നിർമലയിൽ ഏഴു പേർ പാടിയെങ്കിലും പ്രഥമ പിന്നണി ഗായികയെന്ന പെരുമ വിമലയ്ക്കുള്ളതാണ്. ആ ഗായകരിലെ ഏറ്റവും ഇളയയാൾ എന്നതായിരുന്നു പരിഗണന. ഇതേ സിനിമയിൽ ഇരട്ടറോളിൽ വിമല അഭിനയിക്കുകയും ചെയ്തിരുന്നു.
മലയാള സിനിമയിൽ പാട്ടുകളുടെ തുടക്കകാലത്തിന്റെ സാക്ഷിയായി ഒരാൾ ഇപ്പോഴും നമുക്കിടയിലുണ്ട്. 1948ൽ റിലീസായ നിർമലയിൽ മൂന്നു ഗാനങ്ങൾ ആലപിച്ച വിമല ബി. വർമ്മ.
നിർമലയിൽ ഏഴു പേർ ആലപിച്ചെങ്കിലും പ്രഥമ സിനിമാ പിന്നണി ഗായികയെന്ന അംഗീകാരം വിമലയ്ക്കുള്ളതാണ്. ആ ഗായകനിരയിലെ ഏറ്റവും ഇളയയാൾ എന്നതായിരുന്നു പരിഗണന. ഇതേ സിനിമയിൽ പാടുക മാത്രമായിരുന്നില്ല ഇരട്ടറോളിൽ വിമല അഭിനയിക്കുകയും ചെയ്തിരുന്നു.
പതിനഞ്ചു പാട്ടുകളുള്ള നിർമലയിലെ ആലാപകരിൽ പി. ലീല ഉൾപ്പെടെയുള്ളവർ കാലയവനികയ്ക്കു പിന്നിലേക്കു മറഞ്ഞു. മഹാകവി ജി. ശങ്കരക്കുറുപ്പ് ഗാനരചനയും ഇ.ഐ. വാര്യരും പി.എസ്. ദിവാകറും സംഗീതവും പുത്തേഴത്ത് രാമമേനോൻ തിരക്കഥയും പി.വി. കൃഷ്ണയ്യർ സംവിധാനവും പി.ജെ. ചെറിയാൻ നിർമാണവും നിർവഹിച്ച ചലച്ചിത്രം. 86കാരിയായ വിമല മലയാള സിനിമാ പാട്ടുകളുടെ സാങ്കേതിക പരിണാമത്തെക്കുറിച്ച് പറയുന്നു.
ഒന്നാമത്തെ ഗാനചിത്രം
മലയാളത്തിലെ നാലാമത്തെ ശബ്ദചിത്രമാണ് നിർമലയെന്നാണ് വിമലയുടെ ഓർമ. ആദ്യ ശബ്ദചിത്രം 1938ൽ ടി.ആർ. സുന്ദരം നിർമിച്ച ബാലനാണ്. തുടർന്ന് ജ്ഞാനാംബികയും പ്രഹ്ളാദനുമെത്തി. വിഗതകുമാരനും (1928) മാർത്താണ്ഡവർമ്മയും (1933) നിശ്ശബ്ദ ചലച്ചിത്രങ്ങളായിരുന്നു.
സംസാര ചിത്രങ്ങൾ നിർമിക്കുന്നതിലെ സാങ്കേതിക തടസങ്ങൾ പൂർണമായി പരിഹരിക്കുന്നതിനു മുൻപുതന്നെ പിന്നണി ഗാനങ്ങളും സിനിമയിൽ നിവേശിപ്പിച്ചതാണ് നിർമലയുടെ നിർമാണം ഏറെ ക്ലേശകരമാക്കിത്തീർത്തത്. മാത്രവുമല്ല ഗാനങ്ങളുടെ ദൃശ്യവൽക്കരണം അതുവരെ അറിയാത്തൊരു മേഖലയുമായിരുന്നു.
വിദേശ നിർമിത സംഗീത ഉപകരണങ്ങളും സാങ്കേതിക സംവിധാനങ്ങളുമുള്ള നൂതന സ്റ്റുഡിയോകളിലെ റിക്കാർഡിംഗ് അക്കാലത്ത് സ്വപ്നത്തിൽപോലും ചിന്തിക്കാനാവുമായിരുന്നില്ല.
ഇക്കാലത്തേതുപോലെ ശബ്ദം കടന്നുവരാത്ത കണ്ണാടി കവചിതമായ കാബിനുള്ളിലായിരുന്നില്ല പാട്ടുകളുടെ റെക്കോർഡിംഗ്. ഒരു സിനിമാ പ്രദർശന ശാലയുടെ വലുപ്പമുള്ള ഹാൾ. പാടുന്നയാൾ ഹാളിന്റെ ഒരു വശത്തു നിൽക്കും. മുകളിൽനിന്ന് താഴേക്ക് ഒരു വലിയ മൈക്ക് കെട്ടിത്തൂക്കിയിടും. മറ്റൊരു മൂലയിലാണ് ഓർക്കസ്ട്രക്കാരുടെ സ്ഥാനം.
നിരവധിയായ സംഗീത ഉപകരണങ്ങളുമായി അവർ നിലയുറപ്പിക്കും. അവർക്കുള്ള മൈക്ക് വേറെ തരത്തിലുള്ളതാണ്. അതും ഉയരത്തിൽ കെട്ടിത്തൂക്കിയിടും. ഓർക്കസ്ട്രക്കാരുടെ അടുത്ത് റെക്കോർഡിംഗ് ഉപകരണം സ്ഥാപിച്ചിട്ടുണ്ടാകും.
പാടുന്നവരും ഓർക്കസ്ട്രക്കാരും തമ്മിൽ വിവരങ്ങൾ കൈമാറിയിരുന്നതും പ്രത്യേക രീതിയിലായിരുന്നു. സംഗീത സംവിധായകൻ ഓർക്കസ്ട്രയോടൊപ്പവും അദ്ദേഹത്തിന്റെ സഹായി ഗായകരുടെ കൂടെയും നിൽക്കും. മ്യൂസിക് ബിറ്റ് കഴിഞ്ഞയുടൻ സംവിധായകൻ കൈ ഉയർത്തും.
ശ്രദ്ധയോടെ നിൽക്കുന്ന സഹായി തൽക്ഷണം ഗായകരോടു പാടാൻ ആംഗ്യം കാണിക്കും. സോംഗ് ബിറ്റ് കഴിഞ്ഞയുടനെ അസിസ്റ്റന്റ് കയ്യുയർത്തി വിവരം അറിയിക്കും. ഓർക്കസ്ട്രക്കാർ ഉടനേതന്നെ വോക്കലിനോടൊപ്പമുള്ള സംഗീതം നിർത്തിയശേഷം അടുത്ത മ്യൂസിക് ബിറ്റ് തുടങ്ങും.
ഗായകർ അടുത്ത സോംഗ് ബിറ്റിനായി ശ്വാസമടക്കി നോക്കിയിരിക്കും. ഒരു നിമിഷംപോലും വൈകാതെയാണ് ഇതെല്ലാം നടക്കുന്നത്. നേരിയ വീഴ്ച വന്നാൽപോലും തുടക്കം മുതൽ വീണ്ടും റിക്കാർഡിംഗ് വേണ്ടിവരും. അതിനാൽ റിഹേഴ്സലുകൾ ഇതിന് ഏറെ വേണ്ടിവന്നിരുന്നു.
സേലത്ത് റെക്കോർഡിംഗ്
തമിഴ്നാട്ടിലെ സേലമാണ് അക്കാലത്തെ പ്രധാന തെന്നിന്ത്യൻ സിനിമാ നിർമാണ കേന്ദ്രം. ബാലൻ മുതലുള്ള പല ആദ്യകാല ചലച്ചിത്രങ്ങളും നിർമിച്ചത് സേലം മോഡേണ് തിയറ്റേഴ്സിലാണ്. ആറാം ക്ലാസിൽ പഠിക്കുന്പോൾ മ്യൂസിക് ടീച്ചർ സരോജിനി മേനോനൊപ്പമാണ് ഞാനും ചേച്ചിയും പാടാൻ സേലത്തിനു പോയത്.
രാവിലെ വരികൾ മനഃപാഠമാക്കി ഉച്ചയ്ക്കു ശേഷം ആലാപന പരിശീലനം. മുപ്പത്തിനാല് വരികളുള്ള ഗാനമാണ്. തുടർച്ചയായ റിഹേഴ്സലുകൾക്കു ശേഷം മോഹന രാഗത്തിൽ ‘ഏട്ടൻ വരുന്ന ദിനമേ...’ എന്നു തുടങ്ങുന്ന സോളോ റെക്കോർഡ് ചെയ്തു. പി.ലീലയുമൊത്തൊരു പാട്ടും പിന്നെ ടീച്ചറുമൊത്തൊരു ഭക്തിഗാനവും ആലപിച്ചു. എല്ലാ പാട്ടുകളും റെക്കോർഡ് ചെയ്തവസാനിപ്പിക്കാൻ ഒരു വർഷമെടുത്തു. ഒരു പദത്തിന്റെ ഉച്ചാരണത്തിൽ നേരിയ പിഴവു വന്നാൽപോലും പാട്ട് ആദ്യം മുതൽ വീണ്ടും പാടണം.
അഭിനയത്തിലേക്ക്
കർണാടക സംഗീത ക്ലാസുകളിൽ മുഖഭാവങ്ങളോടെയാണ് ഞാൻ പാടിയിരുന്നത്. അതു ശ്രദ്ധിച്ചിരുന്ന സിനിമാ അണിയറ പ്രവർത്തകരാണ് ആലാപനത്തിനൊപ്പം അഭിനയിക്കാൻകൂടി എന്നോടു താൽപര്യപ്പെട്ടത്.
നായികയുടെ (നിർമല) അനുജത്തിക്കുവേണ്ടിയാണ് ഞാൻ ഗാനം ആലപിച്ചത്. ആ റോളിൽ തന്നെയാണ് അഭിനയിക്കാൻ ആവശ്യപ്പെട്ടത്. നേവിയിൽ ജോലിയുള്ള ജ്യേഷ്ഠൻ അവധിക്കു വരുന്പോൾ കളിപ്പാട്ടങ്ങൾ കൊണ്ടുവരുമെന്നു പ്രതീക്ഷിച്ചിരിക്കുന്ന വിമല എന്ന അനുജത്തിയുടെ റോൾ.
കഥ പകുതിയാകുന്പോൾ വിമല ടൈഫോയ്ഡ് ബാധിച്ചു മരിക്കുന്നു. അതിനാൽ രണ്ടാം പകുതിയിൽ മറ്റൊരു കുട്ടിയായും (ലളിത) അഭിനയിച്ചു. ഇതായിരുന്നു മലയാള സിനിമയിലെ ആദ്യത്തെ ഡബിൾ റോൾ എന്നു പറയാം.
ഒരു പാട്ടിന്റെ ആലാപനത്തിന് നൂറു രൂപ ക്രമത്തിൽ മുന്നൂറു രൂപ പ്രതിഫലം ലഭിച്ചു. അഭിനയത്തിനായിരുന്നു കൂടുതൽ പ്രതിഫലം. ഒരു റോളിന് 1,500 രൂപ വീതം. പാടാൻപോയി ആറാം ക്ലാസിൽ പഠനം മുടങ്ങിയതിനാൽ ഏഴാം ക്ലാസിൽ പ്രൈവെറ്റായി പഠിച്ച് പരീക്ഷയെഴുതി പഠനം തുടരേണ്ടിവന്നതിനൊക്കെ ഈ പ്രതിഫലം മതിയായിരുന്നോയെന്ന് തോന്നിയിട്ടുണ്ട്.
നിർമല എറണാകുളം മേനക, തൃപ്പൂണിത്തുറ ഹിന്ദുസ്ഥാൻ ഉൾപ്പെടെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ കാലത്ത് വിവിധയിടങ്ങളിൽ എനിക്ക് അനുമോദനങ്ങളായിരുന്നു. മേനക തിയറ്ററിൽ സിനിമ ഇടവേളയ്ക്ക് നിർത്തിവച്ചായിരുന്നു അനുമോദനം. സ്വർണമെഡൽവരെ സമ്മാനിച്ചവരുണ്ട്. ഹിന്ദുസ്ഥാൻ തിയറ്ററിൽ നിർമല കാണാൻ പോയപ്പോൾ പ്രേക്ഷകർ നോക്കിയിരുന്നത് സ്ക്രീനിലേയ്ക്കായിരുന്നില്ല, ഞാനിരുന്ന ഭാഗത്തേക്കായിരുന്നു!
വീട്ടിലെ എതിർപ്പ്
നിർമലയുടെ വിജയത്തെത്തുടർന്ന് പാടാനും അഭിനയിക്കാനും ധാരാളം അവസരങ്ങൾ കിട്ടിയെങ്കിലും സിനിമാജീവിതത്തെക്കുറിച്ച് കുടുംബത്തിന് മതിപ്പ് കുറവായിരുന്നതിനാൽ ഉപേക്ഷിക്കേണ്ടി വന്നു. കൊച്ചി രാജകുടുംബവുമായി ചേർന്നുകിടക്കുന്നതാണ് ഞങ്ങളുടെ തായ് വഴി.
സിനിമയ്ക്കുപകരം കീർത്തനങ്ങളും ശാസ്ത്രീയ സംഗീതവും ലളിതഗാനങ്ങളുമായിരുന്നു ക്ഷത്രിയ സ്ത്രീകൾക്ക് ഹിതകരമായ കലാശാഖകളെന്നതിനാൽ സംഗീതം കൂടുതൽ പഠിക്കാനും അവതരിപ്പിക്കാനും തുടങ്ങി. 1955 മുതൽ കോഴിക്കോട് ആകാശവാണിയിൽ തുടരെ എന്റെ ഗാനങ്ങൾ പ്രക്ഷേപണം ചെയ്തിരുന്നു.
കൂടാതെ എന്നെ പ്രധാന ഗായികയാക്കി നിരവധി മ്യൂസിക്കൽ ഫീച്ചറുകളും നിർമിക്കപ്പെട്ടു. ചേർത്തല ഗോപാലൻ നായർ, കെ.രാഘവൻ മാഷ്, ബി.എ. ചിദംബരനാഥ് മുതലായവരുടെ കീഴിലായിരുന്നു പരിപാടികൾ. 1962ൽ ആകാശവാണിയിൽ അനൗണ്സറായി നിയമനം ലഭിച്ചതോടെ കോഴിക്കോട് നിലയത്തിലും തൃശൂർ നിലയത്തിലും ജോലി ചെയ്തു.
യേശുദാസിനെ കണ്ടിട്ടില്ല
കെ.ജെ. യേശുദാസ് ആദ്യ പിന്നണിഗാനം പാടിയത് 1961-ലാണ്. അതായത് ഞാൻ സിനിമയിൽ പാടിയതിനു പതിറ്റാണ്ടു ശേഷം. സുശീലയും ജാനകിയുമൊക്കെ മറ്റു ഭാഷകളിൽനിന്ന് മലയാളത്തിൽ എത്തിയവരാണ്.
യേശുദാസ് പാടിത്തുടങ്ങിയതിന് ഒന്നോ രണ്ടോ വർഷം മുൻപു മാത്രമാണ് അവർ മലയാളത്തിൽ പാടാൻ തുടങ്ങിയത്; ജാനകി 1957-ലും, സുശീല 1960-ലും. ഞാൻ ചെറുപ്പത്തിൽതന്നെ പാടിത്തുടങ്ങിയതാണെങ്കിലും യേശുദാസിനെ ഇതുവരെ നേരിൽ കണ്ടിട്ടുമില്ല. അദ്ദേഹത്തെ മാത്രമല്ല, ചിത്രയേയും സുശീലയേയും കണ്ടിട്ടില്ല. ജയചന്ദ്രൻ ഒരിക്കൽ വീട്ടിൽ വന്നിട്ടുണ്ട്; ജാനകിയെ ഒരു പരിപാടിയിൽ വച്ച് കാണാനിടയായി.
ഞാൻ തൃപ്പൂണിത്തുറ അഞ്ചേരി മഠത്തിലെ അംഗമാണ്. കാവുക്കുട്ടി നന്പിഷ്ടാതിരിയും സുബ്ബരായൻ എന്പ്രാന്തിരിയുമാണ് മാതാപിതാക്കൾ. അമ്മ തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ കുടുംബാംഗമാണ്. പ്രശസ്ത ചിത്രകാരൻ പി.കെ. രാമവർമ തിരുമുൽപ്പാടിന്റെ മകൻ ഭരത വർമയാണ് ഭർത്താവ്. ഞങ്ങൾക്ക് രണ്ട് പെണ്മക്കൾ: കൃഷ്ണയും അരുണയും.
വിജയ് സി.എച്ച്.
കാലം മറന്നുപോയ ഗായിക
01:06 AM Dec 11, 2022 | Deepika.com