കൂടുതൽ വെല്ലുവിളിയായി തോന്നിയത് സെലേന എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളും ശരീരഭാഷയും സ്ക്രീനിൽ എത്തിക്കുന്നതായിരുന്നു. സംസാരിക്കുന്പോൾ കൈകൾ അധികം ഉപയോഗിക്കുകയും വേഗത്തിൽ നടക്കുകയും ചെയ്യുന്നയാളാണ് ഞാൻ. എന്നാൽ, സെലേന അങ്ങനെയുള്ള ഒരു കഥാപാത്രമേയല്ല.
മിനി സ്ക്രീനിലൂടെ പ്രേക്ഷകരുടെ മനംകവരുകയും പിന്നീട് വെള്ളിത്തിരയിൽ നിറസാന്നിദ്ധ്യമാകുകയും ചെയ്ത താരമാണ് നടി സ്വാസിക വിജയ്. നടി, നർത്തകി, അവതാരക, മോഡൽ, വ്ളോഗർ തുടങ്ങി പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത താരം. പ്രണയനായികയായി സീരിയലിൽ തിളങ്ങിനിന്ന സ്വാസിക ഇപ്പോൾ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്.
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം സ്വാസികയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച ശക്തമായ കഥാപാത്രം. റിലീസിംഗിനു മുന്പിറങ്ങിയ പോസ്റ്ററും ട്രെയ്്്ലറും കണ്ട് സ്വാസികയെ വിമർശിച്ചവർ ഏറെയായിരുന്നു. എന്നാൽ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ മികച്ച കഥയുള്ള സിനിമയാണ് സംവിധായകൻ നൽകിയതെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞതായി സ്വാസിക പറയുന്നു.
തമിഴിൽ പുറത്തിറങ്ങിയ വൈഗ ആണ് സ്വാസികയുടെ ആദ്യസിനിമ. കരിയറിൽ ബ്രേക്കായത് സീത എന്ന സീരിയലിലെ കഥാപാത്രമായിരുന്നു. ഫിഡിൽ ആണ് മലയാളത്തിലെ ആദ്യചിത്രം. വാസന്തി എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച സ്വാസിക മികച്ച സ്വഭാവ നടിയായി സംസ്ഥാന ബഹുമതി നേടി. കട്ടപ്പനയിലെ ഹൃതിക് റോഷനും സ്വർണ കടുവയുമാണ് സിനിമയിൽ സ്വന്തമായ സ്ഥാനം നേടിക്കൊടുത്തത്. പിന്നീട് ഇരുപതോളം സിനിമകളിൽ അഭിനയിച്ചു. സ്വാസികയുടെ പുതിയ സിനിമാ വിശേഷങ്ങളിലേക്ക്...
വഴിത്തിരിവായ ചതുരം
വേറിട്ട ഒരു ചിത്രമാണെന്ന് അറിഞ്ഞുകൊണ്ടാണ് ചതുരത്തിൽ എത്തുന്നത്. റിസ്ക് എടുക്കാമെന്നു കരുതിത്തന്നെയാണ് സെലേന എന്ന കഥാപാത്രത്തെ സ്വീകരിച്ചത്. കരിയറിൽ നിശ്ചലമായി നിന്ന അക്കാലത്ത് ഒന്നു മാറി ചിന്തിക്കാമെന്ന് കരുതി. ചിലപ്പോൾ വർക്കാകാം, അല്ലെങ്കിൽ ഒന്നും സംഭവിക്കില്ലായിരിക്കാം. നമ്മൾ ഒരുകാര്യം ചെയ്യാൻ ശ്രമിച്ചിട്ട് തോൽക്കുന്നതും അതിന് തയാറാകാതെ പേടിച്ച് പിന്മാറുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് ഈ സിനിമ ധൈര്യമായി ഏറ്റെടുത്തത്.
അത്യാവശ്യ ഘടകം
സംവിധായകൻ സിദ്ധാർഥ് ഭരതനോട് ചില രംഗങ്ങൾ ഒഴിവാക്കമെന്ന് ആവശ്യപ്പെടാമെന്ന് കരുതിയിരുന്നു. എന്നാൽ, തിരക്കഥ പൂർണമായി വായിച്ചു കഴിഞ്ഞപ്പോഴാണ് ഈ കഥയ്ക്ക് അത് എത്രത്തോളം ആവശ്യമാണെന്ന് മനസിലായത്. ഒരു സിനിമ ചെയ്യുന്നു, അതിൽ കുറേ ഇന്റിമേറ്റ് സീൻസ് ചേർക്കാമെന്നു കരുതി എടുത്തതല്ല ഈ സിനിമയിലെ രംഗങ്ങളൊന്നും. കഥ പറഞ്ഞുപോകുന്ന രീതിയിൽ വളരെ അത്യാവശ്യമായിട്ടുള്ള ഘടകങ്ങളായിരുന്നു അവ.
സെലേന എന്ന കഥാപാത്രം
കൂടുതൽ വെല്ലുവിളിയായി തോന്നിയത് സെലേന എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളും ശരീരഭാഷയും സ്ക്രീനിൽ എത്തിക്കുന്നതായിരുന്നു. സംസാരിക്കുന്പോൾ കൈകൾ അധികം ഉപയോഗിക്കുകയും വേഗത്തിൽ നടക്കുകയും ചെയ്യുന്നയാളാണ് ഞാൻ. എന്നാൽ, സെലേന അങ്ങനെയുള്ള ഒരു കഥാപാത്രമേയല്ല. വളരെ ഗ്രേസ്ഫുൾ ആണവൾ. അവളുടെ നടത്തത്തിലും ഇരുത്തത്തിലുമൊക്കെ ഒരു താളമുണ്ട്.
സംസാരിക്കുന്ന രീതിയും കണ്ണുകളുടെ ചലനവും വരെ ശ്രദ്ധിക്കേണ്ടിയിരുന്നു. അത്രയും സൂക്ഷ്മമായൊരു കഥാപാത്രത്തെ അവതരിപ്പിക്കേണ്ടി വരുന്നത് ആദ്യമായാണ്. അതായിരുന്നു എനിക്കേറ്റവും ചലഞ്ചിംഗ് ആയി തോന്നിയത്.
പ്രിയപ്പെട്ട സീനുകൾ
ഏതൊരു സിനിമയിലും അഭിനയിക്കാൻ ഒരുങ്ങുന്പോഴും പിന്നീട് എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് നാം ചിന്തിക്കില്ല. കഥ നല്ലതാണോ, അഭിനയിക്കാൻ പ്രത്യേകമായി എന്തുണ്ട് എന്നൊക്കെയാണ് നോക്കുക. വാസന്തി ഒഴികെ ഒരു മുഴുനീള സിനിമ ചെയ്യാൻ മുൻപു സാധിച്ചിരുന്നില്ല. ചതുരത്തിന്റെ തിരക്കഥ വന്നപ്പോൾ ഇതു നല്ലൊരു സിനിമയാണെന്നും മികച്ച സർട്ടിഫിക്കേഷൻ കിട്ടുമെന്നും പ്രേക്ഷകർ നല്ലതു പറയും എന്നൊന്നും ചിന്തിച്ചിരുന്നില്ല.
തിരക്കഥ വായിച്ചപ്പോൾ സന്തോഷമായി. മിക്ക സീനിലും ഞാനുണ്ട്. ഓരോ പേജ് വായിച്ചപ്പോഴും സംതൃപ്തി തോന്നി. ഒരു സ്വപ്നസാക്ഷാത്കാര നിമിഷം തന്നെയായിരുന്നു എനിക്കത്. അതുകൊണ്ടുതന്നെ സിനിമയുടെ വരുംവരായ്കളെക്കുറിച്ച് ഒന്നും ആലോചിച്ചില്ല. എനിക്ക് അഭിനയിക്കണം, കഴിവു തെളിയിക്കണം എന്നതേയുണ്ടായിരുന്നുള്ളു. അതിനു പറ്റിയ സ്ക്രിപ്റ്റായി ചതുരം എനിക്ക് തോന്നി.
ഡോക്ടറും വക്കീലും എൻജിനീയറുമൊക്കെ അവരവരുടെ ജോലി ചെയ്യുന്നു. അതുപോലൊന്നാണ് അഭിനയവും. അതിൽ എല്ലാ വികാരവും ഉണ്ടാവും. അതു ജോലിയുടെ ഭാഗമായി ചെയ്യുന്നതാണ്. എല്ലാറ്റിനെയും എന്തിനാണ് നെഗറ്റീവായി കാണുന്നത്.
എളുപ്പമല്ല
ഇന്റിമേറ്റ് രംഗത്തിൽ അഭിനയിക്കുക അത്ര എളുപ്പമല്ല. ഒന്നാമത് ഏറ്റവും അടുത്ത സുഹൃത്തിനൊപ്പമാണ് ഇത്തരത്തിൽ അഭിനയിക്കുന്നത്. അപ്പോൾ ചിരി വരും, റീ ടേക്ക് വേണ്ടിവരും. പിന്നെ മടുപ്പും തോന്നും. എന്തിനാണ് ഈ രംഗം ചെയ്യുന്നതെന്ന തോന്നൽ പോലും ഉണ്ടാവും. നാലു സെക്കന്റ് മാത്രമേ ആ സീൻ ഉള്ളൂവെങ്കിലും അതിനെടുക്കുന്ന പ്രയത്നം വളരെ കൂടുതലാണ്.
പ്രദീപ് ഗോപി
സ്ഥാനമുറപ്പിച്ച് സ്വാസിക
01:34 AM Nov 27, 2022 | Deepika.com