സംവിധായകൻ തരുണ്‍ മൂർത്തി വിളിച്ച് സൗദി വെള്ളക്കയിലെ സത്താറിന്റെ കഥാപാത്രം ചെയ്യാമോ എന്നു ചോദിച്ചു. ലൊക്കേഷനിലെത്തിയതിനു ശേഷമാണ് സത്താറിന്റെ ജീവിതവും സാഹചര്യവുമൊക്കെ മനസിലാക്കുന്നത്.
മഹേഷിന്റെ പ്രതികാരമാണ് സുജിത്ത് ശങ്കറിനെ മലയാളത്തിനു പരിചയപ്പെടുത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ. പതിവു കഥാപാത്രങ്ങളിൽ നിന്നു മാറി പുതിയ ഭാവത്തിലാണ് സൗദി വെള്ളക്കയിൽ സുജിത്ത് ശങ്കർ എത്തിയത്.
നിസഹായതയുടെ രൂപമായി മാറിയ സത്താർ എന്ന കഥാപാത്രത്തെ സുജിത്ത് മികവുറ്റതാക്കി. മുന്‍പ് വയലൻസ് ട്രാക്കിലുള്ള കഥാപാത്രങ്ങളാണ് ഏറെയും ചെയ്തിട്ടുള്ളത്. അതിൽനിന്നു മാറി ഭാവാഭിനയ റോൾ ലഭിച്ചപ്പോൾ സന്തോഷവും ഒപ്പം ആശങ്കയുമുണ്ടായിരുന്നു.
സംവിധായകൻ തരുണ്‍ മൂർത്തി വിളിച്ച് സൗദി വെള്ളക്കയിലെ സത്താറിന്റെ കഥാപാത്രം ചെയ്യാമോ എന്നു ചോദിച്ചു. ലൊക്കേഷനിലെത്തിയതിനു ശേഷമാണ് സത്താറിന്റെ ജീവിതവും സാഹചര്യവുമൊക്കെ മനസിലാക്കുന്നത്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ, നടൻ ബിനു പപ്പു ആദ്യ സീൻ മുതൽ കൂടെയുണ്ടായിരുന്നതു വളരെ സന്തോഷം നൽകി. പ്രേക്ഷകർ സിനിമ കണ്ടതിനുശേഷം നല്ല അഭിപ്രായം പറയുന്പോൾ എനിക്ക് ആത്മവിശ്വാസം കൂടുകയാണ്.
എന്റെ ആദ്യ സിനിമ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസാണ്. അതിനു ശേഷം വയലൻസ് ട്രാക്കിലുള്ള കഥാപാത്രങ്ങളെ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഓണ്‍ സ്ക്രീനിൽ ഒരു ഇമേജ് ക്ലിക്കായി കഴിഞ്ഞാൽ അതേ ട്രാക്കിലുള്ള കഥാപാത്രങ്ങൾക്കു വേണ്ടിയാകും പിന്നീട് സംവിധായകർ വിളിക്കുന്നത്. ബിസിനസ്പരമായി നോക്കുന്പോൾ അതു ശരിയുമാണ്.
നടനെന്ന നിലയിൽ എനിക്ക് പരീക്ഷണത്തിനും പുതുമയ്ക്കും അവസരം നൽകുകയായിരുന്നു സൗദി വെള്ളക്കയിലൂടെ തരുണ്‍ മൂർത്തി. സൗദി വെള്ളക്കയുടെ ഇമോഷണൽ പശ്ചാത്തലം ആ കഥാപാത്രത്തോട് എനിക്കു വളരെ ഇഷ്ടം തോന്നിപ്പിച്ചിരുന്നു.
വളരെ ചെറിയൊരു കഥയാണ് സിനിമയുടേത്. ചിലപ്പോൾ ഓഫ് ബീറ്റ് മൂഡിലേക്കോ ബോറടിപ്പിക്കാവുന്ന തലത്തിലേക്കോ മാറിപ്പോയേക്കാം. എന്നാൽ, പ്രേക്ഷകരെ വൈകാരികമായി തന്റെ സിനിമയിലേക്ക് അടുപ്പിക്കുകയായിരുന്നു തരുണ്‍. ചെറുപ്പം മുതൽ ഞാൻ നാടകങ്ങളിൽ അഭിനയിച്ചിരുന്നു.
ഇരുപതാം വയസിൽ ഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരത്ത് കാവാലം നാരായണപ്പണിക്കരുടെ കീഴിൽ മൂന്നു വർഷം നാടകം ചെയ്തു. പിന്നീട് ഡൽഹിയിൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചു. ഡൽഹിയിൽ നാടകം പഠിപ്പിക്കലും അഭിനയവുമൊക്കെയായി മുന്നോട്ടു പോകുന്പോൾ ഒരു ഡ്രാമാ ഫെസ്റ്റിവലിലാണ് സംവിധായകൻ രാജീവ് രവിയെ പരിചയപ്പെടുന്നത്. അതിനു ശേഷം നാലഞ്ചു വർഷം കഴിഞ്ഞാണ് ‘ഞാൻ സ്റ്റീവ് ലോപസി’ലേക്ക് എന്നെ വിളിക്കുന്നത്.
സിനിമയെക്കുറിച്ച് അന്ന് ചിന്തയിലുണ്ടായിരുന്നില്ല. നാടകത്തിലായിരുന്നു ജീവിതം മുഴുവനും. സിനിമയിലെത്തിയപ്പോൾ ആ കലാരൂപത്തോട് താൽപര്യം തോന്നി. രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.
അതു സിനിമയുടെ വിവിധ മേഖലകളെ അടുത്തറിയാൻ സഹായിച്ചു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം വലിയ വിജയം സമ്മാനിച്ചു. പിന്നീട് ഒരുപിടി ചിത്രങ്ങളിൽ ഭാഗമായെങ്കിലും കലിപ്പനാണെന്നുള്ള ഇമേജ് എനിക്കു ലഭിച്ചതായി തോന്നിയിട്ടുണ്ട്.
കരിയറിൽ മാറ്റം ആഗ്രഹിച്ചിരുന്നപ്പോഴാണ് സൗദി വെള്ളക്കയിലേക്കു വിളി വന്നത്. മൗനഗുരു, ആര്യ നായകനായ മഗാമുനി എന്നീ തമിഴ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ശാന്തകുമാറിന്റെ മൂന്നാമത്തെ ചിത്രത്തിൽ അഭിനയിക്കുകയാണിപ്പോൾ.
അർജുൻ ദാസാണ് നായകൻ. മലയാളത്തിൽ റിലീസാകാനുള്ള അടുത്ത ചിത്രം കാക്കിപ്പടയാണ്. ഞാനും ലുക്ക്മാനും ഒന്നിച്ച് അഭിനയിച്ച തുർക്കിഷ് തർക്കമാണ് മറ്റൊരു ചിത്രം.
മനസു കൊണ്ട് സ്നേഹിക്കാൻ സുജിത്ത് ശങ്കർ
01:23 AM Dec 11, 2022 | Deepika.com