സാഹിത്യം മലയാള സിനിമാ രംഗത്ത് ഇടംപിടിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എം. മുകുന്ദന്റെ ചെറുകഥ ‘ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ’ സിനിമാരൂപത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നു. ഹരികുമാർ സംവിധാനം ചെയ്ത ചിത്രം ഇന്നത്തെ സമൂഹത്തിന്റെ കഥയാണ് പറയുന്നത്. മമ്മൂട്ടി നായകനായി എത്തി സുകൃതം ഒരുക്കി പ്രേക്ഷകരുടെ ഇഷ്ടം നേടിയ സംവിധായകനാണ് ഹരികുമാർ. ഇടവേളയ്ക്കു ശേഷം തന്റെ പുതിയ സിനിമയുമായി എത്തുന്പോൾ ഹരികുമാറിന്റെ വാക്കുകളിലൂടെ....
സാഹിത്യത്തിൽ നിന്നു സിനിമ
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം. മുകുന്ദന്റെ കഥ വായിച്ചപ്പോൾതന്നെ അതിൽ രസകരമായ സിനിമയ്ക്കുള്ള സാധ്യതയുണ്ടെന്നു തോന്നിയിരുന്നു. എം. മുകുന്ദനുമായി വളരെ നാളത്തെ അടുപ്പമുണ്ടായിരുന്നതിനാൽ ഫോണ് ചെയ്താണ് അദ്ദേഹത്തോട് സിനിമ ചെയ്യുന്ന സാധ്യതയെക്കുറിച്ച് പറയുന്നത്. ഇതേ ആവശ്യവുമായി ഒന്നു രണ്ടു സംവിധായകർ വിളിച്ചിരുന്നുവെന്നും അതിനെക്കുറിച്ച് ആലോചിക്കാമെന്നും മുകുന്ദൻ പറഞ്ഞതിനെത്തുടർന്ന് മാഹിയിലെത്തി അദ്ദേഹത്തെ നേരിൽ കണ്ടു. സിനിമ ഞാൻ ചെയ്യാമെന്നുള്ള തീരുമാനം എത്തിയപ്പോൾ തിരക്കഥ ആരെഴുതും എന്ന ആലോചന വന്നു.
തിരക്കഥ ഞാൻ തന്നെ എഴുതാനോ അല്ലെങ്കിൽ മറ്റാളെക്കൊണ്ട് എഴുതിക്കാനോ അദ്ദേഹം പറഞ്ഞു. കഥ നടക്കുന്ന പശ്ചാത്തലം ചെറുകഥയിൽ പറയുന്നില്ല. അത് എവിടെയും നടക്കാവുന്ന ഒരു കഥയാണെന്നതിനാൽ മാഹിയുടെ പശ്ചാത്തലത്തിൽതന്നെ എഴുതുന്നതാവും നല്ലതെന്ന് ഞാൻ പറഞ്ഞു. അങ്ങനെയെങ്കിൽ മുകുന്ദൻതന്നെ എഴുതിയാൻ മതിയെന്നായി ഞാൻ. അദ്ദേഹം സിനിമാ തിരക്കഥ മുന്പ് എഴുതിയിട്ടില്ലെങ്കിലും ഞാൻ അദ്ദേഹത്തെക്കൊണ്ട് നിർബന്ധിച്ച് എഴുതിക്കുകയായിരുന്നു. 95 ദിവസത്തോളം എഴുത്തുമായി ബന്ധപ്പെട്ട് ഞാനും മുകുന്ദനും ഒരുമിച്ചുണ്ടായിരുന്നു. ഞങ്ങളുടെ സൗഹൃദമാണ് സിനിമ സാധ്യമാക്കിയത്.
ആൻ ആഗസ്റ്റിനും സുരാജും
ചിത്രത്തിന്റെ ആദ്യചർച്ച നടക്കുന്ന സമയത്ത് താരമൂല്യമില്ലാത്ത ഒരു നടനായിരുന്നു എനിക്കു വേണ്ടത്. അങ്ങനെയാണ് ക്യാരക്ടർ റോളുകളിലുണ്ടായിരുന്ന സുരാജിലേക്കെത്തുന്നത്. ഇപ്പോൾ കാണുന്ന നായക പരിവേഷം അന്നു സുരാജിനുണ്ടായിരുന്നില്ല. എന്നാൽ, ഷൂട്ടിംഗ് തുടങ്ങിയപ്പോഴേക്കും സുരാജ് താരമൂല്യമുള്ള നായകനായി മാറിയിരുന്നു. ഇപ്പോഴത്തെ പ്രശസ്തിയുണ്ടായിന്നെങ്കിൽ സജീവൻ എന്ന കഥാപാത്രത്തിലേക്ക് താങ്കളെ പരിഗണിക്കുകയില്ലായിരുന്നുവെന്ന് ഷൂട്ടിംഗ്വേളയിൽ സുരാജിനോടുതന്നെ ഞാൻ പറഞ്ഞിരുന്നു.
കാരണം അലസനും മടിയനുമായ ഒരു കഥാപാത്രമാണ് സജീവൻ. അപ്പോൾ ഹീറോ പരിവേഷമുള്ള ഒരു താരം അതിന് യോജിക്കില്ല. ശരിക്കും സുരാജ് ആ കഥാപാത്രമായി വിസ്മയിപ്പിക്കുകയായിരുന്നു. സിനിമയുടെ ചർച്ചകൾ ആരംഭിച്ച സമയത്ത് മലയാളത്തിലെ താരമൂല്യമുള്ള ഒരു യുവനടൻ എന്നെ വിളിച്ച് ആ കഥാപാത്രം ചെയ്യാൻ താത്പര്യമുണ്ടെന്നു പറഞ്ഞു. ചിത്രം മാർക്കറ്റ് ചെയ്യാൻ അതു സഹായിക്കുമെങ്കിലും അത്തരം ഹീറോയിസമുള്ള ഒരു നടൻ ആ കഥാപാത്രത്തിലേക്കു പറ്റുകയില്ലെന്ന് എനിക്കു തോന്നി. വളരെ സ്നേഹപൂർവം അദ്ദേഹത്തോട് കാര്യങ്ങൾ പറയുകയും പിന്നീട് സുരാജിലേക്ക് എത്തിക്കുകയായിരുന്നു.
സമീപകാലത്ത് സീരിയസ് റോളിൽ മാത്രം ഒതുങ്ങിയ സുരാജിനെ ഹ്യൂമറസായും റൊമാന്റിക്കായും വളരെ ലാളിത്യത്തോടെയാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. രാധിക എന്ന നായികാകഥാപാത്രത്തിലേക്കാണ് കുറേയേറെ അന്വേഷണം നടത്തിയത്. വളരെ പെർഫോമൻസിന് ഇടമുള്ള കഥാപാത്രമാണ് രാധിക.
പല പേരുകളിലൂടെ ആലോചന നടക്കുന്ന സമയത്താണ് ആൻ അഗസ്റ്റിൻ സിനിമയിലേക്കു തിരിച്ചുവരുന്നതായി വാർത്ത കേൾക്കുന്നത്. അങ്ങനെയാണ് ആനിനെ ഫോണിൽ ബന്ധപ്പെടുന്നത്. ബംഗളുരുവിൽനിന്ന് ആൻ കേരളത്തിലെത്തി നേരിട്ടുകണ്ട് ചർച്ച ചെയ്യുയായിരുന്നു. അവിടെനിന്നും ആൻ രാധികയായി മാറുകയായിരുന്നു. അത്രമാത്രം മികച്ചതാക്കി രാധികയെ അവർ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.
എം മുകുന്ദന്റെ എഴുത്ത്
ചെറുകഥയിൽ സ്ത്രീ കഥാപാത്രത്തിനു പ്രധാന്യം കൂടുതലെങ്കിലും സിനിമയിൽ സജീവനും രാധികയ്ക്കും ഒരു പോലെ പ്രധാന്യം നൽകിയാണ് തിരക്കഥയൊരുക്കിയത്. സ്ത്രീശാക്തികരണമാണ് കഥയുടെ കാതൽ. ഇന്നും മലയാള സാഹിത്യത്തിൽ നിറഞ്ഞു നിൽക്കുന്നത് കാലത്തിനനുസരിച്ച് അദ്ദേഹം എഴുത്തിൽ കൊണ്ടുവരുന്ന നവീകരണമാണ്. അതുകൊണ്ടുതന്നെ ഈ കഥ എല്ലാ കാലത്തും പ്രസക്തവുമാണ്.
ഓട്ടോ റിക്ഷക്കാരന്റെ ഭാര്യയിലും അദ്ദേഹത്തിന്റെ സ്വയം നവീകരണം കാണാനാകും. അതു സിനിമയായപ്പോൾ ഇന്നിന്റെ കഥയായി മാറുന്നു. അര മണിക്കൂറുള്ള ചെറുകഥയെ രണ്ടര മണിക്കൂറുള്ള സിനിമയാക്കി മാറ്റുന്നതിനുള്ള ചർച്ചകളും പുതിയ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ഉൾക്കൊള്ളിക്കുന്നതുമൊക്കെയായിരുന്നു ഞങ്ങളുടെ തിരക്കഥാ രൂപീകരണം. ചെറുകഥ തീരുന്നിടത്തുനിന്നും സിനിമയിൽ കഥാസന്ദർഭം വീണ്ടും തുടരുകയാണ്. കഥയിലില്ലാത്തതും എന്നാൽ മാഹിയിൽ പരിചിതവുമായ പുതിയ കഥാപാത്രങ്ങളെ സിനിമയിലേക്കു പ്രതിഷ്ഠിച്ചു.
മികച്ച കൂട്ടുകെട്ടിനൊപ്പം
ചിത്രീകരണം തുടങ്ങി ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും സുരാജും ആനും സജീവനും രാധികയുമായി മാറിയിരുന്നു. അതുകൊണ്ടുതന്നെ പിന്നീട് വളരെ വേഗം ഷൂട്ടിംഗ് പൂർത്തിയാക്കാൻ സാധിച്ചു. കഥാഗതിയിൽ വന്നുപോകുന്ന ഓരോ ചെറിയ കഥാപാത്രത്തിനുവേണ്ടിയും വളരെ കൃത്യമായി തെരഞ്ഞെടുപ്പുണ്ടായിരുന്നു. ചിത്രത്തിൽ ഏറെ കൗതുകമുള്ള കഥാപാത്രമാണ് ഫ്രഞ്ച് വാസു. കഥാനായകൻ സജീവന്റെ അമ്മാവനായി എത്തുന്ന കഥാപാത്രത്തെ ജനാർദനനാണ് അവതരിപ്പിക്കുന്നത്. ഒൗസേച്ചന്റെതാണ് സംഗീതം. അഴകപ്പനാണ് ഛായാഗ്രഹണം. അയൂബ് ഖാൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ഇവരൊക്കെ എനിക്കൊപ്പം ആദ്യമായി ഒന്നിച്ചു പ്രവർത്തിക്കുകയായിരുന്നു.
ഈ കാലത്തിന്റെ കഥ
എം. മുകുന്ദന്റെ കഥകളിലൂടെ കേട്ട മാഹിയും മയ്യഴിപ്പുഴയും അവിടെയുള്ളവരുടെ ജീവിതവും ജീവിത സംസ്കാരവും ചിത്രത്തിൽ എത്തുന്നുണ്ട്. ശരിക്കും ഓട്ടോറിക്ഷക്കാരുടെ ജീവിതമാണ് കഥ പറയുന്നതെങ്കിലും ഇന്നത്തെ യുവതീയുവാക്കളുടെ പ്രതീകമായി മാറുകയാണ് രാധികയും സജീവനും.
സിനിമയുടെ പ്രീമിയർ ഷോ കണ്ടതിനുശേഷം വളരെ സന്തോഷത്തോടെ എം. മുകുന്ദൻ എന്നെ വന്ന് ആശ്ലേഷിച്ചത് മറക്കാനാവാത്ത മുഹൂർത്തമാണ്. ഞാൻ പഠിക്കുന്ന സമയത്താണ് ആദ്യമായി എം. മുകുന്ദന്റെ കഥകൾ വായിക്കുന്നത്. പിന്നീട് അദ്ദേഹത്തിനോട് എന്നും ആരാധനയുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം വർക്കു ചെയ്യാൻ സാധിച്ചത് എന്നും ഓർക്കുന്ന നിമിഷങ്ങളാണ്.
സിനിമയാണ് ജീവിതം
സുകൃതത്തിന്റെ ക്ലൈമാക്സ് അണിയിച്ചൊരുക്കിയിരിക്കുന്നതിനെക്കുറിച്ച് എന്നോട് പലരും പറയാറുണ്ട്. അത്തരത്തിൽ വളരെ കാവ്യാത്മകമായ ഒരു അവസാനമാണ് ഈ ചിത്രത്തിലുമുള്ളത്. ഈ കാലഘട്ടത്തിലും മനുഷ്യനിൽ നന്മ വറ്റിപ്പോയിട്ടില്ലെന്നുള്ള ചിന്ത ചിത്രം പകരുന്നുണ്ട്. സന്ദേശം പറയാൻ വേണ്ടിയല്ല, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർക്കൊപ്പം കഥാപാത്രങ്ങളും അവരുടെ വീട്ടിലേക്കു പോകുന്നതാകണം എന്നാണ് ചിന്തിക്കുന്നത്.
ഒരു വിഷയം രൂപപ്പെടുകയും പിന്നീടത് കഥയായും തിരക്കഥയായും മാറി സിനിമാ രൂപത്തിലെത്തി തിയറ്ററിലെത്തുന്നവരെ അത് ആസ്വദിച്ച് ചെയ്യുകയാണ് ഞാൻ. അതുകൊണ്ടുതന്നെ തിടുക്കപ്പെട്ട് സിനിമ ചെയ്യേണ്ടതായി തോന്നിയിട്ടില്ല. സ്വപ്നം കണ്ടിരുന്നിടത്തുനിന്നും സർക്കാർ ജോലി ഉപേഷിച്ച് സിനിമകൾ ചെയ്യാൻ ഇറങ്ങിത്തിരിച്ചതാണ് ഞാൻ. അവിടെനിന്നും ഇത്രയും സിനിമകൾ ചെയ്യാനും ജീവിതം തന്നെ സിനിമയോട് ചേർന്നു പോകാനും കഴിഞ്ഞത് ഭാഗ്യമായി കാണുന്നു.
ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ ഇന്നിന്റെ കഥ: ഹരികുമാർ
03:35 AM Oct 30, 2022 | Deepika.com