നാടിനൊത്ത നടുവിൽ പച്ച കുടപിടിക്കണ കാട്
വട്ടത്തില് കൂടുവാനവിടെടവുമുണ്ടൊരുപാട്
തേക്കിൻകാട് തേക്കിൻകാടെന്ന് പറഞ്ഞു പോരണ പേര്...
പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലെ പാട്ടിൽ ഇങ്ങനെയുമുണ്ട് വരികൾ. തൃശൂരിന്റെ മാത്രമായ, തൃശൂരുകാരുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമായ തേക്കിൻകാട് മൈതാനത്തെ ഭംഗിയായി വിവരിക്കുന്ന ഗാനം.
തേക്കിൻകാടാണ് തൃശൂർ നഗരത്തിന്റെ ഭംഗി. തൃശിവപേരൂരിന്റെ പെരുമ അറിയിക്കുന്ന ഇടം. മൈതാനം ചുറ്റാതെ ഒരു നഗരപ്രദക്ഷിണമില്ല. ചരിത്ര നഗരത്തിനു നടുവിലെ പച്ചത്തുരുത്താണ് തേക്കിൻകാടെന്നു പറയാം.
തേക്കിൻകാടെന്നാണ് പേരെങ്കിലും ഇപ്പോൾ തേക്കുമരങ്ങൾ ഒരുപാടൊന്നുമില്ല തേക്കിൻകാട്ടിനുള്ളിൽ. മുൻകാലങ്ങളിൽ വനംപോലെ തേക്കുവളർന്നുനിന്ന കാലമുണ്ട്. ഇപ്പോഴാവട്ടെ പേരറിയാവുന്നതും അല്ലാതെയുമായി ഒട്ടേറെ വൻമരങ്ങളും ചെറുമരങ്ങളുമുണ്ട്. ഇതിൽ പൂമരങ്ങളുണ്ട്. പൂരക്കാലമെത്തുന്പോൾ പൂക്കുന്ന പെരുമരങ്ങളുമുണ്ട്.
ഇവയിൽ കിളിക്കൂടുകളും രാപ്പാർക്കുന്ന ഒരുപാട് കിളികളുണ്ട്. ലോകം ചുറ്റുന്ന ദേശാടനക്കിളികളും ഇടക്കാല അതിഥികളാകാറുണ്ട്. തേക്കിൻകാടിനകത്ത് എന്തൊക്കെയുണ്ടെന്ന് ചോദിച്ചാൽ ഇല്ലാത്തതൊന്നുമില്ലെന്നേ തൃശൂർക്കാർ പറയൂ.
പ്രണയവും വിരഹവും രാഷ്ട്രീയവും സിനിമയും പൂരവും ചീട്ടുകളിയും വർത്തമാനങ്ങളും കഥപറച്ചിലും തുടങ്ങി എല്ലാം തേക്കിൻകാട്ടിലുണ്ട്. ചെറുതും വലുതുമായ ആൾക്കൂട്ടം മരത്തണലുകളിൽ ഇടം പിടിക്കുന്നു. വെറുതെയിരുന്നു ദിവാസ്വപ്നം കാണുന്നവരും മരത്തണലുകൾ പറ്റി ഉറങ്ങുന്നവരും പലരാണ്.
തേക്കിൻകാടെന്നും വടക്കുന്നാഥ ക്ഷേത്രമൈതാനമെന്നും പൂരപ്പറന്പെന്നും പ്രദർശനമൈതാനമെന്നുമൊക്കെ പേരുകൾ പലതുണ്ട് ഈ മൈതാനത്തിന്.
തൃശൂർപ്പൂരം വിളിപ്പുറത്തെത്തിയാൽ പിന്നെ തേക്കിൻകാട് ആൾക്കൂട്ടമായി മാറും. ഇരിക്കാൻപോയിട്ട് നിൽക്കാൻ പോലും പലപ്പോഴും ഇവിടെ ഇടംകിട്ടണമെന്നില്ല.
തേക്കിൻകാട്ടിലെ മരത്തണലുകളിൽ പ്രണയസല്ലാപത്തിൽ സ്വയം മറന്നിരിക്കുന്ന ഇണക്കുരുവികളെ കാണാം. അവർ ചുറ്റും കുതിക്കുന്ന നഗരത്തിരക്കിനെ അറിയുകയോ കേൾക്കുകയോ ചെയ്യാറില്ല.
വിനോദയാത്രക്കാരുടെ വിശ്രമസ്ഥലമാണിവിടം. വടക്കുനാഥന്റെ അങ്കണത്തിൽ നിന്നൊരു ഫോട്ടോയും സെൽഫിയുമെടുക്കാതെ ആർക്കും ഇവിടെനിന്നു മടങ്ങാനാവില്ല.
മൈതാനിയിൽ കപ്പലണ്ടിക്കച്ചവടക്കാരുണ്ട്, കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്നവരുണ്ട്, പത്രമാസിക വില്പനക്കാരുണ്ട്, ഉത്തരേന്ത്യൻ വളയും മാലയും കൊണ്ടുവന്ന് തൃശൂർക്കാരെ മോഹിപ്പിക്കുന്ന വഴിവാണിഭക്കാരുണ്ട്.
ഓണക്കാലത്ത് മണ്പാത്രങ്ങളുമായി എത്തുന്നവരുണ്ട്. ഇങ്ങിനെയിങ്ങനെ ഓരോ സീസണിലും ഒരു സൂപ്പർമാർക്കറ്റ് തന്നെ തേക്കിൻകാട്ടിനകത്തുണ്ട്.
ഓണക്കാലത്താണ് മൈതാനം ശരിക്കും ഹൈപ്പർമാർക്കറ്റാവുക. ഉപ്പുതൊട്ടു കർപ്പൂരം വരെ, കലംതൊട്ട് കംപ്യൂട്ടർ വരെ, കളിപ്പാട്ടം മുതൽ കാർ വരെ എല്ലാം തേക്കിൻകാട്ടിൽ വില്പനക്കെത്തും.
തേക്കിൻകാട് മൈതാനത്ത് ഇതോടകം പ്രസംഗിച്ചവരിൽ പ്രധാനമന്ത്രിമാരുണ്ട്, രാഷ്ട്രപതിമാരുണ്ട്, പേരെടുത്ത നേതാക്കളുണ്ട്. രാഷ്ട്രീയത്തിൽ പിച്ചവെക്കുന്നവരും പട്ടികയിലുണ്ട്. അനേകരുടെ വാക്ധോരണികൾ പലതു കേട്ടാണ് തേക്കിൻകാട്ടിലെ മരങ്ങൾ വൻമരങ്ങളായത്. ഈ മരച്ചില്ലകളിൽ എത്രയോ മൈക്കുകളും വൈദ്യുതിവിളക്കുകളും കൊടിതോരണങ്ങളും പരസ്യപ്പലകകളും ഇടംപിടിച്ചിരിക്കുന്നു.
ഇതിനു ചുവട്ടിലും ചുറ്റുവട്ടത്തിലുമിരുന്നാണ് തൃശൂരിലെ തലമുറകൾ ചീട്ടുകളിച്ച് നേരം കളഞ്ഞത്. തേക്കിൻകാട്ടിലെ ചീട്ടുകളിക്ക് പേരും പെരുമയുമേറെയാണ്. വട്ടത്തിൽ കൂട്ടംകൂടിയിരുന്ന് ചെവിയിൽ കുണുക്കു തൂക്കി ചീട്ടുകളിക്കുന്നതിനുമുണ്ട് വേറൊരു ചേല്...
ബുദ്ധിമാൻമാരുടെ ഇടം കൂടിയാണിവിടം. എന്നുവെച്ചാൽ ചീട്ടുകളി പോലെ തന്നെ തേക്കിൻകാട്ടിലെ ചെസുകളിക്കുമുണ്ട് അതിന്റേതായ ഭംഗി. ശുദ്ധവായു ശ്വസിച്ച്, തണുത്ത കാറ്റേറ്റ് കരുക്കൾ നീക്കുന്പോൾ കളി കെങ്കേമമാകും. മൈതാനത്ത് പകിടകളിക്കാരും പപ്പടം വിൽപനക്കാരുമൊക്കെ പതിവായുണ്ടാകും.
തേക്കിൻകാട്ടിന്റെ ഒത്ത നടുക്കാണ് വടക്കുന്നാഥ ക്ഷേത്രം. അതിനകത്ത് മേളം കേട്ടുവളർന്ന ഇലഞ്ഞിയും വാകയും കണിക്കൊന്നയും പൂവരശുമൊക്കെയുണ്ട്.
വർഷങ്ങൾക്ക് മുൻപ് തേക്കിൻകാട്ടിൽ ഗജമേളകൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ ആനയൂട്ട് നടത്തുന്നത് വടക്കുന്നാഥക്ഷേത്രത്തിലാണ്. അന്ന് പൂരംപോലെ തേക്കിൻകാട്ടിനുള്ളിൽ ആനച്ചന്തം നിറയും.
പൂരത്തിന് തേക്കിൻകാട് പലനിറങ്ങളിലും ഭാവങ്ങളിലും പൂത്തുലയും. കരിവീരച്ചന്തം നിറയുന്പോൾ, തെക്കഗോപുരനടയിൽ കുടമാറ്റം വർണത്തിരമാല തീർക്കുന്പോൾ, വെടിക്കെട്ടിന്റെ വർണരാജികൾ മാനത്ത് വിടരുന്പോൾ, കടലിരന്പൽപോലെ ജനാവലി ആർത്തുവരുന്പോൾ, അലകൾപോലെ ചെറൂപൂരങ്ങൾ വന്നണയുന്പോൾ ...തേക്കിൻകാട് ഒരു വികാരമായി ഹൃദയത്തിൽ ഇടംപിടിക്കും.
ചരിത്രവും മിത്തും ഇവിടെ ഇഴപിരിഞ്ഞു കിടപ്പുണ്ട്. ശക്തൻ തന്പുരാൻ തേക്കിൻകാട് വെട്ടിത്തെളിച്ചതും കോമരം തുള്ളിവന്നതുമെല്ലാം തൃശൂർക്കാർ കേട്ടുകേട്ടു കൈമാറുന്ന കഥകളാണ്.
സിനിമാക്കാർക്കും തേക്കിൻകാട് ഇഷ്ടലൊക്കേഷനാണ്. പുണ്യാളൻ അഗർബത്തീസ് സിനിമയിൽ ജോയ് താക്കോൽക്കാരൻ തേക്കിൻകാടിനേയും ഇരന്പിയാർക്കുന്ന തൃശൂർ നഗരത്തേയും നഗരം തരുന്ന പോസിറ്റീവ് എനർജിയേയും കുറിച്ച് പറയുന്നതോർമയില്ലേ...
സപ്തമശ്രീ തസ്കര എന്ന സിനിമയിൽ തേക്കിൻകാട് പ്രധാന ലൊക്കേഷനാണ്.
അങ്ങിനെ തേക്കിൻകാടിനെ സിനിമയിലെടുത്തതും പലതവണ...
അറുപതേക്കറിലധികമുണ്ട് തേക്കിൻകാട്. കൊച്ചിൻദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണ് വിശാലമായ ഈ മൈതാനം.
ജല അഥോറിറ്റിയുടെ കാര്യാലയവും കുട്ടികളുടെ നെഹ്റു പാർക്കും മൈതാനത്തുണ്ട്.
സ്വതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും ദേശീയപതാകയുയർത്തുന്നത് തേക്കിൻകാട് മൈതാനത്തിന്റെ വിരിമാറിലാണ്. പൂരത്തിന് ദിഗന്തങ്ങൾ നടക്കുന്ന വെടിക്കോപ്പുകൾ സൂക്ഷിച്ചുവയ്ക്കുന്ന സംഭരണശാല തിരുവാന്പാടിക്കും പാറമേക്കാവിനുമുള്ളത് തേക്കിൻകാടിനുള്ളിലാണ്.
വിവിധ കലാപരിപാടികൾ, പ്രഭാഷണങ്ങൾ, സമ്മേളനങ്ങൾ എന്നിവ കണ്ടും കേട്ടും തേക്കിൻകാട് തലയുർത്തി നിൽക്കുന്നു.
പണ്ടൊക്കെ വളരെ കുറച്ചുപേരെ തേക്കിൻകാട് മൈതാനത്ത് വന്നിരിക്കാറുള്ളു. എന്നാൽ ഇന്ന് പുലർവേളകളിലും സായാഹ്നങ്ങളിലും എത്രയോ പേർ ഈ മൈതാനത്ത് വന്നിരിക്കുന്നു. പറഞ്ഞുതീരാത്ത വിശേഷങ്ങളും കൗതുകങ്ങളുമേറെയാണ് നഗരമധ്യത്തിലെ ഈ കാട്ടിൽ.
പുണ്യാളൻ അഗർബത്തീസിലെ ആ പാട്ടിലേക്ക് തന്നെ തിരിച്ചു നടക്കാം....
എത്ര പറഞ്ഞാലും പറയാത്തതൊത്തിരി വേറെ
പോകണങ്കി പോകണം ഗഡി ത്രിശിവപേരൂര്.....
തൃശൂരിന്റെ സ്വന്തം തേക്കിൻകാട്
02:39 AM Oct 30, 2022 | Deepika.com