എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന സോമന്റെ അഭിനയവഴി നാടകങ്ങളിലൂടെയാണ്. ഒരു അഭിമുഖത്തിൽ സോമൻ പറഞ്ഞത് അധ്യാപകരായിരുന്ന കന്യാസ്ത്രീകളാണ് സ്കൂൾ നാടകങ്ങളിൽ ആദ്യമായി അഭിനയിപ്പിച്ചതെന്നാണ്. 1970ൽ സൈന്യത്തിൽനിന്നു വിരമിച്ചശേഷം കൊട്ടാരക്കര ശ്രീധരൻനായരുടെ നാടകസമിതിയിലും കേരള ആർട്സ് തിയറ്ററിലും അംഗമായിരുന്നു.
വലിയ കണ്ണുകൾ, ഉറച്ച ശരീരം, കട്ടി മീശ, കൂസാത്ത ഭാവം. പാതി കൂന്പിയ കണ്ണുകളിൽ പ്രണയത്തിന്റെ ഒരു സാഗരം ഇരന്പും. ഇനി പ്രണയവും കരുതലും കഥാപാത്രത്തിന് വേണ്ടെങ്കിലോ? പകയുടെയും ക്രൂരതയുടെയും പര്യായമായി ഞൊടിനേരംകൊണ്ട് ആ മുഖം മാറും.
കണ്ണുകളിൽ വെറുപ്പിന്റെ രക്തം കിനിയും. അതായിരുന്നു എം.ജി സോമൻ എന്ന നടന്റെ ഭാവപ്പകർച്ച. ശ്രീവിദ്യയെ നെഞ്ചിൽ ചേർത്തണച്ച് ‘കൈകൾ ഇന്ന് തൊട്ടിലാക്കി പാടിടാം ഞാൻ ആരാരോ?’ എന്ന് പ്രണയാർദ്രതയോടെ പാടുന്ന നായകനിൽ നിന്നും പ്രതികാരദാഹിയായ ‘ഇതാ ഇവിടെ വരെ’യിലെ വിശ്വനാഥനാകാൻ എം.ജി. സോമനു നിമിഷങ്ങൾ മതി.
വില്ലൻ, നായകൻ വേർതിരിവില്ലാതെ രണ്ടര പതിറ്റാണ്ട് മലയാള സിനിമയിൽ നിറഞ്ഞാടിയ നടനാണ് എം.ജി സോമശേഖരൻ നായർ എന്ന എം.ജി സോമൻ. 1973 ൽ പി.എൻ.മേനോന്റെ ‘ഗായത്രി’ യിലെ ‘രാജാമണി’യാണ് തുടക്കം. വിടവാങ്ങിയ തിരക്കഥാകൃത്ത് ജോണ് പോൾ രാജാമണിയെക്കുറിച്ച് പറഞ്ഞത് ‘സമൂഹത്തിനു പുറംതിരിഞ്ഞുനിന്നുകൊണ്ട് ജീവിതത്തെ വിചാരണ ചെയ്ത കഥാപാത്രം’ എന്നാണ്.
എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന സോമന്റെ അഭിനയവഴി നാടകങ്ങളിലൂടെയാണ്. ഒരു അഭിമുഖത്തിൽ സോമൻ പറഞ്ഞത് അധ്യാപകരായിരുന്ന കന്യാസ്ത്രീകളാണ് സ്കൂൾ നാടകങ്ങളിൽ ആദ്യമായി അഭിനയിപ്പിച്ചതെന്നാണ്. 1970ൽ സൈന്യത്തിൽനിന്നു വിരമിച്ചശേഷം കൊട്ടാരക്കര ശ്രീധരൻനായരുടെ നാടകസമിതിയിലും കേരള ആർട്സ് തിയറ്ററിലും അംഗമായിരുന്നു.
അക്കാലത്തു നടന്ന ഒരു നാടകമത്സരത്തിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ചിരുന്നു. ഈ നാടകം കാണാനിടയായ മലയാറ്റൂർ രാമകൃഷ്ണന്റെ ഭാര്യ വേണിയാണ്് മലയാറ്റൂരിനോട് എം.ജി സോമനെക്കുറിച്ച് പറയുന്നത്. മലയാറ്റൂർ രചന നിർവഹിച്ച ഗായത്രിയിൽ രാജാമണിയായി എത്തുന്നത് ഇങ്ങനെയാണ്.
ഒരു വർഷം 47 സിനിമകളിൽ വരെ അഭിനയിച്ച് റെക്കോർഡുകുറിച്ച നടനാണ് സോമൻ. ഇഷ്ടകഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഇതാ ഇവിടെവരെയിലെ വിശ്വനാഥനെയും ചട്ടക്കാരിയിലെ റിച്ചാർഡിനെയുമാണെന്ന് സോമൻ പറഞ്ഞിട്ടുണ്ട്.
താൻ ഇഷ്ടപ്പെടുന്ന ജൂലിയുടെ മുന്നിൽ നിരാലംബനായി, വളരെ ദുർബലനായി നിൽക്കുന്ന റിച്ചാർഡും കാമുകിയായ അമ്മിണിയെ കശക്കിയെറിയുന്ന വിശ്വനാഥനും സോമൻ എന്ന നടന് ഒരുപോലെയായിരുന്നു.
നായകനായും പ്രതിനായകനായും ഉപനായകനായും ഈ നടൻ വിജയിച്ചതിനുപിന്നിലെ രഹസ്യവും ഇതുതന്നെ. ഗായത്രിയിലെ രാജാമണിമുതൽ ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻവരെ എത്രയെത്ര കഥാപാത്രങ്ങളായാണ് സോമൻ നിറഞ്ഞുനിന്നത്.
1982ൽ പുറത്തു വന്ന ‘ഒരു വിളിപ്പാടകലെ’ എന്ന ജേസി ചിത്രത്തിൽ പ്രധാനകഥാപാത്രമായ റിട്ട. മേജർ ഉണ്ണിക്കൃഷ്ണന്റെ വേഷമായിരുന്നു സോമന്. ഹൃദയസംബന്ധമായ ചികിത്സയ്ക്കുവേണ്ടി യാത്ര ചെയ്യുന്ന മേജറിനെയും ഭാര്യ അമ്മുവിനെയുമാണ് തുടക്കത്തിൽ പ്രേക്ഷകർ കാണുന്നത്.
പ്രായത്തിൽ ഏറെ ഇളപ്പമുള്ള ഭാര്യ അമ്മുവിനോട് (സുജാത) വലിയ ആത്മബന്ധമാണ് മേജർ ഉണ്ണിക്കൃഷ്ണന്. നിർത്താതെ സംസാരിക്കുന്ന, പൊട്ടിച്ചിരിക്കുന്ന നർമരസികനായ മേജറും അമ്മുവും ഇരുന്ന കാബിനിലേക്കു യാദൃശ്ചികമായി കടന്നുവന്ന വിഷ്ണു എന്ന ചെറുപ്പക്കാരൻ.
വേണു നാഗവള്ളി അവതരിപ്പിച്ച വിഷ്ണുവും അമ്മുവും തമ്മിലുണ്ടായിരുന്ന സ്നേഹബന്ധത്തിന്റെ ഓർമ്മകൾ ഇരുവരെയും പൊള്ളിനീറ്റിക്കുന്നുണ്ടെങ്കിലും ഉള്ളിലെ നടുക്കം പുറത്തറിയിക്കുവാൻ കഴിയാതെ ഇവർ യാത്രചെയ്യുകയാണ്. “ഞാൻ ഒരു തുറന്ന മനസുകാരനാണ്. മുഖംമൂടിവച്ചവരെ എനിക്കിഷ്ടമല്ല’’ എന്നു പറഞ്ഞ് വിഷ്ണുവിന്റെ മുഖത്തെ കറുത്ത കണ്ണട മേജർ ആദ്യംതന്നെ മാറ്റിക്കുന്നുണ്ട്. യാത്രയിലുടനീളം മേജർ സംസാരിച്ചുകൊണ്ടേയിരിക്കുന്നു.
അമ്മുവിനെ ‘എന്റെ ശ്രീമതി’, ‘എന്റെ ഭാര്യ’ എന്നിങ്ങനെയൊക്കെയാണ് വിശേഷിപ്പിക്കുന്നത്. വിഷ്ണുവുമായും വലിയൊരടുപ്പം ക്ഷണനേരം കൊണ്ടു മേജർ ഉണ്ടാക്കുന്നുമുണ്ട്. ട്രെയിനിറങ്ങുന്പോൾ മേജർ, അമ്മുവിനെയുംകൂട്ടി നേരെപോകുന്നതും വിഷ്ണുവിന്റെ ലോഡ്ജ് മുറിയിലേക്കാണ്. ‘വിഷ്ണു ഉടനെ ഒരു കല്യാണം കഴിക്കണം’ എന്നുള്ള ഉപദേശവും ഇതിനിടയിൽ നൽകുന്നുണ്ട്. ചെന്നൈയിലെ ചികിത്സാസമയത്തും വിഷ്ണു സഹായത്തിനുണ്ട്.
വാക്കിംഗ് സ്റ്റിക്കും തളംകെട്ടിനിൽക്കുന്ന കണ്ണുനീരുമായി ഡോക്ടർക്കു മുന്നിലിരിക്കുന്ന മേജർ ഉണ്ണികൃഷ്ണൻ നിസഹായവസ്ഥയുടെ ജീവനുള്ള ചിത്രമാണ്! നിരൂപകരുടെയും സോമന്റെ ഭാര്യ സുജാത ഉൾപ്പെടെ ആസ്വാദകരുടെയും ഇഷ്ട കഥാപാത്രമാണ് ഒരു വിളിപ്പാടകലെയിലെ മേജർ ഉണ്ണികൃഷ്ണൻ.
സിനിമയുടെ അവസാന രംഗത്താണ് വലിയ ട്വിസ്റ്റ്.അതുവരെ അമ്മുവിനെയും വിഷ്ണുവിനെയും കുട്ടികളെപ്പോലെ ചേർത്തുനിർത്തുന്ന മേജർ പെട്ടെന്ന് സത്യത്തിനുനേരെ നടക്കുകയാണ്.
ശസ്ത്രക്രിയാ തിയറ്ററിലേക്ക്, അല്ലെങ്കിൽ മരണത്തിലേക്ക് പോകുംമുന്പ് അമ്മുവുമായുള്ള നാലു വർഷത്തെ ജീവിതത്തിൽനിന്നു പിരിഞ്ഞുപോകേണ്ടി വരുന്പോൾ അനുഭവിക്കുന്ന വേദനയെക്കുറിച്ച് മേജർ പറയുന്നുണ്ട്. മലയാള സിനിമയിലെ അഭിനയപ്രതിഭ സോമൻ 1997 ഡിസംബർ 12 നു ജീവിതത്തിൽനിന്നു യാത്രയായി.
എസ്. മഞ്ജുളാദേവി
അഭിനയക്കരുത്തിന്റെ സോമൻ
12:55 AM Dec 04, 2022 | Deepika.com