എസ്.പി. ശൈലജയെന്ന ഗായികയെ മലയാളത്തിനു വലിയ പരിചയം കാണില്ലായിരിക്കും. എന്നാൽ അവർ ശബ്ദം നൽകിയ പാട്ടുകൾ ഹിറ്റുകളായി ഇവിടെയുണ്ട്. പ്രിയങ്കരനായ എസ്.പി.ബിയുടെ സഹോദരിയായ ശൈലജയ്ക്ക് കഴിഞ്ഞ ഞായറാഴ്ച അറുപതു തികഞ്ഞു...
മൂന്നു പാട്ടുകൾ ഓർമിക്കാം:
ആലിപ്പഴം പെറുക്കാൻ (മൈ ഡിയർ കുട്ടിച്ചാത്തൻ-1984), പാടാം നമുക്കു പാടാം (യുവജനോത്സവം- 1986), കാക്കോത്തിയമ്മയ്ക്ക് തിരുഗുരുതി (കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ- 1988). ഈ പാട്ടുകളിൽ കേൾക്കുന്ന ഒരു ശബ്ദം എസ്.പി. ശൈലജയുടേതാണ്. അവർ പാടി ഹിറ്റുകളാക്കിയ പാട്ടുകളിൽ ഏതാനും ചിലതു മാത്രമാണിവ. ഗായികയും നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റും സംഗീത സംവിധായികയുമായ ശൈലജയ്ക്ക് കഴിഞ്ഞ ഞായറാഴ്ച അറുപതു വയസു തികഞ്ഞു. ബഹുമുഖ പ്രതിഭയെന്നു തീർത്തും വിശേഷിപ്പിക്കാവുന്ന ശൈലജയ്ക്ക് ഒരു അടയാളവാക്യംകൂടിയുണ്ട്- അനശ്വരനായ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഇളയ സഹോദരി!
നെല്ലൂരിന്റെ നന്മ
ആന്ധ്രയിലെ നെല്ലൂർ ജില്ലയിൽ ഹരികഥാകാരൻ എസ്.പി. സാംബമൂർത്തിയുടെയും ശകുന്തളമ്മയുടെയും എട്ടുമക്കളിൽ ഏറ്റവും ഇളയവളായി 1962 ഒക്ടോബർ ഒന്പതിനാണ് ശൈലജ ജനിച്ചത്. തെലുഗുവും കന്നഡയും തമിഴും മലയാളവും കടന്ന് ഹിന്ദിയിലും വെന്നിക്കൊടി പാറിച്ച മൂത്ത സഹോദരൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിഴലിൽ ഒതുങ്ങിപ്പോയില്ല എന്നതാണ് ശൈലജയുടെ വിജയം. വിവിധ ഭാഷകളിലായി ആറായിരത്തിലേറെ പാട്ടുകൾ പാടി തെന്നിന്ത്യയാകമാനം ശൈലജ സ്വന്തം സ്വരം കേൾപ്പിച്ചു. രാജ്യത്തെ ഏറ്റവും വൈവിധ്യമുള്ള ഗായികമാരിലൊരാൾ എന്ന പേരു സ്വന്തമാക്കുകയും ചെയ്തു.
മനസുകൾക്കു കുളിർമയേകുന്ന സ്വരമാണ് ശൈലജയുടേത്. പലപ്പോഴും അവരുടെ ഗാനങ്ങൾ ഹൃദയത്തിൽ അനന്തമായ സന്തോഷം നിറയ്ക്കും. കണ്ണുനീർ ഒഴുക്കും. യേശുദാസിനും ജയചന്ദ്രനും ഒപ്പമുള്ള തമിഴ് ഡ്യുയറ്റുകൾ സംഗീതപ്രേമികൾക്കു പ്രിയങ്കരമാണിന്നും.
അമ്മയുടെ മോഹം
പാട്ടിന്റെ ആദ്യപാഠങ്ങൾ ശൈലജയ്ക്കു പകർന്നത് അമ്മയാണ്. ആ ഓർമ ഇങ്ങനെ: അമ്മയിൽനിന്ന് ഞാൻ ഒരുപാടു പഠിച്ചു. എന്റെ എല്ലാ സഹോദരിമാരെയും അമ്മ സംഗീതം പഠിപ്പിച്ചിരുന്നു. പക്ഷേ ഞങ്ങൾ പെണ്കുട്ടികൾ സ്റ്റേജിൽ പാടുന്നത് അച്ഛന് ഇഷ്ടമല്ലായിരുന്നു. എന്നാൽ ഒരാളെങ്കിലും വേദിയിൽ പാടണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ആ ഭാഗ്യം കിട്ടിയത് എനിക്കാണ്. ചെറിയ പാട്ടുമത്സരങ്ങൾ നടക്കുന്നിടത്തെല്ലാം അമ്മ എന്നെ അയയ്ക്കുമായിരുന്നു. അച്ഛൻ ദേഷ്യപ്പെടുമെന്ന് അറിഞ്ഞിട്ടും അമ്മ ആ ധൈര്യം കാട്ടി. ആ മത്സരങ്ങളാണ് എന്റെ സ്റ്റേജ് ഭയം ഇല്ലാതാക്കിയത്.
പെണ്കുട്ടികൾക്ക് നിർബന്ധമായും വിദ്യാഭ്യാസം നൽകണമെന്നും സാന്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ അവർക്കു കഴിയണമെന്നും അക്കാലത്തുതന്നെ അമ്മ പറയാറുണ്ട്.
ജ്യേഷ്ഠൻ (എസ്പിബി) എനിക്ക് മറ്റൊരു അമ്മയായിരുന്നു. വളരെ കരുതലുള്ളയാൾ. അദ്ദേഹത്തിനടുത്തിരിക്കുന്പോൾ എനിക്ക് കുന്നോളം സുരക്ഷിതത്വം അനുഭവപ്പെടുമായിരുന്നു. വ്യക്തിപരമായും തൊഴിൽപരമായും അദ്ദേഹത്തിൽനിന്ന് ഒരുപാടു കാര്യങ്ങൾ പഠിച്ചു. പുതിയ കാര്യങ്ങളിൽ എപ്പോഴും കൗതുകം കാട്ടിയിരുന്നു അദ്ദേഹം. ഒഴിവുകിട്ടുന്പോഴെല്ലാം പുസ്തകങ്ങൾ വായിക്കും. ഞങ്ങൾ സഹോദരങ്ങൾക്കെല്ലാം ആ ശീലം കിട്ടി.
ജ്യേഷ്ഠൻ കാരണമാണ് ഞാൻ സിനിമയിൽ പാടിയത്. എത്ര വളർന്നാലും മറ്റാരോടുമുള്ള എന്റെ പെരുമാറ്റം, ടൈം മാനേജ്മെന്റ് ഇതെല്ലാം അദ്ദേഹത്തിന്േറതുപോലെയാകാനാണ് ഞാൻ പഠിച്ചത്- ശൈലജ ഓർമിക്കുന്നു.
പാട്ടിനു പുറമേ ചെറിയതോതിലുള്ള കഥ, കവിതയെഴുത്തും ശൈലജയുടെ ഇഷ്ടങ്ങളിലുണ്ട്.
മദറിന്റെ ആരാധിക
താൻപോലും അറിയാതെ വളർന്നതാണ് മദർ തെരേസയോടുള്ള സ്നേഹമെന്ന് ശൈലജ പറയുന്നു- നല്ല പ്രായത്തിൽ എല്ലാം ഉപേക്ഷിച്ച് സേവനത്തിന്റെ പാത തെരഞ്ഞെടുത്തതാണ് അവർ. ലോകം മുഴുവൻ അവരെ ദൈവതുല്യം ആരാധിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല. മദറിനെ ഓർക്കുന്പോഴെല്ലാം സമൂഹത്തിനുവേണ്ടി എന്തെങ്കിലും സേവനം ചെയ്യണമെന്ന് നമുക്കു തോന്നും.
ചിത്രയെക്കുറിച്ച് ശൈലജ
ഒരു ഗായകനോ ഗായികയോ എടുക്കുന്ന കഠിന പ്രയ്തനവും പരിശീലനവുമാണ് അവരെ മികവിലേക്ക് എത്തിക്കുന്നതെന്ന് ചിത്രയെ പരാമർശിച്ച് ഒരിക്കൽ ശൈലജ പറഞ്ഞു- അതിസുന്ദരവും ശുദ്ധവുമായ ശബ്ദമുള്ളപ്പോഴും ചിത്രയ്ക്ക് ആലാപനത്തിൽ മുന്പ് ഒരു മലയാളി സ്പർശമുണ്ടായിരുന്നു. എന്നാൽ ഏറ്റവും കഠിനമായി പരിശ്രമിച്ച് അവർ തെലുഗു ഭാഷ പഠിച്ചു. ഇപ്പോൾ അവർക്ക് ഏതു ഭാഷയും അതിസുന്ദരമായി വഴങ്ങും. ഒരിതിഹാസ ഗായികയാണ് ചിത്ര.
സാഗരസംഗമത്തിൽ
കമലഹാസന്റെ പ്രശസ്തമായ ചിത്രം സാഗരസംഗമത്തിൽ അഭിനേത്രിയായും ഗായികയായും ശൈലജയുണ്ട്. നർത്തകിയായ കഥാപാത്രത്തിനു ശൈലജ എന്നുതന്നെയാണ് പേര്. സഹോദരൻ എസ്.പി. ബാലസുബ്രഹ്മണ്യത്തോടൊപ്പം രണ്ടു ഗാനങ്ങൾ സാഗരസംഗമത്തിൽ ശൈലജ പാടി. നൃത്തത്തിനു പ്രാധാന്യം നൽകി കെ. വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം തെലുഗുവിൽ 1983ലാണ് പുറത്തിറങ്ങിയത്. തമിഴിലേക്കും മലയാളത്തിലേക്കും ഈ സൂപ്പർഹിറ്റ് ചിത്രം മൊഴിമാറ്റിയിരുന്നു. മലയാളത്തിലെ പേര് സാഗരസംഗമം എന്നുതന്നെയായിരുന്നു. തമിഴിൽ സലങ്കൈ ഒലിയെന്നും. കമലഹാസന്റെ നായകകഥാപാത്രം ബാലു വീൽ ചെയറിലിരുന്ന് ശൈലജയുടെ നൃത്തം കാണുന്ന രംഗത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.
ശൈലജയുടെ ജന്മദിനത്തിൽ എസ്. ജാനകിയുടെ ഫേസ്ബുക്ക് പേജിൽ വന്ന കുറിപ്പിൽ ഇങ്ങനെ വായിക്കാം- എസ്പിബിയെപ്പോലൊരു അതികായന്റെ സഹോദരിയായിരിക്കെ ഒരു കലാകാരിക്ക് സ്വന്തമായൊരിടം സൃഷ്ടിക്കാനാവുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ പ്രിയങ്കരിയായ ഗായിക എസ്.പി. ശൈലജ സംഗീതലോകത്ത് അങ്ങനെയൊരു സ്ഥാനം നേടി.
എസ്. ജാനകിയുടെ എക്സ്പ്രസീവ് ആയ ആലാപനരീതിയോട് ശൈലജയ്ക്ക് ഏറെ ആരാധനയാണ്. ഇരുവരും ചേർന്നു വിവിധ ഭാഷകളിൽ പാടിയ യുഗ്മഗാനങ്ങൾ ഇന്നും ജനഹൃദയങ്ങളിലുണ്ട്.
അതിലൊന്നാണ് ആദ്യം കേട്ട ആലിപ്പഴം പെറുക്കാൻ.. പീലിക്കുട നിവർത്തി...
ഹരിപ്രസാദ്
മനസുകളിൽ പീലിക്കുട നിവർത്തിയ പാട്ടുകാരി
12:10 AM Oct 16, 2022 | Deepika.com