മോർച്ചറികൾക്കു മുന്നിലും അത്യാഹിതവിഭാഗത്തിലും ദിവസവും കാണാനിടയാകുന്ന ഉറ്റവരുടെ നിലവിളികളിൽ ആരാണ് വിതുന്പിപ്പോകാത്തത്. ദിവസവും നാലും അഞ്ചും യുവാക്കളുടെ ജീവനാണ് ഓരോ ജില്ലയിലും ബൈക്കപകടങ്ങളിൽ പൊലിയുന്നത്.
ആറ്റുനോറ്റുണ്ടായ ഏക മകൻ ബൈക്കപകടത്തിൽ അതിദാരുണമായി മരിച്ചതോടെ ഹൃദയം തകർന്നുപോയ മാതാപിതാക്കൾ. നുറുങ്ങുന്ന വേദനയിൽ കണ്ണീർതോരാത്ത ഉറക്കമില്ലാത്ത രാത്രികൾ. തങ്ങൾ അനാഥരായെന്നും ആശ്വസിക്കാൻ ബാക്കിയൊന്നുമില്ലെന്നുമുള്ള വിലാപത്തോടെയാണ് ആ അച്ഛനും അമ്മയും എനിക്കു മുന്നിലെത്തിയത്.
വലിയ പ്രതീക്ഷയോടെ വളർത്തിയ മകനെ നന്നായി പഠിപ്പിച്ച് എൻജിനിയറിംഗ് കോളജിലേക്ക് അയച്ചതാണ്. അവന്റെ ആഗ്രഹം പോലെ പുത്തൻ ബൈക്കും സമ്മാനിച്ചു. കോളജിനു സമീപം റോഡിൽ കൂട്ടുകാർക്കൊപ്പം ബൈക്ക് ഓട്ട മത്സരം നടത്തിയതിനിടയിൽ ലോറിക്കടിയിൽപ്പെട്ടായിരുന്നു മരണം.
ഉന്നത നിലയിൽ മകനെത്തണമെന്നതായിരുന്നു അച്ഛനമ്മമാരുടെ സ്വപ്നമെങ്കിലും വിധി അപ്രതീക്ഷിതമായ തകർച്ചയും തീരാനഷ്ടവുമാണ് സമ്മാനിച്ചത്. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ നീറുന്ന മനസോടെ അവരുടെ വിതുന്പലിനു മുന്നിലിരിക്കുന്പോൾ ബൈക്കപകടങ്ങളിൽ മക്കളെ നഷ്ടമായ നിരവധി അച്ഛനമ്മമാരുടെ നരകതുല്യമായ ജീവിതം ഓർമയിലൂടെ കടന്നുപോയി.
മോർച്ചറികൾക്കു മുന്നിലും അത്യാഹിതവിഭാഗത്തിലും ദിവസവും കാണാനിടയാകുന്ന ഉറ്റവരുടെ നിലവിളികളിൽ ആരാണ് വിതുന്പിപ്പോകാത്തത്. ദിവസവും നാലും അഞ്ചും യുവാക്കളുടെ ജീവനാണ് ഓരോ ജില്ലയിലും ബൈക്കപകടങ്ങളിൽ പൊലിയുന്നത്.
തലയും നെഞ്ചും തകർന്നു മരിക്കുന്ന ഇവരിലേറെപ്പേരും ചെറുപ്പക്കാരും അവിവാഹിതരും വീട്ടിലെ ഏക മകനുമായിരിക്കും. വിവാഹിതനെങ്കിൽ ഭാര്യയും ഒന്നുരണ്ടു കുഞ്ഞുങ്ങളുമാണ് ഈ ദുരന്തത്തോടെ ആശ്രയമില്ലാത്തവരായി മാറുന്നത്. കരുതലാകേണ്ട മകനെ അകാലത്തിൽ നഷ്്ടമാകുന്നതോടെ മാതാപിതാക്കളും അനാഥരായി മാറും.
ചെറുപ്പക്കാരുടെ മിന്നൽവേഗത്തിലുള്ള ബൈക്ക് ഓട്ടത്തെ മരണപ്പാച്ചിലെന്നാണ് വിശേഷിപ്പിക്കേണ്ടത്. അകാലമരണത്തിനിരയാകുന്നവരേറെയും ലഹരിക്ക് അടിമയാണെന്നകൂടി തിരിച്ചറിയുന്പോഴാണ് കാലത്തിന്റെ തലതിരിഞ്ഞ പോക്കിനെ പഴിച്ചുപോവുക.
റോഡുകളുടെ പരിമിതിയും എതിരേ വരുന്ന വാഹനങ്ങളുടെ അമിതവേഗവും സ്വന്തം സുരക്ഷയുമൊന്നും നോക്കാതെയുള്ള പാച്ചിലിൽ എത്രയോ പേരാണ് അപകടത്തിൽപ്പെടുന്നത്. വീട്ടിൽ കാത്തിരിക്കുന്നവരെ ഓർത്തെങ്കിലും നിലവിട്ട പാച്ചിലുകാർ വേഗനിയന്ത്രണവും ശ്രദ്ധയും പാലിച്ചിരുന്നെങ്കിൽ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ മുറിവ്, ഒടിവ്, ചതവുകാർ കിടക്കുന്ന വാർഡുകളിലൂടെ കയറിയിറങ്ങിയാൽ നിരവധി ചെറുപ്പക്കാർ വേദനയിൽ പുളയുന്നതു കാണേണ്ടിവരും. ലഹരിയുടെയും അമിതവേഗത്തിന്റെയും അടിമകളായി അപകടങ്ങളിൽപ്പെട്ടവരാണ്. ലഹരിയുടെ അടിമകളായി, ഹെൽമറ്റ് ധരിക്കാതെ അലക്ഷ്യമായി വാഹനം ഓടിച്ച് ദുരന്തം വരുത്തിവയ്ക്കുന്നവരെക്കുറിച്ച് എന്തുപറയാൻ.
യൗവനത്തിന്റെ ചോരത്തിളപ്പിൽ സാഹസിക യജ്ഞമാണ് ബൈക്ക് റേസ്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വലിയ വിലയുള്ള ബൈക്കിൽ അരോചകമായ ശബ്ദം മുഴക്കിയുള്ള പാച്ചിൽകൊണ്ട് കാര്യമായ നേട്ടമൊന്നുമില്ല.
സഹപാഠികൾക്കും സമൂഹത്തിനും മുന്നിൽ കാണിക്കുന്ന ഇത്തരം അഭ്യാസം പലരുടെയും ജീവിതം തകർക്കുന്നു, കുടുംബത്തിന്റെ പ്രതീക്ഷകളെ തളർത്തുന്നു. തല തകർന്നും ചലനശേഷി നഷ്ടപ്പെട്ടും കിടപ്പിലായിപ്പോയ നിരവധി ചെറുപ്പക്കാരെ എനിക്ക് അടുത്തറിയാം.
ആശുപത്രികൾ കയറിയിറങ്ങി അവസാനം വീടു വിറ്റുവരെ ചികിത്സിച്ചിട്ടും രക്ഷയില്ലാതെ വാടകവീട്ടിൽ അഭയം തേടിയവരെയും കാണാനിടയായിട്ടുണ്ട്. എഴുന്നേൽക്കാനോ ഇരിക്കാനോ നടക്കാനോ സാധിക്കാതെ ഒരേ കിടക്കയിൽ ജീവിതം ഹോമിക്കേണ്ടി വരുന്നവരുടെ നിസഹായത. ഒരു നിമിഷത്തെ അത്യാവേശം ഒരു ആയുസിനെത്തന്നെ തകർത്തുകളയുന്നു.
യൗവനം പ്രതീക്ഷയുടെയും സ്വപ്നങ്ങളുടേതുമാണ്. ചോരത്തിളപ്പിന്റെ പ്രായത്തിൽ കഴിവ് പ്രകടിപ്പിക്കേണ്ടത് വാഹനം മിന്നൽവേഗത്തിൽ പായിച്ചല്ല, മറിച്ച് സുരക്ഷ ഉറപ്പാക്കിയാണ്. അനുവദനീയമായ വേഗത്തിൽ തന്റെയും സഹയാത്രക്കാരന്റെയും സുരക്ഷ ഉറപ്പാക്കി ആത്മസംയമനത്തോടെ വാഹനങ്ങൾ ഓടിക്കാൻ ചെറുപ്പക്കാർക്ക് കഴിഞ്ഞിരുന്നെങ്കിൽ.
ഈ മരണപ്പാച്ചിൽ ആർക്കുവേണ്ടി ?
11:29 PM Nov 05, 2022 | Deepika.com