മുപ്പത്തിമൂന്നു വയസ്. 130 സെന്റിമീറ്റർ മാത്രം ഉയരം. ആത്മവിശ്വാസും നിശ്ചയദാർഢ്യവും കൈമുതലായവർക്ക് എതു പരിമിതികളെയും മറികടക്കാമെന്ന പാഠം പകർന്നു നൽകുകയാണ് ഈ സൂപ്പർതാരം. കഴിഞ്ഞ മാസം ഉഗാണ്ടയിൽ നടന്ന പാരാബാഡ്മിന്റണ് ഡബിൾസിൽ സ്വർണം നേടിയതോടെയാണ് ഇദ്ദേഹം പുതിയ ഉയരങ്ങളിലെത്തിയത്.
ആകാശ ഉയരം എത്തിപ്പിടിക്കാൻ ആകാശിന് ഉയരക്കുറവ് തടസമാകുന്നില്ല. ഉയരക്കാർക്കിടയിലെ കുറിയവനെങ്കിലും ഉയരം കുറഞ്ഞവരുടെ ഒളിന്പിക്സിൽ ആകാശ് എസ്. മാധവൻ അന്തർദേശീയ താരമാണിന്ന്.
മുപ്പത്തിമൂന്നു വയസ്. 130 സെന്റിമീറ്റർ മാത്രം ഉയരം. ആത്മവിശ്വാസും നിശ്ചയദാർഢ്യവും കൈമുതലാക്കിയവർക്ക് എതു പരിമിതിയെയും മറികടക്കാമെന്ന പാഠം പകർന്നു നൽകുകയാണ് ഈ സൂപ്പർതാരം. കഴിഞ്ഞ മാസം ഉഗാണ്ടയിൽ നടന്ന പാരാ ബാഡ്മിന്റണ് ഡബിൾസിൽ സ്വർണം നേടിയതോടെയാണ് ഇദ്ദേഹം പുതിയ ഉയരങ്ങളിലെത്തിയത്.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മേലാറ്റൂർ റെയിൽവേ സ്റ്റേഷനു സമീപം എടത്തള മഠത്തിൽ സേതുമാധവന്റെയും ഗീതയുടെയും ഏക മകനാണ്. 2013ൽ അമേരിക്കയിലെ മിഷിഗണിൽ നടന്ന കുഞ്ഞൻമാരുടെ ഒളിന്പിക്സ് അഥവാ ലോക ഡ്വാർഫ് ഗെയിംസിൽ ഷോട്ട്പുട്ടിൽ വെള്ളിയും ഡിസ്കസിൽ വെങ്കലവും സ്വന്തമാക്കി ഇന്ത്യയുടെ മിന്നുംതാരമായി. 2017ൽ കാനഡയിൽ ജാവലിൻത്രോയിൽ വെങ്കലം നേടി.
2024ൽ പാരീസിൽ നടക്കുന്ന പാരാ ഒളിന്പിക്സിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ആകാശ്. മുന്നോടിയായി അടുത്ത മാസം ജപ്പാനിൽ നടക്കുന്ന വേൾഡ് പാരാ ബാഡ്മിന്റണിൽ പങ്കെടുക്കാനുള്ള കഠിന പരിശീലനം നടത്തിവരികയാണ്.
ജനിച്ച് ആറുമാസം കഴിഞ്ഞപ്പോഴാണ് ആകാശിനു ഉയരം വയ്ക്കില്ലെന്ന് വൈദ്യശാസ്ത്രം വിധിച്ചത്. ഏറെ നാൾ ഏറെയിടങ്ങളിൽ ചികിത്സ നടത്തി. പലമരുന്നുകളും പരീക്ഷിച്ചുവെങ്കിലും ഫലമുണ്ടായില്ല.
തിരിച്ചടികളിൽ ആകാശ് തളർന്നില്ല. കോയന്പത്തൂരിൽ നിന്ന് ഓട്ടോമൊബൈൽ എൻജിനീയറിംഗ് ബിരുദം നേടിയശേഷം ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്ത വേളയിലാണ് ഉയരം കുറഞ്ഞവർക്കും പ്രത്യേക ഒളിന്പിക്സുണ്ടെന്ന് അറിയാനിടയായത്. കോയന്പത്തൂരിലെ പഠനകാലത്ത് ചെന്നൈയിൽ നടന്ന ഉയരക്കുറവുള്ളവരുടെ ഗെയിംസിൽ ഇത്തരത്തിൽപ്പെട്ടെ ഏറെപ്പേരെ പരിചയപ്പെട്ടു. അവിടെ കർണാടക ടീം മാനേജർ ആകാശിനെ ബംഗളൂരുവിലേക്കു ക്ഷണിച്ചതോടെയാണ് ഡ്വാർഫ് ഗെയിംസിൽ പങ്കെടുക്കാൻ വഴിതെളിഞ്ഞത്. അതിൽ നൂറുമീറ്ററിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഷോട്ട്പുട്ടിലും ഡിസ്ക്സ് ത്രോയിലും മികവു തെളിയിച്ചു. ഇപ്പോൾ ബാഡ്മിന്റണിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കായികരംഗത്തു മികവുപുലർത്തുന്ന ആകാശിന്റെ സ്പോണ്സർഷിപ്പ് സൈക്കിൾ പ്യൂർ അഗർബത്തിയുടേതാണ്. ഇതു വലിയൊരു വലിയ ആശ്വാസമാണെന്നു ആകാശ് പറയുന്നു. കൂടാതെ വെൽത്ത്-ഐ എന്ന കന്പനിയും സഹായിക്കുന്നു. രാജ്യത്തിനുവേണ്ടി മെഡൽ നേടിയിട്ടും തങ്ങളെ പോലെയുള്ളവരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും സർക്കാർ താൽപര്യം കാണിക്കുന്നില്ലെന്ന പരിഭവം ആകാശിനുണ്ട്.
പെരിന്തൽമണ്ണയിൽ ആയുർവേദ ഉത്പ്പന്നവിതരണ രംഗത്താണ് ആകാശ് ജോലി ചെയ്യുന്നത്.
അതിർത്തി കടന്നെത്തിയ വധു
അന്തർദേശീയ താരമായ ആകാശിനന്റേതു പ്രണയ വിവാഹമായിരുന്നു. അതും രാജ്യാതിർത്തി കടന്ന പ്രണയം. നേരിട്ടു കാണാതെ അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ ഇന്തോനേഷ്യക്കാരി ദേവി സിതി സെന്ദെരിയെ ജീവിതസഖിയാക്കി. ഉയരം കുറഞ്ഞവരുടെ ലോക ഗെയിംസിൽ പങ്കെടുക്കാനെത്തിയപ്പോൾ മെർലിൻ എന്നൊരു കായികതാരത്തെ ആകാശ് പരിചയപ്പെട്ടിരുന്നു. ഗെയിംസിനുശേഷവും മെർലിനുമായുളള സൗഹൃദം തുടർന്നു. ആകാശിന്റെ ഫേസ് ബുക്ക് പോസ്റ്റുകളിൽ ചിലത് മെർലിൻ ഷെയർ കണ്ടാണ് അവളുടെ കൂട്ടുകാരിയായ ദേവി ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത്. അങ്ങനെ ആകാശും ദേവിയും സുഹൃത്തുക്കളായി. അത് അഞ്ചു വർഷം തുടർന്ന് തീവ്ര സ്നേഹത്തിലെത്തിച്ചു.
2020 ൽ ഇന്തോനേഷ്യയിൽ പോയി ദേവിയെ കാണാൻ ശ്രമിച്ചെങ്കിലും കോവിഡ് വിലങ്ങുതടിയായി. കോവിഡ് നിയന്ത്രണം മാറിയാൽ വിവാഹം നടത്താമെനന്ന് ഇരുവരുടെയും ബന്ധുക്കൾ തീരുമാനിച്ചു. ഇക്കഴിഞ്ഞ ജൂലൈ എട്ടിനു അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ആകാശ്, ദേവി സിതി സെന്ദെരിയ്ക്കു മിന്നുചാർത്തി. ദേവിയുടെ പിതാവ് സുഹർടോയോ, മാതാവ് സിതി സരഹ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവാഹശേഷം ആകാശ് ഇന്തോനീഷ്യയിലെത്തി ദേവിയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സന്ദർശിക്കുകയും ചെയ്തു. ഇന്തോനീഷ്യയിൽ കന്പനിയിൽ അക്കൗണ്ടന്റായിരുന്ന ദേവി കേരളത്തിലെത്തിയതോടെ ജോലി വേണ്ടെന്നുവച്ചു.
വി. മനോജ്
കുറിയ താരത്തിന്റെ വിജയാകാശം
12:44 AM Oct 23, 2022 | Deepika.com