ഒരുകാലത്ത് മലയാള സിനിമ മാറ്റി നിർത്തിയ കാസർഗോഡ് ജില്ല ഇന്നുസിനിമയുടെ സ്വന്തം ഇടമായി മാറിയിരിക്കുന്നു. സമീപകാലത്ത് കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി ഷൂട്ടിംഗ് പൂർത്തീകരിച്ച നിരവധി ചിത്രങ്ങളാണ് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്.
മലയാള സിനിമ ഇപ്പോൾ മലബാറിലാണ്. കൃത്യം പറഞ്ഞാൽ കാസർഗോട്ടെ വരണ്ട ഭൂമിയിൽ. ചെന്നൈയിലായിരുന്നു ആദ്യ പതിറ്റാണ്ടുകൾ ഏറെയും മലയാള സിനിമ ചെലവഴിച്ചത്. പിന്നീട് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും കൂടുകൂട്ടി. വള്ളുവനാടൻ ഭാഷയുമായി പാലക്കാട് വരിക്കാശേരി മനയിൽ കറങ്ങിനിന്നതിനൊപ്പം ആലപ്പുഴയും തെങ്കാശിയും വാഗമണ്ണും പൊള്ളാച്ചിയുമൊക്കെയായിരുന്നു കുറേക്കാലം ഷൂട്ടിംഗ് ലൊക്കേഷനുകൾ.
ഗതാഗതസൗകര്യം, ഷൂട്ടിംഗ് സാധനസാമഗ്രികളുടെ ലഭ്യത എന്നീ ഘടകങ്ങളായിരുന്നു പ്രധാനമായും ഈ സ്ഥലങ്ങളിൽ സിനിമ കേന്ദ്രീകരിക്കാൻ പ്രേരകമായത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കടന്നുവരവോടെയാണ് സിനിമ പുതിയ ഭൂമികയെ തേടിയിറങ്ങുന്നത്. പാലക്കാടൻ മണ്ണിൽനിന്ന് ഇടുക്കിയിലെ മലനിരകളിലേക്കായിരുന്നു പിന്നീട് ചേക്കേറിയത്.
തൊടുപുഴ പ്രധാന ലൊക്കേഷനായപ്പോൾ ഇടുക്കിയുടെ വിവിധ ഭാഗങ്ങളും സിനിമയിലെത്തി. ഇപ്പോൾ മലയാള സിനിമയുടെ കണ്ണും കാതും മലബാറിന്റെ ഗ്രാമീണതയിലാണ്. കണ്ണൂരിന്റെയും കാസർഗോഡിന്റെയും ചൂരും പച്ചപ്പും നാട്ടുവഴികളും വടക്കൻകാറ്റിന്റെ താളത്തോടെ വെള്ളിത്തിരയിൽ പശ്ചാത്തലമാകുന്നു.
ബോംബെ പെരുമ നൽകിയ ബേക്കൽ കോട്ട
ഒരുകാലത്ത് മലയാള സിനിമ മാറ്റി നിർത്തിയ കാസർഗോഡ് ജില്ല ഇന്നു സിനിമയുടെ സ്വന്തം ഇടമായി മാറിയിരിക്കുന്നു. സമീപകാലത്ത് കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി ഷൂട്ടിംഗ് പൂർത്തീകരിച്ച നിരവധി ചിത്രങ്ങളാണ് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. കാസർഗോഡ് പെരുമയെ ദേശീയതലത്തിൽ എത്തിച്ചത് 1995 ൽ പുറത്തിറങ്ങിയ തമിഴ് സിനിമ ബോംബെ ആയിരുന്നു. ഒരു തീവണ്ടിയാത്രയിലാണ് ജാലകത്തിലൂടെ ബേക്കൽ കോട്ട സംവിധായകൻ മണിരത്നം കാണുന്നത്.
പിന്നീട് തേടിച്ചെന്നു കണ്ടപ്പോൾത്തന്നെ തീരുമാനിച്ചു ഉയിരേ... എന്ന ഗാനത്തിന്റെ പശ്ചാത്തലം ഇവിടെത്തന്നെയെന്ന്. ഗർഷോം, അമൃതം തുടങ്ങിയ സിനിമകളുമായി ഇടവേളകളിൽ വെള്ളിത്തിരയിൽ ബേക്കൽ കോട്ട ഇടംനേടി. എങ്കിലും കൊച്ചിയിലും ഇടുക്കിയിലുമായി കൂടുകൂട്ടിയിരിക്കുകയായിരുന്ന സിനിമാലോകം കഴിഞ്ഞ അഞ്ചു വർഷംകൊണ്ടാണ് വടക്കൻ അതിർത്തിയിലെത്തിയത്.
കണ്ണൂർ, കോഴിക്കോട്, മംഗളൂരു വിമാനത്താവളങ്ങളിൽ നിന്നും ഇവിടേക്കുള്ള യാത്രാ സൗകര്യവും ഉപകാരമാകുന്നുണ്ട്. ഇന്ന് കാസർഗോഡിന്റെ അഴകും ഭാഷാ പ്രയോഗങ്ങളുടെ തനിമയും പുതുമയും വെള്ളിത്തിരയിലേക്കു പകരുകയാണ് ഓരോ സിനിമയും.
സംവിധായകൻ അരവിന്ദൻ 1979 കാലഘട്ടത്തിൽ കുമ്മാട്ടിയുടെ ലൊക്കേഷനുവേണ്ടി കാസർകോഡ്് എത്തുന്പോൾ അന്നു ജില്ല രൂപീകൃതമായിട്ടില്ല. മിത്തും യാഥാർഥ്യവും ഒരുപോലെ ഇഴചേർത്ത ചിത്രം കണ്ണൂരും കാസർഗോഡുമായിരുന്നു ചിത്രീകരണം നടത്തിയത്. ജന്മിത്ത വ്യവസ്ഥയ്ക്കെതിരേയുള്ള കയ്യൂർ സമരത്തിന്റെ കഥ പറഞ്ഞ ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യനുവേണ്ടി 1986 ലാണ് വീണ്ടും സിനിമാ പ്രവർത്തകർ ഇവിടേക്കെത്തുന്നത്.
1988 ൽ രണ്ടു ചിത്രങ്ങൾക്ക് ഇവിടം ലോക്കേഷനായി. പ്രിയദർശൻ സംവിധാനം ചെയ്ത ഒരു മുത്തശ്ശിക്കഥയും ഷാജി എൻ. കരുണിന്റെ സിനിമ പിറവിയും. മലയാള സിനിമയ്ക്കു ദേശീയതലത്തിൽ ശ്രദ്ധ നേടിക്കൊടുത്ത പിറവി അടിയന്തരാവസ്ഥക്കാലത്തെ രാജൻ കൊലക്കേസിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു. കാസർഗോഡിന്റെ സൗന്ദര്യം ഒപ്പിയെടുത്ത ചിത്രവും പിറവിയായിരുന്നു.
നദികളും പാടങ്ങളും നിറഞ്ഞ ഗ്രാമീണതയിലൂടെ പഴമയുടെ ഒരു കാലംതന്നെ അദ്ദേഹം സൃഷ്ടിച്ചെടുത്തു. ഒരു കാസർഗോഡുകാരൻ സംവിധായകന്റെ സിനിമയ്ക്കു കാസർഗോഡ് ലൊക്കേഷനാകുന്നത് 1998ൽ പുറത്തിറങ്ങിയ സ്നേഹസിന്ദൂരത്തിലൂടെയാണ്. 2000ൽ മധുരനൊന്പരക്കാറ്റുമായി കമലും 2006 ൽ ഷാജൂണ്‍ കാര്യാലിന്റെ വടക്കുംനാഥനു വേണ്ടിയും വീണ്ടും സിനിമ കേരളത്തിന്റെ വടക്കേ ദേശത്തേക്കെത്തി. മധുരനൊന്പരക്കാറ്റിൽ വരണ്ട ഭൂമി പശ്ചാത്തലമായപ്പോൾ കാഞ്ഞങ്ങാടിന്റെ പച്ചപ്പും ഇനിയും നഷ്ടപ്പെടാത്ത തറവാടിന്റെ തനിമയും വടക്കുംനാഥനിൽ തെളിഞ്ഞുനിന്നു.
കാസർഗോഡ് എക്കാലത്തും ഒരു വിതുന്പലായി നിലകൊള്ളുന്നത് എൻഡോസൾഫാൻ ഇരകളെക്കുറിച്ചാണ്. ഡോ. ബിജു 2015 ലാണ് വലിയ ചിറകുള്ള പക്ഷികൾ എന്ന സിനിമയിലൂടെ അവരുടെ ജീവിതത്തിലേക്ക് കാമറയുമായി എത്തുന്നത്. മനോജ് കാന അമീബ എന്ന സിനിമയിലൂടെ 2016 ലും. പിന്നാലെ കൊമേഴ്സ്യൽ സിനിമകളും കാസർഗോഡേക്ക് പതിയെ നീങ്ങുകയായിരുന്നു. ദൃക്സാക്ഷിയും ഓളും, രഞ്ജിത്തിന്റെ ഞാൻ, സാജിദ് യഹിയയുടെ ഇടി, നിഥിൻ രണ്‍ജി പണിക്കരുടെ കസബ, ഷാഫിയുടെ ചട്ടന്പിനാട് തുടങ്ങിയ ചിത്രങ്ങൾക്കു കാസർഗോഡ് ലൊക്കേഷനായെങ്കിലും ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് കാസർഗോഡേക്ക് ഒൗദ്യോഗികമായി സിനിമ എത്തുന്നത്.
ഗ്രാമീണ ഇടങ്ങളും പ്ലാന്റേഷൻ സൈറ്റുകളും ചിത്രത്തിൽ മികച്ച രീതിയിൽ ഇടംപിടിച്ചു. അതേവർഷം തന്നെയാണ് വീണ്ടും ബേക്കൽ കോട്ടയിലേക്ക് മായാനദിയിലൂടെ ആഷിഖ് അബു പ്രേക്ഷകരെ ഒപ്പംകൂട്ടിയത്. കേരളത്തിൽനിന്നു ഛത്തീസ്ഗഡിലേക്കു ഇലക്ഷൻ ഡ്യൂട്ടിക്കു പോകുന്ന ഒരു സംഘം പോലീസുകാരുടെ കഥപറഞ്ഞ ഉണ്ടയ്ക്കു ലോക്കേഷനായതും കാസർഗോഡ് വനാന്തരങ്ങളായിരുന്നു. പിറവിയിലൂടെ കാസർഗോഡിന്റെ റിയലിസ്റ്റിക് ഫീൽ ദൃശ്യവൽക്കരിച്ച ഷാജി എൻ. കരുണ്‍ വർഷങ്ങൾക്കുശേഷം ഫാന്റസിയും യാഥാർഥ്യവും കൂട്ടിയിണക്കി ഒരുക്കിയ ഓള് സംവിധാനം ചെയ്തപ്പോൾ വീണ്ടും അതേ മണ്ണിലേക്ക് തിരികെയെത്തി.
കാസർഗോഡിന്റെ വരണ്ട ഭൂമിയും വീശിയടിക്കുന്ന കാറ്റും കുന്നുകളും വനങ്ങളും കേരളത്തിന്റേതല്ലാത്ത മറ്റൊരു ഭൂമികയെ ഒപ്പിയെടുക്കാൻ സഹായിക്കുന്നുണ്ട്. വിനയൻ, വാർ ആൻഡ് ലൗവ് ഒരുക്കിയപ്പോൾ ഇന്ത്യ പാക്ക് അതിർത്തിയായി ദൃശ്യവൽക്കരിച്ചത് കാസർഗോഡിന്റെ ഉൾപ്രദേശങ്ങളാണ്. ശ്രദ്ധനേടിയ ഉണ്ട എന്ന ചിത്രത്തിൽ വടക്കേ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രശ്നമേഖലയായി മാറ്റിയത് കാസർഗോഡ്് കാറഡുക്ക പാർഥക്കൊച്ചി വനമായിരുന്നു.
രാശിയാകുന്ന കാസർഗോഡ്
സമീപകാലത്ത് ഏറെ ശ്രദ്ധേയമായ തിങ്കളാഴ്ച നിശ്ചയം, ന്നാ താൻ കേസ് കൊട് ചിത്രങ്ങൾ പൂർണമായും കാസർഗോഡിന്റെ മണ്ണും മനസും നിറഞ്ഞ ചിത്രങ്ങളായിരുന്നു. സംസ്ഥാന ദേശിയ പുരസ്കാരങ്ങളിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകൻ സെന്ന ഹെഡ്ഗെ ഇതേ ദേശക്കാരൻ തന്നെ. സെന്ന ഹെഡ്ഗയുടെ പുതിയ ചിത്രം 1744 വൈറ്റ് ഓർട്ടോയുടെ കഥാ പശ്ചാത്തലവും കാസർഗോഡിന്റെ മണ്ണിലാണ്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് വാണിജ്യ വിജയത്തിനൊപ്പം നിരൂപക പ്രശംസയും നേടിക്കഴിഞ്ഞു. കുഞ്ചാക്കോ ബോബന്റെ മേക്കോവറും ഹാസ്യത്തിലൂന്നിയ റിയലിസ്റ്റിക് ഫോർമാറ്റും ചിത്രത്തിന്റെ പ്ലസ് പോയിന്റായിരുന്നു. ആസിഫ് അലിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ കുറ്റവും ശിക്ഷയ്ക്കും കാസർഗോഡ് ഇടമായി മാറി.
ഇനി ആക്ഷനും കട്ടും
ഒരുപിടി ചിത്രങ്ങളാണ് കാസർഗോഡും സമീപ പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ രചന ഒരുക്കുന്ന മദനോത്സവത്തിനും കാസർഗോഡാണ് ലൊക്കേഷൻ. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ, പി.പി. കുഞ്ഞികൃഷ്ണൻ, ഭാമ അരുണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന മദനോത്സവത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട്ട് ആരംഭിച്ചു. ആസിഫ് അലി, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, ദീപക് പറന്പോൾ, മാളവിക, ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാസർഗോൾഡിന്റെ ചിത്രീകരണവും അവിടെ പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് പൂർത്തിയാക്കിയതും ഇനി ആരംഭിക്കുന്നതുമായി നിരവധി ചിത്രങ്ങളാണ് പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ കഥ പറയാനൊരുങ്ങുന്നത്.
വടക്കൻ കാറ്റേറ്റ് മലയാളം സിനിമ
01:27 AM Oct 23, 2022 | Deepika.com