വിവിധ ദേശങ്ങളിൽനിന്ന് മാന്തോപ്പ് കാണാനെത്തുന്നവരെയെല്ലാം ഇദ്ദേഹം വീട്ടിലേക്ക് സ്വീകരിച്ചാനയിക്കും. മാവുകൃഷിയിൽ വിസ്മയം സൃഷ്ടിച്ചതിൽ പദ്മശ്രീ സമ്മാനിച്ചു രാജ്യം ആദരിച്ച വിഖ്യാത കർഷകനു മുന്നിലാണ് നാം എത്തിയിരിക്കുന്നത്. പേര് ഹാജി കലിമുള്ള ഖാൻ. മാംഗോ മാൻ ഓഫ് ഇന്ത്യ എന്നാണ് ഇദ്ദേഹത്തിന്റെ വിശേഷണം.
ദീപാവലി കഴിഞ്ഞാലുടൻ മഞ്ഞുകാലം വരാൻ കാത്തിരിക്കുകയാണ് ലഖ്നൗവിലെ റോഡുകൾ. കൊടുംചൂട് പിൻമാറുന്നതോടെ റോഡുകളിലെ പൊടിയടങ്ങും. ഒപ്പം മരങ്ങൾ പൂവിടും. വൈകാതെ ഫലം ചൂടും. ഉത്തർ പ്രദേശിലെ ലഖ്നൗവിൽനിന്ന് ഏറെ അകലെയല്ലാത്ത മലിഹാബാദിൽ ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു മാവിൻതോപ്പുണ്ട്. അടുത്തയാഴ്ചയോടെ തോട്ടത്തിൽ മാവുകൾ നിറയെ പൂവിട്ടുതുടങ്ങും. കണ്ണിമാങ്ങ മുതൽ മാന്പഴക്കാലം വരെ ഈ തോട്ടത്തിൽ സന്ദർശകരുടെ നിര മുറിയാറില്ല.
വീടിന്റെ ഗേറ്റിനു മുന്നിൽ സന്ദർശകരെ കാത്ത് മാവുകളെ ആഴത്തിൽ അറിയുന്ന വയോധികനായ ഒരു കർഷകൻ തൂവെള്ള കുർത്തയും പൈജാമയും അണിഞ്ഞു പുഞ്ചിരിതൂകി അതിഥികളെ കാത്തു നിൽക്കുന്നുണ്ടാകും. വിവിധ ദേശങ്ങളിൽനിന്ന് മാന്തോപ്പ് കാണാനെത്തുന്നവരെ ഇദ്ദേഹം വീട്ടിലേക്ക് സ്വീകരിച്ചാനയിക്കും. മാവുകൃഷിയിൽ വിസ്മയം സൃഷ്ടിച്ചതിന് പദ്മശ്രീ സമ്മാനിച്ച് രാജ്യം ആദരിച്ച വിഖ്യാത കർഷകനു മുന്നിലാണ് നാം എത്തിയിരിക്കുന്നത്. പേര് ഹാജി കലിമുള്ള ഖാൻ. മാംഗോ മാൻ ഓഫ് ഇന്ത്യ എന്നാണ് ഇദ്ദേഹത്തിന്റെ വിശേഷണം.
മാവുകളെക്കുറിച്ച് അറിയാനും മാന്തോപ്പ് കാണാനും മാന്പഴം വാങ്ങാനും വരുംമാസങ്ങളിൽ ഇവിടെ വലിയ തിരക്കുണ്ടാകും.
മാർച്ചിലോ ഏപ്രിലിലോ ഒക്കെയാണ് ചെല്ലുന്നതെങ്കിൽ കലിമുള്ള മധുരവും മണവുമുള്ള ഒരു സമ്മാനം കൈയിൽ നൽകിയാവും സന്ദർശകരെ സ്വീകരിക്കുക. അൽപം നിമിഷം മുൻപ് തന്റെ മാന്തോപ്പിൽനിന്നു പറിച്ചു കറ ഞെട്ടിൽ ഉണങ്ങിത്തുടങ്ങിയിട്ടില്ലാത്ത മാന്പഴമാവും സമ്മാനം. അതേറ്റു വാങ്ങുന്നവർ സമ്മാനത്തിന്റെ വലുപ്പവും തൂക്കവും കണ്ട് ആദ്യമൊന്ന് അന്പരന്നേക്കാം. ഒരു കിലോയിലേറെ തൂക്കമുള്ളതാവാം ആ മാന്പഴം.
മലയാളിയുടെ ഓർമകളിലെ മാന്പഴക്കാലങ്ങളിൽ രുചിപരിചയമുള്ള കോമാങ്ങയോ മൈലാപ്പൂവോ കിളിച്ചുണ്ടനോ ഒന്നുമായിരിക്കില്ല ഇത്. ഓറഞ്ചോ ചുവപ്പോ സ്വർണമോ നിറവും വശ്യമായ സുഗന്ധവുമുള്ള പൊണ്ണൻ മാന്പഴം സമ്മാനിച്ചശേഷം കലിമുള്ള ഖാൻ നിങ്ങൾ ഈ ഇനം മുൻപ് കണ്ടിട്ടുണ്ടോ, ഇതിന്റെ പേരറിയുമോ എന്നൊക്കെ ചോദിക്കും. ആദ്യമായാണ് ഇത്തരമൊരു ഇനം കാണുന്നതെന്ന് പറഞ്ഞാലുടൻ കലിമുള്ള പറയും. ഇതിന്റെ പേര് ഐശ്വര്യ റായി. അതല്ലെങ്കിൽ അനാർക്കലി. അതുമല്ലെങ്കിൽ സച്ചിൻ തെണ്ടുൽക്കർ....
കൈയിൽ കിട്ടിയ മാന്പഴത്തിലേക്ക് അറിയാതെ ഒന്നുകൂടി നോക്കി മണം ആസ്വദിച്ചശേഷം ആരും ചോദിച്ചുപോകും. ഐശ്വര്യ റായി, സച്ചിൻ തുടങ്ങിയ പേരുകളിലും മാങ്ങയോ? ഇതുതന്നെയാണ് ലോകമെന്പാടും പേരുകേട്ട ഈ മാംഗോമാന്റെ മാന്തോപ്പിലെ വിശേഷം.
തോട്ടത്തിലൂടെ നമ്മെ ആനയിക്കുന്പോൾ ഓരോ മാവിലേക്കും ഓരോ ഇനം മാങ്ങയിലേക്കും വിരൽചൂണ്ടി ഈ കർഷകൻ ഓരോ ചുവടിന്റെയും ശിഖരത്തിന്റെയും വിശേഷങ്ങൾ പറഞ്ഞുകേൾപ്പിക്കും. ഒരു മാവിലെ ഓരോ ശിഖരവും ഓരോ ഇനമായിരിക്കും. അതായത് ഒരു മരത്തിൽ പത്തും അതിലേറെ ഇനങ്ങൾ. വിവിധ ദേശങ്ങളിലെ മാവിനങ്ങൾ ഗ്രാഫ്റ്റ് ചെയ്തും ബഡ്ഡ് ചെയ്തുമൊക്കെ പുതിയ ഇനങ്ങളെ സൃഷ്ടിക്കുകയാണ് ഇദ്ദേഹം.
നരച്ച തൂവെള്ള താടിയിലേക്കും ചുളിവുവീണ മുഖത്തേക്കും ആകാംക്ഷയോടെ നോക്കിയിരിക്കുന്പോൾ കലിമുള്ള എന്തോ ഒരു വിശേഷകഥ പറയാനുള്ളതയാറെടുപ്പിലാണെന്നു തോന്നിയേക്കാം. ഈ പ്രായത്തിലും ഹാജിയുടെ കണ്ണുകളിൽ തിളങ്ങുന്നതും നാവിലൂടെ വരുന്നതും ഒരപൂർവ പ്രണയത്തിന്റെ കഥയായിരിക്കും. അതായത് താൻ നട്ടുവളർത്തി ഇനം പെരുകിച്ചെടുത്ത ഒരു മാവിനോടുള്ള പ്രണയവും അതിൽ വിരിഞ്ഞ വിവിധയിനം മാങ്ങയോടുള്ള കരുതലുമായിരിക്കും അതിന്റെ ഉള്ളടക്കം.
മാവുകളുടെ കാമുകൻ എന്ന് പലരും കലിമുള്ളയെ കളിയാക്കി പറയാറുണ്ട്. അത് ശരിവച്ചുകൊണ്ട് ഇദ്ദേഹം പറയും; ആഷിക്ക് ഭി മേം, മസ്ഹൂക്ക് ഭി മേം ( ഞാനാണ് പ്രണയിക്കുന്നത്, പ്രണയമേറ്റുവാങ്ങുന്നതും ഞാൻ തന്നെ).
1987ലാണ് കലിമുള്ള ഖാന്റെ മാവ്, മാന്പഴ പ്രണയം തുടങ്ങുന്നത്. 120 വർഷം പ്രായമായ മാവുമുത്തശ്ശിയായിരുന്നു ആ കാമുകി. 35 വർഷം ആ മാവുമായി ഉണ്ടായ അടുപ്പത്തിന്റെ ഫലമായി ഇതിൽ മുന്നൂറിലധികം മാവിനങ്ങളെ ചേർത്തുപിടിപ്പിച്ചു എന്നതാണ് മധുരഫലം. ഈ കൂറ്റൻ മാവിനെ കെട്ടിപ്പുണർന്ന് കലിമുള്ള പറഞ്ഞുതരും ഇതിൽ വിരിയുന്ന മുന്നൂറിനം മാങ്ങകളെപ്പറ്റി!
വർഷങ്ങൾക്കു മുൻപ് ജീവിതമാർഗം തേടി മലിഹാബാദിൽ വന്നതാണ് കലിമുള്ളഖാന്റെ മുതുമുത്തച്ഛൻ. പിന്നീട് ഖാൻ കുടുംബത്തിന്റെ തറവാടു സ്വത്തായി മാറിയ പച്ചവിരിച്ചു നിൽക്കുന്ന മാന്തോപ്പിനുള്ളിൽ അദ്ദേഹം ആദ്യത്തെ വീടൊരുക്കി. 1940 ൽ ഏഴാം ക്ലാസ് പരീക്ഷ തോറ്റ് ബാപ്പയുടെ ശാസനയിൽ നിന്നു രക്ഷപ്പെടാനാണ് ഝാൻസിയിൽ നിന്ന് കലിമുള്ള മുത്തച്ഛന്റെ വീട്ടിലെത്തിയത്. ഏതാനും മാസങ്ങൾക്കുശേഷം ബാപ്പയെ കച്ചവടത്തിൽ സഹായിക്കാൻ ഝാൻസിയിലേക്ക് മടങ്ങിയെങ്കിലും കലിമുള്ളയുടെ മനസ് മലിഹാബാദിലെ മാന്തോപ്പിലും അതിൽ വിരിയുന്ന മാന്പഴങ്ങളിലുംതന്നെയായിരുന്നു.
അങ്ങനെ പതിനേഴാം വയസിൽ മലിഹാബാദിലേക്ക് മടങ്ങിയെത്തി കലിമുള്ള ആ മാവിൻതോപ്പിൽ അന്നേവരെ തനിക്ക് പരിചിതമല്ലാത്ത ഗ്രാഫ്റ്റിംഗ് ആരംഭിച്ചു. അതെങ്ങനെയെന്നു ചോദിച്ചാൽ കൈകളുടെ ഒരു മാന്ത്രികവിദ്യ എന്നല്ലാതെ തനിക്കൊന്നും അറിയില്ലെന്നേ കലിമുള്ള ചിരിച്ചുകൊണ്ടു പറയൂ. ചെറുപ്പത്തിൽ മാവുകളുടെ ആത്മാവറിഞ്ഞു തുടങ്ങിയ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് തുടങ്ങിയ പരീക്ഷണങ്ങൾ തുടരുകയാണ്.
കാർഷികമേഖലയിലെ അപൂർവ നേട്ടങ്ങൾക്ക് 2008ൽ പദ്മശ്രീ സമ്മാനിച്ച് രാജ്യം ആദരിച്ചു. ഇപ്പോൾ 82 വയസുള്ള കലിമുള്ള ഖാന് ആദ്യം ഗ്രാഫ്റ്റ് ചെയ്ത മാവിൽ കായിട്ട മാന്പഴത്തിന് എന്ത് പേരാണ് നൽകിയതെന്ന് ഓർമയില്ല. ഒരേ മാവിൽ ഒരേ സമയം എട്ടും പത്തും വ്യത്യസ്ത ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്തിട്ടുണ്ട്. പിൽക്കാലത്തുണ്ടായ ഒരു കടുത്ത വേനലിൽ ആ വിശേഷ ഇനം കരിഞ്ഞുണങ്ങിപ്പോയി. ആ മാവ് നിന്ന സ്ഥലം ഇന്നും തോട്ടത്തിൽ ഒഴിച്ചിട്ടിരിക്കുകയാണ് ഈ കർഷകൻ.
മാവുകൃഷി ചെറുപ്പത്തില്തന്നെ ഹരമായി മാറിയ ഇദ്ദേഹം ആദ്യകാലങ്ങളിൽ തലച്ചുമടായി മാന്പഴം വിറ്റു നടന്നിട്ടുണ്ട്. കൂടാതെ കൂലിപ്പണിയും ചെയ്തിട്ടുണ്ട്. അങ്ങനെ കാലങ്ങളുടെ കഠിനാധ്വാനങ്ങൾക്കൊടുവിൽ 1987ലാണ് ഒരു സുഹൃത്തിന്റെ പക്കൽനിന്ന് ഇപ്പോഴുള്ള മാന്തോപ്പ് വിലയ്ക്കു വാങ്ങിയത്.
ഓരോ സീസണിലും വികസിപ്പിക്കുന്ന പുതിയ ഇനം മാന്പഴങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ വ്യക്തികളുടെ പേരാണ് ഇദ്ദേഹം നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ നമോ എന്നൊരു ഇനമുണ്ട്. ഐശ്വര്യ റായിയുടെയും സച്ചിൻ തെണ്ടുൽക്കറിന്റെയും പേരുകളിലുള്ള മാന്പഴങ്ങൾ തോട്ടത്തിലെ മധുരക്കനികളിൽപ്പെടുന്നു. മുഗൾ ഡർബാറിലെ നർത്തകിയായിരുന്ന അനാർക്കലിയുടെ പേരിലും ഒരു മാന്പഴമുണ്ട്. ഏറ്റവും ഒടുവിൽ ഗ്രാഫ്റ്റ് ചെയ്തെടുത്ത മാങ്ങകൾക്ക് കോവിഡ് മുൻനിര പോരാളികളുടെ പേരുകളാണ് നൽകിയിരിക്കുന്നത്.
പണം ഉണ്ടാക്കുകയെന്നത് ഇദ്ദേഹത്തിന് ഒരിക്കലും ലക്ഷ്യമായിരുന്നില്ല. കേവലം ഒരു മാവിൻചുവട്ടിൽ നിന്നും ജീവിതത്തിൽ എത്രത്തോളം ഉയരങ്ങൾ താണ്ടാമെന്ന് കലിമുള്ള കാണിച്ചുതരുന്നു. 1999ൽ കലിമുള്ളയുടെ മാവ് പരീക്ഷണങ്ങൾ അന്നത്തെ രാഷ്്ട്രപതി കെ.ആർ. നാരായണന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ രാഷ്്ട്രപതി ഭവനിൽ നടാൻ മാവിൻ തൈകൾ അദ്ദേഹം ആവശ്യപ്പെട്ടു. 54 ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്ത് ആറു വർഷം വളർച്ചയെത്തിയ ഒരു മാവാണ് രാഷ്്ട്രപതിക്ക് സമ്മാനിക്കാൻ കലിമുള്ള തെരഞ്ഞെടുത്തത്. വേരോടെ ആ മരം ഡൽഹിയിലേക്ക് വേഗം എത്തിക്കുക എളുപ്പമായിരുന്നില്ല.
എന്നിട്ടും ഒരു വിധം ചുവടോടെ പിഴുതെടുത്ത് ദിവസവും വെള്ളമൊഴിച്ച് അതിന്റെ ജീവൻ പിടിച്ചു നിർത്തി. അമ്മയുടെ മടിയിൽ കിടന്ന് പാലുകുടിക്കുന്ന ഒരു കുഞ്ഞിനെ മയക്കം ഉണർത്താതെ കൈകളിലേക്ക് എടുക്കുന്നതുപോലെയാണ് ആ മാവിനെ മണ്ണിൽ നിന്ന് അടർത്തിയെടുത്തതെന്നാണ് കലിമുള്ള ഉദ്യമത്തെക്കുറിച്ചു പറഞ്ഞത്. അങ്ങനെ ആ മാവ് ജീവന്റെ തുടിപ്പ് നഷ്ടമാകാതെ തലസ്ഥാന നഗരത്തിലെ പ്രൗഢമായ രാഷ്്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ ഭാഗമായി.
ആദ്യം മണ്ണിന്റെ മനസറിയണം. പിന്നെ മരം നമ്മുടെ മനസും അറിയണം. മറ്റെങ്ങും കണ്ടെത്താൻ കഴിയാത്ത രുചിയും വലുപ്പവും മധുരവുമുള്ള മാന്പഴങ്ങൾ തന്റെ മാത്രം മാന്തോപ്പിൽ ഉണ്ടാകുന്നതിന്റെ രഹസ്യം കലിമുള്ള ഈ രണ്ടു വാചകങ്ങളിൽ ഒതുക്കും. മലിഹാബാദിന്റെ മാന്പഴചരിത്രത്തെക്കുറിച്ചും ഇദ്ദേഹം പറഞ്ഞുതരും. 1919 കാലത്ത് മലിഹാബാദിൽ മാത്രം 1300 ഇനം മാന്പഴങ്ങൾ ഉത്പാദിപ്പിച്ചിരുന്നു. താക്കൂർമാരും ഷേക്ക്മാരും പത്താൻമാരും പതിനായിരം ഏക്കറോളം മാന്തോപ്പ് സ്വന്തമാക്കി വച്ചിരുന്നു. അവർ ഓരോ മാന്പഴക്കാലത്തും ഓരോ പുതിയ ഇനം മാങ്ങകൾ പരീക്ഷിച്ചു വിജയിപ്പിച്ചെടുത്തിരുന്നു.
സെമീന്ദാരി സംവിധാനം അവസാനിച്ചതോടെ മാന്പഴങ്ങളുടെ പെരുമയും പ്രൗഢിയും അവസാനിച്ചു എന്നാണ് കലിമുള്ള പറയുന്നത്. ഉത്തർപ്രദേശിൽ ആകെ ഇനി 600 ഇനം മാവുകളേ അവശേഷിക്കുന്നുള്ളു. ലോകത്തിൽ ഉത്പാദിപ്പിക്കുന്ന മാന്പഴങ്ങളുടെ 40 ശതമാനവും ഇന്ത്യയിലാണ്. യുഎഇ, ബംഗ്ലാദേശ്, നേപ്പാൾ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യ മാന്പഴം കയറ്റി അയയ്ക്കുന്നു. 2019-2020 സാന്പത്തികവർഷം മാത്രം 49,658 മെട്രിക്് ടൺ മാന്പഴമാണ് കയറ്റി അയച്ചത്.
മാന്പഴങ്ങളുടെ മാത്രം വിശേഷമല്ല കലിമുള്ള പറയുന്നത്. മാവ് എന്നത് അടിമുടി ഒരു ഒൗഷധവൃക്ഷം ആണെന്നുകൂടി ഇദ്ദേഹം ഓർമിപ്പിക്കുന്നു. ടെക്സാസിലെ എ ആൻഡ് എം സർവകലാശാലയുടെ പഠന റിപ്പോർട്ടനുസരിച്ച് മാങ്ങയ്ക്ക് കാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുണ്ട്. മാത്രമല്ല, മാവിൻപൂവിൽനിന്ന് മരുന്നുകൾ ഉത്പാദിപ്പിക്കുന്നതിൽ സർക്കാർ കൂടുതൽ കരുതൽ കാണിക്കണമെന്നും ഇദ്ദേഹം പറഞ്ഞു.
മാവിലയ്ക്കും പൂവിനും കായ്ക്കുമൊക്കെ കാൻസർ, പ്രമേഹം, പ്രഷർ തുടങ്ങിയവയെ പ്രതിരോധിക്കാനാകും. മാവുകൾക്കുപുറമെ പേരകളും ഇതര പഴവർഗങ്ങളും പച്ചക്കറികളുമൊക്കെ കലിമുള്ളയുടെ തോട്ടത്തിലുണ്ട്. ആവശ്യക്കാർക്ക് വിത്തും തൈയും നൽകും. തന്റെ അന്ത്യയാത്രയ്ക്കുള്ള ശവപ്പെട്ടി പണിയാനുള്ള മാവിൻ പലകകൾ ഒരുക്കി വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ് കലിമുള്ള . മാവിൻതോട്ടവുമായുള്ള ഇത്രയും കാലത്തെ ജീവിതത്തിനൊടുവിൽ മണ്ണിലേക്ക് മടങ്ങുന്നതും ആ മരത്തോടൊപ്പമായിരിക്കണമെന്നതാണ് കലിമുള്ളയുടെ ആഗ്രഹം.
സെബി മാത്യു
കലിമുള്ള ഹാജിയുടെ മാന്പഴ പ്രണയം
03:11 AM Oct 30, 2022 | Deepika.com