ചെന്നൈ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ റീമാസ്റ്ററിംഗ് പൂർത്തിയാക്കി 2023 ൽ ഗ്രാൻഡ് റിലീസാണ് ആലോചനയിൽ. ഗുഡ്നൈറ്റ് ഫിലിംസിന്റെ അമരക്കാരൻ ആർ. മോഹൻ നിർമിച്ച ചിത്രത്തിനു ഭദ്രനായിരുന്നു അന്ന് രചനയും നിർവഹിച്ചത്.
വെടിവച്ചാൽ പൊട്ടാത്ത കരിന്പാറ നീയൊന്ന് ഇളക്കി! പകരം നിനക്കെന്തു വേണം?... പിരിച്ച മീശയും റെയ്ബാൻ ഗ്ലാസും ധരിച്ച് ആടു തോമ വീണ്ടും നിറഞ്ഞാടാൻ എത്തുന്നു.
ഒരു കോടി രൂപയ്ക്കുമേൽ ചെലവിട്ട് റീമാസ്റ്ററിംഗ് നടത്തി സാങ്കേതിക സഹായത്തോടെ ഫോർ കെ മിഴിവിൽ ആധുനിക ശബ്ദസംവിധാനത്തിലാണ് സ്ഫടികം 27 വർഷത്തിനു ശേഷം വീണ്ടും എത്തുന്നത്. സംവിധായകൻ ഭദ്രൻ തന്നെയാണ് സ്ഫടികം രണ്ടാമതും ഒരുക്കുന്നത്.
ചെന്നൈ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ റീമാസ്റ്ററിംഗ് പൂർത്തിയാക്കി 2023 ൽ ഗ്രാൻഡ് റിലീസാണ് ആലോചനയിൽ. ഗുഡ്നൈറ്റ് ഫിലിംസിന്റെ അമരക്കാരൻ ആർ. മോഹൻ നിർമിച്ച ചിത്രത്തിനു ഭദ്രനായിരുന്നു അന്ന് രചനയും നിർവഹിച്ചത്.
നിർമാതാവിൽനിന്നു നെഗറ്റീവ് വാങ്ങി അമേരിക്കയിലെത്തിച്ചാണ് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റിയത്. ദൃശ്യങ്ങൾക്ക് കൂടുതൽ മിഴിവും ശബ്ദത്തിന് അപ്ഡേഷനും വരുത്തിയാണ് ഫൈനൽ മിക്സിംഗ് നടത്തിയത്.
ഏഴിമല പൂഞ്ചോല...
സ്ഥടികത്തിലെ പ്രശസ്തമായ ഏഴിമല പൂഞ്ചോലയെന്ന ഗാനം റീമാസ്റ്ററിംഗ് ചെയ്തതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. താൻകൂടി ഉൾപ്പെട്ട ജ്യോമെട്രിക് ഫിലിം ഹൗസ് കന്പനി കൂടുതൽ ക്വാളിറ്റിയിലും എക്സലെൻസിയിലും നെഗറ്റീവിൽ നിന്നുള്ള പെർഫെക്ട് റീമാസ്റ്ററിംഗ് തിയറ്ററിലെത്തിക്കാനുള്ള ഒരുക്കത്തിലാണെന്ന് ഭദ്രൻ വ്യക്തമാക്കുകയും ചെയ്തു.
225 ദിവസം വിജയകരമായി ഓടിയ സ്ഫടികം 1995 മാർച്ച് 30നാണ് തിയറ്ററുകളിലെത്തിയത്. രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന് പ്രേക്ഷകർ തുടരെ ഭദ്രനോട് ചോദിച്ചിരുന്നു. ഇതേത്തുടർന്നാണ് സ്ഫടികം പുതിയ ഫോർമാറ്റിൽ ഒരുക്കുന്നത്.
മലയാള സിനിമയിലും മോഹൻലാലിന്റെ കരിയറിലും നിരവധി മാസ് കഥാപാത്രങ്ങളുണ്ടെങ്കിലും തോമസ് ചാക്കോയിൽനിന്നു നാട്ടു റൗഡിയായി മാറിയ ആടു തോമ അപാര റീച്ചായിരുന്നു. ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും ഇതിൽ ഏറെയാണ്.
മുണ്ടുരിഞ്ഞുള്ള അടിയും തോമായുടെ റെയ്ബാൻ ഗ്ലാസുമെല്ലാം അക്കാലത്ത് തരംഗമായി. മകന്റെ ലോറിയിൽ ചെകുത്താൻ എന്നു ചാപ്പ കുത്തിയ അപ്പനും അപ്പനെ കടുവയെന്നു വിളിച്ച മകനും അന്നും ഇന്നും പ്രേക്ഷക മനസിൽ ഇടംപിടിച്ചു.
പോലീസുകാരനെ തല്ലി കിണറ്റിലിട്ട നായകനും കർക്കശക്കാരനായ പിതാവുമെല്ലാം തനിക്കു പരിചിതരായ പലരിൽ നിന്നുമാണ് ഭദ്രൻ സ്ഥടികത്തിലേക്കു സൃഷ്ടിച്ചത്. മോഹൻലാൽ ആടു തോമയായ സ്ഥടികത്തിൽ ചാക്കോ മാഷ് എന്ന അപ്പനായി തിലകനും നിറഞ്ഞുനിന്നു.
ഉർവശി, നെടുമുടി വേണു, ചിപ്പി, കെപിഎസി ലളിത, രാജൻ പി. ദേവ്, സിൽക്ക് സ്മിത തുടങ്ങിയ താരനിരയും ഉണ്ടായിരുന്നു. ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തോടെയാണ് സ്ഫടികം ജോർജ് എന്ന നടനെ മലയാളത്തിനു ലഭിക്കുന്നത്. സ്ഥടികം അക്കാലത്ത് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു.
വീണ്ടുമൊരു ഭദ്രൻ - മോഹൻലാൽ ചിത്രം
മോഹൻലാലിനും മമ്മൂട്ടിക്കും മികച്ച സിനിമകൾ ഭദ്രൻ ഒരുക്കിയിട്ടുണ്ട്. പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, അയ്യർ ദി ഗ്രേറ്റ്, അങ്കിൾ ബണ്, യുവതുർക്കി, ഒളിന്പ്യൻ അന്തോണി ആദം, വെള്ളിത്തിര തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ഭദ്രൻ അവസാനം സംവിധാനം ചെയ്തത് മോഹൻലാലിനെ ഇരട്ട വേഷത്തിലെത്തിച്ച ഉടയോനായിരുന്നു. പക്ഷേ, ചിത്രം പരാജയപ്പെട്ടു.
2016 ൽ മോഹൻലാലിനെത്തന്നെ നായകനാക്കി മറ്റൊരു ചിത്രം പ്ലാൻ ചെയ്തിരുന്നു. ലോറി ഡ്രൈവറായി പേരില്ലാത്ത നായകൻ എത്തുന്ന റോഡ് മൂവിയായിരുന്നു അത്. വീണ്ടും മോഹൻലാലിനെ നായകനാക്കി ഒരു പാൻ ഇന്ത്യൻ ചിത്രത്തിനുള്ള തയാറെടുപ്പിലാണ് ഭദ്രൻ.
പതിവായി കാണുന്ന മോഹൻലാലിന്റെ മേക്കോവർ പോലും പൊളിച്ചെഴുതിയായിരിക്കും പുതിയ സിനിമയെന്നു ഭദ്രൻ പറയുന്നു. ചിത്രത്തിൽ സൂപ്പർതാരം കുറ്റിത്താടിയിലായിരിക്കും എത്തുന്നത്. അദ്ദേഹത്തിന്റെ നൈസർഗികമായ കഴിവിന് ഇടിവൊന്നുമില്ലെന്നും മോഹൻലാൽ മഹാപ്രതിഭയാണെന്നും ഭദ്രൻ പറഞ്ഞു.
ആടു തോമ വീണ്ടും എത്തുകയായി
12:00 AM Nov 13, 2022 | Deepika.com