നരകയാതനകൾക്കും തീരാവേദനകൾക്കുമൊടുവിൽ ആ യുവാവ് മരണത്തിന് കീഴടങ്ങി. ഇടുക്കിയിലെ നിർധനനായ തോട്ടം തൊഴിലാളിക്ക് മുപ്പതാം വയസിൽ വൃക്കരോഗം ബാധിച്ചതാണ്. ഭാര്യയുടെ കെട്ടുതാലിവരെ വിറ്റുപെറുക്കി വിവിധ ആശുപത്രികൾ കയറിയിറങ്ങിയശേഷമാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്നത്.
തുടർ ഡയാലിസിസിലൂടെ എങ്ങനെയും ജീവൻ നിലനിറുത്താൻ ഇദ്ദേഹം താമസം കോട്ടയം ആർപ്പൂക്കരയിലേക്ക് മാറ്റി. ഒരു പതിറ്റാണ്ടിലേറെ ആഴ്ചയിൽ മൂന്നു വീതം ഡയാലിസിസുകൾ. നിറകണ്ണുകളോടെ സമീപപ്രദേശങ്ങളിൽ യാചന നടത്തിയാണ് ഇദ്ദേഹം മരുന്നിനുള്ള പണം സ്വരൂപിച്ചിരുന്നത്.
ഗുരുതരരോഗങ്ങൾ ബാധിക്കുന്നവരുടെ ജീവിതസാഹചര്യം എത്ര ദുരിതപൂർണമാണെന്ന് നേരിൽ കാണാനിടയായ അനുഭവമായിരുന്നു അത്. തേയിലത്തോട്ടത്തിൽനിന്നുള്ള പരിമിതമായ വേതനം മാത്രമായിരുന്നു മുൻപ് അയാളുടെ ഏക വരുമാനം. തേയില കന്പനിയും തോട്ടവും അടച്ചുപൂട്ടിയതോടെ തൊഴിലും ജീവിതമാർഗമില്ലാതായി. അതേ കാലത്താണ് വൃക്കയുടെ പ്രവർത്തനം നിലച്ചുകൊണ്ടിരിക്കുന്നതായി അറിയുന്നത്. കാലപ്പഴക്കത്തിൽ ഇടിഞ്ഞുപൊളിഞ്ഞു ചോർന്നൊലിക്കുന്ന എസ്റ്റേറ്റ് ലായത്തിലെ ചെറിയ ഒരു മുറിയിലായിരുന്നു ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഉൾപ്പെടുന്ന കുടുംബത്തിന്റെ താമസം.
നയാപൈസയില്ലാതെ കോട്ടയം മെഡിക്കൽ കോളജിലെത്തിയ കാലത്ത് ആ സാധു മനുഷ്യൻ കടത്തിണ്ണകളിലും ആശുപത്രി വരാന്തയിലുമാണ് അന്തിയുറങ്ങിയിരുന്നത്. തേയിലത്തോട്ടത്തിൽനിന്ന് മറ്റൊരു വരുമാനവുമില്ലാതെ ഭാര്യയും മക്കളും പൊറുതിമുട്ടിയ സാഹചര്യത്തിൽ അവരെയും യുവാവ് കോട്ടയത്തേക്ക് കൊണ്ടുപോന്നു. പിൽക്കാലത്ത് മെഡിക്കൽ കോളജിനടുത്ത് മാസം ആയിരം രൂപ നിരക്കിൽ ഒറ്റമുറി വാടകയ്ക്കെടുത്താണ് നാല് അംഗങ്ങൾ കഴിഞ്ഞിരുന്നത്.
സമീപത്തെ ചില വീടുകളിൽ ഭാര്യ പകൽസമയം അടുക്കള ജോലിക്കു പോകും. ചെറുപ്പക്കാരൻ ഇതേസമയം കുഞ്ഞുങ്ങളെ പരിപാലിച്ചിരിക്കും. ഡയാലിസിനൊപ്പം മരുന്നുവാങ്ങാനുള്ള വരുമാനം ഭാര്യയുടെ കൂലിവേലയിൽനിന്ന് ലഭിച്ചിരുന്നില്ല. പണം തികയാതെ വന്നതോടെ ആ യുവാവ് വേദനകളും രോഗവും കടിച്ചമർത്തി രാത്രി തട്ടകടയിൽ ജോലിനോക്കാൻ പോയിരുന്നു.
ഇത്തരത്തിൽ ദുരിതപ്പെട്ടു കഴിയുന്പോഴാണ് കോവിഡ് മഹാമാരിയുടെ വരവ്. തട്ടുകട അതിന്റെ ഉടമ അടച്ചുപൂട്ടി. ഭാര്യയ്ക്കും ജോലിയില്ലാതായി. ഭക്ഷണത്തിനും മരുന്നിനും വലഞ്ഞ ആ കുടുംബം നവജീവൻ ട്രസ്റ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് എത്തിക്കുന്ന ഭക്ഷണം വാങ്ങാൻ രണ്ടു നേരവും മുടങ്ങാതെ എത്തിയിരുന്നു.
അടുത്തയിടെ ചികിത്സ ഫലിക്കാതെ രോഗം കലശലായതോടെ മാസങ്ങളോളം കിടപ്പിലായി. മരിച്ചാൽ മതിയെന്ന് ആഗ്രഹിച്ച് അക്കാര്യം ഡോക്ടർമാരോടു പറയുകയും ചെയ്തു നിസഹായനായ ആ മനുഷ്യൻ. ഡയാലിസിസും മരുന്നുകളും ഫലിക്കാതെ ഈയിടെ അയാൾ മരിച്ചു. മൃതദേഹം ആംബുലൻസിൽ നാട്ടിലെത്തിക്കാൻ പോലും ആ കുടുംബത്തിന് മറ്റുള്ളവരുടെ സഹായം തേടേണ്ടിവന്നു. ഏവരുടെയും കണ്ണുകൾ നിറച്ചു ഭാര്യയുടെ നിലവിളിയും ആ കുഞ്ഞുങ്ങളുടെ മുഖത്ത നിരാശയും.
നാം ഓർക്കണം, രോഗമില്ലാത്ത അവസ്ഥ എത്ര വലിയ ദൈവാനുഗ്രഹമാണെന്ന്. ഒരു ഡയാലിസിനു വേണ്ടി ഉൗഴം കാത്തുനിൽക്കുന്നവർ ആശുപത്രികളിൽ നൂറു കണക്കിന് പേരാണ്.അവരുടെ ആശങ്കകൾക്കും നിരാശകൾക്കും മുന്നിലാണ് നാമൊക്കെ രോഗമില്ലാതെ ആശ്വസിക്കുന്നത്. മനസമാധാനം, സാന്പത്തിക ഭദ്രത, സന്തോഷം എന്നിവയൊക്കെ അനുഭവിക്കാൻ ഭാഗ്യമുള്ള നാമൊക്കെ ഓർക്കണം ദുരിതപ്പെടുന്ന ഒട്ടേറെ മനുഷ്യർ ചുറ്റുമുണ്ടെന്ന്. ആ രോഗികളുടെ വിശപ്പും വേദനയും നിരാശയും മാത്രമല്ല അവരുടെ തണലിൽ ജീവിക്കേണ്ട കുടുംബത്തിന്റെ ദുഖവും തകർച്ചകളും നാം മനസിലാക്കണം.
സങ്കടങ്ങളുടെ ലോകത്ത് വേദനിക്കുന്ന രോഗികളെ നാം കാണണം. അവർക്ക് ആവുന്ന ആശ്വാസവും സഹായവും നൽകണം. കരുണയുള്ളവരും മനുഷ്യത്വമുള്ളവരുമായി നാമൊക്കെ മാറാൻ വല്ലപ്പോഴുമെങ്കിലും മെഡിക്കൽ കോളജ് പോലെയുള്ള ആതുരാലയങ്ങളുടെ വരാന്തകളിലൂടെയും വാർഡുകളിലൂടെയും നടന്നാൽ മതിയാകും.
വേദനാകരമായ വേർപാടുകൾ
02:47 AM Oct 30, 2022 | Deepika.com