ഏതാനും ദശകങ്ങൾക്കു മുൻപ് മലയാളികൾക്കിടയിൽ സുവിശേഷവേല ചെയ്തിരുന്ന നിർധനനായ ഒരു സുവിശേഷകനാണ് എം. ഇ. ചെറിയാൻ. ‘ചെറിയാൻ ഉപദേശി’ എന്നാണ് അദ്ദേഹം പൊതുവേ അറിയപ്പെട്ടിരുന്നത്.
മലയാളികളോടൊപ്പം തമിഴ് വിശ്വാസികളും അദ്ദേഹത്തിന്റെ ബൈബിൾ കഥകളും വചനപ്രഘോഷണവും കേൾക്കാൻ ഒത്തുകൂടുമായിരുന്നു. ദൈവത്തിന്റെ പദ്ധതികളെപ്പറ്റിയും അനുഗ്രഹങ്ങളെക്കുറിച്ചും പാപവഴികളിൽനിന്നു മനുഷ്യർ പിന്തിരിയേണ്ട ആവശ്യകതയെപ്പറ്റിയും മറ്റും ദീർഘസമയം ഉള്ളിൽ തട്ടുംവിധം അദ്ദേഹം പ്രസംഗിക്കുമായിരുന്നു. നല്ല ഭാഷാ സ്വാധീനം. നല്ല ഒഴുക്കുള്ള ശൈലി!
കാര്യമായ പ്രതിഫലമോ ശന്പളമോ ഇല്ലാത്ത നിസ്വാർഥസേവനമാണ് അദ്ദേഹത്തിന്റേത്. മലയാളികളുടെയും തമിഴരുടെയും തുച്ഛമായ സഹായവും സംഭാവനകളുമായിരുന്നു അദ്ദേഹത്തിന്റെ വരുമാനം. തന്റെ ആവശ്യങ്ങളൊക്കെ ദൈവം യഥാവിധി നടത്തിത്തരുമെന്ന ദൃഢവിശ്വാസമാണ് പരമശുദ്ധനായ അദ്ദേഹത്തെ നയിച്ചത്. അദ്ദേഹത്തിന് ഭാര്യയും കുടുംബവുമുണ്ട്. മറ്റാരുടെയോ സന്മനസിൽ ഒരു കൊച്ചുവീട്ടിൽ അദ്ദേഹം താമസിക്കുന്നു.
വിചാരിക്കാത്ത ആവശ്യങ്ങൾ വന്നാൽ അവ നിറവേറ്റാനോ രോഗം വന്നാൽ ചികിത്സിക്കാനോ ഉപദേശിയുടെ പക്കൽ പണമില്ല. വീർപ്പുമുട്ടുന്ന സാഹചര്യം. അങ്ങനെയിരിക്കെ, ഗർഭിണിയായ ഭാര്യയുടെ പ്രസവമടുത്തു. കുറച്ചകലെയാണ് മധുര സർക്കാർ ആശുപത്രി. രാത്രിസമയം. ഒരു കാളവണ്ടി വിളിച്ച് ഭാര്യയെ കയറ്റി ഒപ്പം യാത്രയായി. കാലണ കൈയിലില്ല. പ്രസവശുശ്രൂഷയ്ക്ക് ആവശ്യമായ അത്യാവശ്യ സാധനങ്ങളൊന്നും കൈവശമില്ല. ഭാര്യയുടെ ഇടയ്ക്കിടെയുള്ള ഞെരുങ്ങിക്കരച്ചിൽ കേൾക്കാം. പ്രസവസമയമടുത്തതിന്റെ ലക്ഷണം. ഉപദേശിക്ക് ഉത്കണ്ഠയും വേവലാതിയും.
കാളവണ്ടി കുടുങ്ങിക്കുടുങ്ങി ദൂരെയുള്ള ആശുപത്രിയിലെത്തിയയുടനെ ഭാര്യയെ അവിടെ പ്രവേശിപ്പിച്ചു. ആശുപത്രി ജീവനക്കാർ എത്തി ഭാര്യയെ വാർഡിലേക്ക് എടുത്തുകൊണ്ടുപോയി.
നിസ്വനും നിസാരനുമായ ഉപദേശി, വ്യസനചിത്തനായി, നീറുന്ന മനസുമായി തലയ്ക്ക് കൈകൊടുത്ത് ആശുപത്രി വരാന്തയിലെ ബഞ്ചിൽ തളർന്ന് ഇരുന്നു. ആശുപത്രി ജീവനക്കാരും നഴ്സും തിടുക്കത്തിൽ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതു കാണാം.
ഉപദേശി മനസും ചിന്തകളും സർവശക്തനായ ദൈവത്തിങ്കലേക്കുയർത്തി സ്തുതിച്ചുകൊണ്ടിരുന്നു. എല്ലാ സംഘർഷങ്ങളും അവിടുത്തേക്ക് സമർപ്പിച്ചു. തളർന്ന് ഉത്കണ്ഠ തെല്ലുമില്ലാതെ, ശാന്തചിത്തനായി, ഏകാഗ്രതയോടെ ചിന്തിച്ചിരുന്നപ്പോൾ എങ്ങനെയോ അദ്ദേഹത്തിന്റെ മനസിൽ ഒന്നുരണ്ടു ഈരടികൾ വാർന്നുവീണു. ഇതാണ് ആ ഈരടികൾ.
‘അനുഗ്രഹത്തിൻ അധിപതിയേ
അനന്തകൃപാ പെരുംനദിയേ
അനുദിനം നിൻ പദംഗതിയേ
അടിയനു നിൻ കൃപ മതിയേ’
ദൈവം സമ്മാനിച്ച ഈ വരികൾ മറന്നുപോകാതിരിക്കാൻ പോക്കറ്റിൽനിന്നെടുത്ത തുണ്ടുകടലാസിൽ കുറിച്ചുതീർന്നപ്പോൾ പ്രസവമുറിയിൽനിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. നഴ്സ് സന്തുഷ്ടയായി ഓടിവന്നു പറഞ്ഞു, ആണ്കുഞ്ഞ്. വിഷമങ്ങളൊന്നുമുണ്ടായില്ല, സുഖപ്രസവം.
സി.എൽ. ജോസ്
എല്ലാം ദൈവം കാണുന്നു
12:54 AM Nov 27, 2022 | Deepika.com