രാമനഗർ ജില്ലയിലെ മഗടി താലൂക്കിൽ ഹുളിക്കൽ ഗ്രാമം തിക്കമ്മയുടെ പേരിലാണ് വാർത്തകളിൽ നിറയുന്നത്. എല്ലാക്കാലത്തും ഗ്രാമത്തിലേക്ക് പരിസ്ഥിതി സ്നേഹികൾ കടന്നുവരും. രണ്ട് ആഗ്രഹങ്ങളിലാണ് ജനങ്ങളുടെ വരവ്. ഒന്ന്: തിക്കമ്മയെ ഒരു നോക്കു കാണണം. രണ്ട്: ഇവർ നട്ട മരങ്ങളുടെ വശ്യത ആസ്വസിക്കണം.
സ്കൂൾ പഠനം നടത്തിയിട്ടില്ലാത്ത സാലുമരുദു തിക്കമ്മയെ സഹമന്ത്രിയുടെ പദവിയിൽ കർണാടകത്തിലെ പരിസ്ഥിതി അംബാസഡറായി സർക്കാർ നിയമിച്ചിരിക്കുന്നു. പ്രായം നൂറ്റിപ്പന്ത്രണ്ടിലെത്തിയ തിക്കമ്മയുടെ കൈകൾ ഇതോടകം എത്ര തൈകൾ കിളിർപ്പിച്ചെന്നോ നട്ടുവളർത്തിയെന്നോ ചോദിച്ചാൽ ഉത്തരം പറയാനാകില്ല.
എഴുപത്തഞ്ചു വർഷമായി തണൽവിരിക്കുന്ന കൂറ്റൻ ആൽമരങ്ങൾ ഉൾപ്പെടെ പതിനായിരത്തിലേറെ മരങ്ങളുടെ പോറ്റമ്മയാണിവർ. ദാന്പത്യത്തിൽ മക്കളില്ലാതെപോയ ദുഃഖമകറ്റാൻ വഴിയോരങ്ങളിൽ തൈകൾ നട്ട് അവയെ അരുമകളായി പരിപാലിക്കുന്ന നൻമയുടെ നിറവിലാണ് തിക്കമ്മ.
രാമനഗർ ജില്ലയിലെ മഗടി താലൂക്കിൽ ഹുളിക്കൽ ഗ്രാമം തിക്കമ്മയുടെ പേരിലാണ് വാർത്തകളിൽ നിറയുന്നത്. എല്ലാക്കാലത്തും ഗ്രാമത്തിലേക്ക് പരിസ്ഥിതി സ്നേഹികൾ കടന്നുവരും. രണ്ട് ആഗ്രഹങ്ങളിലാണ് ജനങ്ങളുടെ വരവ്. ഒന്ന്: തിക്കമ്മയെ ഒരു നോക്കു കാണണം. രണ്ട്: ഇവർ നട്ട മരങ്ങളുടെ വശ്യത ആസ്വസിക്കണം.
ഹുളിക്കൽ- കുഡൂർ ദേശീയപാതയോരത്തും ഗ്രാമവഴിയോരങ്ങളിലും തിക്കമ്മയും ഭർത്താവ് ബെക്കൽ ചിക്കയ്യയും കൂടി നട്ട മരങ്ങളുടെ ഇലപ്പരപ്പാണ് ഈ പ്രദേശത്തിന്റെ പച്ചപ്പ്. ഇരുവരുടെ മാത്രമായ 385 പേരാലുകൾ കാഴ്ചവിസ്മയമായി പാതയിൽ തണൽ വിരിക്കുന്നു.
പ്രകൃതിക്കു പ്രാണവായുവും കുളിർമയും പകരുന്ന വൻമരങ്ങൾ അനേകായിരം പക്ഷികൾക്ക് വാസസ്ഥലമാവുകയും ചെയ്യുന്നു. ദുരിതങ്ങളുടെയും സഹനങ്ങളുടേതുമായിരുന്നു തിമ്മക്കയുടെ ജീവിതം. പത്താം വയസു മുതൽ പാടത്തും കരിങ്കല്ലുമടയിലും അധ്വാനിച്ചു.
അക്കാലത്ത് കാലികളെ മേയിച്ചുനടന്ന ചിക്കയ്യയെ വിവാഹം കഴിച്ചു. ദാന്പത്യത്തിൽ സന്താനഭാഗ്യമില്ലാതെ വന്ന ദുഖം അകറ്റാനാണ് തൈകൾ നട്ട് പ്രകൃതിയെ ഉപാസിക്കാൻ ഇരുവരും തീരുമാനിച്ചത്. പത്തു പേരാൽ തൈകൾ നട്ടായിരുന്നു തുടക്കം. തൊട്ടടുത്ത വർഷം പതിനഞ്ച് തൈകൾ. മൂന്നാം വർഷം ഇരുപത്. പ്രയാണം 385 ആൽമരങ്ങളും മറ്റനേകം വൃക്ഷങ്ങളുമായി പന്തലിച്ചു വളർന്നിരിക്കുന്നു.
പ്ലാവും മാവും മരുതും പൂവാകയും കണിക്കൊന്നയും ചെന്പകവുമൊക്കെയായി ആയിരക്കണക്കിന് മരങ്ങൾ ഇവരുടേതായി പാതയോരങ്ങളിലുണ്ട്. 1991ൽ ചിക്കയ്യയുടെ വിയോഗത്തിൽ തളരാതെ താങ്ങിനിർത്തിയത് ഈ മരങ്ങളുടെ തണലായിരുന്നു.
തിമ്മക്കയും ചിക്കയ്യയും കുടൂരിൽ നാല് കിലോമീറ്റർ ദൂരത്തിൽ തുടങ്ങിയ നടീൽപ്രയാണം അൻപതു കിലോമീറ്ററിലേക്ക് നീണ്ടു. മഴക്കാലത്താണ് തൈകൾ നടും. വേനലിനു മുൻപു ചുവടുപിടിക്കും. നടുന്നതിനേക്കാൾ തൈകൾ പരിപാലിക്കുന്നതിൽ കാണിച്ച ജാഗ്രതയായിരുന്നു പ്രധാനം.
തൈകൾക്ക് വേലിയും മറയും കെട്ടി ചുറ്റും മുൾചെടികൾ നട്ട് അവയെ സംരക്ഷിച്ചു. ആ സഹനത്തെക്കുറിച്ചു തിക്കമ്മ പറയുന്നതിങ്ങനെ. “ വേനലിൽ തൈകൾ നനയ്ക്കുകയെന്നത് ഏറെ ക്ലേശകരമായിരുന്നു. നാലു മൈൽവരെ നടന്നു വെള്ളം ചുമന്നെത്തിച്ചാണ് ഇവയെ നനച്ചുപോന്നത്. തലയിൽ ഒരു കലവും മറുകൈയിൽ മറ്റൊരു കലവും നിറച്ചായിരുന്നു നടപ്പ്.’’
ആ തൈകളേറെയും കൂറ്റൻ മരങ്ങളായി തലമുറകൾക്ക് തണലും ഫലവും സമ്മാനിക്കുന്നു. ഈ പച്ചപ്പ് ഇന്നൊരു വിശ്രകേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമാണ്. മരങ്ങളുടെ കാവലാളായ തിക്കമ്മയ്ക്ക് സാലുമരുദു എന്ന വിശേഷണം നൽകിയത് ദേശവാസികളാണ്. കന്നടയിൽ സാലു മരുദു എന്നാൽ മരങ്ങളുടെ നിരയെന്നാണ് അർത്ഥം. നയാപൈസ പ്രതിഫലം ആഗ്രഹിക്കാതെ തലമുറകളുടെ കരുതലിനും പ്രകൃതിയുടെ പോഷണത്തിനുമായി ചെയ്ത സേവനങ്ങൾക്ക് 2019ൽ രാഷ്ട്രം പത്മശ്രീ നൽകി തിക്കമ്മയെ ആദരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ വിശിഷ്ട വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ ആവേശത്തോടെയാണ് തിക്കമ്മയെ സദസ് ആനയിച്ചത്. പുരസ്കാരം സമർപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന്റെ ശിരസിൽ കൈവച്ച് അനുഗ്രഹിക്കാൻ തിക്കമ്മയോട് അഭ്യർഥിച്ചതും അനുഗ്രഹം വാങ്ങിയതും പുതുമയായി.
“തന്നോടൊപ്പം ഇത്രയേറെ മരങ്ങളെ പരിപാലിചക്കാൻ ത്യാഗം ചെയ്ത ചിക്കയ്യ ജീവിച്ചിരിക്കെ ഒരു ബഹുമതിയും ആരും സമ്മാനിച്ചില്ല. അദ്ദേഹത്തിന്റെ മരണശേഷമാണ് അംഗീകാരങ്ങൾ വന്നുതുടങ്ങിയത്. അതിനാൽ ലഭിച്ച എല്ലാ ബഹുമതികളും ഭർത്താവിനും തുല്യമായി അവകാശപ്പെട്ടതാണ്.” തിക്കമ്മ പറയുന്നു.
കർണാടക സെൻട്രൽ യൂണിവേഴ്സിറ്റി 2020ൽ സമ്മാനിച്ച ഡിലിറ്റ് ഉൾപ്പെടെ നൂറിലേറെ ആദരവുകളാണ് വൃക്ഷങ്ങളുടെ കാവലാളെത്തേടിയെത്തിയത്.1995ൽ നാഷണൽ സിറ്റിസണ്സ് അവാർഡ്, 1997ൽ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് തുടങ്ങിയവ ഇതിൽപ്പെടുന്നു. തിമ്മക്കയുടെ ജീവിതവഴികളെ അടിസ്ഥാനമാക്കി ഇറങ്ങിയ സിനിമ ഏറെ ശ്രദ്ധേയമായി. ഭർത്താവിന്റെ ഓർമയ്ക്ക് ഗ്രാമത്തിൽ ഒരു ആശുപത്രി സ്ഥാപിക്കുകയാണ് തിക്കമ്മയുടെ ശേഷിക്കുന്ന ആഗ്രഹം.
2019ൽ ദേശീയപാത വിപുലീകരണത്തിന്റെ ഭാഗമായി ബാഗെപ്പള്ളി-ഹാലഗുരു റോഡിലെ തന്റെ ആൽമരങ്ങൾ വെട്ടിമാറ്റാനുള്ള നീക്കത്തെ ഇവർ വീറോടെ ചെറുത്തു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെയും സന്ദർശിച്ച് നിവേദനം നൽകി.
മരം മുറിച്ചാൽ പ്രതിഷേധത്തിലേക്കും സത്യഗ്രഹത്തിലേക്കും നീങ്ങുമെന്ന ഇവരുടെ നിലപാട് ദേശീയ മാധ്യമങ്ങളിൽ ഇടംനേടിയതോടെ ആൽമരങ്ങളുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്.
പരിസ്ഥിതി സംരക്ഷണത്തിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചൊന്നും അറിയില്ലെങ്കിലും മരം വളർത്തുകയെന്നത് കരുതലും പുണ്യവുമാണെന്ന തിരിച്ചറിവ് തിക്കമ്മയ്ക്കുണ്ട്.
ഡോ. ലിജിമോൾ പി. ജേക്കബ്
തിക്കമ്മ...മരങ്ങളുടെ അമ്മ
11:34 PM Nov 12, 2022 | Deepika.com