു സെമിനാരിയായിട്ടാണ് റോമിലെ പൗരസ്ത്യസഭാ കാര്യാലയവും സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള കാര്യാലയവും മംഗലപ്പുഴ സെമിനാരിയെ വിഭാവനം ചെയ്തത്.
കേരളത്തിലെ മൂന്നു വ്യക്തിഗത കത്തോലിക്കാ സഭാസമൂഹങ്ങൾ മൂന്നു വ്യത്യസ്ത ചരിത്ര - ദൈവശാസ്ത്ര - ആരാധനക്രമ പാരന്പര്യങ്ങൾ പാലിക്കുന്നതുകൊണ്ട് ആ മാനദണ്ഡത്തിൽ സെമിനാരിയെ പുനഃസ്ഥാപിക്കണമെന്ന കെസിബിസിയുടെ ആവശ്യം 1996േൽ വിശുദ്ധ ജോണ് പോൾ രണ്ടാമൻ മാർപാപ്പ അംഗീകരിച്ചു. 1997 ജൂണിൽ മംഗലപ്പുഴ സെമിനാരി, സീറോ മലബാർ സഭയുടെ മേജർ സെമിനാരി എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചു. പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന അക്കാദമിക സംവിധാനം പൊതുവായി തുടരുന്നു.
സഭയുടെ കരുത്തും കരുതലും
വെറുമൊരു വൈദിക പരിശീലനകേന്ദ്രം മാത്രമായിരുന്നില്ല മംഗലപ്പുഴ സെമിനാരി. ഈ കലാലയത്തിൽ പഠിച്ചു പുറത്തിറങ്ങിയ നൂറു കണക്കിനു വൈദികരിലൂടെ പക്വമായ ആധ്യാത്മിക വീക്ഷണവും ആന്തരിക ജീവിതവുമുള്ള ഒരു സഭാസമൂഹം കേരളത്തിൽ രൂപംകൊണ്ടു. മതസൗഹാർദവും സഹിഷ്ണുതയും മുഖമുദ്രയാക്കിയ കേരളത്തിലെ ക്രൈസ്തവസമൂഹങ്ങൾ കടപ്പെട്ടിരിക്കുന്നത് വിശാലമനസും പുരോഗമന വീക്ഷണങ്ങളും ആർജിച്ച വൈദിക നേതൃത്വത്തോടാണ്. കേരളത്തിന്റെ അവികസിത ഗ്രാമങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങളും പൊതുനിരത്തുകളും പാലങ്ങളും സഹകരണസംഘങ്ങളും കർഷക കൂട്ടായ്മകളുമൊക്കെ സ്ഥാപിക്കാൻ സർക്കാരിനെ കാത്തുനിൽക്കാതെ മുന്പിൽ നിന്നു പ്രവർത്തിച്ച സമർപ്പിത ചേതസുകളായ നൂറു കണക്കിനു വൈദികർക്ക് മംഗലപ്പുഴ സെമിനാരി ജന്മംകൊടുത്തിട്ടുണ്ട്. കേരളത്തിന്റെ പൊതുചരിത്രത്തിൽ രേഖപ്പെടുത്താതെപോയ പഥികൃത്തുക്കൾ!
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലും അനന്യമായ ഒരു സ്ഥാനം മംഗലപ്പുഴ സെമിനാരിക്കുണ്ട്. പുസ്തക പ്രസാധനത്തിനും അച്ചടിക്കും സാഹിത്യസപര്യയ്ക്കും സെമിനാരിയിൽ മുന്തിയ പരിഗണനയാണു നൽകിയിരുന്നത്. സന്പൂർണ ബൈബിളിന്റെ മലയാള വിവർത്തനം തയാറാക്കാൻ മംഗലപ്പുഴ സെമിനാരി ആദ്യപരിശ്രമങ്ങൾ നടത്തുകയും ചില വാല്യങ്ങൾ പ്രകാശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നൂറുകണക്കിന് ഉത്തമഗ്രന്ഥങ്ങൾ പുറത്തിറക്കിയ എസ്.എച്ച്. ലീഗ്, ഒരു കാലഘട്ടത്തിൽ യുവതലമുറയുടെ അവേശമായിരുന്ന പ്രേഷിതകേരളം മാസിക, ഗഹനമായ തത്വശാസ്ത്ര-ദൈവശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന മതവും ചിന്തയും, ദ ലിവിംഗ് വേഡ് എന്നീ ആനുകാലികങ്ങൾ - ഇവയെല്ലാം മംഗലപ്പുഴയുടെ പ്രൗഢോജ്വല പാരന്പര്യങ്ങൾക്കനുസൃതമായി ഇപ്പോഴും സജീവമാണ്.
മംഗലപ്പുഴയിൽ സ്വന്തമായി ഒരു സുറിയാനി പ്രസ് സ്ഥാപിക്കുകയും നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത കളപ്പുരയ്ക്കൽ അന്ത്രയോസ് മല്പാൻ, അദ്വിതീയ വൈയാകരണനായിരുന്ന വിദ്വാൻ ഫാ. ജോണ് കുന്നപ്പള്ളി, സുറിയാനി പണ്ഡിതനായിരുന്ന പുത്തൻപുര ജോർജ് മല്പാൻ... ഇവരൊക്കെ മംഗലപ്പുഴയിലെ അധ്യാപക പരന്പരയിൽ ചിലർ മാത്രം.
സ്പെയിനിലെ നവാരെ പ്രോവിൻസിൽനിന്നു വന്ന് മംഗലപ്പുഴയിൽ നിഷ്കാമകർമം അനുഷ്ഠിച്ച താപസവര്യന്മാരായ കർമലീത്ത സന്യാസിമാരുടെ ധന്യസ്മരണയ്ക്കു മുന്നിൽ നമ്രശിരസ്കരായി നിൽക്കാൻ മാത്രമേ കേരളത്തിന്റെ സാംസ്കാരിക ചരിത്രം പഠിക്കുന്ന ഒരു നിഷ്പക്ഷ പഠിതാവിനു സാധിക്കൂ.
പുത്തൻപള്ളിയിലും മംഗലപ്പുഴയിലും അധ്യാപകരോ വിദ്യാർഥികളോ ആയിരുന്ന 12 പേരുടെ നാമകരണ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇവരിൽ പ്രാതഃസുരണീയനാണ് വാഴ്ത്തപ്പെട്ട തേവർപറന്പിൽ കുഞ്ഞച്ചൻ. വിശുദ്ധ ജീവിതം നയിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആധ്യാത്മിക ശുശ്രൂഷകൾ ചെയ്ത - ചെയ്തുകൊണ്ടിരിക്കുന്ന - മംഗലപ്പുഴയുടെ അരുമസന്താനങ്ങൾതന്നെയാണ് മംഗലപ്പുഴയുടെ അഭിമാനം.
നാളിതുവരെ സെമിനാരിയിൽനിന്നു പരിശീലനം നേടിയ വൈദികവിദ്യാർഥികളുടെ എണ്ണം അയ്യായിരത്തിലധികമാണ്. സെമിനാരിയിൽ വിദ്യാർഥികളും അധ്യാപകരുമായിരുന്ന 63 പേർ മെത്രാന്മാരായിട്ടുണ്ട്. ഇപ്രകാരം വിലയിരുത്തുന്പോൾ, മംഗലപ്പുഴ സെമിനാരി കേരള കത്തോലിക്കാ സഭയുടെ ഉൗർജനിലയമാണെന്നു പറയാം.
ചരിത്രവഴികൾ ഒട്ടേറെ താണ്ടി സെമിനാരി ഇന്നു നവതിയുടെ നിറവിലെത്തിയിരിക്കുകയാണ്. ഈ നിറവ് കേരള കത്തോലിക്കാസഭയ്ക്കു ലഭിച്ച മഹാനുഗ്രഹമാണ്. ജ്ഞാനികളും പുണ്യചരിതരും കർമകുശലങ്ങളായ ആയിരക്കണക്കിനു വൈദികരെ, കേരളത്തിലെയും ഭാരതത്തിലെയും വിശ്വാസി സമൂഹത്തിനു വഴിയും വിളക്കുമായി സമ്മാനിച്ചുകൊണ്ട് ആ ജ്ഞാനമുത്തശി ഇന്നു ചാരിതാർഥ്യം നുണയുന്നു.
മംഗലപ്പുഴ സെമിനാരിയുടെ ഭാഗധേയം എത്രയോ ധന്യം. ലോക കത്തോലിക്കാ സമൂഹത്തിൽ തന്റെ സാന്നിധ്യമറിയിച്ചുകൊണ്ട് മഹത്തായ ഈ സ്ഥാപനം, അതിന്റെ ജൈത്രയാത്ര കഴിഞ്ഞകാലത്തിൽനിന്നു വർത്തമാനകാലത്തിലൂടെ വരുംകാലങ്ങളിലേക്കു കൂടുതൽ കൂടുതൽ പ്രകാശമാനമായി തുടരുകയാണ്. നമ്മുടെ പ്രാർഥനകളും ഹൃദയംനിറഞ്ഞ ആശംസകളുമാണ് ഈ ജ്ഞാനമുത്തശിക്കു നമ്മൾ പാഥേയമായി നല്കേണ്ടത്.
ഡോ. കുര്യാസ് കുന്പളക്കുഴി
നവതിപ്രണാമം
01:15 AM Dec 18, 2022 | Deepika.com