അനിശ്ചിതത്വമൊരുക്കുന്ന മായിക സൗന്ദര്യമാണ് പന്തുകളി സമ്മാനിക്കുന്നത്. ലോകം ഒരു പന്തിനു പിന്നാലെയെന്നു കാവ്യാത്മകമായി പറയുന്പോഴും, കാല്പന്തിലെ കവിതയെന്നു നിറംകൊടുക്കുന്പോഴും ആരാധകർ ആ സൗന്ദര്യം തിരഞ്ഞുകൊണ്ടിരിക്കും. കളിക്കളത്തിലെ കാൽപ്പെരുമാറ്റങ്ങൾക്ക് കവിതയും സംഗീതവുമായി എന്താണ് ബന്ധം... ജീവിതത്തിലെ അനിശ്ചിതത്വങ്ങൾ കളിയെയും കലയെയും സ്വാധീനിക്കുന്നത് ഏതുവിധമാണ്...
റയൽ മാഡ്രിഡിന്റെ കളിക്കാരനാകണമെന്നും ലോകം മുഴുവൻ സഞ്ചരിക്കണമെന്നുമായിരുന്നു ചെറുപ്പത്തിൽ എന്റെ ആഗ്രഹം. അങ്ങനെയിരിക്കെയാണ് എനിക്കൊരു അപകടം സംഭവിച്ചത്. ഏതാണ്ടു രണ്ടുവർഷം വീട്ടിൽനിന്നു പുറത്തിറങ്ങാനാവാത്തവിധം കഴിയേണ്ടിവന്നു. അപ്പോഴാണ് ഞാൻ അറിയുന്നത്, എനിക്ക് ഇനി ഫുട്ബോൾ കളിക്കാൻ കഴിയില്ലെന്ന്...
ജീവിതം അവസാനിച്ചുവെന്നായിരുന്നു എന്റെ തോന്നൽ. മുന്നോട്ടു നോക്കാൻ എനിക്കുവേറെ പാഷനുകൾ ഒന്നുമില്ലായിരുന്നു. എനിക്കുവേണ്ടി അവസരങ്ങളുമില്ലായിരുന്നു. അപ്പോഴാണ് ഞാനൊരു ഗിറ്റാർ കൈയിലെടുത്തത്. മെല്ലെ മെല്ലെ പുതിയൊരു പാഷൻ ഉണ്ടാക്കിയെടുത്തു. വർഷങ്ങൾക്കുശേഷം ഞാൻ എന്നെ സ്വയം കണ്ടെത്തിയത് ആയിരങ്ങൾക്കു മുന്നിൽ സംഗീതപരിപാടികൾ അവതരിപ്പിച്ച് ലോകം ചുറ്റുന്നയാളെന്ന നിലയിലാണ്. ഇതൊരു സ്വപ്നംപോലെ തോന്നുന്നു.
-ഈ പറയുന്നത് ഫുട്ബോൾ കളിക്കാരനിൽനിന്നു സംഗീതജ്ഞനായി മാറിയ പ്രശസ്തനായൊരാളാണ്- ജൂലിയോ ഇഗ്ലേഷ്യസ്. കിംഗ് ഓഫ് റൊമാൻസ് എന്ന് സംഗീതരംഗത്ത് അറിയപ്പെടുന്ന ഇദ്ദേഹം മുന്പ് റയൽ മാഡ്രിഡ് കാസില്ലയുടെ ഗോൾ കീപ്പറായിരുന്നു എന്നു കേട്ടാൽ വിശ്വസിക്കാൻ അല്പം പ്രയാസമായിരിക്കും. എന്നാൽ അതാണ് യാഥാർഥ്യം.
ആഘോഷിക്കപ്പെട്ട ഗായകൻ
എക്കാലത്തെയും ജനപ്രിയനായ സ്പാനിഷ് ഗായകൻ, ലോകമെന്പാടുമായി 14 ഭാഷകളിൽ 100 മില്യണ് റെക്കോർഡുകൾ വിൽക്കപ്പെട്ട സംഗീതജ്ഞൻ, അഞ്ചു ഭൂഖണ്ഡങ്ങളിലായി ആറു കോടിയിലേറെ ശ്രോതാക്കൾക്കുമുന്നിൽ അയ്യായിരത്തിലേറെ സംഗീതപരിപാടികൾ അതരിപ്പിച്ചയാൾ... ജൂലിയോ ഇഗ്ലേഷ്യസ് എന്ന 79കാരനെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കാം.
2013ൽ അദ്ദേഹത്തെതേടി ഒരു ബഹുമതിയെത്തി- ചൈനയിലെ ഏറ്റവും ജനപ്രിയനായ ഇന്റർനാഷണൽ ആർട്ടിസ്റ്റ് എന്ന സ്ഥാനം. ബ്രസീലിലും ഫ്രാൻസിലും ഇറ്റലിയിലും ഏതാണ്ട് അപ്രകാരംതന്നെ. ഗ്രാമിയും ബിൽബോഡ് മ്യൂസിക് അവാർഡും അടക്കം ഒട്ടേറെ അവാർഡുകൾ, ഫ്രാൻസിൽനിന്നു പ്രശസ്തമായ ലീജിയൻ ഓഫ് ഓണർ ബഹുമതി... ജൂലിയോ ആരാണെന്നറിയാൻ കൂടുതൽ വിശദീകരണംവേണ്ട.
എന്നാൽ ഒരു സംഗീതജ്ഞനാവുക എന്നതായിരുന്നില്ല ഒരിക്കലും അദ്ദേഹത്തിന്റെ ലക്ഷ്യം.
പൊലിഞ്ഞ സ്വപ്നം
സ്പെയിനിലെ മാഡ്രിഡിൽ 1943ൽ ജനിച്ച ജൂലിയോയുടെ പിതാവ് ഒരു ഡോക്ടറായിരുന്നു. ജൂലിയോ പഠിക്കാൻ തെരഞ്ഞെടുത്തത് നിയമം. സാൻ പാബ്ലോ യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് ഫുട്ബോൾ കളിയിൽ എത്തി. പിന്നെ ലക്ഷ്യവും മാർഗവുമായി ഫുട്ബോൾ മാറി. റയൽ മാഡ്രിഡിന്റെ റിസർവ് ടീമായ റയൽ മാഡ്രിഡ് കാസില്ലയിൽ ഗോൾ കീപ്പറായി ഉയരാൻ അധികം താമസമുണ്ടായില്ല. സീനിയർ ടീം കളിക്കുന്ന അതേ ലീഗ് സിസ്റ്റമാണ് സ്പെയിനിൽ റിസർവ് ടീമുകളും പിന്തുടരുന്നത്. മികച്ച ഗോളിയെന്ന നിലയിൽ തന്റെ ഇരുപതുകളിൽ പേരെടുക്കാൻ ജൂലിയോയ്ക്കു കഴിഞ്ഞു.
1963ലാണ് വിധി വാഹനാപകടത്തിന്റെ രൂപത്തിൽ ജൂലിയോക്ക് എതിരേ കളിക്കാനെത്തിയത്. നട്ടെല്ലിനായിരുന്നു പരിക്ക്. ഒരു ഫുട്ബോൾ കളിക്കാരന് ഒരുവിധത്തിലും പൊരുത്തപ്പെടാനാവാത്ത ദുരിതകാലം രണ്ടുവർഷത്തോളം നീണ്ടു. എഴുന്നേൽക്കാനാവാതെ വീൽ ചെയറിൽ കഴിഞ്ഞ ആ കാലത്താണ് ഒരു നഴ്സ് ജൂലിയോക്ക് സമ്മാനമായി ഒരു ഗിറ്റാർ നൽകിയത്.
ഗോൾ നേടിയത് സ്വയം പഠിച്ച്
റേഡിയോയിൽ കേൾക്കുന്ന പാട്ടുകൾക്ക് ഒപ്പം വായിച്ചാണ് ജൂലിയോ ഗിറ്റാർ പഠിച്ചത്. ഇന്റർനെറ്റ് അധ്യാപകനാകുന്ന പുതിയ കാലത്ത് എന്തെങ്കിലുമൊരു കഴിവ് സ്വയം പഠിച്ചു നേടിയെടുക്കുന്നത് അത്ര ശ്രമകരമല്ല. എന്നാൽ ഏതാണ്ട് ആറുപതിറ്റാണ്ടു മുന്പ് അങ്ങനെയൊരു കാര്യം ചെയ്യുക എളുപ്പമായിരുന്നില്ല. ഒരു ഫോർവേഡിന് ഗോൾ നേടുക എന്നതും, ഗോൾ കീപ്പർക്ക് ഗോൾ തടുക്കുക എന്നതും നിശ്ചയദാർഢ്യത്തിന്റെ ഫലങ്ങളാണ്. അനിശ്ചിതത്വങ്ങൾക്കുമേൽ നിശ്ചദാർഢ്യം നേടുന്ന വിജയം, അതുണ്ടാക്കുന്ന ഭംഗി. ജൂലിയോ അതു നേടി.
നടക്കാനുള്ള ശേഷി വീണ്ടുകിട്ടിയതോടെ ജൂലിയോ ഇംഗ്ലീഷ് പഠിക്കാനായി യുകെയിലേക്കു പോയി. അവിടെവച്ചാണ് അദ്ദേഹം തന്റെ ആദ്യത്തെ പാട്ടെഴുതിയത്- ലൈഫ് ഗോസ് ഓണ് ആസ് യൂഷ്വൽ...
അതെ, ജീവിതം സുന്ദരമാണ്. അപ്രതീക്ഷിത വഴിത്തിരിവുകൾ അതിന്റെ ഭംഗികൂട്ടും.. ഗോൾ പോസ്റ്റിലേക്ക് മഴവില്ലുപോലെ വളഞ്ഞിറങ്ങുന്ന ഫ്രീകിക്കുകൾ പോലെ! അല്ലെങ്കിൽ അതുപോലൊന്നു തടുത്തിടുന്നതുപോലെ!!
വലിയ വിജയം നേടിയ ബിസിനസുകാരനും കോടീശ്വരനുമാണ് ജൂലിയോ ഇഗ്ലേഷ്യസ് ഇന്ന്. ലോകത്തിന്റെ പലയിടങ്ങളിലായി കൊട്ടാരസമാനമായ വീടുകളും ഹോട്ടൽ ശൃംഖലകളും അദ്ദേഹത്തിനുണ്ട്. ഫുട്ബോളിനെ അദ്ദേഹം ഇന്നും പഴയ ഇരുപതുകാരനെപ്പോലെ പ്രണയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മക്കളിൽ ഒരാളെ പുതു തലമുറ സംഗീതപ്രേമികൾക്ക് നല്ല പരിചയംകാണും- സെലിബ്രിറ്റി ഗായകനും രചയിതാവുമായ എൻറിക് ഇഗ്ലേഷ്യസ് അല്ലാതെ മറ്റാരുമല്ല അത്.
ഹരിപ്രസാദ്
ഹൃദയ മൈതാനങ്ങളിലെ പാട്ട്..
01:25 AM Nov 27, 2022 | Deepika.com